Monday, 1 August 2016

ഫിഫ്റ്റി-ഫിഫ്റ്റി



എണ്റ്റെ ഔദ്യോഗികജീവിതത്തിണ്റ്റെ ഒരുപാടു ഭാഗം ഗുജറാത്ത്‌-തീരങ്ങളിലായിരുന്നു. അവിടെക്കണ്ടൊരു രസകരമായ കാര്യം ഗുജറാത്തികളുടെ 'ഫിഫ്റ്റി-ഫിഫ്റ്റി' മനോഭാവമാണ്‌. അവര്‍ ജന്‍മനാ നല്ല കച്ചവടക്കാരാണല്ലോ. നമ്മള്‍ എന്തെങ്കിലും വാങ്ങുന്നു, അല്ലെങ്കില്‍ വാടകയ്ക്കെടുക്കുന്നു എന്നു വയ്ക്കുക; ഒപ്പം എന്തെങ്കിലും ഒരു സംവിധാനം അധികമായി ആവശ്യപ്പെടുന്നു എന്നും. ഉടനെ വരും, 'ഫിഫ്റ്റി-ഫിഫ്റ്റി'-തത്ത്വം. അധികസാധനത്തിണ്റ്റെ പകുതി വില നമ്മള്‍ കൊടുക്കണം, ബാക്കി പകുതി അയാള്‍ എടുക്കും. മിക്കവാറും ആ അധികസാധനം അവസാനം അയാളുടെ കയ്യില്‍തന്നെ തിരിച്ചെത്തിച്ചേരുന്ന വിധമായിരിക്കും കച്ചവടം ഉറപ്പിക്കുന്നതും.

'ഫിഫ്റ്റി-ഫിഫ്റ്റി' അല്ല ഇവിടത്തെ വിവക്ഷ. 'മെയ്പ്പാതി' എന്നും 'അര്‍ധനാരീശ്വരന്‍' എന്നും 'ശിവ-ശക്തി' എന്നും എല്ലാം ഉദ്ഘോഷിക്കുന്ന ആണ്‍-പെണ്‍ പ്രമേയത്തെയാണ്‌. കുടുംബജീവിതത്തിണ്റ്റെ അടിക്കല്ലായ വിവാഹത്തെയും, ആര്‍ക്കും അനിവാര്യമായ നിര്യാണത്തെയും, ഭാവിഭദ്രതയുടെ അസ്തിവാരമായ സ്വത്തവകാശത്തെയും, വിഹിതവും അവിഹിതവുമായ ബന്ധങ്ങളെയും സമൂഹവുമായി യുക്തിപൂര്‍വവും നീതിപൂര്‍വവുമായും സമരസപ്പെടുത്തുവാനുള്ള വ്യക്തിനിയമസംഹിതയെയാണ്‌.

ഭാരതത്തിലാകമാനം ഏകീകൃതമായ ഒരു പൊതുവ്യക്തിനിയമം (Uniform Civil Code) കൊണ്ടുവരാന്‍ ഇതേവരെ ഒരു സര്‍ക്കാറിനും കഴിഞ്ഞിട്ടില്ല. ഉദ്ദേശശുദ്ധി ഇല്ലായ്മയില്‍തുടങ്ങി വിവരമില്ലായ്മയും വിവേകമില്ലായ്മയും അശ്രദ്ധയും അനവധാനതയും എല്ലാംകൂട്ടിക്കുഴച്ച്‌ ഇന്ത്യന്‍ജനതയെ ഭിന്നിപ്പിക്കാനും കഷ്ടപ്പെടുത്താനുമേ കഴിഞ്ഞിട്ടുള്ളൂ നമ്മുടെ പരമ്പരാഗതമായ വ്യക്തിനിയമങ്ങള്‍ക്ക്‌. പേരിനൊരു സ്പെഷല്‍ വിവാഹനിയമം മാത്രം കൊണ്ടുവന്നു, നല്ലൊരു കാര്യമായി. പക്ഷെ ഇന്ത്യയില്‍ നല്ല കാര്യങ്ങള്‍ നല്ല കാര്യങ്ങള്‍ക്കല്ലല്ലോ നാം ഉപയോഗിക്കുക.

ദശാബ്ദങ്ങള്‍ക്കുമുന്‍പ്‌ ഒരു തെന്നിന്ത്യന്‍ സഹപ്രവര്‍ത്തകന്‍ സഹപ്രവര്‍ത്തകതന്നെയായ ഗോവന്‍പെണ്ണിനെ കല്യാണംകഴിച്ചശേഷം ആ വര്‍ഷത്തെ ആദായനികുതികൊടുക്കാന്‍ ഒരുങ്ങിയപ്പോഴാണ്‌ ഗോവയിലെ പ്രത്യേകതരം വ്യക്തിനിയമത്തെക്കുറിച്ച്‌ ഞങ്ങള്‍ ആദ്യമായറിയുന്നത്‌. ഒറ്റയ്ക്കൊറ്റയ്ക്കുള്ള അവരുടെ വരുമാനം ഒന്നിച്ചുകൂട്ടി പപ്പാതിയാക്കി ഇരുവരും നികുതികൊടുക്കുന്ന പരിപാടി രസകരമായിത്തോന്നി. പിന്നീട്‌ ഗോവയില്‍ ഞാനൊരു പഴയ വീടുവാങ്ങുമ്പോള്‍, ഗോവക്കാരെന്നുള്ള കാരണത്താല്‍ ഉടമസ്ഥനോടൊപ്പം അദ്ദേഹത്തിണ്റ്റെ ഭാര്യയും വില്‍പ്പനക്കരാറില്‍ ഒപ്പിടേണ്ടതായി വന്നു. ദമ്പതിമാരിലൊരാള്‍ ജന്‍മംമൂലം ഗോവനാണെങ്കില്‍ ആസ്തിയും അതോടൊപ്പം ബാധ്യതയും രണ്ടുപേരുംകൂടി പങ്കുവയ്ക്കണംപോല്‍. പോര്‍ത്തുഗീസുകാര്‍ 1870-ഓടെ ഗോവയില്‍ നടപ്പാക്കിയ ഏകീകൃതവ്യക്തിനിയമത്തിണ്റ്റെ ഒരു ഭാഗമാണിത്‌.

1961 ഡിസംബറില്‍ പോര്‍ത്തുഗീസ്ഭരണത്തില്‍നിന്ന്‌ വിമോചിപ്പിക്കപ്പെട്ട്‌ ഗോവ ഇന്ത്യയുടെഭാഗമായിട്ടും ഈ നിയമം ഇവിടെ പ്രാബല്യത്തിലാണ്‌. 1966-ല്‍ പോര്‍ത്തുഗീസുകാര്‍ അവരുടെ സ്വന്തം വ്യക്തിനിയമങ്ങള്‍ പരിഷ്കരിച്ചെന്നതു വേറെ കാര്യം. ഭാരതത്തില്‍ ഇവിടെ മാത്രമേയുള്ളൂ പൊതുവെ ധനാത്മകവും പുരോഗമനപരവും ഉപയോഗപ്രദവും ആയ ഇത്തരം വ്യക്തിനിയമങ്ങള്‍.

ഗോവയിലെ വ്യക്തിനിയമങ്ങളുടെ സാമാന്യരൂപമിതാണ്‌: ഒരോ വിവാഹവും നിയമാനുസൃതം റെജിസ്റ്റര്‍ചെയ്തേ തീരൂ ഗോവയില്‍. ആണായാലും പെണ്ണായാലും വിവാഹത്തിനു മുന്‍പുമുണ്ടായിരുന്നതും വിവാഹത്തിനു പിന്‍പുണ്ടാക്കിയതുമായ വസ്തുവഹകളിലെല്ലാം വിവാഹിതരാകുന്നതോടെ തുല്യാവകാശമുള്ളവരായിത്തീരുന്നു. ദമ്പതിമാര്‍ രണ്ടുപേരും ഒന്നിച്ചൊപ്പിട്ടാലേ സ്ഥാവരവസ്തുക്കള്‍ വില്‍ക്കാനാകൂ. വിവാഹമോചനം തേടുകയാണെങ്കില്‍ സ്വത്തുക്കള്‍ പപ്പാതി വീതിക്കുകയും വേണം. മക്കളുടെ സ്വത്തവകാശം അച്ഛനമ്മമാര്‍ക്ക്‌ പൂര്‍ണമായി നിഷേധിക്കാന്‍ പറ്റില്ല; പകുതിസ്വത്തെങ്കിലും മക്കള്‍ക്കായി മാറ്റിവയ്ക്കണം. എങ്കിലും ദത്തെടുത്ത മക്കളുടെയും ജാരസന്തതികളുടെയും കാര്യത്തില്‍ ഗോവയിലെ കുടുംബനിയമങ്ങള്‍ കറയറ്റതല്ല. കുലീനഹിന്ദുക്കള്‍ക്ക്‌ ചില പ്രത്യേകസാഹചര്യങ്ങളില്‍ ബഹുഭാര്യാത്വവും അനുവദനീയമത്രേ.

ഗോവയില്‍ വിവാഹംകഴിച്ച ഇസ്ലാം മതവിശ്വാസികള്‍ക്ക്‌ ബഹുഭാര്യാത്വമോ മുത്തലാക്കോ അനുവദനീയമല്ല. റോമന്‍കത്തോലിക്കര്‍ക്കാകട്ടെ റെജിസ്റ്റ്രാറുടെ അനുമതിപത്രത്തോടെ പള്ളിയിലെ കല്യാണം നിയമസാധുതയുള്ളതാണെങ്കിലും വിവാഹമോചനം അത്ര എളുപ്പമല്ല. ഹിന്ദുക്കള്‍ക്ക്‌, ഭാര്യയുടെ ദുര്‍നടപടികളുടെ പശ്ചാത്തലത്തില്‍മാത്രമേ വിവാഹമോചനം തേടാനാകൂ.

ഹിന്ദു-കുടുംബനിയമങ്ങളും മുസ്ലിം-കുടുംബനിയമങ്ങളും ഇവിടെ നടപ്പിലാക്കാനായൊരു ശ്രമം ഇടയ്ക്കൊന്നുണ്ടായത്രേ (1981). സ്ലാം യുവജനങ്ങളുള്‍പ്പെടെ ആണും പെണ്ണും ഗോവക്കാര്‍ എതിര്‍ത്തതിനാല്‍ അവയൊന്നും ഇവിടെ നടപ്പായില്ല. തികച്ചും കുറ്റമറ്റതല്ലെങ്കിലും ഗോവന്‍നിയമങ്ങള്‍ ഭാരതത്തിനിന്നനിവാര്യമായ പൊതുവ്യക്തിനിയമങ്ങള്‍ക്ക്‌ വഴികാട്ടിയാകണം. ഒരു മനുസ്മൃതിയിലോ ശരീയത്തിലോ വിക്റ്റോറിയന്‍സംസ്കൃതിയിലോ കടിച്ചുതൂങ്ങാതെ, ഭാരതസംസ്കാരത്തിണ്റ്റെ സദ്ഭാവവും സമരസവും സ്വാതന്ത്യ്രവും സമഷ്ടിയും സന്തുഷ്ടിയും അനുഭവിക്കാന്‍ സന്തുലിതമായൊരു സഹവാസവ്യവസ്ഥ സംജാതമായേ തീരൂ.

Friday, 29 July 2016

മാതൃഭാഷയ്ക്കും മറുഭാഷ്യം




അമ്മയോടു പറയുന്ന ഭാഷ മാതൃഭാഷ. അതു 'പഠിക്കുന്ന'തല്ല; 'പഠിയുന്ന'താണ്‌. ജനനംതൊട്ട്‌ (അതോ അതിനുമുന്‍പുപോലുമോ) മനസ്സില്‍ 'പതിയുന്ന'താണത്‌. വക്കും വടിവുമില്ലാതെ തുടങ്ങി, വാക്കും വ്യാകരണവുമില്ലാതെ കുടുങ്ങി, വഴക്കും വക്കാണവുമായി മടങ്ങി, വാചകവും വാചികവുമായി വളര്‍ന്ന്‌, വെട്ടും തിരുത്തുമായി തുടര്‍ന്ന്‌, വാമൊഴിയിലേക്കും വരമൊഴിയിലേക്കും പടര്‍ന്ന്‌, വാഗര്‍ഥത്തിലേക്കും വാഗ്മിതയിലേക്കും കടക്കുമ്പോള്‍ മാതൃഭാഷ വരേണ്യമാകുന്നു.

വേറെ ഏതു ഭാഷ പഠിച്ചാലും മറന്നാലും, മാതൃഭാഷ മറക്കില്ല. തനിക്കു തന്‍ഭാഷ. മാതൃഭാഷ ഏവര്‍ക്കും പ്രിയം. വള്ളത്തോള്‍ പാടി, "മറ്റുള്ളഭാഷകള്‍ കേവലം ധാത്രിമാര്‍, മര്‍ത്ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍". അതൊരു വികാരം. മാതൃഭാഷയിലാണു മനസ്സിണ്റ്റെ സഞ്ചാരം. മാതൃഭാഷയിലാണു മനസ്സിലെ വിവര്‍ത്തനം.
  
മലയാളികള്‍ക്കു മാതൃഭാഷ മലയാളം. എസ്‌.കെ. പൊറ്റെകാട്‌ ആണെന്നുതോന്നുന്നു, ഒരിക്കല്‍ പറഞ്ഞു ഏതുനാട്ടിലായാലും ഒരു പട്ടികടിക്കാന്‍വന്നാല്‍ മലയാളിയാണെങ്കില്‍ "പോ പട്ടീ..." എന്നു സ്വാഭാവികമായി പറഞ്ഞുപോകുമെന്ന്‌. വികാരാവേശത്തില്‍ മനുഷ്യര്‍ മാത്രുഭാഷയിലേക്കു മടങ്ങുന്നു. എനിക്കൊരു അനുഭവമുണ്ട്‌; (ഇതിനുമുന്‍പെവിടെയോ പറഞ്ഞിട്ടുമുണ്ടത്‌). നോര്‍വേയില്‍ ഒരിക്കല്‍ വണ്ടി മാറിക്കേറി, വഴി തെറ്റിപ്പോയി. പട്ടണപ്രാന്തം. കൊടുംതണുപ്പ്‌. മഞ്ഞുവീഴ്ച. ശീതക്കാറ്റ്‌. ഡ്രൈവര്‍ക്കും എനിക്കുമിടയില്‍ (അവിടെ കണ്ടക്റ്റര്‍മാരില്ലല്ലോ) ഭാഷ പ്രശ്നമായി (സഹയാത്രികര്‍ക്കും ഇംഗ്ളീഷ്‌ വശമല്ലായിരുന്നു). പറഞ്ഞുപറഞ്ഞ്‌ ഞാന്‍ മലയാളത്തിലായി; അയാള്‍ നോര്‍വീജിയനിലും. എന്നിട്ടും എങ്ങിനെയോ വാസസ്ഥലത്തെത്തി.

മറ്റെന്തു ഭാഷ വശമുണ്ടെങ്കിലും മാതൃഭാഷയിലായിരിക്കും നാം ചിന്തിക്കുക. മറ്റേതു ഭാഷയിലും നാമെഴുതുമ്പോള്‍ വിഷയം മനസ്സില്‍ മാതൃഭാഷയിലായിരിക്കും വിരിഞ്ഞുവരിക. പല തവണ ഞാന്‍ ആലോചന ഇടയ്ക്കുവച്ചു നിര്‍ത്തി ചിന്തയുടെ ഭാഷയെന്തെന്നു പരിശോധിച്ചിട്ടുണ്ട്‌. അതു മാതൃഭാഷയാകുന്നു. അപവാദങ്ങളുമുണ്ടാകാം.

എന്നാല്‍ മാത്രുഭാഷ ഒരു മിഥ്യയാണ്‌. കുഞ്ഞുണ്ണിമാഷ്‌ അതെഴുതിപ്പിടിപ്പിച്ചിട്ടുണ്ടല്ലോ, "ജനിക്കുംതൊട്ടെന്‍മകന്‍ ഇംഗ്ളീഷുപഠിക്കുവാന്‍ ഭാര്യതന്‍പേറങ്ങ്‌ ഇംഗ്ളണ്ടിലാക്കി", എന്ന്‌. അടുത്തിടെ (ജൂലൈ, 2016) ഡോ. പി. ഹരികുമാര്‍ കുറിച്ചു: "അവന്‍ മലയാളി/അവള്‍ സന്താളി/അവര്‍ അമേരിക്കര്‍/അവര്‍ക്ക്‌ ചെറുമക്കളേഴ്‌/ഫ്രെഞ്ച്‌, സ്പാനിഷ്‌, ജെര്‍മന്‍/പഞ്ചാബ്‌, സിന്ധ്‌, ഗുജറാത്ത്‌, മറാഠ/ഒട്ടും തിളയ്ക്കാതെ ചോര അവര്‍ക്കു ഞരമ്പുകളില്‍.../ചില ഭാഷ ഏതുഭാഷയിലും മാതൃഭാഷയാ...!/".

എണ്റ്റെ ഒരു പരിചയക്കാരണ്റ്റെ അനുഭവം. ആള്‍ വടക്കെ മലബാറി, സപ്തഭാഷാസംഗമസ്ഥാനത്തുനിന്ന്‌. വീട്ടില്‍ കന്നഡവും പുറമെ മലയാളവും. തമിഴ്നാട്ടില്‍ പണിയെടുക്കുമ്പോള്‍ തമിഴ്നാട്ടുകാരിയുമായി വിവാഹമായി. വീട്ടില്‍ തമിഴായി ഭാഷ. പിന്നെ ആന്ധ്രയിലേക്കു താമസംമാറേണ്ടി വന്നു. വീട്ടിലെ സഹായത്തിന്‌ ആന്ധ്രക്കാരി. മക്കള്‍ക്കു വീട്ടില്‍ ഭാഷ തെലുങ്കായി. അതിനിടെ പിഞ്ചുകുഞ്ഞുങ്ങളെ തനിച്ചാക്കി അമ്മ മരിച്ചു. ജോലിമാറിയപ്പോള്‍ അച്ഛനും മക്കളും ഹരിദ്വാറിലായി. അവിടെ മക്കള്‍ ഹിന്ദി പഠിച്ചു വളര്‍ന്നു. ഇന്നവരുടെ മാതൃഭാഷ ഹിന്ദി; പിതൃഭാഷയും!

ഗോവയിലെ സ്ഥിതി ഇതിലും വിശേഷം. പോര്‍ത്തുഗീസുകാരുടെ അധിനിവേശസമയത്ത്‌ നാടന്‍ഭാഷയായ കൊങ്കണി നിരോധിക്കപ്പെട്ടു; അയല്‍ഭാഷയായ മറാഠി അവഗണിക്കപ്പെട്ടു. എങ്കിലും സമൂഹത്തിലെ താഴേക്കിടക്കാര്‍ കൊങ്കണി കൊണ്ടുനടന്നു, മാതൃഭാഷയായി. ഉന്നതശ്രേണിയിലുള്ളവര്‍, പ്രത്യേകിച്ചും കത്തോലിക്കര്‍ പലര്‍ക്കും പോര്‍ത്തുഗീസായി മാതൃഭാഷ. പഠിക്കാനും പണിയെടുക്കാനും പുറംനാട്ടിലേക്കു പോയവര്‍ ഇംഗ്ളീഷ്‌ സ്വായത്തമാക്കി. ഇന്നത്‌ ഭൂരിപക്ഷംവരുന്ന ഇടത്തരക്കാരുടെ ഭാഷ. ഗോവയില്‍നിന്നു പുറത്തിറങ്ങുന്നതും ഗോവയില്‍ പരക്കെ വില്‍ക്കപ്പെടുന്നതുമായ ഇംഗ്ളീഷ്‌-പത്രങ്ങള്‍ അനവധിയാണ്‌; കൊങ്കണിപ്പത്രങ്ങള്‍ ഒന്നോ രണ്ടോ! പഠനമാധ്യമം ഏതുവേണമെന്നതിനെച്ചൊല്ലി - ഇംഗ്ളീഷോ, കൊങ്കണിയോ മറാഠിയോ എന്നതിനെച്ചൊല്ലി - കലങ്ങിമറിയുകയാണ്‌ ഇവിടത്തെ സാംസ്കാരികലോകം. ഭാഷയില്‍മാത്രമല്ല ലിപിയിലും (റോമന്‍, ദേവനാഗരി) അഭിപ്രായവ്യത്യാസമേറെയാണ്‌.

എണ്റ്റെ കഥയും വളരെയൊന്നും വ്യത്യസ്തമല്ല. നൂറ്റാണ്ടുകള്‍ക്കു മുന്‍പ്‌ മഹാരാഷ്ട്രത്തില്‍നിന്ന്‌ തഞ്ചാവൂരിലേക്കു താമസംമാറ്റിയവരത്രേ ഞങ്ങളുടെ 'പ്ര'-പൂര്‍വികര്‍. അവിടത്തെ രാജാവിണ്റ്റെ അപ്രീതിമൂലമോ കേരളരാജാക്കന്‍മാരുടെ ആവശ്യപ്രകാരമോ അവരിലൊരുഭാഗം തമിഴ്നാട്ടില്‍നിന്ന്‌ കേരളദേശത്തിലേക്കു കുടിയേറി. പാലക്കാട്ടുചുരംവഴി വന്നവര്‍ കൊച്ചിയിലും മലബാറിലും, തലശ്ശേരി, പാലക്കാട്‌, തൃശ്ശിവപേരൂർ‌, കൊടുങ്ങല്ലൂർ‌, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലായി താമസമുറപ്പിച്ചു. ചെങ്കോട്ടവഴി വന്നവര്‍ കൊല്ലത്തും ആലപ്പുഴയിലും വൈക്കത്തുമായെല്ലാം താമസമാക്കി. നാഗര്‍കോവില്‍വഴി വന്നവര്‍ തിരുവനന്തപുരത്തും പരിസരപ്രദേശത്തും സ്ഥിരതാമസമാക്കി. തമിഴും മലയാളവും കലര്‍ന്നു. സാമ്പാറും കാളനും കലര്‍ന്നു. ദീപാവലിയും ഓണവും കലര്‍ന്നു. തമിഴത്താനും മലയാളത്താനും ഒന്നായിഴുകി. വീട്ടില്‍ തമിഴും വെളിയില്‍ മലയാളവുമായി. കാലക്രമേണ വീട്ടിലെ ഭാഷ 'തമിഴാളം' അല്ലെങ്കില്‍ 'തലയാള'മായി. അതിനൊരു ലിപി ഇല്ലാതായി. തമിഴര്‍ക്കും മലയാളികള്‍ക്കും അതു വര്‍ജ്യമായി. എന്നിട്ടും അമ്മയോടു തലയാളത്തില്‍ സംസാരിച്ചു; മലയാളം-ലിപിയില്‍ കത്തെഴുതി. പുറമെ മലയാളത്തില്‍ സംസാരിച്ചു, മലയാളം പഠിച്ചു, മലയാളത്തിലെഴുതി. ഉള്ളൂരും മലയാറ്റൂരും ശങ്കരനാരായണനും അമ്പലപ്പുഴ ശിവകുമാറും രാജു നാരായണസ്വാമിയും ഈ നാരായണസ്വാമിയും എല്ലാം മലയാളത്തിലെഴുതി, കവിതയും കഥയും ലേഖനങ്ങളുമെല്ലാം.

എന്താണെണ്റ്റെ മാതൃഭാഷ? ഏതാണെണ്റ്റെ മാതൃഭാഷ?  

കഥ തുടരുന്നു. എണ്റ്റെ ഭാര്യ ജനിച്ചതു മഹാരാഷ്ട്രത്തില്‍. അമ്മയച്ഛന്‍മാര്‍ കേരളത്തില്‍നിന്ന്‌. പഠിച്ചതു മറാഠിയില്‍. പറഞ്ഞതു തലയാളവും മലയാളവും മറാഠിയും ഹിന്ദിയും ഇംഗ്ളീഷും. മാതൃഭാഷയേത്‌?

കഥ വീണ്ടും തുടരുന്നു. എണ്റ്റെ മകള്‍ ജനിച്ചതു കേരളത്തില്‍. ആദ്യം വളര്‍ന്നതു മഹാരാഷ്ട്രത്തില്‍. വീട്ടില്‍ തലയാളം, വിരുന്നുകാരോടു മലയാളം, ആയയോടു മറാഠി, വെളിയിലുള്ളവരോടു ഹിന്ദി. പിന്നെ ഗോവയില്‍. സുഹൃത്തുക്കളോട്‌ ഇംഗ്ളീഷ്‌. പുറമെ കൊങ്കണി. സ്കൂളില്‍ കുറെ പോര്‍ത്തുഗീസും ഫ്രെഞ്ചും. കല്യാണംകഴിഞ്ഞപ്പോള്‍ തമിഴ്‌. ജോലി കര്‍ണാടകത്തിലായതിനാല്‍ ഇന്നിപ്പോള്‍ കന്നഡവുമായി. അമ്മയച്ഛന്‍മാരോടു തലയാളം, അമ്മായച്ഛന്‍മാരോടു തമിഴ്‌, ഭര്‍ത്താവിനോടും മകനോടും ഇംഗ്ളീഷ്‌, സുഹൃത്തുക്കളോടു മലയാളം, കൊങ്കണി, മറാഠി, ഓഫീസില്‍ ഹിന്ദി, പുറമെ കന്നഡം. അവളുടെ മാതൃഭാഷയേത്‌?

തമിഴ്നാട്ടില്‍നിന്ന്‌ പലായനംചെയ്ത്‌ കേരളക്കരയില്‍ പുനര്‍ജനിച്ച പരദേശിബ്രാഹ്മണരുടെ കഥയ്ക്കും ഗോവയില്‍നിന്നു പലായനംചെയ്തെത്തിയ കുഡുംബിസമുദായത്തിണ്റ്റെ കഥയ്‌ക്കും സമാനതകളേറെ. മാതൃഭാഷ എന്തെന്ന ശങ്ക ഇരുകൂട്ടര്‍ക്കും സമം. മാതാവിനോടു സംസാരിക്കുവാന്‍ ഒരു ഭാഷ (തമിഴ്‌/കൊങ്കണി); അതല്ലാതെ ഔദ്യോഗികമായി മാതൃഭാഷ മലയാളവും. അവരെ യഥാക്രമം പട്ടന്‍മാരെന്നും ചെട്ടികളെന്നും അധിക്ഷേപിച്ച കേരളസമൂഹംതന്നെ ഇരുകൂട്ടരെയും മലയാളമെന്ന മുലപ്പാലൂട്ടി വളര്‍ത്തിയെന്നത്‌ അഭിമാനത്തോടെ നാമോര്‍ക്കുക.

അതിനാല്‍ മാതൃഭാഷ ഒരു വികാരംമാത്രമാണ്‌. വിചാരധാരയ്ക്കൊരു വിരാമമല്ല. അതിനെച്ചൊല്ലിയുള്ള കലഹങ്ങള്‍ വെറും വിഡ്ഢിത്തംമാത്രം.  

ഞാന്‍ ഗാരണ്റ്റി!.

Monday, 18 July 2016

രണ്ടു ശങ്കരന്‍മാരും ഒരു അയ്യപ്പനും


ആദിയില്‍ ഒരു ശങ്കരനുണ്ടായിരുന്നു. കടിച്ചാല്‍പൊട്ടാത്ത കാര്യങ്ങള്‍ കടിച്ചുപൊട്ടിച്ചുതന്ന മഹാശയന്‍. സത്യത്തെയും മിഥ്യയെയും ഒരേനാണയത്തിണ്റ്റെ ഇരുവശങ്ങളായി കാട്ടിത്തന്ന മഹാമനീഷി. 'നീ'യും 'ഞാ'നും രണ്ടല്ലെന്നും ഒരേ തേജസ്സിണ്റ്റെ സ്ഫുലിംഗങ്ങളാണെന്നും കൂട്ടിവായിപ്പിച്ച മഹാഗുരു.
അന്ന്‌ ലോകം മുഴുവന്‍ ഇരുട്ടില്‍ തപ്പി നടക്കുകയായിരുന്നു. സംസ്ക്കാരോന്നതിയിലും ആത്മീയപ്രബുദ്ധതയിലും ഭാരതം മുന്നിട്ടു നിന്നിരുന്നെങ്കിലും ജാതിയെയും മതത്തെയും ചൊല്ലിയുള്ള വെറും പടലപ്പിണക്കങ്ങള്‍ക്കുപരി ബൌദ്ധികചിന്താസരണികള്‍തന്നെ കുഴഞ്ഞുമറിഞ്ഞുകിടന്നിരുന്നു ഇവിടെ. ദ്വൈതചിന്തയും മാന്ത്രികമേല്‍ക്കോയ്മയും താന്ത്രികസങ്കേതങ്ങളും യന്ത്രസങ്കല്‍പങ്ങളും ആര്‍ഷസംസ്കാരത്തിണ്റ്റെ അസ്തിവാരംതന്നെ ഇളക്കുമെന്ന ഘട്ടമെത്തിയപ്പോള്‍ ആദിശങ്കരന്‍ ഒരു തീപ്പൊരിയായുണര്‍ന്ന്‌ തീപ്പന്തമായ്‌ പടര്‍ന്നു. ആരാധനയിലും അനുഷ്ഠാനങ്ങളിലും മാന്ത്രികത്തിലും താന്ത്രികത്തിലും അതിരുവിട്ടഭിരമിച്ച ഉപരിവര്‍ഗത്തിനെ യുക്തിയുടെ ശക്തികൊണ്ടു വഴികാട്ടി ആത്മോന്നതിയിലേയ്ക്ക്‌ ആനയിച്ചു. ഭൌതികതയെയും ആത്മീയതയെയും ഒന്നിച്ചുകാണാനും തിരിച്ചറിയാനും പ്രാപ്തമാക്കി. ആസക്തിയുടെ മായാവലയത്തിലും ആത്മീയതയുടെ അടിക്കല്ലുകള്‍ അദ്ദേഹം പെറുക്കിവച്ചു. പ്രപഞ്ചശക്തിയും ഭൌതികവ്യക്തിയും രണ്ടല്ലെന്ന പരമാര്‍ഥം പഠിപ്പിച്ചു. നീയും ഞാനും ഒന്നെന്നും ഒന്നിനെ പലതായിക്കാണുന്ന മായാമോഹത്തിലാണ്‌ നാമെല്ലാം എന്ന സത്യം സാര്‍ഥകമാക്കി ശങ്കരന്‍. പാമ്പിനെ കയറായിക്കാണുമ്പോഴും കയറിനെ പാമ്പായിക്കാണുമ്പോഴും തിരിച്ചറിയാതെ പോകുന്നതെന്തെന്നും തിരിച്ചറിയേണ്ടതെന്തെന്നും ശങ്കരന്‍ കാട്ടിത്തന്നു.
നൂറ്റാണ്ടുകള്‍ കഴിഞ്ഞു വന്നു വേറൊരു ശങ്കരന്‍. ഈ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട്‌. ഒരാള്‍ ആത്മീയതയിലൂന്നി അപഗ്രഥിച്ചപ്പോള്‍ മറ്റെയാള്‍ ഭൌതികതയിലൂന്നി അപഗ്രഥിച്ചു നമ്മുടെ ജീവിതത്തെയും സമൂഹത്തെയും വ്യക്തികളെയും വൈജാത്യങ്ങളെയും. ഒരാള്‍ കയറിനെക്കണ്ടപ്പോള്‍ മറ്റെയാള്‍ പാമ്പിനെക്കണ്ടു. കാണുന്നതല്ല സത്യമെന്ന്‌ ആദിശങ്കരന്‍. സത്യമല്ല കാണുന്നതെന്ന്‌ നവ്യശങ്കരന്‍. ഒരു വ്യക്തി മറ്റൊരാളേക്കാള്‍ ഉയര്‍ന്നതെന്നോ താഴ്ന്നതെന്നോ കരുതരുത്‌. സമത്വവും സമഭാവവും ഭൌതികതയ്ക്കു മുകളില്‍ ആത്മീയതലംവരെ അന്തര്യാമിയായി അനുവര്‍ത്തിക്കുന്നു എന്നു രണ്ടു ശങ്കരന്‍മാരും. ദ്വൈതമെന്ന മിഥ്യയെ അദ്വൈതമെന്ന ദൃഷ്ടികൊണ്ട്‌, മഞ്ഞിനെ സൂര്യനെന്നപോലെ തെളിച്ചുകാണിച്ചു രണ്ടു ശങ്കരന്‍മാരും - ഒരാള്‍ ആത്മീയതയിലും മറ്റെയാള്‍ ഭൌതികതയിലും.
രണ്ടുപേരും എത്തിച്ചേര്‍ന്നത്‌ ഒരേ പടിക്കല്‍. ഏതു മനുഷ്യനും ഒന്നുതന്നെ സത്യത്തില്‍. തന്‍ശക്തി തന്നെ പരാശക്തി. ആ ഏകഭാവം - സമത്വം - അതിനു പേര്‌ അദ്വൈതമെന്നോ സോഷ്യലിസമെന്നോ എന്തുമാവാം. "ഏകോസത്‌ വിപ്രാ ബഹുധാവദന്തി" എന്നുമാത്രം. സത്യമൊന്നേയുള്ളൂ; അതു കാണുന്നതിലാണു വ്യത്യാസം.
ഈ രണ്ടു ശങ്കരന്‍മാരും അന്നന്നത്തെ ഭൌതിക-ബൌദ്ധികസാഹചര്യങ്ങളില്‍ സമൂഹ്യവിപ്ളവങ്ങള്‍ക്കുള്ള നിമിത്തങ്ങളായിരുന്നു. ഒരാള്‍ 'തത്ത്വമസി' എന്ന യുക്തിയുടെ തോളത്തും മറ്റെയാള്‍ 'അഹം ബ്രഹ്മാസ്മി' എന്ന ശക്തിയുടെ തോളത്തും കയ്യിട്ട്‌ അന്യോന്യം തിരിഞ്ഞുനിന്നു നോക്കിയപ്പോള്‍ കണ്ടത്‌ പക്ഷെ ഒന്ന്‌. "ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിലുണ്ടായൊരിണ്ടല്‍" ചൊല്ലാവതല്ലല്ലോ.
വൈഷ്ണവരും ശൈവരും തമ്മില്‍തമ്മില്‍ മുഖംതിരിച്ചുനടന്നകാലത്താണ്‌ ആദിശങ്കരണ്റ്റെ പടയോട്ടം. മൂലധനവും അധ്വാനവും മുഖത്തോടുമുഖം നോക്കാതിരുന്നപ്പോഴാണ്‌ അഭിനവശങ്കരണ്റ്റെ പടപ്പുറപ്പാട്‌. അദ്വൈതാത്മക-ആത്മീയവാദം വഴിപിരിഞ്ഞ്‌ വൈരുധ്യാത്മക-ഭൌതികവാദം.
വിഷ്‌ണുവെന്ന അധീശശക്തിയെയും ശിവനെന്ന സര്‍ഗശക്തിയെയും അന്യോന്യം സമരസപ്പെടുത്തുകയും സ്വീകരിപ്പിക്കുകയും സമന്വയിപ്പിക്കുകയും ചെയ്യുന്ന സങ്കല്‍പമാണ്‌ ശാസ്താവെന്ന ഹരിഹരസുതണ്റ്റെ ഉത്ഭവകഥയില്‍; കേരളത്തിണ്റ്റെ വികാസപരിണാമങ്ങളുടെ വിപ്ളവകഥയിലും.
അയ്യപ്പന്‍ രണ്ടിനുമൊരു പ്രതീകം. നീയും ഞാനും ഒന്നെന്ന അദ്വൈതസിദ്ധാന്തത്തിണ്റ്റെ പ്രതീകം. സമത്വസുന്ദരജീവിതത്തിണ്റ്റെ പ്രതീകം. ശബരിമലയെന്ന ബാലികേറാമല നമ്മുടെ ഭൌതിക ജീവിതം തന്നെ; "കല്ലുകരടുകാഞ്ഞിരക്കുറ്റിയും മുള്ളുമുരടുമൂര്‍ഖന്‍പാമ്പും" നിറഞ്ഞതാണ്‌ നമ്മുടെ ജീവിതമാര്‍ഗം. എങ്കിലും ശബരിയെപ്പോലുള്ള തണ്ണീരുറവുകള്‍ അതിനു കുളിരേകുന്നു. പ്രകൃതിയാണ്‌ ദൈവം; പ്രാകൃതമാണ്‌ മനുഷ്യജന്‍മം. താടിയും മുടിയും തുള്ളലും തൊള്ളതുറക്കലും പ്രാഗ്ജന്‍മത്തിണ്റ്റെ സ്മൃതിബിന്ദുക്കള്‍. ഇവിടെ വലുപ്പച്ചെറുപ്പമില്ല; ജാതിമതഭേദമില്ല. ആണ്‍പെണ്‍ വിഭജനമില്ല. മാളികപ്പുറത്തമ്മയും വാവരുസ്വാമിയും പച്ചമനുഷ്യണ്റ്റെ പരിഛേദങ്ങള്‍. പുറംമോടിയിലല്ല അകക്കാമ്പിലാണ്‌ ഏഴഴക്‌ എന്നല്ലേ കറുത്തവസ്ത്രവും ഇരുമുടിക്കെട്ടും ധ്വനിപ്പിക്കുന്നത്‌? ഓരോ മലമടക്കിലും വര്‍ഗശത്രുവായി പുലി പതുങ്ങിയിരിപ്പുണ്ട്‌; സംശുദ്ധിയും സംഘശക്തിയും സംഘടിക്കുമ്പോള്‍ ഏത്‌ അധിനിവേശശക്തിയും അടുക്കാന്‍ കഴിയാതെ പരുങ്ങും. ലക്ഷ്യമെത്താന്‍ പതിനെട്ടുപടികള്‍ കയറേണ്ടിവരും; പതിനെട്ടടവുകളും പയറ്റേണ്ടിവരും.
കല്ലും മുള്ളും, വെറും പുല്ലും പുഷ്പവുമാക്കി കൂട്ടംപിരിയാതെ ലക്ഷ്യം കൈവിടാതെ മുകളിലെത്തുമ്പോഴറിയാം 'തത്‌ ത്വം അസി' എന്ന്‌; 'അഹം ബ്രഹ്മാസ്മി' എന്ന്‌. രണ്ടു ശങ്കരന്‍മാരും പഠിപ്പിച്ചത്‌ ഇതൊക്കെത്തന്നെയല്ലേ? ശബരിമലയിലെ അയ്യപ്പന്‍ പറയാതെ പറയുന്നതും ഈ വസ്തുതയല്ലേ? കെട്ടഴിക്കാതെ കൈവല്യമില്ലെന്നല്ലേ?

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...