Monday, 5 April 2010

പൊന്നമ്മ

ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യദശകങ്ങൾ. തൃപ്പൂണിത്തുറയിലെ ഒരു സാമ്പ്രദായിക ബ്രാഹ്മണകുടുംബത്തിലേതായിരുന്നു പൊന്നമ്മാൾ. എങ്കിലും അവർ സാമ്പ്രദായിക ചിട്ടവട്ടങ്ങൾ വിട്ടെറിഞ്ഞ്‌ മിഡ്‌വൈഫറിയും നഴ്‌സിങ്ങും പഠിച്ചു.

അന്നൊക്കെ നഴ്‌സെന്നും മിഡ്‌വൈഫെന്നുമെല്ലാം പറഞ്ഞാൽ പുച്ഛമാണ്‌ നാട്ടുകാർക്ക്‌. 'വയറ്റാട്ടി'യെന്ന കളിപ്പേരിൽ അവർ അറിയപ്പെട്ടു. പേറടുക്കുമ്പോൾ വയറ്റാട്ടി വേണം; പേറെടുത്തുകഴിഞ്ഞാലോ പരമപുച്ഛവും. അടുത്ത്‌ കൊച്ചുനാരായണി എന്നൊരു പാവം സൂതികാസഹായി ഉണ്ടായിരുന്നു; അവരും പഠിച്ചുപാസ്സായ മിഡ്‌വൈഫായിരുന്നു. അവരുടെ വീട്ടിനുമുന്നിലെ 'കൊച്ചുനാരായണി'യെന്ന ബോർഡ്‌ രാപ്പാതിരാത്രി ആരെങ്കിലും 'കാച്ചുനാരായണി' എന്നാക്കും.

നാട്ടിലും സ്വാതന്ത്ര്യസമരം നീറിപ്പടർന്ന കാലം. സാമ്പ്രദായികസൗകര്യങ്ങളും വിട്ടെറിഞ്ഞ്‌ പൊന്നമ്മാൾ സമരമുഖത്തെത്തി. കൊച്ചിപ്രദേശത്തെ ആദ്യകാലപ്രവർത്തകരിൽ ഒരു പരമേശ്വരമേനോനുണ്ടായിരുന്നു. അവരെല്ലാം ചേർന്ന്‌ തൃപ്പൂണിത്തുറയിലെ 'മഹാത്മാ വായന ശാല'യുണ്ടാക്കി; ഇന്നും അതുണ്ട്‌. എന്റെ അച്ഛനും അതിൽ പങ്കാളിയായിരുന്നു. പഠനകാലത്ത്‌ എൻ. വി. കൃഷ്‌ണവാര്യരടക്കം ആ വായനശാലയിൽ വായിച്ചുവളർന്നവരാണ്‌.

പൊന്നമ്മാളും പരമേശ്വരമേനോനും തമ്മിൽ വിവാഹിതരുമായി. അങ്ങനെ നാട്ടുകാർ പൊന്നമ്മാളെ പൊന്നമ്മയാക്കി.

അന്നത്‌ വലിയൊരു വിപ്ലവമായിരുന്നു. അന്നത്തെ ആഢ്യസമൂഹത്തിന്‌ അതെല്ലാം അസഹനീയമായിരുന്നു. അവർ കാത്തിരുന്നത്‌ അധികം വൈകിയില്ല.

ഒരു ആൺകുഞ്ഞിനെയും കയ്യിലേൽപ്പിച്ച്‌ പരമേശ്വരമേനോൻ അകാലത്തിൽ മരിച്ചു.

വയറ്റാട്ടി. വിധവ; അതും ബ്രാഹ്മണസ്ത്രീ. സ്വാതന്ത്ര്യസമരക്കാരി. അമ്മ; അതും ഒരു കൈക്കുഞ്ഞിന്റെ.

ജീവിതം അവരെ തുറിച്ചുനോക്കിയെങ്കിലും അവർ ജീവിതത്തെ തുറിച്ചുനോക്കിയിരുന്നില്ല. ഉള്ളതെല്ലാം തട്ടിക്കൂട്ടി പൊന്നമ്മ ഒരു ആതുരാലയം തുടങ്ങി. പേര്‌ 'പരമേശ്വർ മെമ്മോറിയൽ നഴ്‌സിങ്‌ ഹോം'. പക്ഷെ അത്‌ 'പൊന്നമ്മേടവിടെ' എന്നറിയപ്പെട്ടു. ഒരു മുറിയിൽ ഒരു ഡോക്ടറും മറ്റൊന്നിൽ ഒരു കോംപൗണ്ടറും. വേറൊന്നിൽ ഒന്നു രണ്ടു സഹായികൾ. പിന്നെ ഒരു പ്രസവമുറി. ഒന്നുരണ്ടു വാർഡുകൾ. തീർന്നു.

ഡോക്‌ടർ കൊച്ചമ്മിണിയമ്മയെ എനിക്കിന്നും ഓർമയുണ്ട്‌. അവർ അവിവാഹിതയായിരുന്നു. ആജീവനാന്തം, ആതുരശുശ്രൂഷ ആത്‌മാവും ആനന്ദവുമാക്കിയ വന്ദ്യവയോധിക. ചില്ലിനുചുറ്റും ഫ്രെയിമില്ലാത്ത കട്ടിക്കണ്ണട അവരുടെ പ്രത്യേകതയായിരുന്നു. അന്നത്തെ അത്‌ഭുതവും; ചില്ലിന്റെ വശങ്ങളിൽനിന്ന്‌ നേരിട്ടു രണ്ടുവാൽ ചെവിക്കു മുകളിലേക്ക്‌!

ആ 'കൈപ്പുണ്യ'മുള്ള ഡോക്ടറെത്തേടി ഏവരുമെത്തി. ആരുടെ വീട്ടിലും ചെന്ന്‌ രോഗിയെ പരിശോധിക്കും. ചികിത്‌സിക്കും. ഒരു സ്‌ഥിരം റിക്ഷാവണ്ടിക്കാരനുമുണ്ടായിരുന്നു അവരെ രാപ്പകൽ കൊണ്ടുനടക്കാൻ. കൊടുക്കുന്നതുവാങ്ങും. കൊടുത്തില്ലെങ്കിൽ ചോദിക്കുകയുമില്ല. മരുന്നുകൾ മിക്കതും അന്ന്‌ 'മിക്‌ശ്ചർ' ആയിരുന്നല്ലോ. കുറിപ്പടിയനുസരിച്ച്‌ കുപ്പിയിൽ കളർവെള്ളംപോലെ മരുന്നുകൾകലക്കി കോമ്പൗണ്ടർ തരും. ഒരുമാതിരിപ്പെട്ട രോഗങ്ങളെല്ലാം മൂന്നാലുദിവസത്തിനകം മാറിയിരുന്നു.

[കൈപ്പുണ്യത്തിന്റെ കാര്യം പറയുമ്പോഴാണ്‌. എന്റെ ഒരു വലിയച്ഛനെ വീട്ടുകാർ നിർബന്ധിച്ച്‌ മെഡിക്കൽകോളേജിലാക്കി. ശസ്ത്രക്രിയയും ശവംകീറലും തുടങ്ങുമ്പോൾ ആൾ വീട്ടിൽ തിരിയെ റെഡി. പലകുറി പരീക്ഷ എഴുതിയാണത്രെ ആശാൻ MBBS പാസ്സായത്‌.

ഡോക്‌ടറായിവന്ന അദ്ദേഹത്തെ ആദ്യം അയൽക്കാർ ചെന്നുകണ്ടു, ചികിത്സക്കായി. ഒറ്റയാൾ ബാക്കിയില്ലാതെ എല്ലാവരും സുഖംപ്രാപിച്ചുപോൽ. അതോടെ നാട്ടുകാരുടെ തിരക്കായി. പേരുകേട്ടറിഞ്ഞ്‌ മറുനാട്ടുകാർവരെ ആ ഡോക്‌ടറെ വന്നുകണ്ടിരുന്നത്രെ. ആ കൈപ്പുണ്യം, തോറ്റുതോറ്റുപഠിച്ചതുകൊണ്ടാണെന്ന്‌ അദ്ദേഹംതന്നെ പറഞ്ഞുകേട്ടിട്ടുണ്ട്‌. വയസ്സായപ്പോഴേക്കും അദ്ദേഹത്തിന്റെ രണ്ടുകാലിലും ആനമന്ത്‌. മുണ്ടുടുത്തേ ആ ഡോക്‌ടർവലിയച്ഛനെ ഞങ്ങൾ കണ്ടിട്ടുള്ളൂ. ചെരിപ്പും പതിവില്ല; മന്തുകാരണമായിരിക്കണം. ശരിക്കും 'നഗ്നപാദ-ഡോക്‌ടർ'. എവിടെപ്പോയാലും ചുറ്റുമുള്ള പിള്ളേരെ വിളിച്ചുകൂട്ടും. എന്നിട്ട്‌ ഓരോരുത്തരുടേയും കൺപോള തുറന്നു പരിശോധിക്കും. കീശയിൽനിന്ന്‌ മധുരമുള്ള 'വിര ഗുളിക' ('Antipar'; അതു പിന്നെ നിരോധിച്ചതായും കേട്ടിട്ടുണ്ട്‌) എടുത്ത്‌ ഒരോരുത്തർക്കായി മിഠായിപോലെ വിതരണം ചെയ്യും. ലോകത്തെ മുക്കാൽ രോഗവും വിരശല്യംകൊണ്ടാണെന്നായിരുന്നു അദ്ദേഹത്തിന്റെ പക്‌ഷം. അദ്ദേഹത്തെ 'മന്തൻപെരിയപ്പ' എന്നാണ്‌ ഞങ്ങൾ പറഞ്ഞിരുന്നത്‌; ഇന്നു കുറ്റബോധം തോന്നുന്നു.]

പരമേശ്വർ മെമ്മോറിയലിൽ മുറിവും വ്രണവുമെല്ലാം പൊന്നമ്മയും ചിന്താക്കുട്ടിയെന്ന സഹായിയും കൂടെ വച്ചുകെട്ടും; ഇഞ്ജക്ഷൻ വേണമെങ്കിൽ അതും അവരാണ്‌. ആവശ്യമെന്നുതോന്നിയാൽ പറയും, "ഒന്നു ഡോക്‌ടറെ കണ്ടേക്കൂ".

ആരെന്തു മഹാരോഗവുമായിച്ചെന്നാലും പൊന്നമ്മയുടെ ആദ്യപ്രതികരണം 'സാരമില്ല, ട്ടോ' എന്നായിരിക്കും (ഞങ്ങളോടൊക്കെ ഞങ്ങളുടെ ഉപഭാഷയിൽ 'സാരമില്ലൈ, ട്ട്യാ').

പെറ്റും പേറിനുമായി മൂന്നാലുപേർ നഴ്‌സിംഗ്‌ഹോമിന്റെ അകത്തളങ്ങളിലുണ്ടാകും എപ്പോഴും.

സ്വന്തം ഡിസ്‌പെൻസറിയിൽ പൊന്നമ്മക്കായി സ്വന്തമായി ഒരു മുറിയോ ഇരിപ്പിടമോ ഇല്ലായിരുന്നു. ആസ്‌പത്രിക്കുള്ളിലും രോഗികളുടെ വീട്ടിലുമായിരിക്കും അവരെപ്പോഴും.

ആർക്കാനും പേറടുത്താൽ ആദ്യത്തെ ചടങ്ങ്‌ പൊന്നമ്മയെ പോയിവിളിക്കലാണ്‌. ഏതു പാതിരായ്ക്കും അവരെത്തും. വെള്ള ഖദർ സാരിയിൽ ഒരു കുറിയ രൂപം, പൊട്ടും ആഭരണങ്ങളും ഒന്നുമില്ലാതെ. ആകപ്പാടെ കയ്യിലൊരു വെള്ളിവാച്ച്‌; അത്‌ കുട്ടിയുടെ ജനനസമയം അറിയാൻ. കയ്യിലൊരു തോൽബാഗുമുണ്ടാകും. മെഥിലേറ്റഡ്‌ സ്പിരിറ്റിന്റെയും ടിങ്ങ്ചറിന്റെയും മണം ചുറ്റും പരന്നാൽ അറിയാം പൊന്നമ്മ വന്നെത്തിയെന്ന്‌.

അന്നേക്ക്‌ പൊന്നമ്മ അൽപം ബധിരയുമായിത്തീർന്നു. അന്നേ അവർ ചെവിയിൽ കേൾവിയന്ത്രം വച്ചിരുന്നു. അത്‌ ഞങ്ങൾ കുട്ടികൾക്ക്‌ കൗതുകമായി. ചെവിയിലെ സാധനത്തിൽനിന്ന്‌ ഒരു വയർ ബാറ്ററിയിലേക്ക്‌. ബാറ്ററി ബ്ലൗസിൽ ക്ലിപ്പുചെയ്തിരിക്കും.

സാധാരണമായി കേഴ്‌വിക്കുറവുള്ളവർ ഉച്ചത്തിലേ സംസാരിക്കൂ; പൊന്നമ്മ മറിച്ചായിരുന്നു. ശാന്തവും സൗമ്യവുമായ ആ ശബ്ദം ഇന്നും മനസ്സിലുണ്ട്‌. ഒച്ചയില്ലാതെ അവർ സംസാരിക്കുന്നത്‌ ഞങ്ങൾ കളിയായി അനുകരിക്കാറുണ്ടായിരുന്നു. ആകപ്പാടെ ഒറ്റൊരു അസൗകര്യമേ അവരുടെ വർത്തമാനത്തിലുണ്ടായിരുന്നുള്ളൂ. അങ്ങോട്ടെന്തുപറഞ്ഞാലും ആദ്യം പതുക്കെ 'ങേ?' എന്നു ചോദിക്കും. രണ്ടാമതു പറഞ്ഞാലേ ചെവി കേട്ടിരുന്നുള്ളൂ. പക്ഷെ അവരോ ഞങ്ങളോ അതു കാര്യമാക്കിയിരുന്നില്ല. അച്ഛനും അമ്മയും അവരോട്‌ മണിക്കൂർകണക്ക്‌ സംസാരിച്ചിരിക്കുന്നതു കണ്ടിട്ടുണ്ട്‌.

അവർ പേറെടുത്ത ഒരു കുഞ്ഞോ അമ്മയോ അപകടത്തിലായി കേട്ടിട്ടില്ല; വീട്ടിലായാലും ശരി, ആസ്‌പത്രിയിലായാലും ശരി.

ഏതാനും വർഷങ്ങൾക്കുമുൻപ്‌ പൊന്നമ്മയും മരിച്ചു. A.G. Gardiner, 'Unknown Warrior'-നെപ്പറ്റി എഴുതി, "Unwept, unhonoured and unsung..." എന്ന്‌. പൊന്നമ്മയുടെ കാര്യത്തിൽ അതു മറിച്ചായിരുന്നു. She was all-wept, all-honoured and all-sung. 'മാതൃഭൂമി'യിലെ വാർത്താറിപ്പോർട്ടുവരെ അത്രക്കു ഗംഭീരമായിരുന്നു. അതുകണ്ടാണ്‌ ഞാൻ അവരുടെ മരണം അറിഞ്ഞതുതന്നെ. ഏകദേശം സമപ്രായക്കാരായിരുന്ന എന്റെ അമ്മയും അന്നു വളരെ സങ്കടപ്പെട്ടു.

പൊന്നമ്മയുടെ മിടുക്കനായ മകൻ സത്യൻ പഠിച്ച്‌ ഒന്നാംതരം ഫാർമക്കോളൊജിസ്റ്റായി. ഇപ്പോൾ (2010) വാർധക്യസഹജമായ അസുഖംമൂലം കിടപ്പിലാണെന്നറിയുന്നു.

'പരമേശ്വർ മെമ്മോറിയൽ' ഇന്നില്ല. അതു പിന്നെ 'അശ്വതി' ആയി. ഇപ്പോൾ ലക്ഷ്മി ഹോസ്പിറ്റൽ ആണെന്നു തോന്നുന്നു.

ഞങ്ങളുടെ പഴയവീടു പുതുക്കിപ്പണിതപ്പോൾ രണ്ടുമുറികൾ മാറ്റമില്ലാതെ നിർത്തി. ഞങ്ങൾ സഹോദരങ്ങൾ ജനിച്ച മുറിയും ഞങ്ങളുടെ അച്ഛൻ മരിച്ച മുറിയും.

ഞങ്ങളെയെല്ലാം പെറ്റത്‌ അമ്മയാണെങ്കിലും പേറെടുത്തത്‌ പൊന്നമ്മയായിരുന്നു. അവർ പൊൻ+അമ്മ ആയിരുന്നു എല്ലാവർക്കും.

[Published in the fortnightly webmagazine http://www.nattupacha.com, 1 March 2010]

Wednesday, 17 March 2010

സ്വാമികെട്ടിയ സാക്ഷാൽ കോട്ട

എട്ടാംക്ലാസ്സിലോ മറ്റോ പഠിക്കുന്ന കാലം. മലയാളപാഠാവലിയിൽ പഠിക്കാൻ 'ചിത്രശാല' എന്നോമറ്റോ ഒരു ഗീതകം (കെ. കെ. രാജയുടേതാണെന്നാണോർമ). രാത്രി ആകാശത്തെ അത്ഭുതങ്ങൾ ഒരു ചിത്രശാലയിലെന്നോണം കാണിച്ചുതരുന്ന ആ ഗീതകം, "സ്വാമി കെട്ടിയ സാക്ഷാൽ കോട്ടയിലെന്നും കാണാം....." എന്നവസാനിക്കുന്നു.

അവിടമെത്തിയപ്പോൾ അതുപഠിപ്പിച്ചുതന്നിരുന്ന അരവിന്ദാക്ഷൻ മാഷ്‌ ചിരിച്ചുകൊണ്ടു ചോദിച്ചു. "സ്വാമി കെട്ടിയ സിനിമാക്കോട്ട ഏതാണെന്നറിയാമോ?"

എന്നെ നോക്കി സാർതന്നെ ഉത്തരം പറഞ്ഞു, "ഹിന്ദുസ്ഥാൻ ടാക്കീസ്‌!"

അതായിരുന്നു ഞങ്ങളുടെ നാട്ടിലെ, തൃപ്പൂണിത്തുറയിലെ, ആദ്യത്തെ സിനിമാതീയേറ്റർ; അതു സ്ഥാപിച്ചു നടത്തിയിരുന്നതോ എന്റെ അച്ഛനും. (അച്ഛൻ 'വല്യസാമി' എന്നപേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌; ചേട്ടൻ 'കൊച്ചുസാമി'യും). എനിക്കറിയില്ലായിരുന്നു എന്റെ പ്രിയപ്പെട്ട ഗുരുനാഥൻ എന്റെ അച്ഛനെ അറിയുന്ന കാര്യം. ക്ലാസ്സിൽ വല്ല കുസൃതികളും ഒപ്പിച്ചിട്ടുണ്ടോ എന്നാലോചിച്ചായിരുന്നു എന്റെ പരിഭ്രമമെല്ലാം.

അന്നൊക്കെ സ്ക്കൂളിൽ അച്ഛനെയും അമ്മയെയും എല്ലാം അറിയുന്നത്‌ പിള്ളേർ തല തെറിക്കുമ്പോഴായിരുന്നു. ഇന്നത്തെപ്പോലെ 'മാലൂം ഹേ മേരാ ബാപ്‌ കോൻ?' എന്നൊന്നും ആരും വീമ്പിളക്കാറില്ല; വീമ്പിളക്കിയാലൊട്ടു വിലപ്പോവുകയുമില്ല.

മാഷ്‌ എന്നോട്‌: "എന്നും കാണുമോ 'ചിത്രശാല'യിൽ?"

ഞാൻ തലയാട്ടി. "ഇടയ്ക്കൊക്കെ."

ആ 'സാമിയുടെ സിലിമാക്കോട്ട'യിലാണ്‌ ഞാൻ ആദ്യത്തെ സിനിമകണ്ടത്‌. അത്‌ മിസ്സിയമ്മയോ, സ്നേഹസീമയോ, ടൗൺബസ്സോ, നീലക്കുയിലോ, എന്നൊന്നും പിടികിട്ടുന്നില്ല. പിന്നെ തമിഴ്പടങ്ങളിൽ വീരപാണ്ഡ്യകട്ടബൊമ്മനും മായാബസാറും പടിക്കാത മേതൈയും പാശമലരും പാപമന്നിപ്പും കല്യാണപ്പരിശും ഒക്കെ. കുറെ ഡബ്ബുചെയ്ത തെലുങ്കു പടങ്ങളും. ഹിന്ദിയിൽ ഇൻസാനിയത്‌; ഒരു കുരങ്ങന്റെ കഥ. പിന്നെ മദർ ഇൻഡ്യ, പ്യാസ, ബന്ദി എന്നിങ്ങനെ.

അതെല്ലാം 'വെള്ളക്കറുപ്പു'പടങ്ങൾ; അല്ലെങ്കിൽ ഇളംചുവപ്പുള്ള 'സെപ്പിയ'-പ്രിന്റുകൾ. തീ വെളുത്തുകത്തുന്നതും മുന്നോട്ടോടുന്ന വണ്ടിയുടെ ചക്രം പിന്നോട്ടു തിരിയുന്നതും കഥാപാത്രങ്ങൾ പാടുമ്പോൾ പക്കവാദ്യമുയരുന്നതും കണ്ണീരിനോടൊത്തുള്ള പശ്ചാത്തലസംഗീതവുമെല്ലാം എന്നെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു.

ആദ്യംകണ്ട വർണചിത്രം, ഉമ്മർ അഭിനയിച്ച ഒരു മുസ്ലിംകഥയാണ്‌. 'ഈസ്റ്റ്‌മാൻ കളർ', 'ഗേവാകളർ' എന്നൊക്കെ പരസ്യങ്ങളിൽ കണ്ടതും നായകന്റെ തലയ്ക്കുപിറകിൽ വർണചക്രം തിരിയുന്നതും മാത്രം മനസ്സിലുണ്ട്‌.

പ്രൊജക്ഷൻ-കാബിനിലിരുന്ന്‌ ഓപ്പറേറ്ററുടെകൂടെ ചുമരിലെ ഓട്ടയിൽകൂടി സിനിമകാണാനായിരുന്നു എനിക്കിഷ്ടം. കറക്കിപ്പാടിക്കുന്ന ഗ്രാമഫോണും ഉയരത്തിൽ കെട്ടിയ ഉച്ചഭാഷിണിയും 'മാജിക്‌ ലാന്റേൺ' എന്ന ആർക്‌-പ്രോജക്റ്ററും കാർബൺ തണ്ടുകളും പരസ്യ-സ്ലൈഡുകളും ഫിലിം റീലുകളും അവ ചുറ്റുന്ന ചക്രങ്ങളും അവ കൊണ്ടുപോകുന്ന തകരപ്പെട്ടികളും ഹരമായിരുന്നു. തീയേറ്ററിനുള്ളിലെ ആവിച്ചൂടും ബീഡിപ്പുകയും കപ്പലണ്ടിമണവും അതുകഴിഞ്ഞുള്ള തലവേദനയും എനിക്കു താങ്ങാൻ പറ്റുമായിരുന്നില്ല താനും.

നിവൃത്തികേടുകൊണ്ടാണത്രെ അച്ഛൻ സിനിമച്ചന്തയിൽ എത്തിപ്പെട്ടത്‌. പത്താംക്ലാസ്സുകഴിഞ്ഞ്‌ ഗാന്ധിയൻപരുവത്തിൽ പല കൈത്തൊഴിലുകളും കുടിൽവ്യവസായങ്ങളും ചെയ്തുനോക്കി. രണ്ടാംലോകമഹായുദ്ധകാലം. അതിനിടെ കഷ്ടി ഇന്റർമീഡിയറ്റ്‌ കഴിക്കാൻ പറ്റി. കുറച്ചു കാശു സ്വരൂപിക്കാനായപ്പോൾ ബനാറസ്സിലേക്കു കടന്നു. അവിടത്തെ ഹിന്ദു വിശ്വ വിദ്യാപീഠത്തിൽ കെമിക്കൽ ടെക്‌നോളജി പഠിച്ചു പാസ്സായി. ബ്രിട്ടീഷുകാലം. കൂടെയുണ്ടായിരുന്നവർ കൽക്കത്തയിലും മറ്റും വലിയ ഉദ്യോഗസ്ഥരായത്രെ. അച്ഛനാകട്ടെ നാട്ടിലേക്കു മടങ്ങി റേഷൻകട നടത്തി മുടിഞ്ഞു. ഉദ്യോഗമൊന്നും കിട്ടിയില്ലെന്ന്‌ അച്ഛൻ; ഒരു ചുക്കിനും ശ്രമിച്ചിരുന്നില്ലെന്ന്‌ അമ്മയും.

ഏതായാലും പഠിച്ചതുപ്രയോഗിക്കാൻ തീരുമാനിച്ച്‌ അച്ഛൻ ഒരു കൊച്ചു മരുന്നുകമ്പനിയുടെ പങ്കാളിയായി. കമ്പനി വഴിതെറ്റിത്തുടങ്ങിയപ്പോൾ സ്വന്തമായി ഒരു ബിസ്ക്കറ്റ്‌ ഫാക്റ്ററി ഉണ്ടാക്കി സ്വയംതൊഴിൽ കണ്ടെത്തി. ആ പ്രദേശത്തെ ആദ്യത്തെ ബേക്കറിയും അതായി.

അപ്പോഴാണ്‌ എന്തോ നിയോഗത്താൽ ഒരു സിനിമാക്കോട്ട തുടങ്ങാൻ കുറെ പങ്കാളികളോടൊത്തു തീരുമാനിക്കുന്നത്‌. അങ്ങനെ നാട്ടിൽ 'ഹിന്ദുസ്ഥാൻ ടാക്കീസ്‌' വരുന്നു. വെറും ഓല ഷെഡ്ഡൊന്നുമായിരുന്നില്ല; കൂരയും കതകും കർട്ടനും കസേരയും എല്ലാമുള്ള തികച്ചും നൂതനമായ ചിത്രശാല.
അന്ന്‌ അകലെ എറണാകുളംപട്ടണത്തിലും രണ്ടുമൂന്നു തീയേറ്ററുകളേ ഉള്ളൂ, 'മേനക', 'പദ്മ', 'ലക്ഷ്മൺ'.

അതിന്റെ വിജയത്തോടുകൂടി തൊട്ടടുത്തുതന്നെ വേറൊന്നുകൂടി തുടങ്ങി, 'സെന്റ്‌റൽ ടാക്കീസ്‌'. അതോടെ കഷ്ടകാലവും തുടങ്ങി. ആദ്യകാലങ്ങളിൽ തീയേറ്റർ ഉടമകൾക്കായിരുന്നു പ്രാമുഖ്യം; എന്തു സിനിമയാണ്‌ നാട്ടുകാർക്കിഷ്ടമെന്നും ഏതു സിനിമയാണ്‌ പ്രദർശിപ്പിക്കേണ്ടതെന്നും അതെത്ര ദിവസത്തേക്കെന്നുമെല്ലാം തീരുമാനിക്കുന്നത്‌ അവരായിരുന്നു. പതിയെ വിതരണക്കാർ പിടിമുറുക്കാൻ തുടങ്ങിയത്രെ. അവർ തീരുമാനിക്കുംപടി ചിത്രങ്ങൾ ഓടിച്ചുകൊള്ളണം. കച്ചവടക്കണ്ണികൾ മുറുകാനും കച്ചവടക്കണ്ണുകൾ ചുവക്കാനും തുടങ്ങിയപ്പോൾ ഒരു ദിവസം അച്ഛൻ സിനിമക്കച്ചവടത്തിൽനിന്നു വിടവാങ്ങി. 'ഉള്ളതു മതി' എന്ന ചിന്തയിൽ ഒതുങ്ങിക്കൂടി, മരണംവരെ.

തീയേറ്ററുകൾതന്നെ നടത്തിയിട്ടും അച്ഛൻ ഒരു സിനിമപോലും കാണാൻ തീയേറ്ററിൽ കടന്നിട്ടുള്ളതായി എനിക്കറിവില്ല; ഒരിക്കലും ഒരു ചിത്രത്തെയുംപറ്റി സംസാരിച്ചു കേട്ടിട്ടില്ല!

സദ്യ ഉണ്ടാക്കുന്ന വെപ്പുകാർ സദ്യ ഉണ്ണില്ലെന്നും കള്ളുഷാപ്പുകാർ കള്ളുമോന്തില്ലെന്നും കേട്ടിട്ടുണ്ട്‌!

എന്തുകൊണ്ടോ ഞാനും സിനിമയിൽനിന്നകന്നുനിന്നു. അമ്മയെയുംകൊണ്ട്‌ വല്ലപ്പോഴും ഒരു സിനിമയ്ക്കുപോയാലായി. ഒരുതരം കണ്ണീർക്കഥകളോ വിഡ്ഢിവേഷങ്ങളോ ആയിരുന്നു മിക്കതും. അല്ലെങ്കിൽ മരംചുറ്റി പ്രണയം. സഹോദരിമാർക്കുമില്ലായിരുന്നു സിനിമയിൽ കമ്പം. ചേട്ടൻ മാത്രം കുറച്ചു സിനിമകളും കുറച്ചേറെ നാടകങ്ങളും കണ്ടു. സിനിമയെപ്പറ്റിയോ നാടകത്തെപ്പറ്റിയോ എനിക്ക്‌ ഒന്നും അറിയുമായിരുന്നില്ല.

ഒരിക്കൽ ചിറ്റമ്മയോടൊപ്പം തിക്കുറിശ്ശിയുടെ ഭാര്യ സുലോചന എന്തിനോ വീട്ടിൽവന്നത്‌ നേരിയ ഓർമയിൽ.

ഹിന്ദുസ്ഥാൻ അടച്ചുപൂട്ടി. സെന്റ്രൽ മറ്റൊരു 'സ്വാമി' വാങ്ങി. ഒരു 'ജയമാരുതി'യും കൂട്ടിച്ചേർത്തു. നാട്ടിൽ ഒരു 'ശ്രീകല'യുംവന്നു. അവയെല്ലാം ഇന്നുണ്ടോ ആവോ.

അക്കാലത്ത്‌ ആകസ്മികമായിക്കണ്ട ഒരു ജാപ്പനീസ്‌ 'സമുറായ്‌'പടംമാത്രമാണ്‌ ആകർഷകമായിത്തോന്നിയത്‌.

നാട്ടിൽനിന്നകലെ ഗോവയിൽ കുടിയേറിയപ്പോൾ ഒരു നല്ല സിനിമ കാണാനുള്ള സൗകര്യവും ഇല്ലാതായി. ആകപ്പാടെ അടുത്തുണ്ടായിരുന്ന രണ്ടു തീയേറ്ററുകളിൽ ഒന്നുകിൽ ഒരു പന്നാസ്‌ ഹിന്ദിപ്പടം; അല്ലെങ്കിൽ പഴകിയ കൗബോയ്‌പടം. ഇടയ്ക്കൊരു കന്നഡ തറപ്പടം; അല്ലെങ്കിൽ നീലച്ചായം മുറിച്ചുചേർത്ത വാലും തലയുമറ്റ മലയാളംപടം. ഇപ്പോൾ ഗോവയിൽ IFFI (International Film Festival of India) ഒക്കെ ഉണ്ടെങ്കിലും, ഗോവക്കാർക്കിന്നും ദൃശ്യമാധ്യമസംസ്കാരം കമ്മിയാണ്‌; പ്രകടനപരതയിലാണൂന്നൽ.

അങ്ങനെ അറുപതുകളിലെ സിനിമാവിപ്ലവമപ്പാടെ എനിക്കന്യമായി. ചെമ്മീനും ഏഴുരാത്രികളും തുലാഭാരവും നെല്ലും നദിയും എല്ലാം എല്ലാം നഷ്ടപ്പട്ടികയിലായി.

ആകസ്മികമായിത്തന്നെയാണ്‌ 'കബനീനദി ചുവന്നപ്പോൾ' കാണാനിടവന്നത്‌; അതും വടക്കേന്ത്യയിലെവിടെയോവച്ച്‌. താമസിയാതെ കൽക്കത്തയിൽവച്ച്‌ 'സിദ്ധാർഥ'. ടിവി വരുന്നതിനുമുൻപ്‌ ഒന്നിലധികംതവണ ഞാൻ കണ്ട ചിത്രം അതുമാത്രമായിരുന്നു.

ജീവിതം താത്‌കാലികമായെങ്കിലും തിരിച്ചു നാട്ടിലേക്കുപറിച്ചുനടുമ്പോൾ, എന്റെ സഹപാഠിയും സുഹൃത്തുമായ ജോൺ പോൾ പുതുശ്ശേരി (അടുത്തിടെ 'മാതൃഭൂമി'യിൽ 'പാളങ്ങൾ' പാകിയ ജോൺപോൾ) സിനിമയുമായുള്ള ചങ്ങാത്തം തുടങ്ങിക്കഴിഞ്ഞിരുന്നു. കണ്ടുമുട്ടുമ്പോഴൊക്കെ അറിഞ്ഞോ അറിയാതെയോ ജോൺ വിതറിയ അപാരമായ സിനിമാവിജ്ഞാനം എന്റെ നോട്ടങ്ങളെ പാകപ്പെടുത്തിത്തുടങ്ങി. സ്വയംവരവും കാടും ചോമനദുഡിയും സംസ്കാരയും കാഞ്ചനസീതയും എല്ലാം എനിക്കു പ്രിയപ്പെട്ടവയായി.

എന്റെ അടുത്ത പ്രവാസം ബോംബേക്കായിരുന്നു. പണിസ്ഥലമോ, ഹിന്ദിച്ചിത്രാഭാസങ്ങളുടെ പ്രധാനപ്പെട്ടൊരു പണിപ്പുരയായിരുന്ന ജുഹു-വെർസോവ പ്രാന്തത്തിലും. അയൽക്കാരായി പഴയകാലത്തെ പ്രമുഖർ പ്രേംനാഥ്‌, സരിക, അംജദ്ഖാൻ, സരള യെവളേക്കർ, ശ്രീരാം ലാഗു .... എല്ലാം വന്നുംപോയുമിരുന്നു. അവർക്കെല്ലാംമീതെ പറന്നുനടന്നു അമിതാഭ്‌ ബച്ചനും മറ്റും.

ഫിലിം ഷൂട്ടിംഗ്‌ തുടങ്ങിയാൽ പിന്നെ നാട്ടുകാർക്കെല്ലാം ഭ്രാന്തിളകും. ഓഫീസൊഴിയും.

പ്രേംനാഥിന്റെ 'ചിന്ന'വീടിനോടൊട്ടിച്ചേർന്നായിരുന്നു എന്റെ ഓഫീസ്‌മുറി. ഒരിക്കൽ ഒരു സംഭവമുണ്ടായി.

ഒരു തിങ്കളാഴ്ച ഓഫീസിൽ വന്നപ്പോൾ അകെത്തെല്ലാം തോരണങ്ങളും അലങ്കാരങ്ങളും. മനസ്സിലായി തലേന്നാൾ അതിനകത്തു സിനിമാഷൂട്ടിംഗ്‌ നടന്നിട്ടുണ്ടെന്ന്‌. ഉച്ചകഴിഞ്ഞപ്പോൾ വർണവസ്ത്രങ്ങളും തലപ്പാവുമെല്ലാമായി മുൻവാതുക്കൽ പ്രേംനാഥ്‌ പ്രത്യക്ഷപ്പെടുന്നു. ഞങ്ങളെയൊക്കെ ബന്ദിയാക്കിയെന്നും ആരെയും പുറത്തുവിടില്ലെന്നും അലറുന്നു. കൂടെ ചിരിയടക്കിക്കൊണ്ട്‌ പരിചാരകവൃന്ദവുമുണ്ട്‌. ഒന്നുരണ്ടു മണിക്കൂർ കഴിയുന്നു. പ്രേംനാഥ്‌ ഒരു കസേരയുമിട്ട്‌ കതകിലിരിപ്പാണ്‌. ഞാൻ മുകളിൽ ഒന്നാംനിലയിലെ എന്റെ മേലുദ്യോഗസ്ഥനെ ഫോണിലൂടെ അറിയിക്കുന്നു. അദ്ദേഹം ഇറങ്ങിവന്നു. പ്രേംനാഥിന്‌ ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ; ചുവന്ന ഫോണിനടുത്തിരിക്കുന്ന ആൾ, ഞാൻ, ഒരു ചാരനാണ്‌, തന്റെ കാര്യങ്ങൾ ചോർത്തിക്കൊടുക്കുന്ന ചാരൻ; ഉടൻ പോലീസിലേൽപ്പിക്കണമെന്നും. . കുറച്ചുകഴിഞ്ഞപ്പോൾ കലിയടങ്ങി അനുനയമായി. അഭിനയിച്ചഭിനയിച്ച്‌ തലക്കല്ലൽപം ഇളകിയതാണാശാന്‌; പിന്നെ കുത്തഴിഞ്ഞ ജീവിതവുമല്ലേ. തലേദിവസത്തെ ഷൂട്ടിംഗ്‌മഹാമഹത്തിന്റെ ബാക്കിപത്രം.

ഒരുമാതിരിപ്പെട്ട താരങ്ങളെല്ലാം തങ്ങൾ യഥാർഥത്തിലുള്ളതിനേക്കാൾ വളരെ വളരെ വലുതാണെന്നു വിശ്വസിക്കുന്നു; വിശ്വസിപ്പിക്കാനും ശ്രമിക്കുന്നു.

ഒരു മഴനാൾ വളരെ വൈകിയേ പണിസ്ഥലത്തുനിന്നു പുറത്തിറങ്ങാൻ പറ്റിയുള്ളൂ. കുടയുംചൂടി ബാഗുംതാങ്ങി റോഡിലേക്കിറങ്ങുമ്പോൾ 'ഫില്ലം ശൂട്ടിങ്ങ്‌'. ലൈറ്റും കാമറയും കുടയും വടിയും കുന്തവും കുരുക്കുമെല്ലാമായി നായകനും നായികയും വില്ലൻമാരും വില്ലത്തികളും പൊന്നാനിയും ശിങ്കിടിയും കുട്ടിത്തരങ്ങളുമെല്ലാം നിരത്തുനിറഞ്ഞു നിൽക്കുന്നു. 'ലൈറ്റ്‌, കാമറ, ആക്ഷൻ' വിളികൾ. വായും പൊളിച്ച്‌ കാണികളെന്ന വാനരസേനയും. തിരക്കൊഴിവാക്കി റോഡു മുറിച്ചുകടക്കേണ്ട താമസം, "ഛത്രിവാലാ, ഹഠ്‌!" എന്നൊരു ആക്രോശം. ആദ്യം ഞാനറിഞ്ഞില്ല അതെന്റെ നേർക്കാണെന്ന്‌. ഒരാൾ ഓടിവന്നെന്നെ ഉന്തിത്തള്ളി. എനിക്കാകെ പെരുത്തുകയറി. പകലന്തിയോളം പണികഴിഞ്ഞിറങ്ങിയതാണ്‌. ഒന്നര രണ്ടുമണിക്കൂർ യാത്രചെയ്തുവേണം വീടണയാൻ; ഒന്നാഹാരംകഴിച്ചുറങ്ങി വീണ്ടും രാവിലെ പണിക്കിറങ്ങാൻ. അതിനിടെയാണ്‌ ഇവന്മാരുടെ കള്ളക്കാശിന്റെ പണംവാരിത്തട്ടിപ്പ്‌. അതും പൊതുനിരത്തിൽ പൊതുജനങ്ങളെ പൂച്ചകളാക്കുന്ന പരിപാടി. ഞാൻ എന്തൊക്കെയോ വിളിച്ചുപറഞ്ഞു. അതെല്ലാം ഇംഗ്ലീഷിലായിപ്പോയതിനാലാവണം അവരെന്നെ എന്റെ പാട്ടിനു വിട്ടു.

ഹിന്ദി സിനിമയിലെ നെല്ലും പതിരും തിരിച്ചറിയാൻ പാടാണ്‌. വർഷങ്ങളോളമോടിയ 'ഷോലേ' കാണില്ലെന്ന വാശിയിൽ, ഞാൻ ശത്‌രഞ്ജ്‌ കീ ഖിലാഡിയും ഭൂമികയും മിർച്ച്‌ മസാലയും വീരകണ്ണേശ്വരരാമയും അർഥും സുനയ്‌നയും മന്ഥനും എല്ലാം അന്വേഷിച്ചറിഞ്ഞുകണ്ടു. കൂട്ടത്തിൽ നിർമാല്യവും ചിദംബരവും വൈശാലിയും വാസ്‌തുഹാരയും.

സെൻസറിംഗ്‌ കാര്യമായില്ലാത്ത സ്കാൻഡിനേവിയൻരാജ്യങ്ങളിലും യൂറോപ്യൻരാജ്യങ്ങളിലും കരീബിയനിലും തെക്കേ അമേരിക്കയിലും തെക്കൻ ആഫ്രിക്കയിലുംവച്ച്‌ ഒട്ടനവധി വിശ്വോത്തര ചലച്ചിത്രങ്ങൾ ടെലിവിഷനിൽ കാണാൻ തരപ്പെട്ടു. പച്ചമനുഷ്യരുടെ കഥകൾ പച്ചയായിത്തന്നെ പറയുന്ന ചില ചിത്രങ്ങൾ മനസ്സിലുടക്കിക്കിടക്കുന്നു ഇന്നും. സംസ്കൃതിയുടെ വരമ്പുകൾ പൊട്ടിക്കാൻ സിനിമയോളമില്ല മറ്റൊന്നും.

നമ്മുടെ നാട്ടിലും ടെലിവിഷൻ-ചാനലുകൾ പരക്കെ വന്നെത്തിയതോടെ ചിത്രം കാണാൻ അവസരംകൂടി; നല്ലതും ചീത്തയും ഒരുപോലെ. ലോകസിനിമയും ലോകോത്തരസിനിമയും കയ്യെത്തുംദൂരത്തായി.

അഭിനേതാക്കളെ താരങ്ങളെന്നുപറഞ്ഞ്‌ വാനോളം ഉയർത്തി അവരുടെപേരിൽ കാശടിക്കുന്ന കച്ചവടം ഹോളിവുഡ്ഡിന്റെ പൈതൃകം. ആ വഴിയിൽ നീങ്ങി ഇന്ത്യൻസിനിമയും. ജനം മയങ്ങി. കരവിരുതുമാത്രം കലയാവില്ലെന്നും കലമാത്രം സിനിമയാവില്ലെന്നും തിരിച്ചറിഞ്ഞവർ കുറച്ചുമാത്രം. അവർ, കാണികളായാലും സംവിധായകരായാലും, ഉച്ചപ്പടങ്ങളുടെ പിൻനിരയിലുമായി. അവാർഡുകളുടെ അന്ത:പുരങ്ങളിലുമായി.

അവാർഡ്‌ പൂവിനു സുഗന്ധമാണ്‌, ചിലപ്പോഴെല്ലാം കുതിരയ്ക്കു കൊമ്പുമായി തീരാറുണ്ടത്‌.

ഒരു ചലച്ചിത്രമേളയ്ക്കു ഗോവയിൽവന്നപ്പോൾ അടൂർ ഗോപാലകൃഷ്ണനുമായി അൽപം സംസാരിക്കാനിടയായി. തന്റെ തൊഴിൽ ഇത്രക്കുനന്നായി അറിയുന്നവർ കുറവാണ്‌. അദ്ദേഹത്തിന്റെ ഉൾവിളികളും ഉൾക്കാഴ്ച്ചകളും എളുപ്പം പിടികിട്ടിയെന്നുവരില്ല. കഥാന്ത്യത്തിന്റെ 'probability'-യെയും 'possibility'-യെയുംകുറിച്ചുള്ള അദ്ദേഹത്തിന്റെ വിചിന്തനം മറക്കാനാവില്ല. അദ്ദേഹത്തിന്‌ ഒരപേക്ഷയേ ഉണ്ടായിരുന്നുള്ളൂ. തന്നെ ചായസത്‌കാരത്തിനും അത്താഴവിരുന്നിനും ഒന്നും ക്ഷണിക്കണ്ട; തന്റെ പടം കാശുകൊടുത്തുനോക്കി അഭിപ്രായം തുറന്നു പറയുക. അതിൽകവിഞ്ഞൊരു അവാർഡ്‌ വേറൊന്നില്ല.

അടുത്തിടെ, പയറ്റും പക്ഷപാതവുമില്ലാത്ത പക്വമായ ചിത്രവിചിന്തനം സി.എസ്‌. വെങ്കിടേശ്വരൻ നടത്തുന്നതു കാണുമ്പോൾ ആഹ്ലാദം തോന്നുന്നു. പഴയ കോഴിക്കോടനെയും സിനിക്കിനെയും മറന്നുകൊണ്ടല്ല ഈ വാക്കുകൾ. സൂപ്പർതാരങ്ങളുടെ ആസ്വാദകസംഘങ്ങളുടെയും കൂലിയെഴുത്തുകാരുടെയും പെരുമഴക്കാലത്ത്‌ ഇത്തരം ഒരു കുട്ടിക്കുടപോലും കാണികൾക്കു കരുത്തേകും.

ഒരു ചിത്രത്തിൽ മമ്മൂട്ടിയും മോഹൻലാലുംതമ്മിൽ ഒരു കശപിശയുണ്ടല്ലോ, സ്വഭംഗിയെപ്പറ്റിയും അപരന്റെ മൂക്കിനെപ്പറ്റിയും പല്ലിനെപ്പറ്റിയുമെല്ലാംപറഞ്ഞ്‌. ആ ഉഗ്രൻ 'ഐറണി' നമ്മുടെ സിനിമക്കും നന്നേ ചേരും. സത്യത്തിൽ ഇന്നു സിനിമയില്ല; തനിക്കു വലുതാകാൻ, താൻ വലുതെന്ന ഇത്തരം തരികിടകൾമാത്രം! പാവം കാണികൾ കാശുകൊടുത്ത്‌ അവരുടെ കുമ്പ വീർപ്പിക്കുന്നു.

കെ.കെ. രാജ പറഞ്ഞതിനു വിപരീതമെന്നപോലെ, ഉള്ളൂർ'സ്വാമി'യെഴുതി:

'സന്ധ്യക്കു മാനത്തു മലർന്ന താര-
ത്താരത്രയുംകണ്ടു ചെടിച്ച കണ്ണേ,
കുനിഞ്ഞിടാമൊന്നിനി നിന്റെ നോട്ടം
കുപ്പക്കുഴിക്കുള്ളിലുമെത്തിടട്ടെ.'

ഇക്കാര്യം ഇക്കാലത്തെ സിനിമാലോകത്തിനു പ്രസക്തം. സാക്ഷാൽ സ്വാമി കെട്ടിയ കോട്ടയിൽ ഇനിയും കാണാനുണ്ട്‌, കാണിക്കാനുണ്ട്‌, പലതും!

[Published in the fortnightly web magazine www.nattupacha.com, 15 Feb 2010]

Wednesday, 17 February 2010

അൽപം വണ്ടിക്കാര്യം

ഒരുമാതിരിപ്പെട്ട എല്ലാ ആൺപിള്ളേരുടെയും കുട്ടിക്കാലത്തെ ആഗ്രഹം ഒരു ഡ്രൈവർ ആകാനായിരിക്കും. പെൺകുട്ടികളുടേതെന്തെന്നറിയില്ല. അവർക്കാകട്ടെ അൽപം മുതിരുമ്പോൾ ഡ്രൈവർമാരുമായുള്ള പ്രണയവും അത്യാവശ്യത്തിന്‌ ഒളിച്ചോട്ടവും പരക്കെ ഉണ്ടുതാനും.

ആണായാലും പെണ്ണായാലും വണ്ടിയോട്ടത്തോടും സ്പീഡിനോടുമെല്ലാമുള്ള അഭിനിവേശം നന്നേ ചെറുപ്പത്തിൽതന്നെയുണ്ടെന്നു സാരം.

കൊച്ചങ്ങ (തെങ്ങിൽനിന്നു വാടിവീഴുന്ന മച്ചിങ്ങ) രണ്ടെണ്ണം ഒരു ഈർക്കിലിന്റെ രണ്ടറ്റത്തും കുത്തി, ഒരു പ്ലാവിലയുടെ അറ്റം ആ ഈർക്കിലിൽ മടക്കി കൊരുത്ത്‌, വേറൊരു ഈർക്കിൽകഷ്ണംകൊണ്ടതു തുന്നിയുറപ്പിച്ച്‌, പ്ലാവില ഞെട്ടിൽ ചരടുകെട്ടി വണ്ടിയുണ്ടാക്കിവലിച്ച്‌ കൊച്ചുഡ്രൈവറാകുന്ന കൊച്ചുബാല്യം ഞങ്ങളുടെ തലമുറയ്ക്കുണ്ട്‌. അതുരണ്ടെണ്ണം മുഖാമുഖംചേർത്തുതുന്നി നാൽച്ചക്രവാഹനവുമുണ്ടാക്കി ഞങ്ങൾ. ഒരു ചക്രത്തിൽ റബർനൂലുപിരിച്ചുകെട്ടി കൈവിട്ടാൽ സ്വയംനീങ്ങുന്ന 'മോട്ടോർ'വണ്ടിയും. അന്നേയ്ക്ക്‌ മുച്ചക്ര-ഓട്ടോ വന്നിട്ടില്ലായിരുന്നു. പട്ടണത്തിലെ പണക്കാർപൈതങ്ങൾ ചിലർക്ക്‌ പക്ഷെ മുച്ചക്ര-സൈക്കിൾ കളിക്കാനുണ്ടായിരുന്നു.

അന്നൊക്കെ കളിപ്പാട്ടങ്ങളെല്ലാം കുട്ടികൾ തനിയെ കണ്ടെത്തണം, അല്ലെങ്കിൽ തനിയെ ഉണ്ടാക്കിക്കൊള്ളണം. ചിരട്ടയും മണ്ണുംകൊണ്ടപ്പം ചുടും. ഇല്ലിയിലയുടെ നടുഭാഗം ചൂണ്ടുവിരൽത്തുമ്പിൽ തുപ്പൽതൊട്ടൊട്ടിച്ചുകൊണ്ടോടി പങ്ക കറക്കും. ചില വിരുതൻമാർ ഇരുകയ്യിലും അങ്ങനെ പങ്കയുണ്ടാക്കി 'വിമാനം' പറത്തും. തെങ്ങോല കൊണ്ടു കാറ്റാടി, പാമ്പ്‌, മഷിക്കുപ്പി, പീപ്പി. അയിനിത്തിരി കത്തിച്ചു ചന്ദനത്തിരി; ചില പോക്കിരികൾക്കത്‌ കളി'ബീഡി'യാകും. മാറോട്ടുകഷ്ണം കുളപ്പരപ്പിൽപായിച്ച്‌ 'തവളച്ചാട്ടം'. കൊത്തംകളിക്കു കൽക്കഷ്ണങ്ങൾ. കളംവരച്ചുകളിക്ക്‌ എരിക്കിൻപൂ. ചുരക്ക തുരന്ന്‌ കുടുക്ക. കളിമണ്ണുകുഴച്ച്‌ ആൾരൂപങ്ങൾ. വളയുന്ന വടിയിൽ കയർകെട്ടി വില്ലാക്കി ഈർക്കിൽ തൊടുത്ത്‌ അമ്പെയ്ത്ത്‌. മുളംകുഴലിൽ കൂവക്കിഴങ്ങുകുത്തിക്കേറ്റി വടികൊണ്ടുകുത്തി പൊട്ടിക്കുന്ന കൊട്ടത്തോക്ക്‌. മുന്നിലുള്ളാളുടെ കുപ്പായത്തിന്റെ പിന്നറ്റംപിടിച്ചുള്ള കുതിരയോട്ടം. മച്ചിങ്ങ ഈർക്കിലറ്റത്തുകോർത്തെറിയുന്ന വാണം. തട്ടിക്കളിക്കാൻ തുണിപ്പന്ത്‌. തുമ്പപ്പൂ തലകീഴാക്കി, ഞെട്ടിൽ മുക്കുറ്റിപ്പൂ തിരുകി വെള്ളത്തിലിട്ടാൽ താറാവായി. ഇളംതണ്ട്‌ ഇടതും വലതും ഒന്നുവിട്ടൊടിച്ച്‌ താമരമാല. നീന്താൻ, ഒരുജോഡി കൊട്ടത്തേങ്ങ അൽപം മടൽവകഞ്ഞ്‌ ചകിരികോർത്തുകെട്ടിയ 'lifebuoy'. ഇരട്ടച്ചിറകുള്ള പൊങ്ങിൻകായ മുകളിലേക്കെറിഞ്ഞാൽ 'helicopter'. അപ്പൂപ്പൻതാടിയുടെ 'parachute'. വാഴത്ത്ണ്ടുകൊണ്ടുകൊണ്ടു ട്യൂബ്‌ലൈറ്റ്‌. തെങ്ങിൻമടൽ ബാറ്റ്‌, ചാക്കുചരടു ചുറ്റിക്കെട്ടി നൂൽപ്പന്ത്‌. നാടകം കളിക്കാൻ അമ്മയുടെ സാരി, തിരശ്ശീല അച്ഛന്റെ മുണ്ട്‌; കുരുത്തോലയും വർണക്കടലാസ്സുംകൊണ്ടു കിരീടം, മരസ്കെയിൽ വാൾ, ഇഡ്ഡലിത്തട്ടു പരിച, ഉമിക്കരി വെള്ളത്തിൽചാലിച്ചു മീശ. ഓട്ടബക്കറ്റു വശംചരിച്ചുവച്ചാൽ ഉച്ചഭാഷിണിയായി. തലയിൽ കടലാസ്സുവഞ്ചി കമഴ്ത്തിവച്ചാൽ ഗാന്ധിത്തൊപ്പി. തൂവാല കഴുത്തിൽകെട്ടിയാൽ കമ്യൂണിസ്റ്റുമായി. "മാന്യമഹാജനങ്ങളേ, മാക്കാച്ചിക്കുഞ്ഞുങ്ങളേ, വേലിപ്പത്തലുകളേ, പിച്ചാത്തിത്തുമ്പുകളേ" എന്നെല്ലാം പ്രസംഗം. കുട്ടികളേക്കാൾ കൂടുതൽ കളികൾ! അതിലേറെ കളിപ്പാട്ടങ്ങൾ!

കവുങ്ങോല പാളയോടുകൂടിയെടുത്ത്‌, പാളപ്പുറത്തു ചെറുപിള്ളേരെയിരുത്തി റിക്ഷ വലിക്കുന്ന കളിയായിരുന്നു എനിക്കേറെയിഷ്ടം. അതുംകൊണ്ട്‌ 'ഭൂമി'മുഴുവൻ, അതായത്‌ മുറ്റംമുഴുവൻ ചുറ്റിവരുമ്പോഴേക്കും വലിച്ചവർ കിതയ്ക്കും, ഇരുന്നവർ ചോരപൊടിയുന്ന ഊര തടവും. അന്നും പ്രചാരമുണ്ടായിരുന്ന പാവം റിക്ഷവണ്ടിക്കാരെപ്പോലെ.

അന്നെല്ലാം വലുതായിത്തോന്നി. വലിയ ചന്ദ്രൻ, വലിയ മുറ്റം, വലിയ മരം. കുട്ടിക്കാലത്തങ്ങനെയാണത്രെ. കിളിരം കുറയുമ്പോൾ വീക്ഷണകോണിലുള്ള വിഭ്രമമാണത്രെ. അല്ലെങ്കിലും ചെറിയവർക്ക്‌ ചെറിയപ്രശ്നങ്ങൾ വലുതായിത്തോന്നും, വലിയ പ്രശ്നങ്ങൾ ചെറുതായിത്തോന്നും.

ഇടയ്ക്കെല്ലാം അമ്പലപ്പറമ്പിൽ വന്നെത്തുന്ന മരവും തകരവുംകൊണ്ടുള്ള കളിപ്പാട്ടങ്ങൾ കൗതുകമാവും, തലച്ചുമടായി 'വളപ്പെട്ടിക്കാരൻ' കൊണ്ടുനടക്കുന്ന 'ആനമയിലൊട്ടക'ങ്ങളും. ബലൂൺ തികച്ചും ആർഭാടവും ആഘോഷവുമായിരുന്നു.

അൽപം മുതിർന്നാൽ ഒരു പഴയ സൈക്കിൾ-ടയറും ഒരു വടിക്കഷ്ണവും. പിന്നെ എപ്പോഴും ടയറിൽ വടിതട്ടിയോടിച്ചേ വഴിനടക്കൂ. അതൊരു 'ഗമ'യായിരുന്നു. ശരിക്കുമൊരു സൈക്കിൾ കൈകൊണ്ടുതൊടാൻ പിന്നെയും മുതിരണമായിരുന്നു.

ഓർമയിൽ എനിക്കാദ്യം കാശുകൊടുത്തുവാങ്ങിത്തന്ന കളിപ്പാട്ടം മരംകൊണ്ടുണ്ടാക്കി പളപളാ ചായംതേച്ച ഒരു കാളവണ്ടി; തുടർന്ന്‌ എന്റെ വണ്ടിഭ്രാന്തുകണ്ട്‌ തകരത്തിൽ രണ്ടു കാറുകളും. അവ ഇന്നത്തെ 'ഫോക്‌സ്‌ വാഗൺ' ആണെന്നറിയുന്നത്‌ ഇരുപതിറ്റാണ്ടുകൾക്കുശേഷം ഗോവയിൽ വച്ച്‌! (ഇന്നും ഗോവയിൽ ഒരുപാടു 'ഫോക്സ്‌ വാഗൺ' ഉണ്ട്‌). കൊച്ചി റിഫൈനറി പണിയുന്ന കാലത്ത്‌, ഒരു 'മിറ്റ്സുബിഷി' പിക്‌-അപ്‌ വാൻ ഞാനും 'വാങ്ങി', അത്തച്ചമയത്തിന്‌.

റോഡുപണിക്കും വെട്ടുകല്ലിറക്കാനുംമറ്റുംവരുന്ന ലോറിക്കാരെ കൂട്ടുപിടിച്ച്‌ ലോറിക്കുള്ളിൽകയറി, വളയവുമങ്ങനെ ഏന്തിപ്പിടിച്ചിരിക്കും. 'പോം പോം' ഹോണെങ്ങാനും തൊട്ടുപോയാൽ കേറ്റിയപോലെ ഇറക്കിവിടും കൊമ്പൻമീശക്കാർ.

ഞങ്ങളുടെ നാട്ടിൽനിന്ന്‌ കൊച്ചിപ്പട്ടണത്തേക്ക്‌ അന്ന്‌ ഒരേയൊരു ബസ്സ്‌, 'പയനിയർ'. പേരുപോലെ ആദ്യത്തെ ബസ്സ്‌. മരച്ചട്ടയിൽതീർത്ത തുറന്ന ജനലുകളുള്ള വണ്ടി. അകത്ത്‌ വശങ്ങൾചേർന്ന്‌ നീളൻ മരബെഞ്ച്‌. രണ്ടുദിവസം ഓടിയാൽ മൂന്നുദിവസം ഓടില്ല. ചോദിച്ചാൽ 'ബസ്സു ചത്തു' എന്നുപറയും; അതിനു ജീവനുണ്ടായിരുന്നിരിക്കണം. പിന്നെ 'പി.എസ്‌.എൻ.' വന്നു, തുടർന്ന്‌ 'പി.എൻ.കെ.' യും. നാട്ടുവഴിയിലൂടെ ആദ്യമോടിയ ബസ്സ്‌ 'ഗീത'; കേരളപ്പിറവിദിവസം പുഷ്പാലംകൃതയായി അവൾ അണിഞ്ഞൊരുങ്ങിവന്നു.

കാറുകൾ ഒന്നോ രണ്ടോപേർക്കുമാത്രം. ഒരു 'മോറിസ്സ്‌ മൈനർ', ഒരു 'ഫോർഡ്‌ പ്രീഫെക്റ്റ്‌'. രണ്ടുമൂന്നെണ്ണം ടാക്സിയായോടിയിരുന്നു; 'സ്റ്റ്യൂഡ്‌ബെക്കർ', 'വാൻഗാർഡ്‌', 'സ്റ്റാൻഡേർഡ്‌', 'ഹിന്ദുസ്ഥാൻ' (അതു പിന്നെ 'അംബാസഡർ' ആയി). ഇടയ്ക്കൊരു 'ഹെറാൾഡ്‌' വന്നുപോയി. 'ഫിയറ്റ്‌' എല്ലാം വളരെക്കഴിഞ്ഞ്‌.

നെഹ്‌റു വന്നത്‌ ഒരു തുറന്ന 'ഇംപാല'യിലായിരുന്നു; പിന്നെ അതുപോലൊന്നുകണ്ടത്‌ ഏതോ ഒരു മെത്രാനച്ചന്റെ ഘോഷയാത്രയിൽ. അതിനെ ഞങ്ങൾ 'ഏറോപ്ലെയിൻ കാർ' എന്നു വിളിച്ചു.

ലോറികളിൽ പ്രധാനി 'ബെഡ്‌ഫോർഡ്‌' ആയിരുന്നു ('വാസ്തുഹാര'യിലുണ്ടിത്‌); ഇടയ്ക്കെല്ലാം ഒരു 'ഫാർഗോ', ഒരു 'ലേലാൻഡ്‌'. അസ്സൽ 'ടാറ്റ'ക്കു മുന്നോടി 'ബെൻസ്‌' - 'ടാറ്റ മെർസിഡസ്‌ ബെൻസ്‌'. ഇന്നിപ്പോൾ ലോറികളില്ല, ട്രക്കുകളേയുള്ളൂ, 'പീടിക' പോയി കടയായതുപോലെ..

കിഴക്കൻപ്രദേശങ്ങളിൽനിന്ന്‌ കുറെ ജീപ്പുകൾ വരും, മോട്ടോർ സൈക്കിളുകളും. പോലീസിന്റേതടക്കം ജീപ്പെല്ലാം 'വില്ലീസ്‌', ഇടംകയ്യോട്ടക്കാരൻ. മോട്ടോർസൈക്കിളുകൾ (അതുമിപ്പോൾ 'ബൈക്ക്‌' ആയി) 'റോയൽ എൻഫീൽഡ്‌', പിന്നെ 'ജാവ', 'രാജ്‌ദൂത്‌'. കഴിഞ്ഞു. സ്‌ക്കൂട്ടർ എത്തിയിട്ടുണ്ടായിരുന്നില്ല, ആകപ്പാടെ ഒരെണ്ണം എറണാകുളത്തെ സാരിയുടുത്ത ഇറ്റലിക്കാരി ഡോ. മാർത്ത വനൂചിയുടെ 'ഇന്നസന്റി'. അവർ പിന്നീട്‌ സഹപ്രവർത്തകയായപ്പോഴാണ്‌ അതറിഞ്ഞതുതന്നെ. നാട്ടിൽ ആദ്യം ഇറങ്ങിയ സ്‌ക്കൂട്ടർ ഒരു 'ലാംബ്രറ്റ'.

അക്കാലത്താണ്‌ എറണാകുളവും കോട്ടയവുംതമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽവേ വരുന്നത്‌. ആദ്യത്തെ തീവണ്ടിതന്നെ ഓടിച്ചെന്നുകണ്ടു. കരിതിന്ന്‌ പുകതുപ്പുന്ന കരിമ്പൂതം ദിവസത്തിൽ ഒന്നുംരണ്ടും തവണ ഞങ്ങളെ കോരിത്തരിപ്പിച്ചു. അധികം വൈകാതെ അച്ഛനൊരു തീവണ്ടിയാത്രയും ഒപ്പിച്ചുതന്നു; എറണാകുളം മുതൽ തൃപ്പൂണിത്തുറവരെ. തീവണ്ടി, തണ്ടുവാളം, റാന്തൽവിളക്ക്‌, ചീട്ട്‌, കൈകാട്ടി, കൂലി എന്നീ വാക്കുകളൊന്നും ഇന്നില്ല. പച്ചക്കൊടിയും ചുവന്നകൊടിയും മാത്രം പേരിനെങ്കിലും നിലനിൽക്കുന്നു. വേറെ പല കൊടികളും ഉള്ളതിനാലാവാം!

എന്നും ഉച്ചക്ക്‌ ഒരു വിമാനം പറന്നുപോകുന്നതു നോക്കിയിരിക്കും ഞങ്ങൾ. ഇരുവശത്തും പങ്കകറക്കിക്കൊണ്ടുള്ള ഒരു പോക്ക്‌! സ്‌ക്കൂളിലാണെങ്കിൽ ക്ലാസ്സ്‌ നിശ്ശബ്ദമാവും. പുറത്താണെങ്കിൽ തലപൊന്തിച്ചുനോക്കാത്തവർ ആരുമുണ്ടാവില്ല.

ആദ്യത്തെ റോക്കറ്റ്‌ (ഉപഗ്രഹമെന്നാണു പറയേണ്ടിയിരുന്നത്‌) കാണാൻ ഞങ്ങളെ സ്‌ക്കൂൾമുറ്റത്തിറക്കി. റഷ്യയുടെ 'സ്പുട്നിക്‌'. ഒരു വൈദ്യുതബൾബിന്റെ വലിപ്പത്തിൽ ഞങ്ങളതുകണ്ടു. വഴിയോരത്തെ റിക്ഷക്കാരൻ അതിനെ 'ആകാശറിക്ഷ'യെന്നും ഒരു കിഴക്കൻ കർഷകൻ അതിനെ 'ആകാശ ജീപ്പ്‌' എന്നും വിശേഷിപ്പിച്ചതായി ഞങ്ങൾ ക്രൂരകഥകളുണ്ടാക്കി.

അന്നേക്ക്‌ ഞാൻ വള്ളവും ബോട്ടും കപ്പലുമെല്ലാം ദൂരെനിന്നു കണ്ടിട്ടേയുള്ളൂ. പത്താംവയസ്സിൽ നാവികസേനാദിനത്തിൽ സ്ക്കൂളിൽനിന്നൊരു തുറമുഖയാത്ര. പിന്നെയും ഒരു പത്തുവർഷംകഴിയണമായിരുന്നു ഒരു ബോട്ടുയാത്ര തരപ്പെടാൻ (അതിനുശേഷം ഞാൻ നടത്തിയിട്ടുള്ള കടൽയാത്രയ്ക്കു കണക്കില്ല!).

അൽപമകലെ കിതച്ചോടുന്ന തീവണ്ടിയും ഒരു നാഴികദൂരെ കോട്ടയ്ക്കകത്തെ മണിമാളികയിലെ നാഴികമണിയും പത്തുനാഴികയകലെ കൊച്ചി തുറമുഖത്തെ സൈറൺ മുഴക്കുന്ന കപ്പലുകളും അന്നത്തെ നിശ്ശബ്ദരാത്രികളിൽ തരാട്ടുപാടി.

പിന്നിലേക്കു വീണ്ടും.

ഒറ്റച്ചക്രമുരുട്ടി വളർന്നപ്പോൾ വീട്ടിലെ സൈക്കിൾ കൈകൊണ്ടുന്തി സ്ഥലംമാറ്റിവയ്ക്കാനെല്ലാം അനുവാദം കിട്ടി. അതൊരു പഴയ ഇംഗ്ലീഷ്‌ 'ഫിലിപ്സ്‌' ആയിരുന്നു; സാധാരണകണ്ടിരുന്ന 'റാലി', 'അറ്റ്‌ലസ്‌' തുടങ്ങിയവയേക്കാൾ ഉയരംകൂടിയത്‌. അച്ഛനും കഷ്ടി ജ്യേഷ്ഠനുംമാത്രം പ്രാപ്യം. രണ്ടാം ലോകമഹായുദ്ധകാലംകഴിഞ്ഞ്‌ ഏതോ ബ്രിട്ടീഷുകാരൻ വിറ്റിട്ടുപോയതാണത്രേ.

അതോടിച്ചുപഠിക്കാൻ പിന്നെയും വളരണമായിരുന്നു ഞാൻ.

അതിനിടയിൽ അന്നത്തെ എല്ലാ സാമൂഹ്യശാസ്ത്രങ്ങളെയും വെല്ലുവിളിച്ചുകൊണ്ട്‌ ആ സൈക്കിൾ ചവിട്ടാൻ മുതിർന്നു എന്റെ ചേച്ചി. ആരംഭം ഉഗ്രനായി. പത്തടിപോയില്ല, 'പൊത്തോ' എന്നൊരു ശബ്ദം. ബാക്കി, പരിക്കൊന്നുമില്ലാത്ത ചേച്ചിയും, കണ്ണികൂട്ടിയ പറമ്പുംകടന്ന്‌ വേലിപ്പത്തലുംപൊളിച്ച്‌ മുരിങ്ങമരത്തിൽ ഇടിച്ചു തലപൊളിഞ്ഞുനിൽക്കുന്ന ചവിട്ടുവണ്ടിയും.

ഇതെല്ലാം കണ്ടും കേട്ടുമെല്ലാമാകണം, സൈക്കിളോട്ടം ഞാൻ പുഷ്പംപോലെ പഠിച്ചെടുത്തു. ആകപ്പാടെ വീണത്‌ ഒരിക്കൽമാത്രം, അത്‌ വള്ളിനിക്കർ സീറ്റിൽകുടുങ്ങിയതുകൊണ്ടുമാത്രം.

അചിരേണ നാടിന്റെ വേഗംകൂടി. അച്ഛൻ പണ്ടു നടന്നെത്തിയിരുന്ന സ്ഥലങ്ങൾ ഞങ്ങൾ മക്കൾ സൈക്കിളോടിച്ചെത്തി. പിന്നീടതു ബസ്സിലായി. പിന്നെപ്പിന്നെ ഓട്ടോവിലും സ്വന്തം വാഹനത്തിലുമെല്ലാമായി.

വേഗം, വേഗം. കാൽനടയില്ലാത്തതുകൊണ്ട്‌ കടക്കാരുടെ കണ്ണുവെട്ടിക്കാനായി. കുഗ്രാമത്തിൽ കാറെത്താത്തതുകൊണ്ട്‌ കുടിലിൽകഴിഞ്ഞിരുന്ന ഗുരുകാരണവൻമാരെ ചെന്നുകാണാതായി. വിമാനനിരക്കുകൂട്ടിയാൽ വേവലാതിയായി. കുടവയറിനു കുറവില്ലാതായി!

മരണവും വേഗം വേഗം വന്നെത്തി!

കാൽനടവരെ സൈക്കിൾ ചെന്നെത്തില്ല. സൈക്കിൾചെന്നെത്തുന്നേടം ബൈക്കിനെത്താം എന്നില്ല. ബൈക്കെത്തുന്നിടത്തത്രയും കാറെത്തണമെന്നില്ല. തീവണ്ടിയെത്തുന്ന സ്ഥലങ്ങളിൽകൂടുതൽ ബസ്സെത്തും. ദിനംപ്രതിയാത്രയ്ക്ക്‌ വിമാനം പറ്റില്ല. എന്നാലോ റോക്കറ്റ്‌ പോകുന്നത്രയും ഇവക്കൊന്നുമാവില്ല. ഓരോകാര്യത്തിനോരോന്ന്‌. അതിവേഗവും ബഹുദൂരവും ഒന്നിച്ചുവേണമെന്നില്ല.

കാറോടിക്കുന്നവന്‌ സൈക്കിളോടിക്കാനറിയണമെന്നില്ല. സൈക്കിളും ബസ്സുമെല്ലാമോടിക്കുന്നവന്‌ തീവണ്ടിയോടിക്കാനറിയുമെന്നില്ല. റോക്കറ്റ്‌ നിയന്ത്രിക്കുന്നവനുപോലും വിമാനംപറത്താനാവണമെന്നില്ല; സൈക്കിളോടിക്കാനറിയണമെന്നുമില്ല.

ഭാവിയിൽ വണ്ടിയോടിക്കുന്നവന്‌ ഒന്നുമറിയണമെന്നുണ്ടാവില്ല. നമ്മുടെ ഭരണസാരഥികളിൽ ചിലരെപ്പോലെ! എല്ലാം അങ്ങിനെയങ്ങു പോകും!

നമ്മളും നമ്മുടെ വണ്ടികളും ഈ കൊച്ചു ഭൂമിയും അതിലും ചെറിയ ചന്ദ്രനും വലിയ സൂര്യനും മറ്റു ഗ്രഹങ്ങളും നക്ഷത്രങ്ങളും. എല്ലാം കൂടിയുള്ളൊരു നെട്ടോട്ടം. ആരും പറഞ്ഞുപോവും, "എന്തൊരു സ്പീഡ്‌!"

എന്നിട്ടോ? വണ്ടിക്കുള്ളിലിരുന്ന്‌ പരക്കംപാഞ്ഞാൽ വേഗംകൂടുമോ?

[Published in the fortnightly webmagazine www.nattupacha.com, 1 Feb 2010]

Thursday, 21 January 2010

അത്യുന്നതങ്ങളിൽ മഹത്വം.

അത്യുന്നതങ്ങളിൽ മഹത്വം പൊതുവെ കമ്മിയാണ്‌ (ഭൂമിയിൽ സമാധാനവും). എന്നാൽ ഒരു സ്വകാര്യ-ഇംഗ്ലീഷ്‌മീഡിയം കലാലയത്തിന്റെ തലപ്പത്തിരിക്കുമ്പോഴും തന്റെ മകളെ സർക്കാർ-മറാഠി സ്ക്കൂളിൽചേർത്തു പഠിപ്പിക്കുവാനുള്ള ആർജവംകാട്ടിയ വ്യക്തിയാണ്‌ പ്രൊഫസർ രാം ജോഷി. ഇംഗ്ലീഷ്‌ ആർക്കും അനായാസം എപ്പോൾവേണമെങ്കിലും പഠിക്കാം. പക്ഷെ ആദ്യം സ്വന്തംഭാഷ അറിഞ്ഞിരിക്കണം ഒരു ഭാരതീയൻ. കൊച്ചുകുട്ടികളെ കച്ചവടച്ചരക്കാക്കുന്ന 'വിദ്യാഭാസ'സമ്പ്രദായത്തിനെതിരെ അദ്ദേഹം പടവെട്ടി. ഒരുപരിധിവരെ തോറ്റു.

തത്ത്വം, 'തനിക്കൊന്നും മറ്റുള്ളോർക്കു വേറൊന്നും' എന്ന വലിയവരുടെ കപടനാട്യത്തിന്‌ കടകവിരുദ്ധമായിരുന്നു ഡോ. രാം ജോഷിയുടെ സ്വകാര്യജീവിതവും പൊതുപ്രവർത്തനങ്ങളും.

എനിക്ക്‌ അദ്ദേഹത്തെ നേരിട്ടറിയില്ല. എന്നാൽ എന്റെ ഭാര്യപറഞ്ഞുപറഞ്ഞ്‌ പ്രൊഫ. രാം ജോഷി മനസ്സിലെന്നും തെളിഞ്ഞുനിൽക്കുന്നു.

കനകം അന്നു കോളേജിൽ ചേർന്നിട്ടേയുള്ളൂ; മുംബൈയിലെ സയണിൽ 'South Indian Education Society (SIES)'-യുടെ കോളേജിൽ. വളരെയധികം വിഷമങ്ങൾ സഹിച്ചു വളർന്നുവന്ന ഒരു വിദ്യാഭ്യാസസ്‌ഥാപനമാണ്‌ SIES. ഉദ്യോഗാർഥം 'ബംബാ'യിൽ കുടിയേറിയ 'ആദിദ്രാവിഡർ', സ്വന്തം മക്കൾക്കും മരുമക്കൾക്കും തെക്കൻചിട്ടയിലെ പാഠ്യ-പഠനപദ്ധതികൾ പകർന്നുകൊടുക്കാൻ വഡാലയിൽ 'South Indian Welfare Society (SIWS)'-യുടെ കീഴിലും സ്‌ക്കൂൾ ('സാമ്പാർ-ഇഡ്ഡ്‌ലി-വട-സ്‌ക്കൂൾ' എന്നു പരിഹാസപ്പേര്‌) നടത്തിപ്പോന്നിരുന്നു. ഈ രണ്ടു വിദ്യാഭ്യാസകേന്ദ്രങ്ങളിലാണ്‌ ഒട്ടുമിക്ക പ്രഗൽഭരും പഠിച്ചുവളർന്നതന്ന്‌.

അറുപതുകളുടെ അവസാനപാദംതൊട്ട്‌ പതിനേഴുവർഷം പ്രൊഫ. രാം ജോഷിയായിരുന്നു SIES-കോളേജിന്റെ പ്രിൻസിപ്പലും പൊളിറ്റിക്കൽസയൻസിന്റെ പ്രധാനാധ്യാപകനും. ഇനി കാര്യങ്ങൾ എന്റെ ഭാര്യ പറയും:

**********

"അന്ന്‌ വേഷവും ഭാഷയും ഭാഷണവും ഭക്ഷണവും വരെ തെന്നിന്ത്യനായിരുന്നു കോളേജിൽ. ഒരു കൊച്ചുപെൺകുട്ടി എന്നും കോണിപ്പടിയിറങ്ങിവരുന്നതു കാണാം; അടുത്തുള്ള മറാഠിസ്‌ക്കൂളിലെ യൂണിഫോമും ധരിച്ച്‌. അത്‌ പ്രൊഫ. രാം ജോഷിയുടെ മകളായിരുന്നു. ഇടക്കിടെ "ദാദാ" എന്ന വിളികേൾക്കാം (മറാഠിയിൽ അച്ഛനെ ബഹുമാനപൂർവം). കോളേജിലെ അഞ്ചാംനിലയിലായിരുന്നു പ്രൊഫസറുടെ താമസവും.

മൂന്നാംവർഷം പൊളിറ്റിക്കൽ സയൻസ്‌ ഐച്ഛികമായെടുത്തപ്പോൾ രാം ജോഷിയുടെ ക്ലാസ്സുകൾ തുടങ്ങി. അതുവരെ പ്രിൻസിപ്പലായിമാത്രം ഞങ്ങൾ അകലെനിന്നു നോക്കിക്കണ്ട അദ്ദേഹം ക്ലാസ്സിനകത്ത്‌ തികഞ്ഞൊരു അധ്യാപകനായിരുന്നു. അനാവശ്യഗൗരവം എന്നൊന്ന്‌ അദ്ദേഹത്തിനില്ലായിരുന്നു. ആദ്യമേ പറഞ്ഞുറപ്പിച്ചു, ആർക്കെങ്കിലും ക്ലാസ്സിലെത്താൻ കഴിയാതെ വന്നാൽ ഒഴിവുസമയം അഞ്ചാംനിലയിലെ വീട്ടിലേക്കു വരാം. താൻ, വിട്ടുപോയ പാഠഭാഗങ്ങൾ പറഞ്ഞുതരാം (അന്നും എന്നും മുംബൈയിൽ എവിടെയും സമയത്തിനെത്തുക പ്രയാസം; പോരാത്തതിനു പലരും, പണിയും പഠനവും ഒന്നിച്ചു നടത്തുന്നവരായിരുന്നു).

ദിവസങ്ങൾക്കകം അദ്ദേഹം കുട്ടികളുമായി അടുത്തു. തന്റെ തോൽവികളെപ്പറ്റിയും ജീവിതത്തിലനുഭവിച്ച കഷ്ടങ്ങളെപ്പറ്റിയും പറയുമ്പോൾ ആ കണ്ണുകൾ നീരണിയുമായിരുന്നു.

ഒരു പാവപ്പെട്ട അധ്യാപകന്റെ മൂത്തമകനായിരുന്നു സർ. അച്ഛൻ മരിച്ചതോടെ അമ്മയും മൂന്നുമക്കളും തനിച്ചായി. ദാരിദ്ര്യമെന്തെന്നു നേരിട്ടറിഞ്ഞു.

പഠനകാലത്തുതന്നെ സമഷ്ടിസിദ്ധാന്തത്തിൽ ന്യായമായും ആകർഷിക്കപ്പട്ട അദ്ദേഹം പ്രജാസോഷ്യലിസ്റ്റ്‌ പാർട്ടിയിൽ പ്രവർത്തിച്ചു തുടങ്ങി. ബോംബേയിലെ പാവപ്പട്ട തൊഴിലാളികളുടെ ഇടയിൽ അവരിലൊരാളായി.

ഒരിക്കലദ്ദേഹം പറഞ്ഞു. ഒരുകപ്പു ചായക്കായി താൻ ഒരിടത്ത്‌ അഞ്ചാറു മെയിൽ നടന്നു ചെല്ലും. അതായിരുന്നു തന്റെ പ്രാതലും മധ്യാന്നവും അത്താഴവും. വീട്ടിലെത്തിയാൽ അമ്മയോടു കള്ളംപറയും, "ആയീ, മാജ ജേവൺ ഝാലു"; അമ്മേ, തന്റെ ഊണുകഴിഞ്ഞെന്ന്‌. "രാം, തൂ ഖരേ ജേവലേസ്‌ കാ?" (രാം, നീ സത്യമായും ഊണുകഴിച്ചോ?) എന്ന ചോദ്യത്തിനു ചെവികൊടുക്കാതെ അമ്മയുടെ കൺവെട്ടത്തുനിന്ന്‌ ഒഴിഞ്ഞുമാറും. വീട്ടിൽ തന്റെ അനിയൻമാർക്ക്‌ ആഹാരം തികയ്ക്കാൻവേണ്ടിയായിരുന്നു ഈ കള്ളം. പിന്നെ അമ്മയുടെ ശ്രദ്ധ തെറ്റിക്കാൻ പഠനകാര്യങ്ങളും പാർട്ടിക്കാര്യങ്ങളും പറഞ്ഞിരിക്കും.

ഡോ. രാം ജോഷിയുടെ വിനയത്തിനും വിവേകത്തിനും വിശാലതയ്ക്കും വിജ്ഞാനത്തിനും വാഗ്മിതയ്ക്കും കനലിന്റെ വിശുദ്ധിയായിരുന്നു. തീയിൽ കുരുത്തതിന്റെ തിളക്കം.

ഒരിക്കലും 'ഞാൻ വലുത്‌, നീ ചെറുത്‌' എന്നൊരു ഭാവം അദ്ദേഹം കൊണ്ടുനടന്നില്ല. സ്വയം ചെറുതാകാൻ ആരെയും അനുവദിച്ചുമില്ല.

ഒരിക്കലെനിക്ക്‌ കോളേജിൽ ഫീസ്‌ കൊടുക്കാൻ കഴിയാതെ വന്നു. വീട്ടിലെ സ്ഥിതി എന്തെന്നറിയാവുന്നതുകൊണ്ട്‌ അച്ഛനമ്മമാരെ അലട്ടാൻ തോന്നിയില്ല. നാണക്കേടുകൊണ്ട്‌ കോളേജോഫീസിലെ ആരെയുംകണ്ടു പറയാനും തോന്നിയില്ല. താമസിയാതെ നോട്ടീസ്‌ബോർഡിൽ ഫീസടയ്ക്കാത്തവരുടെ പേരു വരും. ചെറുപ്രായമല്ലേ, അങ്ങനെയങ്ങു ചെറുതാകാൻവയ്യ. അവസാനം പ്രിൻസിപ്പൽ രാം ജോഷിയെത്തന്നെ ചെന്നു കണ്ടു ഓഫീസിൽ.

അദ്ദേഹത്തിന്റെ മുറിയിലോ വീട്ടിലോ ആർക്കുവേണമെങ്കിലും ഏതുനേരവും കയറിച്ചെല്ലാം. ഞാൻ എന്റെ സാമ്പത്തികപ്രശ്നം പറഞ്ഞു. ചെറു പുഞ്ചിരിയോടെ അതുകേട്ട അദ്ദേഹം ഒരു കടലാസ്സിൽ എന്തോ കുറിക്കുന്നതുകണ്ടു. പെട്ടെന്നു തല ഉയർത്തി ഒരു ചോദ്യം: "ഫീസിന്റെ കാലാവധി നീട്ടിത്തരണോ അതോ ഫീസ്‌ വേണ്ടെന്നു വയ്ക്കണോ?"

"എനിക്കെന്റെ പേര്‌ നോട്ടീസ്‌ബോർഡിൽ വരാതിരുന്നാൽ മതി"; ഞാനെന്റെ മനസ്സിലുള്ളതുമാത്രം പറഞ്ഞു.

അദ്ദേഹം പെട്ടെന്നു മുറിവിട്ടിറങ്ങി. മിനിറ്റുകൾക്കകം തിരിച്ചെത്തി. "കനകം എന്നാൽ എന്തെന്നറിയാമോ? മോളേ, ആ പേരുപോലെത്തന്നെ എന്നും പരിശുദ്ധമായിരിക്കൂ. ആ പേര്‌ നോട്ടീസ്‌ബോർഡിൽ വരില്ല; ഈ ടേമിലെ ഫീസ്‌ അടയ്ക്കുകയും വേണ്ട".

അതാണ്‌ രാം ജോഷി എന്ന മനുഷ്യൻ.

ഒരിക്കലദ്ദേഹം 'വൈരുധ്യാത്മകഭൗതികവാദ'ത്തെക്കുറിച്ച്‌ മൂന്നുമണിക്കൂർ ക്ലാസ്സെടുത്തു. തികച്ചും ബോറായിത്തുടങ്ങിയപ്പോൾ ഞങ്ങൾ ക്ലാസ്സിൽ കയറാതായി. അതിൽ അദ്ദേഹത്തിനു പരിഭവമില്ലായിരുന്നു; ആർക്കും എപ്പോൾ വേണമെങ്കിലും കയറിവരാം, ഇറങ്ങിപ്പോകാം. പിന്നൊരിക്കൽ അദ്ദേഹം കാൾ മാർക്ക്സിനെപ്പറ്റി ചർച്ചചെയ്തുകഴിഞ്ഞപ്പോൾ അഞ്ചു മണിക്കൂർ കവിഞ്ഞു; ഞങ്ങളാകട്ടെ സമയംപോയത്‌ അറിഞ്ഞതുമില്ല!

അതേസമയം ഇന്നും അതൊരു വൈരുധ്യമായിത്തോന്നുന്നു, എന്തുകൊണ്ട്‌ അദ്ദേഹത്തിന്‌ മുതലാളിത്തത്തിനോട്‌ പലപ്പോഴും ചായ്‌വുണ്ടായിരുന്നെന്ന്‌. ഇന്ദിരാഗാന്ധിയുടെ ഭരണശേഷിയിലോ സമ്മിശ്ര-സമ്പത്‌ഘടനയിലോ ഡോ. രാം ജോഷിക്ക്‌ തെല്ലും വിശ്വാസമില്ലായിരുന്നു. സാമൂഹ്യനീതിക്കുവേണ്ടി വാദിച്ച അദ്ദേഹംതന്നെ സമൂഹത്തിന്റെ വൈവിധ്യത്തിലും വാചാലനായി. ഒരു പക്ഷെ അതാണു രാം ജോഷി. സന്ദർഭത്തിനൊത്ത്‌ അനായാസം സംസ്കൃതശ്ലോകങ്ങൾ ചൊല്ലുന്ന അദ്ദേഹം ഒരിക്കൽപോലും ആചാരങ്ങൾ അനുഷ്ഠിക്കുന്നതു കണ്ടിട്ടില്ല. ഭാരതത്തിന്റെ സംസ്കാരവും മാതൃഭാഷയുടെ മഹത്വവും തിരിച്ചറിഞ്ഞുകൊണ്ടുതന്നെ, പാശ്ചാത്യരുടെ രാഷ്ട്രമീമാംസ ആംഗലേയത്തിൽ പഠിപ്പിച്ചു!

ദക്ഷിണേന്ത്യക്കാരനല്ലാത്തൊരാൾ SIES-ന്റെ തലപ്പത്തുവന്നതും ഒരു വൈരുധ്യമാണ്‌. 1977-ൽ പ്രൊഫ. രാം ജോഷി ബോംബെ സർവകലാശാലയുടെ കുലപതിയായി. അന്നും അദ്ദേഹം തന്റെ ഓഫീസും വീടുമെല്ലാം തുറന്ന പുസ്‌തകമായിത്തന്നെ സൂക്ഷിച്ചു.

ആരെ വിശ്വസിക്കണമെന്നും ആരെ വിശ്വസിക്കരുതെന്നും നല്ല നിശ്ചയമായിരുന്നു അദ്ദേഹത്തിന്‌. മഹത്തായൊരു രാഷ്ട്രീയപാരമ്പര്യത്തിന്റെ പാദമുദ്രകൾ.

ഒരിക്കൽ എന്റെ പഴയൊരു സഹപ്രവർത്തകക്കൊരു പ്രശ്നം; സ്വയംകൃതാനർഥം തന്നെ. സർവകലാശാലാപരീക്ഷക്ക്‌ ഉത്തരക്കടലാസ്സിൽ സീറ്റ്‌നമ്പർ എഴുതാതെ വിടുമോ ആരെങ്കിലും? ഞങ്ങൾ 'മറാഠികൾ' അത്തരം ചില 'ബുദ്ധി'യെല്ലാം കാണിച്ചേക്കും ഇടയ്ക്കെല്ലാം. പരീക്ഷക്കുശേഷം അതൊന്നുംനോക്കാതെ പരീക്ഷാഹാളിൽ പേപ്പർ തിരികെ ശേഖരിച്ച 'മറാഠി മാണൂസ്‌'-ഉം മണുങ്ങൂസുകളായിരുന്നിരിക്കണം.

ഏതായാലും സീറ്റ്‌-നമ്പറെഴുതാത്ത അവൾക്ക്‌ പരീക്ഷയുടെ റിസൾട്ടും മാർക്ക്‌-ലിസ്റ്റും കൊടുക്കില്ലെന്നു സർവകലാശാല. ആ പരീക്ഷ പാസ്സായാലേ അവൾക്കു ജോലി സ്ഥിരമാകൂ, ജോലിക്കയറ്റവും സാധ്യമാകൂ. ഒരുപാടു കത്തിടപാടുകളും ഇടപെടലുകളും നടന്നെങ്കിലും കാര്യംമാത്രം നടന്നില്ല.

അന്നേക്കു ഞാൻ മുംബൈ വിട്ടിരുന്നെങ്കിലും, വൈസ്‌ചാൻസലർ രാം ജോഷിയെക്കണ്ടു കാര്യംപറഞ്ഞുനോക്കാം എന്നു ഞാനേറ്റു. അൽപം അതിവിശ്വാസവും ഉണ്ടായിരുന്നു എന്നുവേണമെങ്കിൽ കരുതാം. ആ സ്ത്രീയേയുംകൂട്ടി ഞാൻ അദ്ദേഹത്തെ ചെന്നുകണ്ടു.

"സർ, എന്നെ ഓർക്കുന്നോ?"; എന്റെ ചോദ്യത്തിന്‌ മറുപടി ഒരു ചിരി: "ക്ലാസ്സിൽ എന്റെ ലെക്‌ച്ചർ കേൾക്കുന്നതോടൊപ്പം അപ്പുറത്തെ വിജയയെ (ക്ലാസ്സിലെ അന്നത്തെ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടി; പിന്നീട്‌ വിദ്യാഭ്യാസ സെക്രട്ടറിയെല്ലാം ആയി) കുശുമ്പോടെ നോക്കുന്ന കനകം. ഇല്ല, ഞാൻ മറന്നിട്ടില്ല."

പിന്നെ എന്റെ ജോലിയെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമെല്ലാം വിശദമായി തിരക്കി. ആ സമയമെല്ലാം അടുത്തുള്ളവൾ വായുംപൂട്ടിയിരുന്നു. വൈകിക്കാതെ കാര്യം അവതരിച്ചപ്പോൾ സർ ഒരു നോട്ടെഴുതിത്തന്നു, "Quick Action". രണ്ടാംദിവസം ആ സ്ത്രീക്ക്‌ സർവകലാശാലയിൽനിന്ന്‌ മാർക്ക്‌-ലിസ്റ്റു കിട്ടി. അങ്ങനെ അവളുടെ ഉപജീവനമാർഗം തെളിഞ്ഞുകിട്ടി.

പലരും പറയും പ്രൊഫ. രാം ജോഷി ഒരു നല്ല പ്രിൻസിപ്പലായിരുന്നു, മോശം വൈസ്‌ചാൻസലറെന്നും. എനിക്കറിയില്ല. എനിക്കറിയാവുന്ന ആ സർ അത്യുന്നതനായിരുന്നു. മഹാനുഭാവനായിരുന്നു. അദ്ദേഹം കൈപിടിച്ചുകൊണ്ടുപോയ പലരും പിന്നീട്‌ സർവകലാശാലയിൽ അദ്ദേഹത്തെതന്നെ തിരിഞ്ഞുകുത്തിയതായുമറിയാം. നല്ല രാഷ്ട്രീയക്കാരന്‌ ചീത്ത രാഷ്ട്രീയം വഴങ്ങില്ലല്ലോ."

**********

കനകം ടി.വി.യിൽ പ്രിയപ്പെട്ടൊരു മറാഠിപ്രോഗ്രം, 'ദാമിനി' കാണുകയായിരുന്നു. കീഴെ ഒരു 'ടിക്കർ' മിന്നി: 'മുംബൈ വിശ്വവിദ്യാപീഠം പൂർവകുലപതി പ്രൊഫ. രാം ജോഷി ഒരു മണിക്കൂർ മുൻപ്‌ ഹൃദയാഘാതം മൂലം മരണമടഞ്ഞു.' അന്ന്‌ 1998 സെപ്റ്റംബർ 14.

Published in the webmagazine www.nattupacha.com on 1 Jan 2010

Monday, 4 January 2010

വാക്കുകൾ പോകുന്ന വഴികൾ.

രണ്ടു വിഭജനങ്ങൾ ഭാരതത്തിന്റെ മഹാശാപമായി മാറി. ഹിന്ദുസ്ഥാൻ, പാകിസ്താൻ എന്ന്‌ രാജ്യത്തിന്റെ വിഭജനവും, ഭാഷയുടെ അടിസ്ഥാനത്തിൽ നമ്മുടെ സംസ്ഥാനങ്ങളുടെ വിഭജനവും. ഇതിനുംപുറമെയാണ്‌ ഇന്ത്യയുടെതന്നെ വടക്കും തെക്കുമെന്നും കിഴക്കും പടിഞ്ഞാറുമെന്നെല്ലാമുള്ള നമ്മുടെ സംസ്കാരത്തിന്റെ വിഭിന്നതയും.

രണ്ടുരാജ്യങ്ങൾ പിന്നെ മൂന്നായി. പതിനാലു ഭാഷാസംസ്ഥാനങ്ങളിൽ തുടങ്ങിയ ആന്തരികവിഭജനം ഇരുപത്തെട്ടിൽ കലാശിച്ചു. ഇനിയുമൊരു എട്ടുപത്തെണ്ണത്തിനുകൂടി കോപ്പുകൂട്ടുകയാണു കുട്ടിപ്പാർട്ടിക്കാർ.

ഒരുകൂട്ടം ഓർമകളല്ലാതെ, നമ്മെ ഒന്നിപ്പിക്കുന്ന എന്തുണ്ടു നമുക്ക്‌? എത്ര മുടിഞ്ഞതാണെങ്കിലും, ഭാരതം മുഴുവൻ ഒരേ ഭാഷയിൽ പറഞ്ഞുനടക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു പലവട്ടം ഞാൻ ആശിച്ചിട്ടുണ്ട്‌.

പല ഭാഷകളിൽ ചില വാക്കുകൾ! അറിയാതെങ്ങാനും പറഞ്ഞുപോയാൽ അബദ്ധമാവും. അബദ്ധംമൂത്ത്‌ അടികിട്ടിയില്ലെങ്കിൽ മഹാഭാഗ്യം. എല്ലാം ഈ മഹാഭാരതത്തിൽതന്നെ!

എറണാകുളത്ത്‌ പണ്ടൊരു തുണിക്കടയുണ്ടായിരുന്നു; തമിഴന്മാരുടെ. പുറത്തു ചെരിപ്പൂരിവച്ച്‌, നിലത്തു കമ്പളത്തിലിരുന്നുവേണം തുണി നോക്കിവാങ്ങാൻ.

ഞങ്ങൾ 'തലയാള'ന്മാരാണ്‌. മലയാളംവാക്കുകൾ പൊടിച്ച്‌ തമിഴ്‌വ്യാകരണത്തിൽകലക്കി, മണിപ്രവാളപ്പരുവത്തിൽ പരപരാപറയുന്നവർ. അതു തമിഴിലോ മലയാളത്തിലോ എഴുതാൻ പറ്റില്ല; സ്വന്തമായി ലിപിയുമില്ല. ഞങ്ങൾ പറയുന്നതു മലയാളിക്കും മനസ്സിലാവില്ല, തമിഴനും മനസ്സിലാവില്ല. മെച്ചമെന്തെന്നുവച്ചാൽ, ഞങ്ങൾക്കു മലയാളവും മനസ്സിലാവും തമിഴും പുരിയും. കുലത്തൊഴിലായി കണക്ക്‌, പാചകം, പരദൂഷണം. തദ്വാരാ 'ബംബാ'യിലെ മാർവാഡികൾക്കു കള്ളക്കണക്കെഴുതിക്കൊടുക്കാനും ലോകത്തിലെ എന്തുകാര്യവും ആഹാരവുമായിണക്കി ശാപ്പിടാനും കാര്യത്തോടടുത്താൽ പൊട്ടൻകളിച്ചുരുളാനും പ്രത്യേകവൈദഗ്ധ്യമുണ്ട്‌. കുറച്ചുമിടുക്കൻമാരുമുണ്ട്‌ ഞങ്ങളുടെ കൂട്ടത്തിൽ. ഉദാഹരണത്തിനു ഭാഷയുടെ കാര്യംപറഞ്ഞാൽ, പഴയകാലത്തെ ഉള്ളൂരും പുതിയകാലത്തെ മലയാറ്റൂരും. വാമൊഴിവഴക്കിൽ ഇന്നത്തെ രാജു നാരായണസ്വാമിയെയും വേണമെങ്കിൽ കൂട്ടത്തിൽകൂട്ടാം!

ഞങ്ങൾ മലയാളത്തോടൊപ്പംതന്നെ തമിഴും വായിച്ചുപഠിക്കും. മിക്കവാറും രണ്ടും കാലാന്തരേണ വഴിവിട്ടുപോകും.

ആ തുടക്കക്കാലത്താണ്‌ ഞാൻ ക്ലോത്ത്‌ബസാർറോഡിലെ കടയിൽ എത്തിപ്പെടുന്നത്‌. ഇന്നത്തെപ്പോലെ അന്നും, വേണ്ടതൊഴിച്ചു മറ്റെല്ലാം നോക്കിക്കാണുന്നവനാണു ഞാൻ. ആകെക്കൂടി എന്റെ കണ്ണിൽപെട്ടത്‌ അവിടത്തെ ഒരു തമിഴ്‌-അറിയിപ്പാണ്‌: 'നായർ വീടു മുറൈ'. എന്നുവച്ചാൽ, പഴയ നായർ തറവാടുകളിലെ മുറയാണ്‌ ഈ കടയിൽ എന്നർഥം. പുറത്തു ചെരുപ്പൂരിവക്കുക, അകത്തു വെള്ളയും കരിമ്പടവുംവിരിച്ചു നിലത്തിരിക്കുക, മുതലായ കാര്യങ്ങൾ. കുറഞ്ഞപക്ഷം, തമിഴിലെഴുതിയ ബോർഡ്‌ ഞാൻ വായിച്ചുമനസ്സിലാക്കിയത്‌ അങ്ങിനെയാണ്‌.

എന്റെ കണ്ടുപിടിത്തം അത്യാവശ്യം ചിലരോട്‌ വിളമ്പുകയും ചെയ്തു; അച്ഛൻ, അമ്മ, സഹോദരീസഹോദരന്മാരോട്‌. അച്ഛൻ പതിവുപോലെ ഒന്നും മിണ്ടിയില്ല. അമ്മ വിശ്വസിച്ചില്ല (അല്ലെങ്കിലും അമ്മമാർ മക്കളെ വിശ്വസിക്കാവുന്ന സമയത്തു വിശ്വസിക്കില്ല; വിശ്വസിക്കാൻപാടില്ലാത്ത സമയത്തു വിശ്വസിച്ചുംകളയും). ബാക്കിയുള്ളവർ എനിക്കു വട്ടാണെന്നു ശരിക്കും തീർപ്പാക്കി. വട്ടല്ലെന്നു തെളിയിക്കേണ്ട ചുമതല എന്റെ തലയിലുമായി.

അടുത്തത്തവണ പീടികയിൽചെന്നപ്പോൾ ഞാൻ ആ ബോർഡ്‌ കേമമായിത്തന്നെ കാണിച്ചുകൊടുത്തു. അവർ വായിച്ചു: 'ഞായർ വിടുമുറൈ'. എന്നുവച്ചാൽ 'ഞായറാഴ്ച്ച മുടക്കം'. 'നാ, ഞാ' വ്യത്യാസവും ഒരു ദീർഘവും എന്നെ പറ്റിച്ചുകളഞ്ഞു. നായരും വീടും തറവാടുമെല്ലാം അതോടെ കുളംകോരി. ഞാൻ ഇളിഭ്യനുമായി.

തമിഴിനെപ്പറ്റി ആദ്യം പഠിക്കുക അക്ഷരമാല തീരെ കുറവാണെന്നാണ്‌. 'കചടതപാ'ദി നമുക്ക്‌ ഇരുപത്തഞ്ചെണ്ണമുള്ളപ്പോൾ അവർക്ക്‌ അഞ്ചാറെണ്ണമേയുള്ളൂ. അതുംവച്ചവന്റെയൊരു കലക്കൽ! വിറപ്പിക്കുകയല്ലേ വടക്കനെ? വായ്‌നിറച്ചു സ്വരവ്യഞ്ജനങ്ങളും കുറച്ചേറെ കുസൃതിക്കുടുക്കുകളും അതിലേറെ കൂട്ടുകക്ഷികളുമുള്ള മലയാളി, വക്രീകരിച്ചല്ലാതെ വൃത്തിയായി ഒരുവാക്കു പറയില്ല. വടക്കോട്ടുപോയാൽ വായേ തുറക്കില്ല. അഥവാ തുറന്നാലോ അബദ്ധവുമാവും!

വാക്‌കുകൾ തകിടംമറിയുമ്പോഴും മലക്കംമറിയുമ്പോഴും തത്‌ഭവമെന്നും തത്‌സമമെന്നുമെല്ലാം പറഞ്ഞു സമാധാനിക്കാം! തല്ല് അടിയാണെങ്കിലും 'തല്ലിപ്പൊളി' തലമറിഞ്ഞ്‌ 'അടിപൊളി' ആയപ്പോൾ അൽപം തലക്കനം കൂടിയെന്നുണ്ടോ?

സംസ്കൃതത്തെ 'ദേവനാഗരി'യെന്നു പറയുന്നു; ദേവൻമാരുടെ 'ഔദ്യോഗിക'ഭാഷയാണത്രെ. മഹാരാഷ്ട്രക്കാർക്ക്‌ മറാഠി 'ദേവഭാഷ'യാണ്‌; ദേവൻമാരുടെ സംസാരഭാഷ. അതെന്തായാലും ഇന്നത്തെ ഭാരതീയഭാഷകളിൽ ഏറ്റവുംകൂടുതൽ സംസ്കൃതമുള്ളത്‌ ഒരുപക്ഷെ മറാഠിയിലാണ്‌.

ഒരിക്കൽ പുണേയിൽ (അന്ന്‌ 'പൂന'യായിരുന്നു) എത്തിയത്‌ വളരെ വൈകിയിട്ടായിരുന്നു. താമസിക്കാൻ ഒരു മുറിയും കിട്ടുന്നില്ല. ഏതു ലോഡ്ജിൽ കയറിച്ചോദിച്ചാലും ഉത്തരം 'സംപൂർണ്‌ ആഹേ!'. നമ്മുടെ ദേവൻമാരുടെ അച്ചടിഭാഷ! അവർ നിത്യജീവിതത്തിലുപയോഗിക്കുന്ന പുഷ്കല്‌, സ്വയംപാക്‌, അഭ്യാസ്‌, മാണുഷ്‌, മൂർഖ്‌, ....... തുടങ്ങി അനവധി വാക്കുകൾ നമ്മൾ സാഹിത്യത്തിലുംകൂടി സൂക്ഷിച്ചേ ഇന്നുപയോഗിക്കാറുള്ളൂ.

'നക്കി' സത്യത്തിൽ സത്യമാണ്‌ മറാഠിക്കാർക്ക്‌. പണിക്കിടെ അവരുടെ 'കാം ആഹേ' കേട്ട്‌ എത്ര മലയാളികൾ കാമാതുരന്മാരായി എന്നറിയില്ല. എന്തുവാക്കും തെറിയാക്കാൻ മലയാളിക്കല്ലേ പറ്റൂ! മാലിന്യപ്പെട്ടിക്കുപുറത്ത്‌ 'കച്ചറ കുണ്ഡി' എന്നെഴുതിവച്ചതുകണ്ട്‌ വാപൊത്തിച്ചിരിച്ചിട്ടുണ്ടാവും!

വെള്ളത്തെ തണ്ണിയാക്കിയും തലമുടിയെ മറ്റൊന്നാക്കിയും കൊടുന്തമിഴ്‌ സംസാരിച്ച്‌ ചെന്തമിഴ്പെണ്ണിനെ മലയാളി മറ്റൊന്നു ചെയ്യുന്നു! 'സംസാരം' തമിഴനു 'ഭാര്യ' ആകുമ്പോൾ പിന്നെ പരിഭവിക്കാനെന്തുണ്ട്‌?

എന്തിന്‌, തമിഴിൽതന്നെ ജില്ലകൾതമ്മിൽ ഭാഷാന്തരമുണ്ട്‌. അവർക്ക്‌ 'കോളാറ്‌' എന്നൊരു വാക്കുണ്ടത്രേ. ഒരർഥം 'ബുദ്ധിപൂർവം' എന്ന്‌; ബോഡിജില്ലയിലും മറ്റും. മറ്റേതോ, 'ബുദ്ധിശൂന്യം' എന്നും. അത്‌ രാമേശ്വരം - തഞ്ചാവൂർ ഭാഗങ്ങളിൽ.

ഞങ്ങളുടെ തമിഴിലും ഇതുപോലൊന്നുണ്ട്‌. 'എക്കച്ചെക്കം'. ഞങ്ങളുപയോഗിക്കുന്നത്‌ 'ആകസ്മികം' എന്ന അർഥത്തിൽ. ബോംബേയിലുള്ള ഞങ്ങളുടെ കൂട്ടർ 'എല്ലായിടത്തും' എന്ന അർഥത്തിൽ. ഒന്ന്‌ 'അസാധാരണ'മാണെങ്കിൽ മറ്റേത്‌ തികച്ചും 'സാധാരണം'. തികച്ചും വിപരീതം. മുഖത്തിനു 'മൂഞ്ചി' എന്നു പറയുന്നതു തമിഴന്‌ അത്ര ചീത്തയല്ല; ഞങ്ങൾക്കോ അധിക്ഷേപവും!

തമിഴർക്ക്‌ Luxury Bus-ന്‌ 'സുകുസ്സു വണ്ടി' എന്ന വികൃതപ്രയോഗത്തോടൊപ്പം പോലീസിനു 'കാവൽ' എന്ന ബഹുകേമൻ വാക്കുമുണ്ട്‌. നിരത്തിനു 'ശാലൈ' എന്നതിനോടൊപ്പം ഗ്രന്ഥാലയത്തിന്‌ 'അറിവാലയം' എന്ന തകർപ്പൻ പ്രയോഗവുമുണ്ട്‌. 'രസം', 'സാർ/ശാർ' (ചാർ) ആയി തലമറിയുന്നു. മുക്ക്‌ 'മുന'-ആയും സ്ത്രീകൾ 'മഹളീർ'-ആയും നമുക്കു പക്ഷെ ദഹിക്കാൻ പ്രയാസം.

ഹിന്ദി പഠിക്കുമ്പോൾ 'നാക്ക്‌' മൂക്കാണെന്നു മനസ്സിലാക്കാൻ കുറച്ചുക്ലേശമുണ്ടു മലയാളിക്ക്‌. 'മുഹ്‌' മുഖമല്ലെന്നും വായ ആണെന്നും. 'ബാരിക്‌' ഭാരമുള്ളതല്ലെന്നും കനം/ഘനം കുറഞ്ഞതാണെന്നും.

അവരുടെ 'രാഷ്ട്രീയം' നമുക്ക്‌ 'ദേശീയ'മാണ്‌. അവരുടെ 'രാജ്യ' സർക്കാർ നമുക്ക്‌ 'കേന്ദ്ര' സർക്കാർ; അവരുദ്ദേശിക്കുന്ന 'സംസ്ഥാന' സർക്കാറല്ല. അവരുടെ 'സംസ്ഥാൻ' നമ്മുടെ 'സ്ഥാപന'മാണ്‌. 'ഗംഭീർ' ഹിന്ദിക്കാർക്ക്‌ ഗുരുതരം എന്ന അർഥത്തിൽ; നമ്മുടെ പ്രസന്നഭാവത്തിലല്ല. അവർക്ക്‌ 'തത്‌കാൽ' ഉടന്തടിയാണ്‌; നമുക്കോ 'തത്‌കാല'മൊരു മുട്ടുശാന്തിയും. നമ്മുടെ അഭിമാനമാണ്‌ അവർക്ക്‌ 'ഗൗരവ്‌'. നമ്മുടെ കപടഗൗരവവും ദുരഭിമാനവും അവർക്കു പരമപുച്ഛവുമാണല്ലോ!

ശിവസേനക്കാർ തെന്നിന്ത്യക്കാരുമായി കൊമ്പുകോർക്കുന്ന കാലത്താണ്‌ ഞാൻ ബോംബേയിൽ (അയ്യോ തെറ്റി, 'മുംബൈ'യിൽ) എത്തിപ്പെടുന്നത്‌. ഒരു സർക്കാർകോളനിയിലാണു താമസം. അവിടെ എല്ലാനാട്ടുകാരുമുണ്ട്‌. ഒരു ദിവസം ഓഫീസുവിട്ടുവരുമ്പോൾ കോളനിച്ചുമരിലാകെ പോസ്റ്ററുകൾ: 'ബഹുരംഗി സ്പർധ' എന്ന തലക്കെട്ടിൽ. തീരുമാനിച്ചു മണ്ണിന്റെ മക്കൾ കോളനിവരെ എത്തിക്കഴിഞ്ഞെന്നും കോളനിവാസികൾ പ്രതിരോധത്തിന്‌ ആഹ്വാനിക്കുകയാണെന്നും. 'ബഹുരംഗി' എന്നാൽ 'വർണ വിവേചനം' തന്നെ; 'സ്പർധ' പിന്നെ നമുക്കറിയാമല്ലോ.

പാതി ഇരുട്ടിൽ ക്ലേശിച്ചുവായിച്ചപ്പോഴാണ്‌ കാര്യം പിടികിട്ടിയത്‌. അത്‌ പുതുവർഷപ്പിറപ്പിനോടനുബന്ധിച്ച്‌ കോളനിവാസികളുടെ 'വിവിധയിനം മത്സരങ്ങൾ'ക്കുള്ള അറിയിപ്പായിരുന്നു. ആരോടും പറഞ്ഞില്ല അബദ്ധം.

ബോംബേക്കാർക്ക്‌, അതായത്‌ മുംബൈകാറിന്‌ ഒരസുഖമുണ്ട്‌. ഏതു ഭാഷയും ഹിന്ദി(സിനിമ)കൂട്ടിയേ സംസാരിക്കൂ. "ഓ ഭയ്യ, ഓ സാലാ, ഓ ഹീറോ' എന്നാണ്‌ സാധാരണ അധിക്ഷേപത്തിന്റെ ആരോഹണക്രമം. പിന്നെ കേറിക്കേറി വരും ക്ഷുദ്രപ്രയോഗങ്ങൾ. എല്ലാം കഴിഞ്ഞാൽ നമ്മോട്‌ 'ചലോ' എന്നുപറഞ്ഞ്‌ സ്വയം അങ്ങ്‌ എഴുന്നേറ്റുംപോകും!

പച്ചക്കറിക്കാരനോട്‌ 'കിത്‌`നാ ദിയാ?' (എത്ര കൊടുത്തു?) എന്നു ചോദിക്കും. തൊട്ടുമുൻപുള്ള ആൾക്ക്‌ എത്ര കൊടുത്തു എന്ന്‌ പച്ചക്കറിക്കാരനോട്‌ അന്വേഷിക്കുന്നതെന്തിനെന്ന്‌ എനിക്കാദ്യം മനസ്സിലായിരുന്നില്ല. അർഥം 'എന്തു വില?' എന്നാണുപോലും.

വാക്കുകൾക്കു കൊമ്പും വാലും ചിറകും മുളയ്ക്കാൻ ഭാഷാഭേദമില്ല.

ആദ്യമായി ബാംഗ്ലൂരിൽ ചെല്ലുന്നു. യെശ്‌വന്ത്‌പൂരിൽനിന്ന്‌ സിറ്റിയിലേക്കുള്ള ഒരു ബസ്സിൽ കയറിയതാണ്‌. തിരക്കാണ്‌. കണ്ടക്‌റ്റർ പതിയെ പുറകിലെത്തി; 'ടിക്കറ്റ്‌, സ്വാമി'. കേട്ടപാടെ എനിക്കു സന്തോഷം സഹിച്ചില്ല. ഈ പറപ്പട്ടണത്തും എന്നെ അറിയുന്ന ഒരാൾ! എന്റെ കൂടെ പഠിച്ചതാവും; ഞങ്ങൾ തല്ലിപ്പൊളികളിൽ ഒരുപാടുപേർ നാടുവിട്ടിട്ടുണ്ട്‌. എന്നാലും എന്നെ കണ്ടപാടെ ഓർത്തല്ലോ ഇയാൾ! തിരിഞ്ഞുനോക്കിച്ചിരിച്ചു. പിടികിട്ടുന്നില്ല. നാട്ടുനടപ്പനുസരിച്ച്‌ കുശലം ചോദിക്കാതെയും വയ്യ. ചോദിച്ചു: 'സുഖമല്ലേ?' അന്ധാളിച്ച അയാൾ ടിക്കറ്റും തന്ന്‌ പിറുപിറുത്തു:'ആവ്‌തു, ആവ്‌തു'.

കർണാടകത്തിൽ കണ്ണിൽകണ്ടവരെല്ലാം എന്നെ സ്വാമിയെന്നു വിളിച്ചപ്പോഴാണ്‌ ബുദ്ധി തെളിഞ്ഞത്‌.

ടയറിനു കാറ്റടിക്കാൻ ഞാൻപോകുന്ന ഒരു സ്ഥിരം സ്ഥലമുണ്ട്‌. അച്ഛനും മകനുംകൂടി നടത്തുന്ന ഒരു ചെറിയ കട. അവരും വരത്തുകാരായതുകൊണ്ട്‌ എന്നോടു ഹിന്ദിയിലേ സംസാരിക്കു. വർഷങ്ങളായുള്ള പരിചയമാണ്‌. ഒരു തവണ അച്ഛനെ കണ്ടില്ല. ചോദിച്ചപ്പോൾ മകൻപറഞ്ഞു, 'ഗുജർ ഗയാ'. ഞാൻ കേട്ടതു 'ഗുജറാത്ത്‌ ഗയാ' എന്ന്‌. 'എന്നു തിരിച്ചുവരും' എന്നെല്ലാമുള്ള എന്റെ സ്നേഹാന്വേഷണത്തിനുമുമ്പിൽ മകൻ പകച്ചു. 'മർ ഗയാ' എന്നവൻ തെളിച്ചുപറഞ്ഞപ്പോൾ എന്റെ ജാള്യം! 'ഗുജർ ഗയാ' എന്നാൽ 'മരിച്ചുപോയി' എന്നാണെന്നൊന്നും എനിക്കന്നറിയില്ലായിരുന്നു.

ഇലക്‌ട്രിക്‌-പോസ്റ്റുകളിൽ ഹിന്ദിക്കാരന്റെ 'ഖത്‌റ', 'രവതറ'യായി ഞാൻമാത്രമല്ലല്ലോ വായിച്ചിട്ടുള്ളത്‌. 'മഹാനഗരപാലിക' ഒരു സ്ത്രീയാണെന്നു തെറ്റിദ്ധരിച്ചാലും അത്ഭുതപ്പെടാനില്ല. 'മണ്ഡലി' പെണ്ണുമല്ല പാമ്പുമല്ല!

ഹിന്ദിക്കാരുടെ 'ജീറോ' (zero), തെലുങ്കൻമാർക്കുമുണ്ട്‌ വേണ്ടുവോളം. ഒരുപടികൂടെ കടന്ന്‌, വിശാഖപട്ടണത്തെ (Vizag) 'വിജാഗ്‌' എന്നും, പക്ഷെ 'exaggerate'-ന്‌ 'എക്‌-സാ-സറേറ്റ്‌' എന്നും 'ചപ്പും' (പറയും) ഗാരുമാർ.

മലയാളികളെപ്പറ്റി എനിക്കു "ഭയങ്കര'മായി രുചിക്കുന്ന ഒരു ഫലിതമുണ്ട്‌. 'Why does a Malayali cross the road?'. ഉത്തരം: 'zimbly!'

മലയാളിയുടെ കൂറും കൂറുമാറ്റവും കരുത്തും കുറവും കുരുത്തക്കേടും കാർക്കശ്യവും കുന്നായ്മയും എല്ലാമുണ്ടിതിൽ.

ഇംഗ്ലീഷുകാരെപ്പറ്റിപ്പറയാറുണ്ട്‌, അവർ ഏതു പൊട്ട ഇംഗ്ലീഷായാലും ശ്രദ്ധിച്ചുകേൾക്കുമെന്നും സസന്തോഷം മറുപടി പറയുമെന്നും. ഫ്രെഞ്ചുകാരാവട്ടെ ആരോടും ഫ്രെഞ്ചിലേ മറുപടിപറയൂ; മറുനാട്ടുകാർ കഷ്ടപ്പെട്ടുപഠിച്ച്‌ ഫ്രെഞ്ചുപറയുന്നതും അവർക്കു സഹിക്കില്ല. ഹിന്ദിക്കാരെപ്പോലെ.

ഇപ്പോൾ കാലം മാറി. ഇന്ന്‌ ഫ്രെഞ്ചുകാർക്കും ഇംഗ്ലീഷുപറയാൻ മടിയില്ല. ഹിന്ദിക്കാരൻമാത്രം മാറിയിട്ടില്ല.

മണ്ണിന്റെ മണം മുറുകുന്നതിനുമുൻപ്‌, ബോംബേയിൽ ഹിന്ദിയും ദില്ലിയിൽ പഞ്ചാബിയും ബാംഗ്ലൂരിൽ തമിഴും ഹൈദരാബാദിൽ ഉർദുവും മദ്രാസ്സിൽ തെലുങ്കും ഗോവയിൽ പോർത്തുഗീസും മാഹിയിൽ ഫ്രെഞ്ചും മംഗലാപുരത്തു മലയാളവും കാസ്രഗോഡിൽ കന്നഡവും മലബാറിൽ അറബിയും പാലക്കാട്ട്‌ തമിഴും കോയമ്പത്തൂരിൽ മലയാളവും മട്ടാഞ്ചേരിയിൽ ഗുജറാത്തിയും ഫോർട്ടുകൊച്ചിയിൽ ഇംഗ്ലീഷും തിരുവനന്തപുരത്തു തമിഴും ഒക്കെ വ്യവഹാരഭാഷയായിരുന്നല്ലോ.

അന്നെന്തൊരു രസമായിരുന്നിരിക്കണം ബാബേലിൽ!

ഉലകംചുറ്റും നാവികർ പറയുന്ന 'Ahoy', കൊങ്കണിയിൽതന്നെ പറയാം; ആവോയ്‌(ഷ്‌)!

[Published in the fortnightly webmagazine www.nattupacha.com on 15 Dec 2009]

Tuesday, 29 December 2009

ചിത്രം വിചിത്രം.

കുറച്ചൊക്കെ വരയ്ക്കുന്ന കൂട്ടത്തിലാണു ഞാൻ. എട്ടൊൻപതു വയസ്സുള്ളപ്പോൾ കാലിത്തൊഴുത്തിന്റെ പുറംചുമരിൽ അന്നത്തെ കോൺഗ്രസ്‌-ചിഹ്നമായിരുന്ന കാളയും നുകവും കല്ലുകൊണ്ടു വരഞ്ഞിട്ടതോർമയിലുണ്ട്‌. കൂട്ടത്തിലെ കുട്ടികൾ ഇന്നസ്ഥലമെന്നില്ലാതെ അരിവാളും ചുറ്റികയും വരച്ചിടുന്നതിനു ബദലായിട്ടായിരുന്നു പ്രയോഗം. നാട്‌ വരേണ്യവർഗമായും തൊഴിലാളിവർഗമായും വിഭജിച്ചിരുന്ന കാലഘട്ടം. അച്ഛൻ പഴയ കോൺഗ്രസ്‌ അനുയാത്രികനായിരുന്നു എങ്കിലും ഇ.എം.എസ്സിനോട്‌ അനുഭാവവുമുണ്ടായിരുന്നു; പ്രത്യേകിച്ച്‌ നാട്ടുകാരനും നാട്ടിലെ പാഠശാലയിൽ സമകാലീനനുമായിരുന്ന സഖാവ്‌ ടി. കെ. രാമകൃഷ്ണനോട്‌. എന്റെ മൂത്ത അമ്മാവനോ, സർ സി.പി.യുടെ നാമധേയവും സി.പി. പോലീസിന്റെ ഭേദ്യവും കൊണ്ട്‌ പ്രശസ്തനായ തൂവെള്ള കോൺഗ്രസ്‌. അന്നെല്ലാം ചുറ്റുവട്ടത്തുള്ളവർ പോക്കിരിപ്പയ്യൻമാരെ വിളിച്ചിരുന്നതുതന്നെ 'എടാ കമ്മൂ' എന്നായിരുന്നു.

കോറിയിടാൻ എളുപ്പമായിരുന്നെങ്കിലും, അരിവാൾ വരയ്ക്കാൻ നാണമായിരുന്നു എനിക്ക്‌. വരച്ചുവരച്ച്‌ കാള പന്നിയായിപ്പോയത്‌ ഞാൻ കാര്യമാക്കിയില്ല. കാള പിന്നെ പശുവായതും പശുവിനു കൈക്കുഞ്ഞായതും ഇന്നിപ്പോൾ കൈമാത്രമായതും കോൺഗ്രസ്സിന്റെ കുഞ്ഞുകഥ.

അക്കാലത്താണ്‌ 'സി. കെ. രാ.' എന്നൊരു വ്യക്തി മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ ചിത്രരചനയെക്കുറിച്ച്‌ പരമ്പര എഴുതിയിരുന്നത്‌. അതു വായിച്ചിട്ടു കാര്യമായൊന്നും മനസ്സിലായില്ലെങ്കിലും, സ്കൂളിലെ ഡ്രോയിംഗ്‌-മാഷുടെ പിൻപറ്റി അത്യാവശ്യം കയ്യുറച്ചു.

ഹൈസ്കൂൾകാലത്തൊരിക്കൽ വീട്ടിലേയ്ക്കു മടങ്ങുമ്പോൾ, വഴിവക്കത്തിരുന്നൊരുകുട്ടി ഏതോ രാഷ്ട്രീയക്കാരന്റെ വരവേൽപിനു കമാനം വരയ്ക്കുന്നു. ഇടതുവശത്ത്‌ ഒരു ഫോട്ടോ. വലതുവശത്ത്‌ ഒരു ചിരട്ടയിൽ കളർ. കയ്യിൽ ചകിരികൊണ്ടോരു ബ്രഷ്‌. അത്‌ സഹപാഠി രാമനായിരുന്നു. കുറെ നേരം ഫോട്ടോവിൽ നോക്കും. പിന്നെ മുന്നിലെ പരത്തിയിട്ട ചാക്കുതുണിയിൽ. വീണ്ടും ഫോട്ടോവിൽ നോട്ടം. പിന്നെയൊരു വര. അരമണിക്കൂറിനുള്ളിൽ കമാനം റെഡി. ഞാൻ അത്ഭുതപ്പെട്ടുപോയി.

വീട്ടിലെത്തിയ ഉടൻ കയ്യിൽകിട്ടിയ ഒരു പടമെടുത്ത്‌ ഞാനും രാമനെ അനുകരിച്ചു വരച്ചുനോക്കി. ഞാൻ വരച്ച അബ്രഹാം ലിങ്കൺ, അബ്രഹാം ലിങ്കണായിത്തന്നെ തിരിച്ചറിയപ്പെട്ടു സന്തോഷിച്ചു.

ഇന്നും എന്തു വരയ്ക്കുമ്പോഴും ആ രാമൻ മനസ്സിൽ വരും. ആൾ ഇപ്പോൾ എവിടെയെന്നുപോലുമറിയില്ല.

കോളേജ്‌പഠനകാലത്ത്‌ പ്രയോഗികവിഷയങ്ങളിൽ വരയ്ക്കാൻ ഏറെയുണ്ടായിരുന്നു. പക്ഷെ സർഗരചനയിലോ വർണവിന്യാസത്തിലോ വിശേഷിച്ചൊന്നും നേടിയില്ല. കുറെ സ്റ്റാഫ്‌-ആർടിസ്റ്റുമാരുടെ പുറകിൽ നടന്ന് അൽപം സാങ്കേതികകാര്യങ്ങൾ മാത്രം പരിചയിച്ചു.

കൊച്ചിയിൽ USIS-ഓ മറ്റോ നടത്തിയ ഒരു മോഡേൺ അമേരിക്കൻ ചിത്ര പ്രദർശനം. അവരുടെ ഒരു കൈപ്പുസ്തകത്തിലെ പലതും വരച്ചുനോക്കി. രവിവർമയുടെ കലണ്ടർചിത്രങ്ങൾകണ്ടു പരിചയിച്ച കണ്ണിന്‌ അതെല്ലാം ഇളനീർക്കുഴമ്പായി.

അങ്ങനെയിരിക്കുമ്പോളാണ്‌ എന്റെ കലാശാലാകേന്ദ്രത്തിനടുത്തുള്ള ഫൈൻആർട്സ്‌ ഹാളിൽ (എറണാകുളം) ഒരു ദേശീയ/അന്തർദേശീയ ചിത്രപ്രദർശനം നടക്കുന്നത്‌. കെ.സി.എസ്‌. പണിക്കർ, ജാമിനി റോയ്‌ തുടങ്ങി അതിവിശിഷ്ടരുടെ രചനകൾ കണ്ടതായോർക്കുന്നു. (അന്നത്തെ കോഴിപ്പോരെന്നൊരു ചിത്രം, പത്തുമുപ്പതുകൊല്ലങ്ങൾക്കുശേഷം അർജന്റീനയിലെ Buenos Aires വിമാനത്താവളത്തിലെ ഒരു ശിൽപംകണ്ടപ്പോൾ ഒർമയിൽ തിരിച്ചെത്തി.)

ഇന്ത്യൻ ആർദ്രതയും യൂറോപ്യൻ ആർജവവും അമേരിക്കൻ ലഘുത്വവും എന്നെ വശീകരിച്ചു. പിന്നെപ്പിന്നെ ആഫ്രിക്കൻ ഗൗരവവും ചൈനീസ്‌ ലാളിത്യവും ജാപ്പനീസ്‌ ലാവണ്യവും.

മനസ്സിൽതോന്നുന്നതെല്ലാം വരച്ചുകൂട്ടി പിന്നെ കുറെ നാൾ. പെൻസിലും മഷിയും കരിയും ജലച്ചായവും എണ്ണച്ചായവും ക്രെയോണും എല്ലാമായി ഒരു കുട്ടിക്കളി. പതിയെ ഇൻഡ്യൻഇങ്കും പോസ്റ്റർകളറും പതിവാക്കി. അതിലൊന്നുമായാണ്‌ ഗോവയിലെ സംസ്ഥാന ചിത്രകലാപ്രദർശനത്തിൽ പങ്കെടുക്കുന്നത്‌ (1974). സ്ഥലത്തെ പ്രധാനചിത്രകാരൻ ലക്ഷ്‌മൺ പൈ, ചിത്രം നന്നെന്നു പറഞ്ഞു. അതൊരു പ്രോത്സാഹനമായി. ആ പടം ഏതോ മാസികയ്ക്കു കവർപേജിനായി അയച്ചുകൊടുത്തു. അതു പ്രസിദ്ധീകരിച്ചുമില്ല, തിരിച്ചുകിട്ടിയതുമില്ല.

അന്നുകണ്ട ഒരു ചിത്രം, 'Eclipse Family', വീട്ടിനുള്ളിലെ കൊടുംക്രൂരതയെപ്പറ്റിയുള്ളത്‌, മനസ്സിലുടക്കി. കലകൾ മനസ്സിനെ ദുഷിപ്പിക്കുകയല്ല, ശുദ്ധീകരിക്കുകയാണു വേണ്ടത്‌ എന്നു തോന്നി. കാണികൾക്ക്‌ മനസ്സിലൽപം സന്തോഷംപകരുന്നതേ വരയ്ക്കൂ എന്നും തീർച്ചപ്പെടുത്തി.

കുറച്ചുകാലത്തേക്കായി കൊച്ചിയിലേക്കു തിരിച്ചെത്തുമ്പോഴാണ്‌ പഴയ സതീർഥ്യൻ ജോൺ പോൾ, കേരളകലാപീഠത്തെയും അവിടത്തെ ആർടിസ്റ്റ്‌ കലാധരനെയും പരിചയപ്പെടുത്തുന്നത്‌ (1976). കലാപീഠത്തിലെ കൂട്ടായ്മയിലാണ്‌ സോമനെന്ന യുവപ്രതിഭയെ കണ്ടുമുട്ടുന്നത്‌. പിന്നീട്‌ ബറോഡയിലെല്ലാംപോയിപ്പഠിച്ച്‌ ഇന്നു 'സോംജി'യെന്നപേരിൽ പ്രസിദ്ധനായ സോമൻതന്നെയാണോ അത്‌ എന്നു തിട്ടമില്ല.

അതിനിടയ്ക്കുതന്നെയാണ്‌ ആർടിസ്റ്റ്‌ ദത്തന്റെ എറണാകുളത്തെ സ്‌റ്റുഡിയോവിൽ കാർട്ടൂണിസ്റ്റ്‌ യേശുദാസന്റെ ഒരു പ്രഭാഷണം കേൾക്കുന്നത്‌. അതുമൊരു വഴിത്തിരിവായി.

അക്കാലത്തുതന്നെ തിരുവനന്തപുരത്തെ ഒരു ലോഡ്ജിൽനിന്നിറങ്ങുമ്പോൾ കാനായി കുഞ്ഞിരാമനെ ആദ്യമായി കണ്ടുമുട്ടുന്നു. 'മുക്കോലപ്പെരുമാ'ളെല്ലാം വരുന്നകാലം. അന്ന്‌ കാനായി, ഫൈൻആർട്‌സ്‌ കോളേജിൽ അധ്യാപകനായിട്ടേയുള്ളൂ. കൂടെച്ചെന്നു. അന്യോന്യം മുഖപരിചയംപോലുമില്ലെങ്കിലും, ചിരപരിചിതനായ ഒരു കൂട്ടുകാരനെയെന്നതുപോലെ, കോളേജിലെ ഓരോ വിഭാഗവും കാനായി എനിക്കുകാട്ടിത്തന്നു; പ്രത്യേകിച്ച്‌ എനിക്ക്‌ ഒരറിവുമില്ലാതിരുന്ന 'etching / printing' വിഭാഗം. അദ്ദേഹത്തോടൊപ്പമുള്ള ആ ഒന്നുരണ്ടു മണിക്കൂർ, ഒരായുഷ്കാലം ലളിതകല പഠിച്ചതിനു തുല്യമായിരുന്നു. ആ വിനയവും വൈഭവവും വീറും വിജ്ഞാനവും മറ്റുപലരിലും കണ്ടില്ല. കാനായിയെ 'മുക്കാല'പ്പെരുമാളായാണു ഞാൻ കരുതുന്നത്‌; ഭൂതവും ഭാവിയും വർത്തമാനവും ഒന്നിപ്പിച്ചു വിഭ്രമിപ്പിക്കുന്ന കലാകാരൻ.

പണിത്തിരക്കും സ്ഥലംമാറ്റവും എന്നെ കേരളകലാപീഠത്തിൽനിന്നകറ്റി. പലേടത്തുമായി കാണാൻ തരപ്പെടുന്ന കലാപ്രദർശനങ്ങളുടെ കൈപ്പുസ്തകങ്ങൾ കാലാകാലം കലാധരനു കൈമാറിയിരുന്നു അന്നെല്ലാം. സർവവും ആഡംബരവ്യവസായമാക്കിയ മുംബൈ അതിൽകൂടുതൽ സർഗവ്യാപാരം അനുവദിച്ചുതന്നില്ല എനിക്ക്‌.

വീണ്ടും ഗോവയിലേക്കു ജീവിതംപറിച്ചുനടുമ്പോൾ കലയുടെ തളിരെന്നല്ല, വേരുപോലും ഉണങ്ങിവരണ്ടിരുന്നു. അതിനൽപമെങ്കിലും തണലും തണ്ണീരും തന്നത്‌ എം.വി. ദേവന്റെയും കലാധരന്റെയും ഒരു വരവായിരുന്നു.

ഒരു ചിത്രരചനാക്യാമ്പിനാണ്‌ അവരെത്തിയത്‌. വളരെ അകലെ ഒരു കടൽക്കര വസതിയിലായിരുന്നു ക്യാമ്പ്‌. രാത്രി അതിന്റെ പരിസമാപ്തിക്കുനിൽക്കാൻകഴിയാതെ യാത്രചോദിക്കുമ്പോൾ, ഒരു ചൊൽക്കാഴ്ച്ചക്കായി 'ബുർക്ക'യണിഞ്ഞ കലാധരൻ എന്റെ മകൾക്ക്‌ ഒരു പൂ നൽകി. ആദ്യം ഞാനുമറിഞ്ഞില്ല അതു കലാധരനാണെന്ന്‌. അന്നു രണ്ടോ മൂന്നോ വയസ്സുമാത്രം പ്രായമുണ്ടായിരുന്ന മകൾ പേടിച്ച്‌ അലറിവിളിച്ചപ്പോൾ ഞങ്ങൾ മടങ്ങേണ്ടി വന്നു.

മുതിർന്നപ്പോൾ കംപ്യൂട്ടറിലെ 'Microsoft Paint'-ലും 'Corel Draw'-വിലും 'Adobe Photo Shop'-ലും ആയി മകളുടെ കലാവിനോദവിദ്രോഹങ്ങൾ. പിൻതലമുറയുടെ മൂലധനം മുൻതലമുറയുടെ ബാക്കിപത്രമാണല്ലോ.

കൊച്ചുസ്ഥലമാണെങ്കിലും കലാകാരൻമാരിൽ വലിയവരും ചെറിയവരുമെല്ലാം വന്നുപോകുന്നിടമാണു ഗോവ. മാരിയോ മിറാന്റയുടെ നാട്‌. പ്രാദേശികരിൽ പ്രമുഖനായിരുന്ന ഹരിഹർ ഇന്നുജീവിച്ചിരിപ്പില്ല. ലക്ഷ്മൺ പൈ മിക്കവാറും മുംബൈയിലായിരിക്കും. ഹനുമാൻ കാംബ്ലി എന്ന മികച്ച ചിത്രകാരനുമായി വളരെനേരം ചെലവഴിക്കാൻ കഴിഞ്ഞു ഒരിക്കൽ. ആ സംഭാഷണം ആകാശവാണി ഒരു മുഖാമുഖവുമാക്കി.

മഹാരാഷ്ട്രത്തിൽനിന്നാണ്‌ ഒരു കൊച്ചുകലാകാരൻ വന്നത്‌. പേരുമറന്നുപോയി. പ്രദർശനത്തിന്‌ അധികമൊന്നുമില്ലായിരുന്നു. എല്ലാം സാധാരണ പേപ്പറിലും കാൻവാസിലുമായി സാധാരണ ചുറ്റുവട്ടത്തുള്ളവയുടെ അസാധാരണ ചിത്രങ്ങൾ. കാലത്തുതൊട്ടു വൈകുംവരെ പ്രദർശനശാലയിലിരിക്കും. വന്നുപോകുന്നവർക്കെല്ലാം എന്തെങ്കിലുമൊന്നു വരച്ചു സമ്മാനിക്കും. എല്ലാം പാഴ്കടലാസ്സിൽ. ചോദിച്ചപ്പോൾ മറുപടി വന്നു. "കാലത്തു പുഷ്പങ്ങൾ പൊട്ടിവിരിയുന്നു, വൈകുന്നേരം വാടിക്കൊഴിയുന്നു. ഉള്ള സമയം സൗന്ദര്യം പൊഴിക്കുന്നു. എന്റെ രചനകളും അതുപോലെ. നാളേക്കൊന്ന്‌ ഞാൻ കരുതിവയ്‌ക്കാറില്ല."

ചിലിയിലെ 'വീഞ്ഞ്യ ദെൽ മാർ' തെരുവിലും അത്തരക്കാരനെ ഒരിക്കൽ കണ്ടു. എന്താവശ്യപ്പെട്ടാലും വരച്ചുനൽകും. എന്തെങ്കിലും കൊടുത്താൽ വാങ്ങിക്കും.

ചിലരുടെ ചിത്രങ്ങൾ കോടിക്കണക്കിനു രൂപയ്ക്കു ലേലംകൊള്ളുമ്പോഴാണ്‌ കച്ചവടത്തിന്റെ ഫ്രെയിമിൽവരാത്ത ഈ ക്ഷണികസൂനങ്ങൾ വിടരുന്നതും വാടുന്നതും. വിരിഞ്ഞുനിൽക്കുന്നേരം ആഹ്ലാദം പകരും.

മറ്റു ലളിതകലകളെപ്പോലെയല്ല ചിത്രമെഴുത്ത്‌. തരതമ്യേന കുറഞ്ഞ ചെലവിൽ ആർക്കും അലോസരമില്ലാതെ ഒരുമാതിരി എവിടെ വച്ചും പണിചെയ്യാം, പ്രദർശിപ്പിക്കാം, ആസ്വദിക്കാം. ഒറ്റയാൻമാർക്കു പറ്റിയതാണു ചിത്രകല. വയസ്സേറെച്ചെന്നിട്ടാണത്രേ രബീന്ദ്രനാഥ ടാഗോർ ചിത്രംവര കാര്യമായെടുത്തത്‌. ഞാനും ആ പ്രായത്തിനായി കാത്തിരിക്കുന്നു!

(Published in the fortnightly web-magazine www.nattupacha.com on 1 December 2009)

Friday, 4 December 2009

ദൈവമേ!

ഭയം, ഭക്തി, സാഹസം, രതി ഇവയ്ക്കെല്ലാം പിന്നിൽ ഒരേ 'ഹോർമോൺ' ഉണ്ടെന്നു കേട്ടിട്ടുണ്ട്‌. ഭക്തിക്കും ഉന്മാദത്തിനുമാണെങ്കിൽ നല്ല ചങ്ങാത്തവുമുണ്ട്‌. പറഞ്ഞാൽ പലർക്കും ചൊടിക്കും; ആരാധനാലയങ്ങൾ ഇവയുടെയെല്ലാം ആസ്ഥാനവുമാണ്‌.

ഒരു കൊച്ചുകാവും വലിയൊരു അമ്പലവും 'നരസിംഹവധം' കഥകളി-ഡാൻസും 'തത്ത്വമസി' നിയോൺ-ജ്യോതിയും എന്റെ കുഞ്ഞുനാളിലെ അനുബിംബങ്ങളായിരുന്നു. കൂടെത്തന്നെ അരയാലൊച്ചയും കൂവളക്കുളിർമയും പിച്ചിപ്പൂമണവും. അനുബന്ധമായി, ആനപ്പിണ്ടത്തിന്റെ ആവിച്ചൂടും അമ്പലക്കുളത്തിലെ മൂത്രച്ചൂരും.

അന്നെല്ലാം തൊഴാൻ പോവുന്നതു് ഭക്തിഭാവത്തിലേറെ ബാലകൗതുകമായിരുന്നു. ശാന്തിക്കാരൻ പൂവിറുക്കുന്നതും വാരസ്യാർ പൂതിറുക്കുന്നതും നടയടയ്ക്കുന്നതും കൊട്ടിപ്പാടിസേവയും ദീപാരാധനയും പ്രസാദംവാങ്ങലും..... അന്നൊക്കെ അമ്മയോ ചേച്ചിയോ പറയും ഇന്നതു പ്രാർഥിക്കണം എന്നു്. നല്ലബുദ്ധി തോന്നണേ, കഷ്ടപ്പാടരുതേ എന്നിങ്ങനെ. പരീക്ഷയടുത്താൽ, പാസ്സാകണേ എന്നും.

പണമുണ്ടാകണമെന്നും കല്യാണം കഴിയണമെന്നും ലോട്ടറി കിട്ടണമെന്നും 'വിസ' വരണമെന്നും ശത്രുക്കൾ നശിക്കണമെന്നൊന്നും ആരും പ്രാർഥിച്ചുകേട്ടിരുന്നില്ല. 'എനിക്കുവേണ്ടി നീ പ്രാർഥിക്കണം, നിനക്കുവേണ്ടി ഞാൻ പ്രാർഥിക്കാം' എന്നും ആരും പറഞ്ഞില്ല. ദൈവഭക്തി തികച്ചും അവനവന്റെ കാര്യമായിരുന്നു. ഒച്ചയില്ല, ബഹളമില്ല. സമയംനോക്കി പാട്ടും കാഹളവുമില്ല.

ഉത്സവത്തിനുമാത്രം ആൾക്കൂട്ടവും ആനയും അമ്പാരിയും. പൊരികടലയും ഐസ്‌-മിഠായിയും കളർ-ബലൂണും വർണക്കാറ്റാടിയും.....

ആരെത്ര ഭീകരകഥകൾ പറഞ്ഞാലും 'ദൈവഭയം' എന്നൊന്നില്ലായിരുന്നു. അതുകൊണ്ടു ഞങ്ങൾ ഉപവാസവും രാഹുകാലവും ഗുളികകാലവും ശകുനവും ജാതകവും വഴിപാടും പൂജയും ഒന്നും കാര്യമായി ആചരിച്ചിരുന്നില്ല. അവയെല്ലാം 'ദൈവഭയം' കലശലായ ചിലർക്ക്‌. മന്ത്രവാദവും. അവർ പൂജയ്ക്കുവിളിച്ചാൽ പോകും; പായസമോ മറ്റു പ്രസാദമോ വാങ്ങിക്കഴിക്കും. അതോടെ തീരും 'ആത്മീയം'. ഓണംവിഷുതിരുവാതിരപോലെ, പൊങ്കൽപോലെ, നവരാത്രിപോലെ, ആവണിയവിട്ടംപോലെ, അഷ്ടമിരോഹിണിപോലെ, ശിവരാത്രിപോലെ, ദീപാവലിപോലെ, കാർത്തികപോലെ, സംക്രാന്തിപോലെ പലതിലൊന്നിൽ ഒരാഘോഷം. അത്രതന്നെ.

സ്ഥലം 'സനാതന'മായിരുന്നതിനാൽ അന്ന് ക്രിസ്മസും ഈസ്റ്ററും റംസാനും ഈദുമൊന്നും അറിയില്ലായിരുന്നു, സ്കൂൾ-അവധിയുടെ പേരിലല്ലാതെ.

എല്ലാം ഒരു കളി. അതുകൊണ്ടുതന്നെ അഷ്ടമിരോഹിണിക്ക്‌ അമ്മ അരിമാവുകൊണ്ടു കൃഷ്ണപാദം വരച്ചിടുമ്പോൾ, അതിലൊന്നിൽ ആരുംകാണാതെ ഒരു വിരൽ കൂട്ടിച്ചേർത്ത്‌ ശ്രീകൃഷ്ണന്‌ ആറാംവിരൽ ഉണ്ടാക്കുമായിരുന്നു ഞങ്ങൾ. മറ്റൊന്നിന്റെ ഇടവിരൽ അൽപം ചെറുതാക്കി അനുജത്തിയുടെ കാലിനെയും കളിയാക്കുമായിരുന്നു. നിവേദിക്കുന്നതിനുമുമ്പുതന്നെ പായസം ആദ്യം നക്കി സ്വാദുനോക്കുന്നതിൽ അച്ഛനോടൊപ്പം മത്സരിക്കുമായിരുന്നു. ചാണയിൽ ചന്ദനത്തോടൊപ്പം പൂഴിമണൽ ചേർത്തരച്ച്‌ കാവിലെ എമ്പ്രാന്തിരിക്കു വേഗം പണിതീർത്തുകൊടുക്കുമായിരുന്നു. ദൈവത്തിന്റെ കാവൽക്കാരനായ പൂജാരിയെ, ചെകുത്താൻമാരെപ്പോലെ ഒളിഞ്ഞുനിന്നൊച്ചയിട്ടു പേടിപ്പിക്കുമായിരുന്നു. വെട്ടിയെടുത്ത പഴയകലണ്ടർചിത്രങ്ങൾ ഗിൽറ്റിട്ടു ചില്ലിടുന്നതിനുമുൻപ്‌, സൂത്രത്തിൽ സരസ്വതിക്കും ലക്ഷ്മിക്കുമെല്ലാം മീശവരച്ചുചേർക്കുമായിരുന്നു.

ഭൂതപ്രേതാദികളെയും കുട്ടിച്ചാത്തൻപ്രഭൃതികളെയും വെളിച്ചപ്പാടുകളെയും യക്ഷികളെയും ഒരു പേടിയുമില്ലായിരുന്നു.

പേടി ചില മനുഷ്യരെയായിരുന്നു. അവർക്ക്‌ ഞങ്ങൾ കുട്ടിച്ചാത്തനെന്നും വെളിച്ചപ്പാടെന്നും മന്ത്രവാദിയെന്നും ശകുനിയെന്നും മന്ധരയെന്നും ശൂർപ്പണഖയെന്നുമെല്ലാം പേരിട്ടു.

മൃഗങ്ങളുടെയും പക്ഷികളുടെയും പേരുകൾ അധ്യാപകർക്കായി സംവരണം ചെയ്തിരുന്നു ഞങ്ങൾ. കരടി, കുറുക്കൻ, കോഴി, കാക്ക, കുയിൽ.....

പിന്നെ അത്യാവശ്യം പേടി ഇടിവെട്ടിനെയും കതിനവെടിയെയും കൊല്ലപ്പരീക്ഷയെയും. ഇടിവെട്ടുപേടി അച്ഛൻ മാറ്റിത്തന്നു, പെരുവഴിയിൽ പെരുംമഴയിൽ ഇടിമിന്നലിൽ കൈകോർത്തുനടത്തി. 'മരിച്ചാൽ ഒന്നിച്ചുമരിക്കും; പേടിച്ചിട്ടുകാര്യമില്ല. മരിച്ചില്ലെങ്കിലോ പിന്നെന്തു പേടിക്കാൻ?' എന്നതായിരുന്നു കുരുട്ടുയുക്തി. പടക്കപ്പേടി, എന്നെ ഗർഭമായിരിക്കുമ്പോൾ വിഷുവിനാരോ പടക്കംപൊട്ടിച്ചപ്പോൾ അമ്മയുടെ ഒരു കണ്ണുനഷ്ടപ്പെട്ടതിനാലായിരുന്നു. അതു താനെ മാറി. പരീക്ഷകളെല്ലാം വെറും പടക്കങ്ങളാണെന്നറിഞ്ഞപ്പോൾ ആ പേടിയും പോയി.

ചില ആൾദൈവങ്ങളുടെയും സംഘങ്ങളുടെയും സംഘടനകളുടെയും വരവോടെ, ഭക്ത്‌ഇ ഭയവും സാഹസവും ലേശം ലൈംഗികവുമെല്ലാമായപ്പോൾ ആരാധനാലയങ്ങളും സർക്കസ്‌കൂടാരവും വേർതിരിച്ചറിയാതായി. 'തത്ത്വമസി'ക്കങ്ങനെ ഒരു പുതിയ ഭാഷ്യവുമായി!

ആദ്യമായി ദൈവവും ചെകുത്താനും ഒന്നിച്ചിരുന്നു ചിരിച്ചുകാണണം! വിളിച്ചുംകാണണം, 'ദൈവമേ!'.

പിന്നീട്‌, 'അഹം ബ്രഹ്മാസ്മി' അകാലനരപോലെ എന്റെ തലയ്ക്കുപിടിച്ചപ്പോൾ അമ്പലത്തിൽപോക്ക്‌ തീരെ നിന്നുംപോയി.

തൃപ്പൂണിത്തുറയിലെ പൂർണ്ണത്രയീശക്ഷേത്രത്തിൽ കഥകളിയും കൂത്തും കൂടിയാട്ടവും കാണാൻ പോയിരുന്നു, പരദേശിയാകുന്നതുവരെ.

പഠനകാലത്താണ്‌ ഉല്ലാസയാത്രക്കു കന്യാകുമാരിയിൽ പോയത്‌. 'കന്യാകുമാരി' ദേവിയെ എനിക്കു വളരെ പ്രിയമാണ്‌, സ്ത്രീശക്തിസൗന്ദര്യങ്ങളുടെ പ്രതീകമായി. കടലിന്റെ കാണാക്കണ്ണായി. പ്രതീക്ഷയോടെ അമ്പലത്തിൽകടന്ന ഞാൻ അവിടെക്കണ്ടതോ വെറും വിനോദമൊന്നുമാത്രം.

ഏറെക്കഴിഞ്ഞാണ്‌ തിരുവനന്തപുരത്തെ പത്മനാഭക്ഷേത്രം സന്ദർശിക്കുന്നത്‌, യാദൃച്ഛികമായി. മുണ്ടിലല്ലെങ്കിൽ അകത്തുകയറ്റില്ല. പക്ഷെ പുറത്തത്‌ വാടകയ്ക്കുകിട്ടും. പാന്റ്‌ ഊരി മുണ്ടുടുക്കാനൊരുങ്ങുമ്പോൾ പറയുന്നു, പാന്റിനുമുകളിൽ വെറുതെ മുണ്ടുചുറ്റിയാലും മതിയത്രെ. ദൈവത്തെ പറ്റിക്കാം, മനുഷ്യരെ വയ്യ!

കേളികേട്ട ഗുരുവായൂരിൽ കണ്ടതു ആൾക്കൂട്ടത്തെമാത്രം. തിരക്കിൽ തലകളും മുലകളുമല്ലാതെ ഒന്നുംകണ്ടില്ല. ഭക്തിയില്ലെങ്കിൽ ബിംബം വേണമെന്നില്ലല്ലോ. ഭക്തിക്കും ബിംബം വേണമെന്നില്ലല്ലോ. ഒരു സുന്ദരിപ്പെണ്ണ്‌ ഒരോ നോട്ടായി തലക്കുമുകളിലുഴിഞ്ഞ്‌ കാശ്‌ കാണിക്കപ്പെട്ടിയിലിടുന്നത്‌ ഇന്നും ഓർമയിൽ തങ്ങിനിൽക്കുന്നു.

ഒരു പ്രായംചെന്ന സഹപ്രവർത്തകനോടൊപ്പം പഴനിയിൽ പോകേണ്ടിവന്നപ്പോൾ എനിക്കൊരു വാശികേറി. ഒരു തോർത്തുമുണ്ടുമാത്രം അരയിൽ ചുറ്റി അകത്തുകയറി. ദൈവത്തിനുമുമ്പിൽ എന്തു വേഷഭൂഷാദികൾ? സഹപ്രവർത്തകൻ വിലകൂടിയ പൂജാവിധി തിരഞ്ഞെടുത്ത്‌ ദർശനത്തിനു നീങ്ങി. ഞാനും കൂടെക്കൂടി. തളികയിൽ കനത്ത ദക്ഷിണവച്ച അദ്ദേഹത്തിന്‌ കൈനിറയെ പ്രസാദവും തലയിൽകൈവച്ച്‌ പൂജാരിയുടെ ഒരു സ്പെഷൽ അനുഗ്രഹവും. തൊട്ടുപിന്നിൽ ഒരു രസത്തിനു കൈനീട്ടിയ എന്നെ പൂജാരി പാടേ അവഗണിച്ചു. കൈ പിൻവലിക്കാതെ ഞാനും നിന്നു. 'കാശുപോടുങ്കയ്യാ...', വ്യക്തമായിത്തന്നെ അയാൾ ആജ്ഞാപിച്ചു. ഞാനും വിട്ടില്ല. പൊട്ടനെപ്പോലെ നിന്നുകൊടുത്തു. ഗതിയില്ലാതെ ഒരു കൊച്ചു പൂവിതൾ എന്റെ കയ്യിലെറിഞ്ഞ്‌ അയാൾ തിരിഞ്ഞുനടന്നു.


അതേ യാത്രയിൽ മധുരയിലും എത്തിപ്പെട്ടു. ഒരു ചരിത്രത്തിന്റെ ചാരിത്ര്യത്തെ എങ്ങിനെ ചതച്ചരയ്ക്കാം എന്ന്‌ അവിടെ പഠിക്കാം! ഉറക്കപ്പായിൽനിന്നും കുളിക്കാതെയും വിഴിപ്പുമാറാതെയും എത്തിപ്പെടുന്ന തീർഥാടകരുടെ തിരക്കിൽ മധുരമീനാക്ഷിക്കും മനംപുരട്ടുന്നുണ്ടാവണം.

മടക്കത്തിനു വണ്ടികിട്ടാതെ, ദില്ലിയിലൊരിക്കൽ രണ്ടുദിവസം അധികം കിട്ടിയപ്പോൾ ആഗ്ര കാണാൻ പോയി. കൂട്ടത്തിൽ മഥുരയും. വഴിക്ക്‌ 'ബിർള' മന്ദിറുമുണ്ടായിരുന്നു. നമുക്കെന്തെല്ലാം ക്ഷേത്രങ്ങൾ - വിഷ്ണുവിനും ശിവനും അയ്യപ്പനും ലക്ഷ്മിക്കും സരസ്വതിക്കും ദുർഗക്കും, മറ്റു നൂറായിരം ദൈവങ്ങൾക്കും ഉപദൈവങ്ങൾക്കും. കൂട്ടത്തിലൊന്ന്‌ ബിർളക്കുമിരുന്നോട്ടെ എന്നു കരുതിക്കാണും! ബിർള ദൈവമല്ലെന്നുണ്ടോ?

അച്ഛൻ പഠിച്ചത്‌ ബനാറസ്സിലാണ്‌; ഹിന്ദു വിശ്വവിദ്യാലയത്തിൽ. അന്തക്കാലമാണ്‌. കാശിവിശ്വനാഥക്ഷേത്രത്തിനടുത്തായിരുന്നത്രെ താമസം. കൂടെ അമ്മയും മുത്തശ്ശിയും. മുത്തശ്ശിക്ക്‌ തിരിച്ചുവരണമെന്നില്ലായിരുന്നത്രെ.

പിന്നീട്‌ ഏറെ കാശിക്കഥകൾ കേട്ടാണ്‌ ഞങ്ങൾ മക്കൾ, നാട്ടിൽ ജനിച്ചതും വളർന്നതും.

ഒരു ഔദ്യോഗികയാത്രക്കിടെ ആദ്യമായി വാരാണസിയിലെത്തിയപ്പോൾ ഞാൻ ആദ്യം പോയിക്കണ്ടത്‌ ബനാറസ്‌ ഹിന്ദു യൂണിവേർസിറ്റി. ഗംഗയും വിശ്വനാഥക്ഷേത്രവും കാണാൻ പരിപാടിയിട്ടു ചെന്നപ്പോൾ ഈച്ചകളെപ്പോലെ പണ്ടകൾ പൊതിഞ്ഞു. അവരെ വകഞ്ഞുമാറ്റി നദിക്കരെ എത്തിയപ്പോൾ തോണിക്കാരുടെ ഊഴമായി വിലപേശാൻ. അവരെയും തുഴഞ്ഞുമാറ്റി വഴുപ്പും വിഴുപ്പും നിറഞ്ഞ കടവുകളായ കടവുകളെല്ലാം കേറിയിറങ്ങി. ഒരു പിഞ്ചുകുട്ടിയുടെ ശവശരീരം വള്ളക്കയറിൽ കുടുങ്ങിക്കിടക്കുന്നതുകൂടി കണ്ടതോടെ ഗംഗയിൽ ജ്ഞാനസ്നാനവുമായി.

'കുൽഫി' (ഒരുതരം നാടൻ ഐസ്‌-ക്രീം)യുമായി ഒരാൾ ഓടിയടുത്തു. വേണ്ടെന്നുപറഞ്ഞു. 'ഹരാവാല ഹേ സാബ്‌', വിടില്ലയാൾ. എന്താണീ 'ഹരാവാല'? 'ഭാംഗ്‌' ചേർത്തതാണത്രേ. ദേശീയർക്കും വിദേശിയർക്കും പ്രിയംകരം.

ഗള്ളികൾ, ഗള്ളികൾ. ഉടനീളം തിക്കും തിരക്കും. അഴുക്കും നാറ്റവും. താടിക്കാരും തല മൊട്ടയടിച്ചവരും. പീതാംബരന്മാരും ശ്വേതാംബരന്മാരും ദിഗംബരന്മാരും. വിദേശികളായ വിവസ്ത്രന്മാരും വിവസ്ത്രകളും.

കാശിയിൽപോയാൽ പാപമെല്ലാം തീരും എന്നു പറയുന്നത്‌ എത്ര ശരി. അവിടത്തെ പാപങ്ങൾ കാണുമ്പോൾ നമ്മുടേതെല്ലാം എത്ര നിസ്സാരം എന്നു ബോധ്യംവരും!

എനിക്കു ഭക്തി പോരാഞ്ഞിട്ടാവാം ദർശിച്ചതെല്ലാം ചീത്തയായത്‌.

വിശ്വനാഥനെ അകത്തുകയറിക്കാണാൻ തോന്നിയില്ല. മടങ്ങി.


ഒരു നിരീക്ഷണയാത്രക്കിടയിലാണ്‌ ഞങ്ങളുടെ ഗവേഷണക്കപ്പൽ ഗുജറാത്ത്‌-തീരത്തിനടുത്തെത്തിയത്‌. തലേന്നേ കപ്പലിന്റെ റാഡാറും (Radar) ആഴമാപിനിയും (Echo-Sounder) ഉപഗ്രഹ-സ്ഥാനനിർണയ-ഉപകരണവും (Satellite Navigation System) എല്ലാം തകരാറിലായിപ്പോയതിനാൽ കപ്പൽ ദ്വാരകക്കെതിരെ നങ്കൂരമിട്ട്‌ രാത്രികഴിച്ചുകൂട്ടുവാൻ തീരുമാനമായി. അർധരാത്രിയോടെ, ദൂരെ കരയിൽ വിളക്കും വെളിച്ചവുമായി അറുബഹളം. അതേപോലെ കപ്പലിനുള്ളിലും തുടങ്ങി തടിയിലും തകരത്തിലും തളികയിലും താളംകൊട്ടി ഭജനയും നൃത്തവും. പകലന്തികഴിഞ്ഞാൽ എന്തെങ്കിലും മോന്തി മതിമറന്നുറങ്ങുന്ന കപ്പൽജോലിക്കാരെല്ലാം ബഹു ഉഷാർ. അന്ന് ജന്മാഷ്ടമിയായിരുന്നു. ദ്വാരകാധീശൻ ശ്രീകൃഷ്ണന്റെ ജന്മദിനം. അന്ന് അവിടെയെത്തുന്നതിൽപരം പുണ്യമില്ലത്രെ. (അറിഞ്ഞുകൊണ്ടല്ലെങ്കിലും) അതിനു വഴിയൊരുക്കിയ ഞാൻ അവർക്കിടയിൽ പുണ്യവാളനായി! 'Comedy of Errors!' എന്നല്ലാതെ എന്തുപറയാൻ?

ബോധപൂർവം എത്ര ശ്രമിച്ചാലും മൂകാംബികയെക്കാണാൻ കഴിഞ്ഞെന്നുവരില്ലത്രെ. അതിനൊരു സമയമുണ്ടത്രെ; 'വിളി' വരുമത്രെ. വന്നു വിളി. എന്റെ ഭാര്യക്കാണ്‌. സുഹൃത്തും കുടുംബവും മൂകാംബിക്കുപോകുന്നു; ഒന്നിച്ചുപോകാം, എന്ന്‌. ഭാര്യയുടെ സ്ഥിരം ഡ്രൈവർ ഞാനാണ്‌. സുഹൃത്തും കുടുംബവും മറ്റൊരു കാറിൽ. അത്ര ഭംഗിയായൊരു കാർയാത്ര അധികമുണ്ടായിട്ടില്ല.

അത്രയും ഭോഷ്ക്കായൊരു ക്ഷേത്രദർശനവും!

കൊല്ലൂരിന്റെ വന്യഭംഗി പറഞ്ഞറിയിക്കാൻ പ്രയാസം. പക്ഷെ പാപനാശിനി, അമ്പലത്തിനടുത്ത്‌, ഗംഗയെക്കാൾ കഷ്ടം. കൺമുന്നിൽതന്നെ അഴുക്കുചാൽ നദിയിൽചേരുന്നു. എങ്ങും കച്ചവടക്കണ്ണുകൾ. ഭക്തിക്കും ഭുക്തിക്കുമിടയിൽ വരമ്പേതുമില്ലാതെ.

ഭാര്യയും കൂട്ടരും അമ്പലനടയിൽനിന്നു പൂ വാങ്ങി, അർച്ചനക്ക്‌. വലിയ തിരക്കൊന്നുമില്ലായിരുന്നു. എങ്കിലും ദേവീദർശനത്തിന്‌ പൂജാരി കനിയണ്ടേ? കയ്യിലുണ്ടായിരുന്ന പൂ, അതുപൊതിഞ്ഞ പ്ലാസ്റ്റിക്‌-ബാഗടക്കം കയ്യിൽനിന്നുപറിച്ചെടുത്ത്‌ അയാൾ അകത്തേക്കൊരേറ്‌! എന്നിട്ടൊരു ആക്രോശം, 'മാറിപ്പോ, മാറിപ്പോ!'

ആ പൂക്കെട്ട്‌ വീണ്ടും വിൽപനക്കായി അമ്പലനടയിൽ തിരിച്ചെത്തിക്കാണണം!

ഭാര്യ എന്തോ പൂജക്കായി കൂപ്പൺ വാങ്ങി. കൂപ്പണെടുത്ത എല്ലാവരെയും ഒരാൾ ചുറ്റുമിരുത്തി. നട്ടെല്ലിന്‌ കനത്ത ക്ഷതമുള്ളകാരണം ഭാര്യക്ക്‌ നിലത്തിരിക്കാൻ പറ്റില്ല. ഇരിക്കാതെ പറ്റില്ലെന്ന് അയാൾക്കും വാശി. അവസാനം പകരക്കാരനായി ഞാൻ. ശത്രുസംഹാരത്തിനെന്നുപറഞ്ഞ്‌ മന്ത്രം തുടങ്ങിയപ്പോൾ ഞങ്ങൾ ഇറങ്ങിപ്പോന്നു. ഞങ്ങൾക്കു ശത്രുക്കളില്ല; ഞങ്ങൾക്കാരെയും കൊല്ലണ്ട.

മടക്കയാത്രയിൽ വഴിക്കൊരു ക്ഷേത്രത്തിലും ഭാര്യ കയറി. പാമ്പുംകാവാണത്രെ. സ്വർണത്തിലും വെള്ളിയിലും കല്ലിലുമാണെന്നുമാത്രം. ഭാര്യ വെള്ളിയിൽ ഒരു പാമ്പിന്റെ രൂപം കാശുകൊടുത്തുമേടിക്കുന്നതുകണ്ടു. ദർശനംകഴിഞ്ഞ്‌ തിരിച്ചെത്തിയപ്പോൾ അതുകാണാനുള്ള കൗതുകത്തിൽ ഞാൻ വൃഥാ കൈനീട്ടി. പൂജ കഴിഞ്ഞു സാധനം തിരിച്ചുകിട്ടിയിട്ടുവേണ്ടേ? വിലകൊടുത്തുവാങ്ങി അത്‌ അവിടെത്തന്നെ കാണിക്ക വയ്ക്കണംപോൽ. വീണ്ടും വിൽപനച്ചരക്കാക്കാൻ!

കച്ചവടത്തിനും രാഷ്ട്രീയത്തിനും പൊങ്ങച്ചത്തിനും പണക്കൊഴുപ്പിനും മേനിപ്രദർശനത്തിനും നല്ല ഒരു അമ്പലമുണ്ട്‌ നമുക്ക്‌. മുംബയിലെ പ്രഭാദേവിയിൽ സിദ്ധിവിനായകക്ഷേത്രം.

അൽപം അകലെ അന്ധേരിക്കടുത്ത്‌ ഒരു കവലയിലെ പ്രതിഷ്ഠക്കടിയിൽനിന്ന്‌ ഒരിക്കൽ കണ്ടെടുത്തത്‌ ലക്ഷക്കണക്കിനു പണവും ലഹരിസാധനങ്ങളും ഇലക്ട്രോണിക്‌ സാമാനങ്ങളും!

ഇന്നു ഞാൻ വസിക്കുന്ന നാട്ടിൽ, ഗോവയിൽ, ക്ഷേത്രാഭാസങ്ങളേയുള്ളൂ. ഇവിടെ എന്തുമാകാം; ടൂറിസം തുണിപൊക്കിക്കാട്ടുന്നതു തുറന്ന മനസ്സോടെ.

അത്‌ തലസ്ഥാനനഗരമധ്യത്തിൽ, വീടുകളിൽനിന്നോ കുടിലുകളിൽനിന്നോ കടകളിൽനിന്നോ വേർതിരിക്കാനാവാത്ത മഹാലക്ഷ്മിക്ഷേത്രത്തിലാകാം. ചേരികളാൽചുറ്റിയ കുന്നിൻമുകളിലെ ഹനുമാൻക്ഷേത്രത്തിലാകാം. പട്ടണപ്രാന്തത്തിലെ ശാന്തദുർഗയിലാവാം; മംഗേഷ്‌ഇയിലാവാം. ആളെക്കണ്ടാലുടൻ ഭക്തിഗാനംവയ്ക്കുന്ന അയ്യപ്പക്ഷേത്രത്തിലാകാം. മണിയടിക്കാൻ വൈദ്യുതയന്ത്രം സ്ഥാപിച്ച ബാലാജിക്ഷേത്രത്തിലാകാം. പ്രധാനവീഥിയിൽ തിരക്കേറിയ മുക്കൂട്ടുകവലയിലെ പുത്തൻ ഗണപതിയമ്പലത്തിലാകാം. തിക്കും തിരക്കുമുള്ള കടപ്പുറത്തിനടുത്ത്‌, പണച്ചാക്കിന്റെ കുടുംബക്ഷേത്രത്തിലാകാം.

എന്തിന്‌, ഒരു പ്രശസ്തഗവേഷണശാലയുടെ സ്ഥലംകയ്യേറി സ്ഥാപിച്ച ഗണപതിക്ഷേത്രത്തിലാകാം.

വായ്പ്പാട്ടുകാർക്കു കയ്യിൽ സ്വർണവാച്ചും വാദ്യക്കാർക്കു കഴുത്തിൽ മണിമാലയും വണിക്കുകൾക്കു വിരലിൽ വൈരമോതിരവും അവിഭാജ്യഘടകമെന്നോണം കാണാറുണ്ട്‌. ഈ മൂന്നും പുരോഹിതരുടെ ബലഹീനതയാണ്‌. കയ്യിൽ വാച്ചില്ലാതെയും കഴുത്തിൽ മാലയില്ലാതെയും വിരലിൽ മോതിരമില്ലാതെയും പൂജയും ആരതിയും വയ്യ!

വാച്ചും വളയും, വയറും വടിവും, ചന്തിയും ചന്തവും തികഞ്ഞ പൂജാരികൾ മുന്നിൽനിന്നു മാറിയിട്ടുവേണ്ടേ പ്രതിഷ്ഠയെക്കാണാൻ, പ്രാർഥിക്കാൻ!

വിഗ്രഹത്തേക്കാൾ വലിയ ഭണ്ഡാരപ്പെട്ടികൂടി കാണുമ്പോൾ ഞാനും ചെകുത്താനോടൊപ്പം വിളിച്ചുപോകുന്നു, 'ദൈവമേ!'

ഇനിയൊന്ന്‌. ഇതെല്ലാം എന്റെ നേരറിവിലെ ഉദാഹരണങ്ങൾ. മറ്റുള്ളവരുടെ കഥ ഞാൻ പറയുന്നതു ശരിയല്ല.

ഭക്ത്യാഭാസത്തിന്‌ മതഭേദമില്ല, സ്ഥലഭേദമില്ല. മതാഭാസത്തിനു ഭക്തിയുമില്ല.

[Published in the fortnightly webmagazine www.nattupacha.com, 15 Nov 2009]

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...