Sunday 26 March 2017

കൂട്ടായ്മയും കൂടായ്മയും കുന്നായ്മയും മറ്റും

എവിടെ മലയാളികളുണ്ടോ അവിടെ മലയാളിക്കൂട്ടായ്മകളുണ്ട്.   ഏകവചനമല്ല, ബഹുവചനമാണ്‌ ഉപയോഗിച്ചിരിക്കുന്നത് എന്നതു ശ്രദ്ധിക്കുക.   രണ്ടു മലയാളികളുണ്ടെങ്കിൽ മൂന്നു സമാജങ്ങൾ എന്നാണു മറ്റുള്ളവർ പറയുക.   അവരോടു പോകാൻ പ്ര’! എന്നു മലയാളികളും മറുപടി പറയും.

എന്തുപറഞ്ഞാലും, സ്വന്തം ഭാഷക്കാരെയും സ്വന്തം നാട്ടുകാരെയും കണ്ടാൽ ആർക്കും സന്തോഷമാണ്‌.   ആദ്യകൗതുകം പിന്നെ കഥനകുതൂഹലമായും പിന്നെപ്പിന്നെ കലഹകുതൂഹലമായും മാറിയേക്കാമെങ്കിലും, ‘ഒരേതൂവൽപ്പക്ഷികൾഎന്നെന്നും ഒന്നിച്ചുകൂടും.   ഒരു സഭയോ സമൂഹമോ സമിതിയോ സമാജമോ സംഘമോ സംഗമമോ സംഘടനയോ സൊസൈറ്റിയോ ഉണ്ടാക്കി, കൂട്ടായ്മയുടെ ഒരു കുഞ്ഞുകൂട്.   ആദ്യം കുറെ കലപില.   കാലക്രമത്തിൽ കൊത്തിവലി, കൊത്തിപ്പറക്കൽ, കൊത്തിയകറ്റൽ, കൊത്തിക്കീറൽ, കൊത്തിമലർത്തൽ, കൊത്തിവീഴ്ത്തൽ എന്നിങ്ങനെ കലാപരിപാടികൾ.   അടുക്കുംതോറും അകലും, അകലുന്തോറും അടുക്കും.   വളരുന്തോറും പിളരും, പിളരുന്തോറും വളരും.

മനുഷ്യൻ സമൂഹജീവിയാണല്ലോ.    ഒറ്റയ്ക്കു നിൽക്കുമ്പോൾ വ്യക്തിമന:ശാസ്ത്രവും (ഇന്റിവിഡ്വൽ സൈക്കോളജി’) ഒന്നിച്ചുകൂടുമ്പോൾ സമൂഹമന:ശാസ്ത്രമാണു (മാസ് സൈക്കോളജി‘) നമുക്ക്.   അതോടുകൂടി ഒരുതരം കന്നാലിസ്വഭാവവും (ഹേർഡ് ഇൻസ്റ്റിങ്ങ്റ്റ്‘) നമുക്കുരുത്തിരിഞ്ഞുവരും - മുൻപേ ഗമിക്കുന്നൊരു ഗോവുതന്റെ പിൻപേ ഗമിക്കും ബഹു ഗോക്കളെല്ലാംഎന്നു മലയാളത്തിൽ.

കുറച്ചുകാലം ഒന്നിച്ചിരിക്കുമ്പോൾ ബന്ധങ്ങൾ പിശകിത്തുടങ്ങുന്നു.   ഫെമിലിയാരിറ്റി ബ്രീഡ്സ് കൺടംപ്റ്റ്എന്ന് ആംഗലത്തിൽ.   മുറ്റത്തെ മുല്ലയ്ക്കു മണമില്ലാതാവും.   ഉൾപ്പോരും കശപിശയും കാളപ്പോരും കുതികാലുവെട്ടലുമെല്ലാം തകൃതിയിലാകുമ്പോൾ എവിടെ നിന്നോ ഒരാൾ ദൈവദൂതൻ ചമഞ്ഞെത്തും.   അത്യന്തം സഹികെട്ടകണക്കാണെങ്കിലും അയാൾ പറയുന്നതു ശരിയെന്നു തോന്നുകമാത്രമല്ല, അതുമാത്രമാണു ശരി എന്നുവരെ വിശ്വസിക്കും കുഞ്ഞാടുകൾ നമ്മൾ (സ്റ്റോൿഹോം സിൻഡ്രം‘).   അന്ധമായ വീരാരാധന തന്നെ.   ശേഷം, ’ആളെ കണ്ട സമുദ്രംഎന്നു വിശേഷിപ്പിക്കാറില്ലേ - അതായിപ്പോകും നമ്മുടെ പെരുമാറ്റം.   ഒരുതരം റാന്റം ബിഹേവിയർ‘.   വ്യക്തിയില്ല, യുക്തിയില്ല, ശക്തിയില്ല പിന്നെ.

നല്ല അർഥത്തിലാണ്‌ കൂട്ടായ്മഎന്ന വാക്ക് നമ്മളുപയോഗിക്കുന്നതെങ്കിലും, ’വാലായ്മ‘, ’ശീലായ്മ‘, ’വല്ലായ്മ‘, ’വേണ്ടായ്മ‘, ’അരുതായ്മഎന്നീവക വാക്കുകളുടെ ഒരു ചീത്തായ്മകൂട്ടായ്മയിലുണ്ട് എന്നതാണു വിരോധാഭാസം - അല്ല, സത്യം.    കൂട്ടായ്മയിലെ ചില കൂടായ്മകൾ ചില കുന്നായ്മകൾക്കു കളമൊരുക്കും.   അതോടെ തീരും ഒന്നും ഒന്നും രണ്ടെന്ന കണക്ക്.   രണ്ടും രണ്ടും അഞ്ചെന്ന കണക്കിൽ കൂട്ടായ്മ പിളരും.

എക്കാലവും ഇങ്ങനെയൊക്കെത്തന്നെയായിരുന്നു എവിടെയും.   ആദ്യകാലത്തൊക്കെ പണം പ്രശ്നമായിരുന്നു മലയാളികൾക്ക്.   കാശ്, കുറി, ചിട്ടി, ചീട്ട് എന്നിവയൊക്കെയായിരുന്നു കൂട്ടുകൂടാൻ കാരണം.  പിന്നാമ്പുറത്ത് അല്ലറചില്ലറ ജാതിഭേദവും മതദ്വേഷവും ഇല്ലായിരുന്നു എന്നല്ല.   പിൽക്കാലത്ത് രാഷ്ട്രീയമായി പ്രധാന അജണ്ട; മതപ്രചരണവും തലമറച്ചെത്തിക്കാണും.   വഴിയെ  വർഗവെറിയും വന്നെത്തിയില്ലെങ്കിലേ അത്ഭുതമുള്ളൂ.   സമ്മതിച്ചാലുമില്ലെങ്കിലും, പലർക്കും ഗൂഢലക്ഷ്യമുണ്ടായിരുന്നു കൂട്ടംകൂടാനും കൂടിച്ചേരാനും കൂട്ടിച്ചേർക്കാനും കൂട്ടംകൂട്ടാനും.

എന്നാൽ  സ്വന്തം കഴിവുകൊണ്ടും സ്വ:പ്രയത്നംകൊണ്ടും മലയാളികൾ മറുനാട്ടിൽ പച്ചപിടിച്ചപ്പോൾ കാശ് കാര്യമായ പ്രശ്നമല്ലാതായി.   ആരംഭത്തിൽ ആദ്യാവേശവും സ്ഥാനമോഹവും ക്ഷിപ്രയശ:പ്രാപ്തിയും  പ്രൗഢിയും പ്രതാപവും ആയിരിക്കും ചാലകശക്തികൾ.   അചിരേണ കൂട്ടിയാൽ കൂടാത്തതു കൂട്ടുകൂടും.   താൻപോരിമയും നേതാവുചമയലും ജാതിപ്രേമവും ചട്ടമ്പിസ്വഭാവവും മാടമ്പി സംസ്ക്കാരവും കുടുംബധാർഷ്ട്ര്യവും വികാരാവേശവും കപടകാൽപ്പനികതയും അതിഭാവുകത്വവും അയ്യോ പാവേ‘-നാട്യവും കൃത്രിമസദാചാരവും രാഷ്ട്രീയലക്ഷ്യവും കച്ചവടക്കണ്ണുകളും സ്ഥാപിതതാല്പര്യങ്ങളും എല്ലാത്തിനുമുപരി   നെറികെട്ട പ്രവൃത്തികളും വിലകുറഞ്ഞ കലാസാംസ്ക്കാരികപരിപാടികളും കുളംകലക്കും.   കറി കൊഴുപ്പിക്കാൻ രാഷ്ട്രീയക്കാരും ചലച്ചിത്രക്കാരും കച്ചവടക്കാരും.

അങ്ങനെ നല്ല ഉദ്ദേശ്യത്തോടെ തുടങ്ങി  ചീത്തനിലയിലെത്തുന്നതായി കേരളസമാജങ്ങളുടെ നടപ്പുരീതി.   അതിനിടെ ഓണത്തിനിടയിലെ പൂട്ടുകച്ചവടമെന്നോ തീപിടിക്കുമ്പോൾ വാഴവെട്ടലെന്നോ കാറ്റുള്ളപ്പോൾ തൂറ്റുകയെന്നോ കലക്കവെള്ളത്തിൽ മീൻപിടിക്കുകയെന്നോ ഒക്കെ പറയാറുള്ളൊരുതരം പരിപാടിയുമുണ്ട്.   ഒറ്റ സമാജംമാത്രമുണ്ടായിരുന്നതു വിഭജിച്ച്  അമീബപോലെ എണ്ണം പെരുക്കുമ്പോൾ, കുറേപ്പേർ ചേർന്ന് പ്രദേശത്തൊരു സൂപ്പർ സമിതിയുണ്ടാക്കും.   ആ പ്രൊമോഷനും മതിയാകാതെ, അഖിലസംസ്ഥാനവും അഖിലഭാരതവും അന്താരാഷ്ട്രവും ആഗോളവുമെല്ലാമായി പിരമിഡുപോലെ   ഫെഡറേഷനുകളും അസോസിയേഷനുകളും ഒന്നിനുമേലൊന്നായി മുളപൊട്ടും.

സഹികെട്ടുപോകുമ്പോൾ പിന്നെ കുറെ ചെറുപ്പക്കാർ ഇടപെട്ട് അതൊക്കെയൊന്നു നേരെയാക്കിയെടുക്കാൻ മെനക്കെടും.   കലഹിച്ചു കലഹിച്ച് കടൽക്കിഴവന്മാർ ഒഴിഞ്ഞുപോകും.   അതും കുറെ കാലം നടക്കും, പിന്നെ നിൽക്കും, തടയും, വീഴും, വീഴ്ത്തും..... ചരിത്രം ആവർത്തിച്ചുകൊണ്ടേയിരിക്കും.

അവതാരനാടകം അവിരാമം തുടരുന്നു, അരങ്ങുകൾ മാത്രം മാറുന്നൂ...” - പഴമ്പാട്ടുകൾ പാഴാകുന്നില്ല!

Sunday 19 March 2017

അറിയേണ്ടവർ അറിയേണ്ടത്


വളരെ യാദൃച്ഛികമായാണ്‌ ഞാനദ്ദേഹത്തെ പരിചയപ്പെടുന്നത് - പ്രശസ്ത ചിത്രകലാനിരൂപകനും സൗന്ദര്യശാസ്ത്രജ്ഞനും അനുഷ്ഠാനകലാവിദഗ്ദ്ധനും നാടൻകലാപ്രേമിയും, സർവോപരി മലയാളത്തിലും ഇംഗ്ളീഷിലുമായി രണ്ടുഡസനോളം കലാസാഹിത്യഗ്രന്ഥങ്ങളുടെ രചയിതാവുമായ ശ്രീ വിജയകുമാർ മേനോനെ.   ദൃശ്യകല ഏതായാലും അവിടെയുണ്ട് വിജയകുമാർ മേനോന്റെ ഒരു ആധികാരികപ്രബന്ധം.   അടിസ്ഥാനഗ്രന്ഥങ്ങളും മൗലികഗ്രന്ഥങ്ങളും ആധാരഗ്രന്ഥങ്ങളും അദ്ദേഹത്തിന്റെ വകയായേറെയുണ്ട്.   കേരളത്തിലെ നാട്ടറിവുകേന്ദ്രം തുടങ്ങി പല പ്രസാധനസ്ഥാപനങ്ങളും കേരള ലളിതകലാ അക്കാഡമിയും  സാഹിത്യ അക്കാഡമിയും അദ്ദേഹത്തെക്കൊണ്ട് പുസ്തകങ്ങളെഴുതിച്ചിട്ടുണ്ട്.   എഴുപതാണ്ടിനിടെ ഒരാൾക്കു  ചെയ്തുതീർക്കാവുന്നതിലധികം അദ്ദേഹത്തിന്റെ വകയായുണ്ട്.

ലോകചിത്രകലയും ഭാരതീയചിത്രകലയും അദ്ദേഹത്തിനു വഴങ്ങും.   കേരളത്തിന്റെ തനതു ദൃശ്യകലാപാരമ്പര്യവും ചരിത്രവും ഇത്രമാത്രം ആധികാരികമായി ക്രോഡീകരിച്ച മറ്റൊരാളെ കാണാൻ കഴിഞ്ഞെന്നു വരില്ല.  ചിത്ര-ശിൽപ്പകലകളുമായി ഭാരതീയസൗന്ദര്യശാസ്ത്രത്തെ ബന്ധപ്പെടുത്തുന്നതിലാണ്‌ അദ്ദേഹത്തിന്റെ മികവ്.

ആരോഗ്യപരമായ കാരണങ്ങളാൽ എഫ്.എ.സി.ടി.-യിലെ സാങ്കേതികോദ്യോഗത്തോടു വിടപറഞ്ഞ് മേനോനെത്തിയത് ദൃശ്യകലാപഠനത്തിലായിരുന്നു.   അന്നുതൊട്ടിന്നുവരെ സൗന്ദര്യശാസ്ത്രമേഖലയിലെ വലുതും ചെറുതുമായ പ്രവർത്തനങ്ങളെയെല്ലാം വളമിട്ടു സംപോഷിപ്പിക്കുന്നു ശ്രീ വിജയകുമാർ മേനോൻ.   കൃഷിക്കുമാത്രമല്ല, കലാസാംസ്ക്കാരികാദികൾക്കും വളക്കൂറുള്ള മണ്ണായിരുന്നല്ലോ എഫ്.എ.സി.ടി.-യും!

സംഗതി സൗന്ദര്യശാസ്ത്രമാണെങ്കിലും അറുബോറാണു കാര്യം എന്നാണല്ലോ നമ്മുടെ ഒന്നാംവിചാരം.   പൂവിന്റെ ഇതളെണ്ണുന്നതുപോലല്ലല്ലോ അതിന്റെ ഭംഗിയും പരിമളവുമെല്ലാം തിട്ടപ്പെടുത്തുന്നത്.   നിയതമായ ചട്ടക്കൂട്ടിൽ നിറഞ്ഞുനിൽക്കുന്നതുമല്ല സൗന്ദര്യവ്യവസ്ഥകളൊന്നും.   കള്ളനാണയങ്ങൾക്കു കയറിപ്പറ്റാനും കണക്കിലധികം ഇടമുണ്ട് കലാസാഹിത്യവിചിന്തനവേദികളിൽ.   കരിക്കട്ടകൾക്കിടയ്ക്കു കനൽ കണ്ടെത്താൻ കഷ്ടമാണതുകൊണ്ട്.

സൗന്ദര്യശാസ്ത്രമെന്നുകേൾക്കുമ്പോൾ  സൗന്ദര്യത്തെ അറത്തുമുറിച്ച് അളന്നുകുറിക്കുകയാണെന്നൊക്കെ തോന്നും തുടക്കത്തിൽ.   എങ്കിലും കേവലാർഥത്തിൽ കടക്കുമ്പോൾ കലയുടെ സത്തയെ സത്തും സാർഥകവുമാക്കുന്നത് ലാവണ്യമാണ്‌.   ആ ലാവണ്യത്തെ സിദ്ധാന്തീകരിക്കുക എളുപ്പമല്ല.   അതിനു തുനിഞ്ഞവർ വിരളം.   വൈവിധ്യമൊന്നുകൊണ്ടുമാത്രം ഇന്ത്യൻ സൗന്ദര്യദർശനം പ്രത്യേകിച്ചും കടുപ്പമേറിയതാണ്‌.   അതിനെയാണ്‌ വിജയകുമാർ മേനോൻ ഇഴയിളക്കി പരിശോധിക്കുന്നത്.

അതിന്റെ വിശദാംശങ്ങളിലേക്കു കടക്കാൻ ഞാനാളല്ല.   മേനോന്റെ രചനകളുടെ അകത്തളങ്ങൾ ഇനിയും ഞാൻ കാണാനിരിക്കുന്നതേയുള്ളൂ എന്ന മുൻകൂർ ജാമ്യത്തിലാണ്‌ ഞാനീക്കുറിക്കുന്നതെല്ലാം.

അദ്ദേഹത്തിന്റെ അറിവ് അറിവുള്ളവർക്കും അറിവില്ലാത്തവർക്കും ഒരുപോലെ പ്രയോജനപ്പെടുന്നു.   അറിയേണ്ടവർ അറിയേണ്ടത്, അറിയേണ്ടവർക്കറിയാൻ അദ്ദേഹമെഴുതുന്നു.   ആധുനികകലയുടെ ലാവണ്യതലങ്ങളാണെന്നുതോന്നുന്നു അദ്ദേഹത്തിന്റെ ഇഷ്ടവിഷയം.   ചിത്രകലയുടെ കഥയും ചരിത്രവും രീതികളുമെല്ലാം കുട്ടികൾക്കായി അദ്ദേഹമൊരുക്കിയിട്ടുണ്ട്.   ലോകപശ്ചാത്തലത്തിൽ കലയുടെ സ്ഥലകാലപുരോഗതിയെ അദ്ദേഹം വരച്ചുകാട്ടിയിട്ടുണ്ട്.   നമ്മുടെ കലാചരിത്രം വിവരിക്കുമ്പോൾ  ഭാരതീയലാവണ്യവിചാരവും കലാപാരസ്പര്യവും അദ്ദേഹം വെളിവാക്കുന്നുണ്ട്.   അദ്ദേഹത്തെപ്പോലെ കേരളത്തിന്റെ തനതു നാടൻദൃശ്യകലകളുടെ കുരുക്കഴിച്ചവരധികമില്ല.   കളമെഴുത്തിന്റെയും പൂരപ്പാട്ടിന്റെയും ഗുപ്തവിജ്ഞാനം താന്ത്രികസംസ്ക്കാരച്ചിട്ടയിലാണെന്നു കാട്ടിത്തരുന്നുണ്ടദ്ദേഹം.   അതോടൊപ്പം നവകലാപാരമ്പര്യത്തിലെ രാജാ രവിവർമയെക്കുറിച്ചും അദ്ദേഹം ഉപന്യസിച്ചിട്ടുണ്ട്.   കുറേക്കൂടി ആധുനികരിൽ അന്നത്തെ കെ. മാധവമേനോൻതൊട്ട് ഇന്നത്തെ കാനായി കുഞ്ഞിരാമൻവരെ അദ്ദേഹത്തിന്റെ പഠനത്തിനു പാത്രമായിട്ടുണ്ട്.

നാട്ടറിവുകളുടെ വക്താവുകൂടിയാണ്‌ വിജയൻമാഷ്.   ദൃശ്യാനുഭവം ആത്മാനുഭവമാക്കിമാറ്റുന്ന കളമെഴുത്തിന്റെയും പരി:സ്ഥിതിയുടെ മൂലപാഠങ്ങളുൾക്കൊള്ളുന്ന കാവുകളുടെയും മനുഷ്യസംസ്കൃതിയുടെ ഈറ്റില്ലങ്ങളായ പുഴകളുടെയും മനുഷ്യന്റെ നിലനിൽപ്പിന്റെതന്നെ ആധാരമായ കൃഷിയുടെയും കാര്യങ്ങൾ പിൻതലമുറയ്ക്കായി അദ്ദേഹം കുറിച്ചുവച്ചിരിക്കുന്നു.

ദൃശ്യകലയുടെ ജനപ്രിയപ്പതിപ്പാണല്ലോ നാടകങ്ങൾ.   നാലഞ്ചു വിദേശനാടകങ്ങളും വിജയകുമാർ മേനോൻ വിവർത്തനംചെയ്തു സൂക്ഷിച്ചിട്ടുണ്ട്.

അക്കാഡമികപഠനങ്ങളാവുമ്പോൾ പതിവിൻപടി വടക്കുംകൂറും തെക്കുംഭാഗവും കിഴക്കേടവും പടിഞ്ഞാറ്റയുമെല്ലാം കടന്നുവരും.   ബുദ്ധിരാക്ഷസൻമാരും ലാവണപ്രഭുക്കളും ബുദ്ധിജീവികളും പരാന്നഭോജികളും നയിക്കുന്ന കൊമ്പുകോർക്കലും തലതല്ലലും മൂടുതാങ്ങലും കാലുവാരലും കുറവല്ല.   അതിനിടെ അപവാദങ്ങൾ മുളപ്പിക്കുന്ന അവസരവാദികളും കാണും.   വിജയൻമാഷെയും അവർ വെറുതെ വിട്ടിട്ടില്ല.   എന്നാലോ അതിനെല്ലാം, അവർക്കെല്ലാമുപരിയായി തന്റെ സൗന്ദര്യസാധനയ്ക്കു തടസ്സമാകുന്ന ഒന്നിലും പങ്കുചേരാതെ സന്ന്യാസതുല്യമായൊരു  സ്വസ്ഥജീവിതക്രമം വിജയകുമാർ മേനോനു സ്വന്തം.

അനുഷ്ഠാനകലകളിലെ ഭക്തിയെയും യുക്തിയെയും വേർതിരിച്ചറിഞ്ഞവർ അധികമില്ല.   ഭക്തികൂടുമ്പോൾ കണ്ണടയുന്നുഎന്നദ്ദേഹം പറയും.   പിന്നീടൊന്നും കാണാനാകില്ല.   യുക്തിയുള്ളേടത്തു ഭക്തിയും ചുരുങ്ങും.   ദൃശ്യകലകളുടെ മാസ്മരികതയും മനോഹാരിതയും യുക്തിയുടെ നിഴൽപ്പാടാകാം.   ഭക്തിയിലൂടെ യുക്തിയെ ദ്യോതിപ്പിക്കുന്നതുമാകാം.  മൈക്കലാഞ്ചെലോവും ഡാവിഞ്ചിയുമെല്ലാം സ്വരുക്കൂട്ടിയതരം ദുരൂഹതകൾ ഭാരതീയകലകളിലും സുലഭം.   പക്ഷെ അവയെ നിർധരിക്കാൻ തുനിഞ്ഞവർ വിരളം.

ഒരുചുമട് കലാചിന്തകളുമായാണ്‌ ഞാനും എന്റെ പത്നിയും വ്യാസഗിരിയിലെ അദ്ദേഹത്തിന്റെ താമസസ്ഥലത്തിന്റെ പടിയിറങ്ങിയത്.   ലാളിത്യമാണ്‌ ലാവണ്യമെങ്കിൽ അതാണ്‌ വിജയകുമാർ മേനോൻ.   ലാവണ്യത്തെ ഇത്രമാത്രം ലളിതമാക്കി അവതരിപ്പിക്കുന്നതും വിജയകുമാർ മേനോൻ മാത്രം.

(ചിത്രീകരണം: സനീഷ് ദിവാകരൻ, ഗോവ)



Sunday 12 March 2017

സ്വയം


പരസ്യം ഒരു കലയാണ്‌; സ്വയം പരസ്യം പക്ഷെ കാപട്യമാണ്‌.   അവനവനെത്തന്നെ പൊക്കിക്കാട്ടുന്ന  പ്രവർത്തി അപഹാസ്യവുമാണ്‌.   ആധുനികകാലത്ത് സ്വയം പരസ്യം അനിവാര്യമാണെന്നു പറയും പലരും.   ആയിരിക്കും.   എന്നാൽ അപഹാസ്യതയ്ക്കൊരു കുറവില്ല താനും.   കാപട്യത്തിനും.

തന്നെ താൻ തന്നെ കാട്ടിയില്ലെങ്കിൽ ആരു കാണും എന്നാണു ചോദ്യം.   മറ്റാരു കാട്ടുമെന്നും.   ശരിയാണ്‌.   പക്ഷെ എല്ലാവരും തന്നെ കാണണം - അതു താൻ ആഗ്രഹിക്കുന്ന രീതിയിൽ - എന്ന മോഹമുദിക്കുമ്പോഴാണ്‌ മനസ്സിലെ കാപട്യം മറനീക്കി വരുന്നത്.   സ്വയം ആർക്കെങ്കിലും തന്നെപ്പറ്റി ചീത്ത അഭിപ്രായമുണ്ടാകുമോ?

ഇംഗ്ളീഷിൽ ബ്ലോട്ടഡ് ഈഗോഎന്നൊരു വാക്കുണ്ട്.   നമ്മുടെ അഹംഭാവവും അഹങ്കാരവും അഹംബോധവും, പിന്നെ അഹമ്മതിയും. ഒന്നിച്ചങ്ങിനെ ചീർത്തുവീർത്താലോ? - അതുതന്നെ അത്.   ഏകാധിപതികൾക്കും വിശ്വസുന്ദരികൾക്കും ഉദ്യോഗസ്ഥപ്രഭുക്കൾക്കും നാട്ടുപ്രമാണികൾക്കും രാഷ്ട്രീയപ്രവർത്തകർക്കും മാത്രം പറഞ്ഞുവച്ചിട്ടുള്ളതല്ല അത്.   കളിക്കാർക്കും അഭിനയക്കാർക്കും, എന്തിന്‌, കലാകാരന്മാർക്കും എഴുത്തുകാർക്കും ശാസ്ത്രജ്ഞർക്കും വരെ ഒട്ടും കുറവല്ലത്.   താനെന്തോ ആണെന്നൊരു വിശ്വാസവും അതൊന്നു കൊട്ടിപ്പാടാനുള്ളൊരു അഭിനിവേശവും തെല്ലൊന്നുമല്ല അവർക്കാർക്കും.

അവാർഡുകൾ എങ്ങനെ സംഘടിപ്പിക്കുന്നു എന്ന പിൻകഥകൾ പോട്ടെ; അതൊരെണ്ണം കിട്ടിയാൽപിന്നെ ആളങ്ങു വലുതായി.  സായൂജ്യമായി.   കൊട്ടിഘോഷമായി.  അടുത്തതിനുള്ള പടപ്പുറപ്പാടുമായി.   പറ്റുന്നിടത്തെല്ലാം സ്വീകരണം.   മാധ്യമങ്ങളിൽ മുഖാമുഖം.   എന്തിനുമൊരു നിരീക്ഷണം, നിലപാടുതറ.   ഭാവത്തിലോ രൂപത്തിലോ രണ്ടിലുമോ, നോക്കിലോ വാക്കിലോ പ്രവൃത്തിയിലോ എല്ലാത്തിലുമോ അസാരം അസ്വാഭാവികതകൂടിയായാൽ അസ്സലായി.   അല്പം വിവാദവും കൂടി മേമ്പൊടിക്കായാൽ ഗംഭീരമാവും.

എനിക്കു പരിചയമുള്ള മേഖലയിലെ കളിയാട്ടങ്ങളെപ്പറ്റിയാവാം അല്പം.   ശാസ്ത്രജ്ഞർ പൊതുവെ ബുദ്ധി കൂടിയവരാണെന്നാണല്ലോ.   അതുകൊണ്ട് അവരുടെ ചെയ്തികൾക്കും മൂർച്ചയും മൗലികതയും കൂടും.

പൊതുവെ ശാസ്ത്രഗവേഷണശാലകളിൽ പ്രായവും പരിചയവും പ്രാവീണ്യവും പ്രവൃത്തിയും പ്രകൃതിയും പ്രാദേശവും ഒന്നും നോക്കാതെ എല്ലാവരും തുല്യരാണെന്നാണു വയ്പ്പ്.   ഒരേപന്തിയിലിരിക്കും.   ഒന്നാംപേരുവിളിക്കും.   അന്യോന്യം വിമർശിക്കലും അത്യാവശ്യം സഹായിക്കലും സാമാന്യനിയമം.  

അതിനിടയ്ക്കായിരിക്കും ഒരു ചുള്ളനോ ചുള്ളത്തിയോ വിദേശവാസവും വിദ്യാഭ്യാസവുമെല്ലാം കഴിഞ്ഞു വരിക.   ആദ്യപടി അഭിനയം.  പിന്നെ അനുശീലം.   പിന്നെ അനുനയം.   പിന്നെ അനുതാപം.   പിന്നെ അഹങ്കാരം.   പിന്നെ അട്ടിമറി.   കയ്യിടാത്ത കാര്യമുണ്ടാകില്ല.   കേറിനിരങ്ങാത്ത വേദിയുണ്ടാകില്ല.   അഭിപ്രായമില്ലാത്ത അരങ്ങുണ്ടാകില്ല.   പൊങ്ങച്ചമില്ലാത്ത പരിപാടി ഉണ്ടാകില്ല.

അതിനിടയ്ക്കൊരു അവാർഡുകൂടി തരമാക്കിയാൽ കേമമാവും.   അവാർഡഭിഷിക്തൻ ഒറ്റ രാത്രികൊണ്ട് ഗവേഷണസ്ഥാപനത്തിന്റെ മുഴുവൻ ഭാവിപരിപാടിയുടെ മുഴുവൻ-സമയ സൂത്രധാരനായി മാറിയേക്കും.    ഓഫീസ്-വണ്ടികളുടെ ചുമതലക്കാരനായും ഓഫീസ്-ജീവനക്കാരുടെ രക്ഷിതാവായും സ്ഥാവരജംഗമവസ്തുക്കളുടെ കണക്കെടുപ്പുകാരനായുമെല്ലാം വാഴിക്കപ്പെടും.   സ്ഥലത്തെ ബുദ്ധിജീവിക്കൂട്ടായ്മയിലും ജാതി-മത-ഭാഷാ-സമുദായസംഘടനകളുടെ സമ്മേളനങ്ങളിലും വാഴ്ത്തപ്പെടും.   അവരുടെ പുരസ്ക്കാരങ്ങളും ഏറ്റുവാങ്ങും.   സമ്മാനദാനച്ചടങ്ങുകളിൽ മുഖ്യാതിഥിയാകും.    പിന്നെ കുറെ പാർട്ടിരാഷ്ട്രീയബന്ധങ്ങൾകൂടിയായാൽ പിടിച്ചാൽ കിട്ടില്ല.    അതില്ലെങ്കിലും കഷ്ടി കഴിച്ചുകൂട്ടാം; വിദേശബന്ധത്തിൽ വിമാനം കയറാം.   പറന്നു പറന്നു പറന്നു ചെന്ന്, അവിടെയും കൂടുകൂട്ടാം.

തന്നെ പൊക്കിക്കാട്ടാനുള്ള ഒരു നിമിഷവും പാഴാക്കുകയില്ല ഇത്തരക്കാർ.   ഒരു റിപ്പോർട്ടായാലും ലേഖനമായാലും പ്രബന്ധമായാലും തന്റെ പേരാദ്യം.   തന്റെപേരില്ലാത്തതെല്ലാം ചവറ്‌.   താനും തന്റെ ആൾക്കാരും മാത്രം പ്രഗത്ഭർബാക്കിയെല്ലാവരും വെറും അശു.   അവർക്ക് അവർ മാത്രം വളർന്നാൽ പോര; മറ്റുള്ളവർ തളർന്നാലേ  ആശ്വാസമാകൂ, ശ്വാസം നേരെ വീഴൂ.   ചില മരങ്ങളുണ്ടല്ലോ, ചുറ്റും ഒന്നിനെയും വളരാൻ അനുവദിക്കാത്തവ.   അവയെപ്പോലെയുള്ള അന്തകൻമാരാണവർ.

വലിയ ഗവേഷണപ്രസിദ്ധീകരണങ്ങൾ പ്രബന്ധം സ്വീകരിക്കുന്നതിനുമുൻപ്, അതതുമേഖലയിൽ പണിയെടുത്തു പരിജ്ഞാനമുള്ളവരെക്കൊണ്ട്  കൺകെട്ടുരീതിയിൽ പരിശോധിപ്പിക്കാറുണ്ട്.   ആരുടെ ലേഖനമെന്നതും ആർക്കാണയച്ചതെന്നതും ഗോപ്യമാക്കിവയ്ക്കും.   ഗവേഷകർക്കിടയിലെ കിടമത്സരവും കുതികാൽവെട്ടും ശീതസമരവും ഉഷ്ണപ്പാച്ചിലും ഒഴിവാക്കി കഴിയുന്നതും വസ്തുനിഷ്ഠമായി ഗവേഷണപ്രബന്ധം വിലയിരുത്തപ്പെടാനാണിത്.   എന്നിട്ടും പരിശോധനയിൽ ആളെ പിടികിട്ടും.   ഈവക സ്വയംപൊക്കികൾ പ്രബന്ധത്തിനടിയിലെ ആധാരസൂചികയിൽ തങ്ങളുടെ പ്രസിദ്ധീകരണങ്ങളാവും ഏറ്റവും കൂടുതൽ നിരത്തിവച്ചിട്ടുണ്ടാവുക.   പിന്നെ സ്വന്തംആളുകളുടെ.   ഒരേ സ്ഥാപനത്തിൽ ഗവേഷിക്കുന്ന ചില വിദ്വാൻമാരും വിദുഷികളും ഇണയുടെ പേരുകൂടി പ്രബന്ധങ്ങളിൽ ചേർത്ത് സ്വയംപ്രചരണം ഇരട്ടിപ്പിക്കാറുമുണ്ട് - ഇരുവരുടെയും ആധാരഗ്രന്ഥസൂചികയിൽ ഇരുവരുടെയും പേരുകൾ പ്രദർശിപ്പിക്കപ്പെടുമല്ലോ.   അതിവേഗം ബഹുദൂരം പോകാനുള്ള കുറുക്കുവഴി.

ഇത്തരത്തിലെല്ലാമുള്ള ഒരുത്തന്റെ പ്രബന്ധം പരിശോധിക്കാൻ എന്റെതന്നെ കയ്യിൽ കിട്ടി ഒരിക്കലെനിക്ക്.   പഴയതും അതുവരെയുള്ളതുമായ ഗവേഷണഫലങ്ങളുടെ ഒരു സംക്ഷേപം കൊടുക്കുന്നത് പ്രബന്ധങ്ങളിൽ അനിവാര്യമാണല്ലോ.   എന്നാൽ ആ മനുഷ്യൻ ശാസ്ത്രഗവേഷണത്തിൽ ഭൂജാതനാകുന്നതിനുമുൻപ് ആ മേഖലയിൽ ഒന്നുംതന്നെ നടന്നിട്ടില്ലെന്ന പ്രസ്താവന കണ്ട് ഞാൻ മരിച്ചുവീണു.   തനിക്കറിവില്ലാത്ത കാര്യങ്ങളില്ലെന്നും ഉണ്ടെങ്കിൽ അവയെ തമസ്ക്കരിക്കണമെന്നുമാണ്‌ അവരുടെ ഗവേഷണരീതി.

അവർ വെറും പ്രാഞ്ചിയേട്ടൻമാരല്ല; ആനറാഞ്ചികളാണ്‌.





Wednesday 8 March 2017

പപ്പടവും മൂല്യവർധനയും

പപ്പടം ഒരു പാവമാണ്‌.   ചെണ്ടയേക്കാൾ കഷ്ടം.   ജനിച്ചന്നേതൊട്ട് പീഡനമാണ്‌ ജീവിതം മുഴുവൻ.   പൊടിച്ചു കുഴച്ച് അരച്ച് ഉരുട്ടി പരത്തി  ഉണക്കി ചുട്ട് കാച്ചി വറത്ത്, പിന്നെയും പൊട്ടിച്ച് പൊടിച്ച് കുഴച്ച് ചവച്ച് മിഴുങ്ങി...ഹൗ, എന്തൊരു ജീവിതം!

പപ്പടത്തിനു പേർ പലതാണ്‌ - പപ്പടം, പർപ്പടം, പർപ്പടകം, പപ്പഡ്, പാപ്പഡ്, അപ്പോളു, ഹപ്പോളൂ, അപ്പളാം, പപ്പഡാം, ഹപ്പള, പാപ്ഡി, പപ്പർഡെ, പപ്പർഡോം  എന്നിങ്ങനെ.   പപ്പടമില്ലാത്തൊരു സദ്യ മലയാളിക്കാവില്ല.   ഇംഗ്ലീഷുഭാഷയും പപ്പടത്തെ പപ്പടമായിത്തന്നെ സ്വീകരിച്ചു കഴിഞ്ഞു.

ചൊല്ലും പഴഞ്ചൊല്ലും പ്രിയവും പ്രയോഗവുമായി, മലയാളംപോലെ കേരളത്തിന്റെ ശ്രേഷ്ഠമായൊരു സ്വത്താണ്‌ പപ്പടം.   ഞെട്ടില്ലാ വട്ടയിലഎന്ന കടംകഥയിൽ തുടങ്ങി ഇടിച്ചു പപ്പടമാക്കുംഎന്ന പ്രയോഗം വരെ മലയാളത്തിലുണ്ടല്ലോ.   മലയാളവുമായി ഇത്രമാത്രം ഇഴചേർന്ന പപ്പടം മലയാളിയേ അല്ലത്രെ.   തമിഴാളത്തുനിന്നാണെന്നൊരു പക്ഷം.   മഹാരാഷ്ട്രത്തുനിന്നാണെന്നു വേറൊരു പക്ഷം.   രാജസ്ഥാൻ തുടങ്ങിയ വരണ്ട വടക്കൻപ്രദേശത്തുനിന്നാണെന്നു മറ്റൊരുപക്ഷം.   കേരളത്തിലിത് പ്രചാരത്തിലാക്കിയത് അയൽദേശത്തുനിന്നുവന്ന പാണ്ടികളോ ദൂരദേശത്തുനിന്നുവന്ന കൊങ്കണികളോ എന്ന കാര്യത്തിലും ഉറപ്പില്ല.

കേരളത്തിൽ പ്രധാനമായും രണ്ടുതരത്തിലാണു പപ്പടം.   കാര്യമായ അധികച്ചേരുവകളൊന്നുമില്ലാത്ത, എങ്കിലോ എണ്ണയിൽ കാച്ചുമ്പോൾ പൊള്ളിപ്പൊന്തുന്ന പണ്ടാരപ്പപ്പടംഎന്നതും, എരിവും എണ്ണമയവും കൂടിയ കൊങ്കണിപ്പപ്പടംഎന്നതും.   കാലക്രമേണ, കേരളത്തനിമയായി ഗുരുവായൂർ-പപ്പടംഎന്നൊരു ബ്രാന്റുതന്നെ നമ്മൾ തട്ടിക്കൂട്ടിയെടുത്തു.   എന്നാലോ ഗുരുവായൂർപപ്പടം ഗോവയിൽനിന്നെത്തിയ കുഡുംബി സമുദായത്തിന്റെ സംഭാവനയാണുപോലും.  പക്ഷെ ഗുരുവായൂരിലെ പപ്പടത്തേക്കാൾ വൈശിഷ്ട്യം എറണാകുളം-തൃപ്പൂണിത്തുറഭാഗത്തെ പണ്ടാപ്പപ്പടത്തിനാണെന്ന് പപ്പടപ്രിയനായ ഞാൻ പറയും.

വലിയപപ്പടം, ചെറിയ പപ്പടം, കുട്ടിപ്പപ്പടം എന്നിങ്ങനെ വലിപ്പമനുസരിച്ച്.   പല ആകൃതിയിൽ മുറിച്ചെടുക്കുന്ന പൂപ്പപ്പടംതമിഴാളത്തുണ്ടത്രെ.   അപ്പളാംഎന്നവർ വിളിക്കുന്ന അവരുടെ പപ്പടം എണ്ണയിൽ വറുത്താൽ പൊള്ളിപ്പൊങ്ങില്ല; പകരം പരന്നു വലുതാവും.   തീയിൽ ചുടാൻ കൊള്ളില്ലത്.   കൊങ്ങിണിപ്പപ്പടം ചൂടായ എണ്ണയിലിട്ടാൽ പൊള്ളുകയുമില്ല, പരക്കുകയുമില്ല; ചുവന്നു തുടുക്കും.   തീയിൽ ചുടാനും കൊള്ളാം.   പഞ്ചാബിപ്പപ്പടമാകട്ടെ, ചുട്ടെടുക്കാനാണു നല്ലത്.   കേരളപ്പപ്പടമാണ്‌ ചുടാനും കാച്ചാനും തോരനാക്കാനും പലഹാരമാക്കാനുമെല്ലാം ഒരുപോലെ ഉത്തമം.   പ്രാഥമികമായി ഉഴുന്നുപൊടിയും പപ്പടക്കാരവും ഉപ്പും അല്പം എണ്ണയും, പരത്താൻമാത്രം അരിപ്പൊടിയും ഉപയോഗിച്ചുണ്ടാക്കുന്ന വെറും പപ്പടത്തിന്‌  മുളകുപപ്പടം, കുരുമുളകു പപ്പടം, ജീരകപ്പപ്പടം, വെളുത്തുള്ളിപ്പപ്പടം, മസാലപ്പപ്പടം എന്നിങ്ങനെയെല്ലാം പലഭാഷ്യങ്ങളുണ്ടായി.

അവ കൂടാതെ അരിപ്പപ്പടം, കൊള്ളിപ്പപ്പടം, ചക്കപ്പപ്പടം, ജവ്വരിപ്പപ്പടം തുടങ്ങി പലതും വന്നു.   ഇന്നിപ്പോൾ വാഴയ്ക്കപ്പപ്പടം, പാവയ്ക്കപ്പപ്പടം, മധുരക്കിഴങ്ങുപപ്പടം എന്നിവയൊക്കെ കാണാം.   വടക്കൻമാരുടെ മസാലപ്പപ്പടം ഒരു ഊണിനു സമം.    കാന്താരിമുളകുപയോഗിച്ചുണ്ടാക്കുന്ന തർവോത്തി’-പപ്പടം ഗോവയിലെ പ്രത്യേകതയാണ്‌.   തൊട്ടാൽ പൊള്ളും വിരൽ; തിന്നാൽ കത്തും വയർ.

വരൾച്ചയും വറുതിയും കൂടുതലുള്ള പ്രദേശങ്ങളിൽ പഞ്ഞകാലത്തുപയോഗിക്കാൻ വേണ്ടി ഉരുത്തിരിഞ്ഞതാകാം ഉണക്കുസാധനങ്ങൾ   കൊണ്ടാട്ടം (കറുവടാം), വടാം, വറ്റൽ (മുളക്, ചുണ്ടയ്ക്ക, ചിമിട്ടിക്ക, മന്തങ്കാളി)  എന്നിങ്ങനെയുള്ള പലതരം തമിഴ്നാടൻവിഭവങ്ങൾ നമുക്കുണ്ടിന്ന്.

പപ്പടം കിട്ടാത്ത സ്ഥലമില്ല ഇന്ത്യയിൽ.   രുചിയും ഭാരവും ഭാവവും മാറുമെന്നുമാത്രം.   വടക്ക് ചുടൽ; തെക്ക് പൊരിക്കൽ/കാച്ചൽ/വറുക്കൽ; നടുക്ക് രണ്ടും.   ഇതാണ്‌ പപ്പടത്തിന്റെ ദേശീയവൈവിധ്യം.

പപ്പടത്തിനുള്ള പിട്ടുണ്ടാക്കലാണ്‌ പ്രധാനം.   പ്രധാനചേരുവയായ ധാന്യത്തിന്റെ പൊടി ഉപ്പും കാരവും എണ്ണയും പാകത്തിനു വെള്ളവും ചേർത്തു ചതച്ചരച്ച് അതിലെ മാംസ്യത്തിന്റെ നാരിന്റെ പാളികൾനീട്ടി പരുവത്തിലാക്കുന്ന പ്രക്രിയയാണ്‌ പിട്ടിടി.   പിട്ടിന്റെ കഷ്ണം പൊട്ടിച്ചെടുത്ത് കൈകൊണ്ടുരുട്ടി, പരത്തിയാണ്‌ പപ്പടമുണ്ടാക്കുന്നത്.   പിന്നീടത് വെയിലത്തിട്ടുണക്കണം.   അത്യധ്വാനവും കൈവിരുതും ആവശ്യമുള്ള ഒരു ജോലിയാണിത്.    പിട്ടിടിക്കാനും പപ്പടം പരത്താനും പപ്പടം ഉണക്കാനുമെല്ലാം യന്ത്രങ്ങളായി.   പക്ഷെ കൈകൊണ്ടുണ്ടാക്കുന്ന പപ്പടത്തിന്റെ രുചിയും മൃദുത്വവും യന്ത്രപ്പപ്പടത്തിനായിട്ടില്ല.   കാരണം പപ്പടക്കൂട്ടിലെ മാംസ്യത്തിന്റെ ഇഴയടുപ്പം അതിപ്രധാനമാണ്‌; അതു യന്ത്രത്തിനുണ്ടാക്കാൻ കുറെ വിഷമമാണ്‌.   യന്ത്രംകൊണ്ടുണ്ടാക്കുന്ന ചപ്പാത്തിക്കും ഇത്തരം ദൂഷ്യങ്ങളുണ്ട്.   യന്ത്രസഹായത്താലുണ്ടാക്കുന്ന പപ്പടത്തിന്റെ ആകെയുള്ള ഗുണങ്ങൾ കാണാനുള്ള സൗന്ദര്യവും അതികാലം സൂക്ഷിക്കാനുള്ള സൗകര്യവുമാണ്‌.

മഹാരാഷ്ട്രത്തിലാണ്‌ മഹിളാ ഗൃഹ ഉദ്യോഗ്എന്ന പ്രസ്ഥാനത്തിന്റെ ഭാഗമായി പപ്പടനിർമാണം സഹകരണാടിസ്ഥാനത്തിൽ തുടങ്ങിവച്ചത്.   അതൊരു വൻവിജയമായി.   ലിജ്ജത്ത്പപ്പടം ഒരു അടുക്കളക്കൂട്ടായി മാറി.   എന്തോ ചില കച്ചവടക്കളികളാൽ ഇന്നത് ഗുണത്തിലും വിലയിലും പിൻതള്ളപ്പെട്ട് അടുക്കളപ്പുറത്തുമായി.

കേരളത്തിൽ പപ്പടവ്യവസായം വെറും വ്യക്ത്യധിഷ്ഠിതമായിരുന്നു എക്കാലവും.   യന്ത്രവത്കരണവും പതുക്കെ ആയിരുന്നു.   എന്നാൽ   ലിജ്ജത്തിനും മുൻപേ പപ്പടത്തിനു മൂല്യവർധന നടന്നത് കേരളത്തിലാണ്‌ - പപ്പടവടയുടെ രൂപത്തിൽ.   അരിപ്പൊടിയിൽ മുളകുപൊടിയും ഉപ്പും എള്ളും കായവും ചിലപ്പോൾ ജീരകവും ചേർത്ത്, ഉണക്കപ്പപ്പടം അതിൽമുക്കി എണ്ണയിൽ പൊരിച്ചെടുത്ത് പപ്പടത്തിന്റെ മൂല്യം പതിൻമടങ്ങാക്കുന്ന പരിപാടി കേരളത്തിന്റെ സ്വന്തം.   അതിസുന്ദരമായ ഒരു മൂല്യവർദ്ധിത-ഉത്പാദനപ്രക്രിയ ആയി ഞാനിതിനെ അവതരിപ്പിക്കാറുണ്ട്.


ഒരുമാതിരിപ്പെട്ട ഓട്ടകളെല്ലാം അടയ്ക്കാൻ നല്ലൊരു പപ്പടം വെള്ളത്തിൽ നനച്ചുകുതിർത്ത് നന്നായൊന്നൊട്ടിച്ചാൽ മതി.   അതും വേറൊരു വിദ്യ.   പണ്ടത്തെ അംബാസ്സഡർകാറുകളുടെയും വില്ലീസ്ജീപ്പുകളുടെയും എഞ്ചിൻ-ഭാഗങ്ങളിലെ ലീക്കുകൾക്ക് ഞങ്ങളിങ്ങനെ തടയിട്ടിട്ടുണ്ട്, പലതവണ!

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...