Friday 27 January 2017

'ഒറ്റക്കോപ്പി’-വിപ്ലവം


എഴുതിയ പുസ്തകം പ്രസിദ്ധീകരിക്കുക എന്നത് ഒരു പേടിസ്വപ്നമാണ്‌ എഴുത്തുകാർക്ക്.    പ്രസിദ്ധീകരണരംഗം അത്രയ്ക്കങ്ങു സ്ഥാപനവത്കരിക്കപ്പെട്ടിരിക്കുന്നു.   കമ്പോളവത്കരിക്കപ്പെട്ടിരിക്കുന്നു.   ചൂഷണംചെയ്യപ്പെട്ടിരിക്കുന്നു.   അതിനകത്തെ കണക്കുകൂട്ടലുകളും കള്ളക്കളികളും കള്ളക്കണക്കുകളുമെല്ലാം പരസ്യമായ രഹസ്യം.   പ്രശസ്തി ഒരു തട്ടിൽ, പണം മറ്റേ തട്ടിൽ - തുലാഭാരമങ്ങനെ തിരുതകൃതി.   ഗതികെട്ട ഗ്രന്ഥകർത്താക്കൾ മിണ്ടില്ല; ഗതിയില്ലാത്ത വായനക്കാരും വാതുറക്കില്ല.   കച്ചവടക്കണ്ണുകളും കച്ചവടക്കണ്ണികളും കാശിന്റെ പിറകെ, കൂസാതങ്ങനെ!

പണ്ടും സ്ഥിതി വളരെ വ്യത്യസ്തമായിരുന്നു എന്നൊന്നുമില്ലത്രേ.   പ്രസാധകരെ കിട്ടാതെ പുസ്തകം പലരും സ്വന്തമായി അച്ചടിപ്പിച്ചിരുന്നതും വിതരണക്കാരെ കിട്ടാതെ സ്വയം തലയിൽചുമന്ന് വിറ്റിരുന്നതുമായ കഥകൾ, അല്ല കാര്യങ്ങൾ, നമുക്കറിയാം.   പുസ്തകമെഴുതി പ്രസിദ്ധീകരിച്ചുമാത്രം ഉപജീവനംകണ്ടെത്തിയവർ നമ്മുടെ നാട്ടിൽ വിരളം.   പേരിനും പെരുമയ്ക്കുമായിപ്പോയി, പുസ്തകപ്രസിദ്ധീകരണം.   അത്യാവശ്യം കാശുമുടക്കാൻ തയ്യാറാവുന്ന കുട്ടിവേഷങ്ങൾക്ക് അരങ്ങൊരുക്കി കാശുകൊയ്യുന്നു ഇന്നത്തെ പുതുമോഡൽ പ്രസിദ്ധീകരണശാലകൾ.   നവമാധ്യമത്തിന്റെ പൊൻവെളിച്ചത്തിൽ അസ്സലേത് നക്കലേത് എന്നു തിരിച്ചറിയാതെയുമാകുന്നു.

ഭാഗ്യവശാൽ അനായാസമായിരുന്നു എഴുത്തിൽ എന്റെ തുടക്കം.   അറുപതുകളിൽ കോളേജ്-മാഗസീനുകളിലും എഴുപതുകളിൽ ശാസ്ത്രസാഹിത്യപരിഷത്തിന്റെ ശാസ്ത്രഗതി’, ‘ശാസ്ത്രകേരളം’, ‘യുറീക്ക’, ‘ഗ്രാമശാസ്ത്രം’, ‘പ്രൈമറി ടീച്ചർഎന്നിങ്ങനെ പലപല പ്രസിദ്ധീകരണങ്ങളിലും എഴുതിയവയൊക്കെ അപ്പപ്പോൾ അച്ചടിച്ചുവന്നു.   പ്രാദേശികതയുടെ പേരിൽ പ്രൊഫ.  ഗുപ്തൻനായർ തിരസ്ക്കരിച്ച മലയാളത്തിലെഴുതിയൊരു ലേഖനവും (അമ്മയെത്തല്ലികൾ’), കാമ്പില്ലെന്ന കാരണത്താൽ ഒരു ഇംഗ്ലീഷു പത്രം തിരിച്ചയച്ചൊരു കഥയും (പേരിപ്പോൾ ഓർമയിലില്ല) മാത്രമായിരുന്നു അന്നത്തെ സങ്കടങ്ങൾ.   കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിജ്ഞാനകൈരളിയിൽ കൂടി എഴുതാനായപ്പോൾ സായൂജ്യമായി.   അക്കാലത്താണ്‌ എറണാകുളത്തുനിന്ന്‌ ഫോക്കസ്എന്നൊരു മിനിമാഗസീൻ ഡോ. സെബാസ്റ്റ്യൻ പോൾ-ജോൺപോൾ ടീമിന്റെ കാർമികത്വത്തിൽ പുറത്തുവരുന്നത്.   ഒരുപക്ഷെ അതിന്റെ ആദ്യലക്കം മുതൽ ഒന്നുരണ്ടു വർഷത്തിനുശേഷം അതിന്റെ അവസാനലക്കം വരെ എല്ലാ ലക്കങ്ങളിലും കഥയായും കവിതയായും ലേഖനമായും മുഖച്ചിത്രമായിക്കൂടിയും എന്റെ സൃഷ്ടികൾ വെളിച്ചം കണ്ടു.   ഔദ്യോഗികകാരണങ്ങളാൽ വരുണ’, ‘ജീനസ്തുടങ്ങിയ അപരനാമധേയങ്ങളിലാണ്‌ ഒരുമാതിരി കൃതികൾ, ശാസ്ത്രസാഹിത്യമൊഴികെ, അന്നെല്ലാം പ്രസിദ്ധപ്പേടുത്തിയിരുന്നത്.

അതിനിടയ്ക്കാണ്‌ തിരുവനന്തപുരത്തുനിന്ന് ശ്രീ പി.ടി. ഭാസ്ക്കരപ്പണിക്കർ അറബിക്കടൽഎന്നൊരു പുസ്തകമെഴുതാൻ എന്നോടാവശ്യപ്പെട്ടു കത്തെഴുതിയത്.   അൽപം പകച്ചുപോയി ആ മഹാരഥന്റെ ആവശ്യത്തിനുമുൻപിൽ.   എങ്കിലും കുറഞ്ഞസമയത്തിൽ എഴുതിത്തീർത്ത അത്,   1978-സ്റ്റെപ്സ്’ (സയന്റിഫിക്, ടെക്നിക്കൽ & എഡ്യൂക്കേഷണൽ പബ്ളിഷിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി) പ്രസിദ്ധീകരിച്ചു.    ഇരുപതു വർഷം കഴിഞ്ഞാണെങ്കിലും അതിന്റെ വിജയത്തിന്റെ തുടർച്ചയെന്നോണം, കടലിനെപ്പറ്റി മറ്റൊരു പുസ്തകമെഴുതുവാൻ പ്രൊഫ. എം.കെ. പ്രസാദ് ആവശ്യപ്പെട്ടു.    എന്റെ കടൽ എന്ന കടംകഥകേരളസാസ്ത്രസാഹിത്യപരിഷത്ത് 1998-ൽ പുറത്തിറക്കി.   യാതൊരു പണമിടപാടും ഇല്ലാത്തതായിരുന്നു രണ്ടുദ്യമങ്ങളും.

ഉദ്യോഗത്തിന്റെ ഭാഗമായി, സമുദ്രശാസ്ത്രഗവേഷണസംബന്ധമായ മൂന്നാലു സമാഹാരങ്ങളും പത്തൻപതു ശാസ്ത്രപ്രബന്ധങ്ങളും അത്രയുംതന്നെ പഠനറിപ്പോർട്ടുകളും പ്രസിദ്ധപ്പെടുത്തുന്നതിനും പ്രതിബന്ധങ്ങളൊന്നും കാര്യമായുണ്ടായിരുന്നില്ല.

രണ്ടായിരത്തോടെ ഓൺലൈൻ-മാഗസീനുകൾ വേരുപിടിച്ചുതുടങ്ങി.   കമ്പ്യൂട്ടറും ഒരു ഭാഷാ-സോഫ്റ്റ്വെയറും ഇന്റെർനെറ്റുമുണ്ടെങ്കിൽ സമയംപോലെയും സൗകര്യംപോലെയും എഴുതാം, തിരുത്താം, അയക്കാം, വായിക്കാം, പകർപ്പെടുക്കാം എന്ന നില വന്നു.    കവിതയായും കഥയായും ലേഖനമായും കാർട്ടൂണായും എന്റെ കുറെയധികം സൃഷ്ടികൾ പുഴ.കോം പ്രസിദ്ധപ്പെടുത്തിത്തന്നു.   വിഷ്ടിക്കൊരു കുങ്കുമപ്പൊട്ട്എന്ന എന്റെ നോവലും 2006-ൽ പുഴ ഇരുപത്താറു ലക്കങ്ങളിലായിപ്രസിദ്ധീകരിച്ചു.

തുടർന്ന് നാട്ടുപച്ചയിലും വേറെ കുറെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലുമെഴുതി.   എണ്ണം കുറെ ആയപ്പോൾ എല്ലാവർക്കും തോന്നുന്നതുപോലൊരു മോഹം; ലേശം സുഹൃദ്സമ്മർദ്ദവും ഉണ്ടായിരുന്നെന്നു കൂട്ടാം.   ആ നോവലും നൂറിൽകവിഞ്ഞ ലേഖനങ്ങളും നൂറോടടുത്ത കവിതകളും പുസ്തകങ്ങളാക്കിയാലോ?   ഇംഗ്ലീഷിലുള്ള റേഡിയോ പ്രഭാഷണങ്ങളും ഗ്രന്ഥരൂപത്തിലാക്കിയാലോ?

തലമൂത്ത പ്രസാധകസ്ഥാപനങ്ങൾ പുത്തനെഴുത്തുകാരെ കണ്ടെന്നു നടിക്കില്ല.   അവർക്കവരുടേതായ എഴുത്തുകാരും പ്രസിദ്ധീകരണസമ്പ്രദായങ്ങളും വിപണനരീതികളും കാണും.   പുതുതലമുറയിലെ പ്രസാധകരുമുണ്ടല്ലോ; ഒന്നു ശ്രമിച്ചുനോക്കാം എന്നായി എന്റെ ചിന്ത.   സാമാന്യം ഭേദപ്പെട്ടതെന്നു തോന്നിയ ഒരു പ്രസിദ്ധീകരണശാലയുമായി ബന്ധപ്പെടുകയും ചെയ്തു.    എന്തും പ്രസിദ്ധപ്പെടുത്താൻ അവർ തയാർ.   ഞാനും ഉഷാറായി; പുസ്തകത്തിന്റെ കമ്പ്യൂട്ടർ-കോപ്പിയുമയച്ചുകൊടുത്തു.   പുസ്തകത്തിന്റെ വലിപ്പവും അച്ചടിച്ചെലവും സമയക്രമവുമെല്ലാം വ്യക്തമായി അവരറിയിച്ചു.   പിന്നാലെ വരുന്നു ഒപ്പിട്ടുകൊടുക്കാനുള്ള സമ്മതപത്രത്തിന്റെ പകർപ്പ്.   പരസ്പരസഹായപ്രകാരമാണത്രേ ഇന്നത്തെ പ്രസിദ്ധീകരണവ്യവസായം.   അതനുസരിച്ച് അവർ കുറെ കോപ്പികളടിക്കും.   അതിന്റെ ഏകദേശം പകുതിച്ചെലവു ഞാൻ വഹിക്കണം.   പകരം പകുതിക്കോപ്പികൾ അവരെനിക്കു തരും.   ബാക്കി പകുതി അവർ വിൽപ്പനയ്ക്കുവയ്ക്കും; കാലാകാലം റോയൽറ്റിയെന്തോ അതെനിക്കുതരും.   ശുഭം.

കുറെ ചോദിച്ചു നോക്കിയെങ്കിലും ഒരു കോപ്പിയുടെ വിൽപ്പനവില എന്തെന്നവർ അറിയിക്കില്ല.   എനിക്കുതരുന്ന കോപ്പികൾ എങ്ങനെ വിൽപ്പനയാക്കും എന്നും പറയില്ല.   കണക്കിൽകൂടുതൽ കോപ്പികൾ അച്ചടിക്കുമോ എന്നും അറിയില്ല.   ഇനി മുഴുവൻകോപ്പികൾതന്നെ അച്ചടിക്കുമോ എന്നും തിട്ടമില്ല.  പണ്ടത്തെ കവികളും കഥാകാരൻമാരും പാട്ടെഴുത്തുകാരുമെല്ലാം ചെയ്തതുപോലെ വീടുവീടാന്തരം കേറി ഞാനെന്റെ കോപ്പികൾ വിൽക്കണമെന്നായിരിക്കും.   അല്ലെങ്കിൽ വീട്ടിൽ അട്ടിയിട്ടുവച്ച് വരുന്നവർക്കെല്ലാം സൗജന്യമായി നൽകണമെന്നായിരിക്കും.   കൂടാതെ പുസ്തകപ്രകാശനച്ചടങ്ങുകൾക്കും പുസ്തകനിരൂപണങ്ങൾക്കും അവാർഡപേക്ഷകൾക്കും കോപ്പികൾ വേണ്ടിവരും.

എന്നെല്ലാം ചിന്തിച്ചിരിക്കുമ്പോഴാണ്‌ ഉംബെർട്ടോ ഇക്കോ എന്ന മഹാപ്രതിഭയുടെ ഫൂക്കോൾട്സ് പെന്റുലംഎന്ന മഹാനോവൽ (1989) വായിക്കാനിടയാകുന്നത്.   പുസ്തകപ്രസിദ്ധീകരണപ്രക്രിയയെപ്പറ്റി ഉഗ്രമായി പ്രതിപാദിക്കുന്നുണ്ട് അതിലൊരിടത്ത്.   (മുഴുവനുമായെഴുതി രസംകൊല്ലുന്നില്ല; ഇക്കോവിനെപ്പോലെഴുതാൻ എനിക്കാവുകയുമില്ല.)   ചുരുക്കത്തിലിതാണ്‌ സംഗതി.   ക്ഷിപ്രയശ:പ്രാർഥികളും കോശസ്ഥിതി മോശമല്ലാത്തവരുമായവർ അടുക്കുമ്പോൾ അവരെഴുതിയതെന്തും, അൽപം പ്രയാസങ്ങളെല്ലാം നടിച്ച്, പ്രസിദ്ധീകരിക്കാമെന്നേൽക്കും പ്രസാധകൻ.   സൃഷ്ടി കുറെ കടുത്തതാണെന്നും കാലത്തെ കടത്തിവെട്ടുന്നതാണെന്നും അതിനാൽതന്നെ വിൽപ്പന കുറെ പതുക്കെയാവുമെന്നൊക്കെ വാചകമടിച്ചു കയറും.   എങ്കിലും ഇത്രയും കനപ്പെട്ടൊരു കൃതി പ്രസിദ്ധപ്പെടുത്തുന്നത് തനിക്കേറെ ചാരിതാർത്ഥ്യജനകമാണെന്നുമെല്ലാം വച്ചുകാച്ചും.   ഗ്രന്ഥകാരൻ മയങ്ങി വീഴും.   കുറെ കോപ്പികളടിക്കാൻ കരാറാവും.   അതിന്റെ ഒരു അംശം മാത്രം അച്ചടിക്കും.   അതിന്റെ പകുതിമാത്രം കുത്തിക്കെട്ടി ബൈന്റുചെയ്യും.   അതിൽ കുറെ ഗ്രന്ഥകാരനു നൽകും.   ഗ്രന്ഥകർത്താവിന്‌ എപ്പോൾ വേണമെങ്കിലും കൂടുതൽകോപ്പികൾ പകുതിവിലയ്ക്കുവാങ്ങാനുള്ള അവകാശവും കരാറിലുണ്ടായിരിക്കും.

പിന്നീടങ്ങോട്ട് നാടുനീളെ പ്രകാശനച്ചടങ്ങുകളായി, വായനാദിനങ്ങളായി, നിരൂപണോത്സവങ്ങളായി, പുസ്തകച്ചന്തയായി, കയ്യൊപ്പിടലായി, അവാർഡൊപ്പിക്കലായി.   കാര്യമായിട്ടൊന്നും പുസ്തകക്കോപ്പികൾ ചെലവായിരിക്കില്ലെന്നുമാത്രം.   അതിനാൽ റോയൽറ്റിയും മുഗ്ഗോപി.   സ്വയംസൃഷ്ടിച്ച സ്വപ്നസിംഹാസനത്തിൽ വിലസുമ്പോൾ എഴുത്തുകാരന്‌ പ്രസാധകന്റെ അറിയിപ്പു വരും, പുസ്തകമൊന്നും വിറ്റുപോകുന്നില്ല, പ്രസിദ്ധീകരണശാലയിൽ സ്ഥലംമുടക്കി നിൽക്കുന്നു എന്ന്.   ഉടനത് പഴങ്കടലാസ്സായി തൂക്കിവിൽക്കേണ്ടിവരുമെന്ന്.   അതിനാൽ താൽപര്യമുണ്ടെങ്കിൽ പകുതിവിലയ്ക്കെടുക്കാം, കോപ്പിയെത്രവേണമെന്നു പറഞ്ഞാൽമതി എന്നും.    തന്റെ വിലപ്പെട്ട പുസ്തകം പാഴായിപ്പോകാതിരിക്കാൻ ഗ്രന്ഥകാരൻ മനസ്സില്ലാമനസ്സോടെ ആവശ്യപ്പെടുന്നത്ര കോപ്പികൾ ബൈന്റുചെയ്തേൽപ്പിച്ചു കാശുവാങ്ങിക്കുന്നതോടെ കച്ചവടം തീരുന്നു - എഴുതിയ പുസ്തകം എഴുത്തുകാരനെക്കൊണ്ടുതന്നെ വാങ്ങിപ്പിക്കുന്ന വാണിജ്യകൗശലം.

എന്താ നമ്മളും മോശമാണോ?   സോഷ്യൽമാധ്യമങ്ങളുടെയും ചങ്ങാതിക്കൂട്ടങ്ങളുടെയും പണക്കൊഴുപ്പിന്റെയും ആൾസ്വാധീനത്തിന്റെയും ബലത്തിൽ, ജീവിതമെന്നും മരണമെന്നും ആത്മീയമെന്നും ആസക്തിയെന്നും അനാസക്തിയെന്നുമെല്ലാം പേരുവച്ച ശരാശരിയിൽകുറഞ്ഞതെന്നുമാത്രമല്ല തറയോടൊട്ടുന്ന തിരുതകൃതികൾ പലപല പതിപ്പുകൾ കടന്നുപോകുന്നത് നടപ്പുരീതിയായി.   എന്തെങ്കിലുമൊരു അവാർഡു കിട്ടാത്ത കൃതികൾ ഇല്ലെന്നുമായി.   പ്രകാശനോത്സവങ്ങളും ആസ്വാദനസമ്മേളനങ്ങളും അനുമോദനച്ചടങ്ങുകളുമായി എഴുത്തുകാരന്‌ നിലംതൊടാനാവാതായി.  

ഇവിടെയാണ്‌ ഒറ്റക്കോപ്പി’-വിപ്ലവത്തിന്റെ പ്രസക്തി.   സംഗതി ഇത്രയേ ഉള്ളൂ.   തന്റെ കൃതികൾ ഇന്റർനെറ്റിലെ ഒരു ബ്ളോഗാക്കിയോമറ്റോ ആർക്കും വായിക്കാനോ വിതരണംചെയ്യാനോ പാകത്തിൽ അങ്ങു സ്വയം പ്രസിദ്ധപ്പെടുത്തുക.   എഴുത്തുകാരന്റെ പേരും ബൗദ്ധികതയും അംഗീകരിക്കുന്ന ക്രീയേറ്റീവ് കോമൺസ്എന്നതരത്തിലുള്ള പകർപ്പവകാശം മാത്രം സൂക്ഷിക്കുക.   ആരും വായിക്കട്ടെആർക്കെങ്കിലും ഉപകാരപ്പെടട്ടെ.    സ്വന്തം സന്തോഷത്തിനുവേണ്ടിയോ വിരുന്നുവരുന്നവർക്ക് അഭിമാനത്തോടെ ഒന്നു കാട്ടിക്കൊടുക്കാൻ വേണ്ടിയോ ഒറ്റൊരു കോപ്പി മാത്രം കടലാസ്സിലെടുത്ത് ഭംഗിയായി ബൈന്റുചെയ്തുവയ്ക്കുക.   വീട്ടിൽ ചെറുപ്പം പിള്ളേര്ർ ഉണ്ടെകിൽ നല്ലൊന്നാന്തരം പുറംചട്ടകൂടി ഉണ്ടാക്കിക്കിട്ടും.

ജപ്പാനിലെ ഫുക്കുവോക്കയുടെ ഒറ്റവൈക്കോൽ വിപ്ലവംഎന്നൊന്നിനെപ്പറ്റി കേട്ടിരിക്കും.   തികച്ചും ലളിതവും ജൈവികവും പരിസ്ഥിതിസൗഹാർദ്ദപരവും സുസ്ഥിരവുമായ ഒരു കൃഷിരീതിയാണല്ലോ അത്.   അതുപോലൊന്ന്‌ എഴുത്തുകാർക്കുമാകാം.   അത്രയ്ക്കൊന്നുമില്ലെങ്കിലും ഇത്രയ്ക്കൊക്കെ നമുക്കു ചെയ്യാനാകും.   (ഇതിനെപ്പറ്റി ഇതിനുമുൻപും ഞാൻ എവിടെയെല്ലാമോ സൂചിപ്പിച്ചിട്ടുണ്ട്).   ഇന്ന് (18 ജനുവരി 2017) ‘നേർവഴിഎന്ന ബ്ലോഗിലെ പണത്തിന്റെ കാണാപ്പുറംഎന്നൊരു പുസ്തകത്തിന്റെ പി.ഡി.എഫ്.-കോപ്പികെ.പി. മുരളീധരൻ എന്ന ഗ്രന്ഥകാരൻ ഇ-മെയിൽ വഴി സൗജന്യമായി അയച്ചുതന്നപ്പോൾ എന്റെ ഒറ്റക്കോപ്പിസ്വപ്നം പൂവണിയുമെന്നു തീർച്ചതോന്നുന്നു.


ഒറ്റക്കാശു കിട്ടില്ലായിരിക്കാം; ഒറ്റ അവാർഡും കിട്ടില്ലായിരിക്കാം.   എന്നാലും എഴുതിയത് വായനാസമൂഹത്തിലെത്തിക്കുന്ന സുഖം വേറെ.   ആരെങ്കിലും അതെടുത്തു നല്ലൊരു കാര്യത്തിനു നാലു കാശുണ്ടാക്കിയാലും നന്ന്.   കുരുമുളകുവള്ളി കൊണ്ടോടിയാലും  ഞാറ്റുവേല കൊണ്ടുപോകാനാകില്ലല്ലോ എന്ന് സാമൂതിരിയുക്തി.

Sunday 15 January 2017

പണിതീർക്കാത്ത വീട്

ചെറുതും വലുതാണെന്നു കാട്ടിത്തന്ന ഒരു മനുഷ്യനുണ്ട് എന്റെ ജീവിതത്തിൽ. പ്രൊഫ. ഹരി ഉപാധ്യേ. അദ്ദേഹം ഇന്നലെ (10 ജനുവരി 2017) മരിച്ചു.
ഒരു കൊച്ചു ജീവിതം; എന്നാലോ എല്ലാം തെളിഞ്ഞത്. ഒരു കൊച്ചു വീട്; എന്നാലോ എല്ലാം നിറഞ്ഞത്. ഒരു കൊച്ചു കുടുംബം; എന്നാലോ എല്ലാം തികഞ്ഞത്. ആവശ്യവും അത്യാവശ്യവും അനാവശ്യവും ഇത്രമാത്രം വേർതിരിച്ചുകണ്ടവർ ചുരുങ്ങും. തന്റെ സ്വപ്നങ്ങളും സങ്കൽപ്പങ്ങളും പണയംവയ്ക്കാതെ അന്യരുടേതെന്തും അനുഭാവത്തോടെയും അനുതാപത്തോടെയും നോക്കിക്കണ്ടൊരു മനുഷ്യൻ ഉപാധ്യേ. പല പ്രകാരങ്ങളിൽ ആളും അർഥവും അനുകമ്പയുമായി മറ്റുള്ളവരെ സഹായിക്കും. അധികം സംസാരിക്കില്ല. പറയുന്നതു പൊൻമുത്തായിരിക്കും. പ്രൊഫസർമാർക്കിടയിൽ കാണപ്പേടുന്ന ധാടിയോ മോടിയോ അദ്ദേഹം കൊണ്ടുനടന്നില്ല.
കൃത്യമായി പറഞ്ഞാൽ എന്റെ അധ്യാപകനൊന്നുമല്ല; ഏകദേശം സമപ്രായക്കാരുമാണു ഞങ്ങൾ. തൊഴിൽപരമായും സമാനാതകളൊന്നുമില്ല ഞങ്ങൾക്ക്. അദ്ദേഹം ഗോവയിലെ ഒരു പ്രമുഖ കലാശാലയിൽ പ്രശസ്ത ഹിന്ദി അധ്യാപകനായിരുന്നു. ആരുമധികം അറിയപ്പെടാത്തൊരു എഴുത്തുകാരനും വിവർത്തകനും. ഹിന്ദിക്കു പുറമെ ഇംഗ്ളീഷും മറാഠിയും കൊങ്കണിയും അനായാസമായി കൈകാര്യം ചെയ്തിരുന്നു അദ്ദേഹം.
ഒരു സമയമെത്തിയപ്പോൾ ചിട്ടവട്ടങ്ങൾക്കൊത്ത അധ്യാപനം ഇനി വയ്യ എന്നു തോന്നി; അതോടെ ജോലിയിൽനിന്നു വിരമിക്കുകയും ചെയ്തു. കിട്ടുന്ന കാശുകൊണ്ട് സന്തോഷത്തോടെ ജീവിച്ചു, അതേപോലെ പണിയിൽനിന്നു വിരമിച്ച ഭാര്യയോടൊത്ത്. ശ്രീമതി സ്മിത വാർത്താവിതരണവകുപ്പിൽ ഉദ്യോഗസ്ഥയായിരുന്നു.
സദാ ചിരിച്ചും ചിരിപ്പിച്ചും മാത്രം സംസാരിക്കുന്ന ശ്രീമതി സ്മിത, ആദ്യമായി കരയുന്നതു കണ്ടത് പ്രൊഫസറുടെ മരണദിവസത്തിലാണ്‌. ആണും പെണ്ണുമായി ഓരോ മക്കളും അവരുടെ മക്കളുമായി ശിഷ്ട ജീവിതവും ശ്രേഷ്ഠമാകട്ടെ എന്നാശംസിക്കാനേ നമുക്കിപ്പോൾ കഴിയൂ.
യാദൃച്ഛികമായാണ്‌ ഞൻ പ്രൊഫസറെ പരിചയപ്പെടുന്നത്, എന്റെ മകളുടെ ഹിന്ദി അധ്യാപകനെന്ന നിലയിൽ. പിന്നീടു ഞങ്ങൾ സമീപവാസികളുമായി. ബാക്കി എല്ലാ വിഷയങ്ങളിലും നിലവാരം കാത്തപ്പോൾ ഹിന്ദിയിൽമാത്രം പരിക്കേറ്റുവീണ എന്റെ മകളെ, ഏതാനും ആഴ്ചകൾകൊണ്ട് ഇരുത്തിപ്പഠിപ്പിച്ചു പാസ്സാക്കിയത് അദ്ദേഹമാണ്‌. വെറും പരീക്ഷയിൽ മാത്രമല്ലായിരുന്നു; ഭാവിജീവിതത്തിലെ ദേശീയദൃശ്യമാധ്യമരംഗത്തെ അതിമത്സരം അഴിഞ്ഞാടുന്ന തൊഴിലിൽ അനായാസമായും ആത്മവിശ്വാസത്തോടെയും പ്രവർത്തിക്കുവാനും അദ്ദേഹമവളെ സജ്ജയാക്കി.
സത്യത്തിൽ പലരുമുണ്ടിതുപോലെ. എന്നാൽ ഇതൊന്നുമല്ല പ്രൊഫ. ഉപാധ്യേയെ വ്യത്യസ്തനാക്കുന്നത്. അദ്ദേഹത്തിന്റെ വീട് ‘സഹവാസ്’. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സഹവാസത്തിന്റെ പര്യായമായി, ബോധപൂർവം തന്നെയായിരിക്കണം അദ്ദേഹവും അദ്ദേഹത്തിന്റെ സഹധർമിണിയുംചേർന്ന് ആ പേരു തിരഞ്ഞടുത്തത്.
ഗോവയിലെ ഞങ്ങളുടെ താലിഗാവ് എന്ന ഗ്രാമത്തിന്റെ വശത്തായുള്ളൊരു ഇടവഴിയിൽ, ആരും പ്രത്യേകിച്ചൊന്നും ശ്രദ്ധിക്കാനിടയില്ലാത്തൊരു വീട്. പിന്നിൽ നെൽപ്പാടം. വീട്ടുവളപ്പിന്‌ രണ്ടടിപ്പൊക്കത്തിൽ പേരിനൊരു മതിൽ, അകന്നകന്നകന്ന അഴികളോടെ. ആർക്കുമതു കവച്ചുകടക്കാം. പറമ്പിന്‌ ശ്വാസംകിട്ടാൻവേണ്ടിയാണെന്നാണ്‌ അദ്ദേഹത്തിന്റെ വിശദീകരണം. കേരളത്തിന്റെ തനതു വാസ്തുശിൽപി ലാറി ബേക്കറും ഇതു പറയാറുണ്ടായിരുന്നല്ലോ. ചെലവുചുരുക്കാനുമാകും. തന്റെ പുരയിടത്തേക്ക് ആർക്കും എന്തിനും എപ്പോഴും കടന്നും വരാം, വരണം, പക്ഷിമൃഗാദികളടക്കം.
വെറും ചെങ്കല്ലും തെങ്ങിൻതടിയുംകൊണ്ടാണ്‌ വീടിന്റെ പണി. ഗോവയിൽ സാധാരണമായ, ഉയരത്തിൽ ഒറ്റക്കൂടോടുകൂടിയ തികച്ചും സാമ്പ്രദായികമായ രൂപകൽപന. മുൻവരാന്തയ്ക്കുമാത്രം കോൺക്രീറ്റ്. ചുമരോടു ചുമർ തൊടുന്ന നെടുനീളൻ ജനാലകൾ; അത്യാവശ്യത്തിനുമാത്രം ചില്ലുകൾ. മുറ്റത്തൊരൂഞ്ഞാൽ; പൂമുഖത്തൊരാട്ടുകട്ടിൽ. പുറത്തു കസേരകളുണ്ടെങ്കിലും അകത്തളത്ത് നിലത്തിരിക്കാൻ പുൽപ്പായ. തളത്തിനും കിടപ്പറയ്ക്കുമിടയിലെ ഭിത്തിയിൽ വാതായനമുണ്ടാക്കി അതിലുറപ്പിച്ചൊരു ടെലിവിഷൻ. ആവശ്യപ്രകാരം അങ്ങോട്ടോ ഇങ്ങോട്ടോ തിരിച്ചുവയ്ക്കാം. ഇരുന്നും കാണാം കിടന്നും കാണാം. വീടിനുമൊത്തം തട്ടിൻപുറം.
പാഴ്മരങ്ങൾക്കും ഫലവൃക്ഷങ്ങൾക്കും പൂച്ചെടികൾക്കും പട്ടിക്കും പൂച്ചയ്ക്കുമെല്ലാം ഓരോരിടം. എല്ലാം സഹവാസികൾ; വിരുന്നുകാരടക്കം. എല്ലാവർക്കും സ്വാഗതം, എപ്പോഴും. സാർഥകമായൊരു സാത്വികജീവിതം. ഭക്തിയുണ്ടെങ്കിലും ഭ്രാന്തില്ലെന്ന് പറയാതെ പറയും.
സ്വയം ഡ്രൈവിങ്ങ്. ആവുന്നതെല്ലാം സ്വയം റിപ്പയർ. പൊട്ടിപ്പോയവ മാറ്റിവയ്ക്കാൻ മേച്ചിലോടും മരക്കഷ്ണങ്ങളും മുറ്റത്തൊരു മൂലയിൽ എന്നും കാണും. അധികമായി ഇന്നു കണ്ടത് ഒരടുക്ക് കൊച്ചോടുകൾ. മംഗലാപുരം-ഓടുകളുടെ അതേ അച്ചിലും മാതിരിയിലുമുള്ള കുഞ്ഞോടുകൾ. ഉദ്ദേശമെന്തെന്ന് ചോദിച്ചറിയാൻ കഴിഞ്ഞില്ലല്ലോ.
വീടുപണി ഒരിക്കലും തീർക്കരുതെന്നു വാശി. മാറ്റമില്ലെങ്കിൽ വീടു മടുക്കും; ജീവിതം വെറുക്കും. കൊച്ചുകൊച്ചു മാറ്റങ്ങൾകൊണ്ട് വീടും ജീവിതവും എന്നെന്നും നവീകരിക്കുകയായിരുന്നു പ്രൊഫ. ഉപാധ്യേ.
ഇപ്പറയുന്ന പ്രപഞ്ചമന്ദിരവും പണിതീരാത്തൊരു വീടല്ലേ?

Sunday 8 January 2017

കടൽച്ചൊരുക്ക്

കൊച്ചിക്കാരിൽ നല്ലൊരു ശതമാനംപേർക്കും കടലെന്തെന്നറിയില്ല.   അവർ കടലിനേക്കാൾ കായലിനെയായാണ്‌ കാണുക; കണ്ടിരിക്കുക.   കടൽകാണാൻ കായൽ കടന്ന് പടിഞ്ഞാറൻ കടപ്പുറത്തുപോകണം.   അതിനുണ്ടോ നഗരവാസികൾക്ക് സമയവും സന്ദർഭവും സൗകര്യവും?   അഥവാ പോയാൽതന്നെ പകൽ ചൂടുകൊള്ളാൻവയ്യാതെ തിരിച്ചുവരും; പകൽമങ്ങിയാലോ കൊതുകടികൊള്ളാൻ വയ്യാതെയും.   കഷ്ടം തന്നെ കാര്യം.
അത്തരത്തിലൊരു പാവം കൊച്ചിക്കാരനായ ഞാനും, സത്യം പറയട്ടെ, ശരിക്കുമൊന്നു കടൽ കാണുന്നത് ബിരുദാനന്തരപഠനത്തിന്‌ സമുദ്രശാസ്ത്രം തിരഞ്ഞെടുത്തതിനുശേഷമാണ്‌.   കായൽക്കരയിലും ബോട്ടുജെട്ടിയിലും, ഒരിക്കൽ പോയിക്കണ്ട കൊച്ചിതുറമുഖത്തിലും കലപിലകൂട്ടുന്ന വെള്ളപ്പടർപ്പാണ്‌ കടൽ എന്നു ഞാൻ കരുതിയിരുന്നു.   പഠനത്തിന്റെ ഭാഗമായി ഒരു മഴനാളിൽ കൊച്ചി കടപ്പുറത്തു ചെന്നപ്പോഴാണ്‌ കടൽ എന്ന കടംകഥ എന്നെ കുഴക്കിയത്.   ചക്രവാളത്തെ പുണരുന്ന ജലപ്പരപ്പും അതിനെ എത്തിപ്പിടിക്കുന്ന മഴമേഘങ്ങളും അകലെ കുമിഞ്ഞുപൊങ്ങുന്ന തിരമാലകളും കരയിൽ തലതല്ലുന്ന ഓളങ്ങളും ഉപ്പുകാറ്റും വലച്ചൂരും - എന്തിന്‌, അതുവരേക്കും അറിഞ്ഞിരുന്നില്ലാത്തൊരു മട്ടിൽ മനസ്സും ശരീരവും ഒന്നിച്ചൊരനുഭൂതിയിൽ താന്തക്കമാടി.
കേരള സർവകലാശാലയുടെ  സമുദ്രശാസ്ത്രവിഭാഗത്തിന്റെ (അന്നത് നിർദ്ദിഷ്ട കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ ഭാഗമായി വരുന്നതേയുണ്ടായിരുന്നുള്ളൂ) കോഞ്ച്അഥവാ കോങ്ക്എന്ന ഗവേഷണ-ബോട്ടിലാണ്‌ എന്റെ ആദ്യ സമുദ്രയാത്ര.   (കോഞ്ച് അല്ലെങ്കിൽ കോങ്ക് എന്നാൽ കവടി അല്ലെങ്കിൽ ശംഖ്; വിളിപ്പേര്‌ കൊഞ്ച്’.  വളരെ സമഗ്രവും സന്തുലിതവും സൗകര്യപ്രദവുമായിരുന്ന ആ ഗവേഷണനൗക പിന്നീടു കേടുവന്നുപോയി).  സമുദ്രമെന്നുപറഞ്ഞാൽ അഴിമുഖം വരെ - അത്രയ്ക്കു പോകാനേ ആ ബോട്ടിന്‌ അനുവാദമുണ്ടായിരുന്നുള്ളൂ.   കടൽ കണ്ടു, തിര കണ്ടു, തിരിച്ചുപോന്നു.   എങ്കിലും എന്റെയൊരു കടൽക്കിനാവിന്റെ കാത്തുകാത്തിരുന്നൊരു സാക്ഷാത്കാരമായിരുന്നു ആ കൊച്ചുസവാരി.
താമസിയാതെ പുറംകടലിൽ പോകാനും തരമായി.   ആഴക്കടലിൽ ഫിഷറീസ് സർവേ ഓഫ് ഇൻഡ്യയുടെ  മത്സ്യബന്ധനവിദ്യകൾ കണ്ടുപഠിക്കാൻ ഒരു സമയം ഈരണ്ടു വിദ്യാർഥികളെ അവരുടെ കൂടെ അയക്കുമായിരുന്നു ഞങ്ങളുടെ പ്രൊഫസ്സർ.   ജൈവശാസ്ത്രമായിരുന്നില്ല എന്റെ പഠനവിഷയമെങ്കിലും ഒരു സമുദ്രശാസ്ത്രജ്ഞൻ കണ്ടും കൊണ്ടും കടലറിയണം എന്ന വാശിയിലായിരുന്നു അദ്ദേഹം.  (കടലേ എന്തെന്നറിയാത്ത ഒട്ടനവധി സമുദ്രശാസ്ത്രജ്ഞൻമാർ അചിരേണ അടിഞ്ഞുകൂടി എന്നതു വേറെ കാര്യം).
ആ പഠനയാത്രയ്ക്ക് രണ്ടു നിബന്ധനകൾ തടസ്സമുണ്ടാക്കി.   ആദ്യത്തേത്, കടലിൽ മുണ്ടുടുത്തുപോകരുത്.   അന്നേവരെ പാന്റ്‌സിട്ടിട്ടില്ലാത്ത ഞാൻ ഒരെണ്ണം തയ്പ്പിക്കാനോടി.   രണ്ടാമത്തേത്, കടലിൽവച്ച് തനിക്കെന്തെങ്കിലും അപകടം സംഭവിച്ചാൽ അതിന്‌ സർക്കാർ ഉത്തരവാദിയല്ല എന്നൊരു സത്യവാങ്മൂലം ഒപ്പിട്ടുകൊടുക്കണം.   ഇതുകേട്ടതോടെ വീട്ടുകാരിടഞ്ഞു.   അല്ലെങ്കിലും വീട്ടുകാരുടെ പൂർണസമ്മതത്തിലായിരുന്നില്ല സമുദ്രശാസ്ത്രപഠനത്തിനു ഞാൻ ചേർന്നത്.   ഇതുകൂടി ആയപ്പോൾ സംഗതി കലങ്ങി.   ഒരുവിധത്തിൽ അവരെ പറഞ്ഞു പറ്റിച്ച് മത്സ്യബന്ധനക്കപ്പലിൽ കയറിപ്പറ്റി.
അഴിമുഖം വിട്ടതും ട്രോളർ അമ്മാനമാടിത്തുടങ്ങി.   കടൽമണവും ഡീസൽവാടയും  വലച്ചൂരും മീൻനാറ്റവും ഒന്നിച്ചൊരാക്രമണവും.   തലപെരുക്കുന്നു, കണ്ണെരിയുന്നു, വയർ പുളയുന്നു, മനംപിരട്ടുന്നു, കാൽ കുഴയുന്നു.   ഡെക്കു നിറച്ചും ചാടിപ്പുളയുന്ന മീൻകൂട്ടത്തെക്കൂടിക്കണ്ടപ്പോൾ പിടിച്ചുനിൽക്കാനാകില്ലെന്നു തോന്നി (ഞാൻ പരിപൂർണസസ്യഭുക്കായിരുന്നു).  കടൽച്ചൊരുക്കെന്നാലെന്തെന്നറിഞ്ഞു ഞാൻ.   എന്നാലുംആദ്യകൗതുകത്താൽ പലകാര്യങ്ങളിലായി ശ്രദ്ധതിരിഞ്ഞതിനാലാകാം അകത്തുള്ളത് പുറത്തേക്കു വന്നില്ല.   കഷ്ടി ഛർദ്ദിച്ചില്ലെന്നുമാത്രം    ബാക്കിയെല്ലാമറിഞ്ഞു.   എന്റെ കൂടെയുണ്ടായിരുന്ന സഹപാഠി അപ്പോഴേക്കും ഛർദ്ദിച്ചവശനായി കാബിനിൽ കയറിക്കിടപ്പായിരുന്നു.   കരയണഞ്ഞിട്ടും കാലുറയ്ക്കാത്ത അയാളെ താങ്ങിപ്പിടിച്ചാണ്‌ ഹോസ്റ്റലിലെത്തിച്ചത്.
ബസ്സിലും കാറിലും വിമാനത്തിലും കപ്പലിലുമെല്ലാം സഞ്ചരിക്കുമ്പോൾ മനംപിരട്ടുന്നതും ഛർദ്ദിക്കുന്നതും ഒരു രോഗമൊന്നുമല്ല.   ചലനംകോണ്ടുണ്ടാകുന്ന ഒരസുഖം മാത്രം.   ബഹിരാകാശയാത്രയിലും ഇതുണ്ടാകാം.   മോഷൻ സിക്നസ്സ്’, ‘കിനെറ്റോസിസ്എന്നെല്ലാം അതിനെ പറയും   ചലനത്തെ സംബന്ധിച്ച് ശരീരത്തിന്റെയും മനസ്സിന്റെയുമിടയിൽ സംഭവിക്കുന്ന ചെറിയ താളപ്പിഴയാണ്‌ ഇതിനു കാരണം.   പഞ്ചേന്ദ്രിയങ്ങളുടെ തത്സമയാനുഭവവും മനസ്സിന്റെ അറകളിൽ അടിഞ്ഞുകൂടുന്ന അറിവിന്റെ ആകത്തുകയും തമ്മിലുള്ള ഒരു പൊരുത്തക്കേട്‌.   ചലനത്തെ ശരീരവും മനസ്സും അറിയുന്നതും അനുഭവിക്കുന്നതും സദാസമയവും ഒരുപോലെയാവണമെന്നില്ല.   നിൽക്കുമ്പോൾ നീങ്ങുന്നെന്നു തോന്നാം, നീങ്ങുമ്പോൾ നിൽക്കുന്നെന്നു തോന്നാം.   ഉയർച്ചയും താഴ്ചയും ആട്ടവും അനക്കവും നീക്കവും നിരക്കവുമെല്ലാം ഇങ്ങനെ തെറ്റിദ്ധരിക്കപ്പെട്ടേക്കാം.   പരിചയപ്പെടുമ്പോൾ താനെ മാറുന്നതാണീ അസുഖം.
മനുഷ്യൻ എന്നു കടലിൽപോയിത്തുടങ്ങിയോ അന്നുതൊട്ടേ പരിചിതമാണ്‌ കടൽച്ചൊരുക്ക്, അല്ലെങ്കിൽ സീ സിക്ക്നസ്സ്.   ഇതു മാൽ ദെ മേർഎന്നറിയപ്പെടുന്നു ലാറ്റിൻഭാഷകളിൽ.   ഓക്കാനം, മനംപിരട്ടൽ എന്നെല്ലാം നാം പൊതുവെ പറയുന്ന നോസിയതന്നെ കടലുമായി ബന്ധപ്പെട്ട ഒരു ഗ്രീക്കുവാക്കാണ്‌.
ഒരു പ്ളവകവസ്തുവിന്റെ പരസ്പരം ലംബമായ മൂന്ന് അക്ഷങ്ങളിലായി നീളത്തിലും വട്ടത്തിലുമുള്ള ഈരണ്ടു ചലനങ്ങളുണ്ട്.   മുകളിലേക്കും താഴേക്കുമായി, വശങ്ങളിലേക്കായി, മുൻപോട്ടും പിറകോട്ടുമായി ഇങ്ങനെ ആറുവിധം അനക്കങ്ങളാണ്‌ പുറംകടലിലെ യാനപാത്രങ്ങൾക്കുള്ളത്.   ഇവയിൽ ചിലതെല്ലാം അൽപനേരത്തേക്കെങ്കിലും ഭൗമാകർഷണത്തിനതീതമായും പ്രവർത്തിക്കുന്നു.   ഊഞ്ഞാലാടുമ്പോൾ അറ്റത്തെത്തി വിടുമ്പോഴും കുത്തനെയുള്ള ഇറക്കത്തിൽ വണ്ടി പായുമ്പോഴും നാമിതനുഭവിക്കാറുണ്ട് മറ്റൊരു തരത്തിൽ.   വായിൽ വയറുവന്നു കേറുന്നൊരവസ്ഥ.
പ്രോമെഥാസീൻ’-വർഗത്തിൽപെട്ട  ആവോമീൻപോലുള്ള മരുന്നുകൾ മോഷൻ-സിക്നസ്സിന്‌ പ്രതിരോധമേകാറുണ്ട്.   പക്ഷെ അൽപം മയക്കവും ക്ഷീണവും വായ്-വരൾച്ചയുമെല്ലാം പാർശ്വഫലങ്ങളായുമുണ്ട്.   ആദ്യത്തെ ഒരുദിവസം മരുന്നിന്റെ സഹായത്തോടെയോ അല്ലാതെയോ പിടിച്ചുനിൽക്കാൻ കഴിഞ്ഞാൽ പിന്നെ പതുക്കെ ശരീരവും മനസ്സും കടൽച്ചൊരുക്കിനതീതമാവും.  
ഗവേഷണി’ (വ്യാകരണപരമായി ആ പേര് തെറ്റായിരുന്നു: ‘ഗവേഷിണിഎന്നോഗവേഷികഎന്നോ ആയിരുന്നു വേണ്ടിയിരുന്നത്) എന്ന ഗവേഷണക്കപ്പലിൽ (ആ കപ്പലും ഇന്നില്ല) തുടർച്ചയായി ഒരുമാസത്തോളം ബംഗാൾ ഉൾക്കടലിലും അറബിക്കടലിലുമായി കാറ്റിലും കോളിലും പെട്ടുലഞ്ഞിട്ടുണ്ടൊരിക്കൽ - ഒരു ഓക്കാനം പോലുമില്ലാതെ.   അതിനു പകരം കൊടും ശൈത്യത്തിൽ നോർവീജിയൻകടലിൽ കൂറ്റൻതിരകൾക്കുമുകളിൽ ചാഞ്ചാടി, ചോരവരെ ഛർദ്ദിച്ചിട്ടുമുണ്ട്.   എന്നാൽ ശാന്തമായി യാതൊരു തിരത്തല്ലലുമില്ലാതെ കണ്ണാടിപോലത്തെ കടലിൽ കരയ്ക്കടുത്തു കിടക്കുമ്പോൾ ഛർദ്ദിച്ചു നാശമായിട്ടുമുണ്ട് - ഞാൻ മാത്രമല്ല, കൂടെയുണ്ടായിരുന്നവരെല്ലാം.   ഇന്നും ഞങ്ങൾക്കതൊരു വിസ്മയമാണ്‌.
കടൽച്ചൊരുക്കടക്കം പലതരം മോഷൻ സിക്നസ്സുകൾ - എല്ലാം ശാരീരികമാണെന്നു ഞാൻ പറയില്ല.   കരയ്ക്കടുക്കുന്നു എന്നറിയുമ്പോഴേക്കും അസുഖം’  മിക്കവർക്കും, മിക്കവാറും മാറും.   അൽപം മാനസികവുമല്ലേ കടൽച്ചൊരുക്ക് എന്നെനിക്കു സംശയം തോന്നാറുമുണ്ട്.
എത്ര വലിയവനായാലും കടലിലിട്ടൊന്നു കുലുക്കിയാൽ നോൺ-വെജിറ്റേറിയൻ, വെജിറ്റേറിയനാവും. പുകവലി നിർത്തും, കുടിയും.   കടലാസ്സുവഞ്ചികൾ വരെ ഉണ്ടാക്കി ഡെക്കിലെ ഇല്ലാവെള്ളത്തിലൊഴുക്കി രസിക്കും.   വട്ടായിപ്പോയ മട്ടാവും.  

കടൽ ശാന്തമായാൽ പിന്നെയും തുടങ്ങും പതിവിൻപടി.

Monday 2 January 2017

വസ്ത്രം മാറുമ്പോൾ അഥവാ തുണിയുരിയുമ്പോൾ തോന്നേണ്ടത്

ഇംഗ്ളീഷിൽ ഒരു ചൊല്ലുണ്ട്: കാലാവസ്ഥക്കൊരു കുറ്റവുമില്ല; വസ്ത്രധാരണത്തിലാണു വൈഷമ്യം’ ("There is nothing wrong with the weather, it is the dress that matters").   ഇതോടൊപ്പം ഷേൿസ്പിയറിന്റെ, ‘കാലാവസ്ഥ മനുഷ്യനെ മെനഞ്ഞെടുക്കുന്നു’ ("Weather maketh the man") എന്നതു കൂടി  ചേർത്തുവയ്ക്കുക.   മനുഷ്യനും വസ്ത്രവും എത്രമാത്രം ചുറ്റിച്ചേർന്നിരിക്കുന്നു എന്നും മനസ്സിലാക്കുക.

സസ്യമൃഗാദികളിൽ മനുഷ്യവർഗംമാത്രമാണ്‌ ഏതു പ്രദേശത്തും ഏതു കാലാവസ്ഥയിലും ജീവസന്ധാരണം നടത്തുന്നത്.   മനുഷ്യന്റെ അതിജീവനത്തിന്റെ ആധാരം, സ്ഥലകാലങ്ങൾക്കനുയോജ്യമായ മുന്നൊരുക്കങ്ങളാണ്‌.   മിക്ക സസ്യങ്ങാൾക്കും മൃഗങ്ങൾക്കും സഹജമായ സുരക്ഷാസംവിധാനങ്ങളുണ്ട്.   അവയേ ഉള്ളൂ.   നിറം, എണ്ണമയം, രോമം, എന്നിങ്ങനെ നിരവധി ഉപാധികൾ.   എന്നാൽ ഇവയെല്ലാം പ്രത്യേക പരിത:സ്ഥിതികളിൽ മാത്രമേ പ്രയോജനപ്പെടുകയുള്ളൂ.   അതിനാൽ തൻ തട്ടകത്തുനിന്ന് പറിച്ചുനട്ടാലോ പിരിച്ചുവച്ചാലോ അവ പകുതിപ്രാണനാകും.   മനുഷ്യനോ സഹജമായ സുരക്ഷാസംവിധാനങ്ങൾക്കപ്പുറം തനതു സുരക്ഷാസന്നാഹങ്ങൾ സജ്ജമാക്കും.   അങ്ങനെ സ്ഥലംമാറിയാലും കാലംതെറ്റിയാലും പുനർജനിക്കും, പുനരവതരിക്കും, പുനർജീവിക്കും.

ഇത്തരം സുരക്ഷാസന്നാഹങ്ങളിൽ ഏറ്റവും പ്രധാനവും പഴക്കംചെന്നതും പടിപടിയായി പുനർനിർണയം ചെയ്യപ്പെടുന്നതും വസ്ത്രധാരണമാണ്‌.   തണുപ്പിൽനിന്നും ചൂടിൽനിന്നും കാറ്റിൽനിന്നും പൊടിയിൽനിന്നും മഴയിൽനിന്നും വെയിലിൽനിന്നുമെല്ലാം സ്വശരീരത്തെ രക്ഷിക്കാൻ തദനുഗുണമായ വസ്ത്രങ്ങളുണ്ടായേ പറ്റൂ.   ഹിമപ്രദേശത്തെ  ആളുകൾക്ക് ഒറ്റമുണ്ടും രണ്ടാമുണ്ടും ചുറ്റി കോന്തലയും പൊക്കിപ്പിടിച്ചു നടക്കാനാവില്ല.   അറബിനാട്ടിലെ കൊടുംചൂടിൽ കോട്ടും സൂട്ടും സൂട്ടാകില്ല.   മഴയിറ്റുന്ന വടക്കുകിഴക്കൻമേഖലകളിൽ തൊപ്പിയില്ലാതാവില്ല.   തെന്നിന്ത്യയിലെ ഈർപ്പംനിറഞ്ഞ കാലങ്ങളിൽ ഇറുകിയൊട്ടുന്ന  വസ്ത്രങ്ങൾ വിലപ്പോവില്ല.

കാലാവസ്ഥക്കനുഗുണമായതെന്തോ അതാണ്‌ നല്ലവസ്ത്രം.   ഉടുതുണി, അടിയുടുപ്പ്, ചെരിപ്പ്, തൊപ്പി, കയ്യുറ, കാലുറ, പുറംചട്ട, തലേക്കെട്ട്, മുഖമറ എന്നിവയെല്ലാം ഇതിൽ പെടും.   വേണ്ടതു വേണ്ട വിധം സ്ഥലകാലങ്ങൾക്കനുസരിച്ചല്ലാതെ ഉപയോഗിച്ചാൽ അത് അരോചകമാകും, ആഭാസവും!

വെറും സംരക്ഷണകവചമെന്നതിലുപരി വലിയൊരു സഞ്ചിതസംസ്ക്കാരത്തിന്റെ സാക്ഷ്യപത്രംകൂടിയാണ്‌ വസ്ത്രം.   നിറച്ചാർത്തുകളും ചിത്രാങ്കനങ്ങളും വാർപ്പട്ടകളും വാൽകിന്നരികളും പീലിക്കെട്ടുകളും കുടുക്കുകളുമെല്ലാം  വെറും വസ്ത്രത്തെ വിലപ്പെട്ടതാക്കുന്നു.   എന്റെ നാലാംക്ളാസ്സിലെ മലയാളപാഠാവലിയിലെ നിറന്നപീലികൾ നിരക്കവേകുത്തി...എന്ന പദ്യം (ചെറുശ്ശേരിയുടെ കൃഷ്ണഗാഥ)  വസ്ത്രധാരണത്തിന്റെ വിശ്വരൂപത്തെ വെളിവാക്കുന്നു എന്ന് ഇന്നു തോന്നുന്നു.

ഒരു വ്യക്തിയുടെ ശരീരത്തോടേറ്റവുമടുത്തു നിൽക്കുന്നതാണു വസ്ത്രം. അതിന്‌ അതിന്റേതായ വ്യക്തിത്വവും സ്വകാര്യതയും സ്വീകാര്യതയും അനുപേക്ഷണീയം.

മുണ്ടിന്റെ മടിക്കുത്ത് ഇടത്തോട്ടും വലത്തോട്ടുമായി പലതരത്തിൽ കാണാം.   പുടവത്തലപ്പും ഇടത്തോട്ടും വലത്തോട്ടുമുണ്ട്.   ചില സമൂഹങ്ങളിൽ വെള്ളനിറം പഥ്യം, ചിലവയിൽ നിഷിദ്ധം.   കറുപ്പുനിറത്തിന്റെ കാര്യവും അതുപോലെ.   മുടിമൂടുന്നതും മുഖം മറയ്ക്കുന്നതും അതുപോലെ.   മാറുമറയ്ക്കാത്തതൊരുകാലം.   മേലാകെ മറയ്ക്കുന്നതു മറ്റൊരു കാലം.   അൽപവസ്ത്രത്തിനുമൊരുകാലം.   ആവശ്യത്തിനുള്ള വസ്ത്രം ആഡംബരത്തിനുള്ള വസ്തുവായി.   ആഡംബരത്തിന്‌ വസ്ത്രമേ വേണ്ടാതായി.

നഗ്നത നാണമായപ്പോൾ നാണം നാനാവിധമായി.   സമൂഹത്തിന്റെ ചുറ്റുകെട്ടിൽ നാണംമറയ്ക്കൽ നിർബന്ധമായി.   കുടുംബമെന്ന സങ്കൽപ്പത്തിന്‌ വിവാഹം നിമിത്തമായി.   വിവാഹത്തിന്‌ വസ്ത്രം വേർപെടുത്താനാവാത്തതായി.   നാട്ടിലെ പണ്ടത്തെ അതിലളിതമായ പുടവകൊടുപ്പിൽ തുടങ്ങി ഇന്നത്തെ അതിവിപുലമായ പട്ടിൽപൊതിയൽവരെ എത്തിയിരിക്കുന്നു വസ്ത്രവും വിവാഹവും തമ്മിലുള്ള ബാന്ധവം.   പാശ്ചാത്യർക്കാണെങ്കിൽ വിവാഹവസ്ത്രം അന്ത്യയാത്രയ്ക്കുകൂടിയുള്ളതാണ്‌.   മരണം വെറും തുണിമാറ്റമെന്ന് നമ്മുടെ ഭഗവത്ഗീത.

നഗ്നത പാപമായിക്കാണുന്ന മതവിഭാഗങ്ങളുണ്ടാകാം; പുണ്യമായിക്കാണുന്നവയുമുണ്ടാകാം.   അത്തരത്തിൽ, വസ്ത്രധാരണത്തെ മതങ്ങളും വേണ്ടുവോളം സ്വാധീനിച്ചിട്ടുണ്ട്.  മതചിഹ്നങ്ങളായിത്തന്നെ വസ്ത്രധാരണരീതി കൈമാറപ്പെടുന്നു.   ദിഗംബരൻമാർ വസ്ത്രത്തെ പാടെ ഉപേക്ഷിച്ചു.   മറ്റുള്ളവർ വ്യത്യസ്തവേഷം കെട്ടിയാടുന്നു.


ഇതൊന്നുമല്ലാതെ, ഇതൊന്നുമില്ലാതെ, തന്റെ തൊഴിലിനും സൗകര്യത്തിനുമൊക്കെയായി വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നവരാണധികവും.   ബെർത്ത്-ഡേസൂട്ടും സൺഡേബെസ്റ്റും ഒന്നും അവരെ സംബന്ധിച്ചിടത്തോളം പ്രമേയങ്ങളേയല്ല.   വെള്ളമുണ്ട് കൈലിക്കും സാരിക്കും ബെർമുദയ്ക്കും നൈറ്റിക്കും ട്രൗസറിനും ചുരിദാറിനുമെല്ലാം വഴിമാറിയല്ലോ.

ഗാന്ധിയുടെ സ്വാതന്ത്ര്യസമരത്തിൽ വിദേശവസ്ത്രബഹിഷ്കരണം ഒന്നാമജണ്ടയായിരുന്നു കുറച്ചധികം കാലം.   അർധനഗ്നനായ ആ ഫക്കീർ വസ്ത്രത്തിന്റെ വിലയും വിലയില്ലായ്മയും ഒരേസമയം മനസ്സിലാക്കിയിരുന്നു.   നമ്മുടെ സാമൂഹ്യഘടനയിലും സാംസ്ക്കാരികഭൂമികയിലും കാലാവസ്ഥയിലും, വിദേശവസ്ത്രവും വസ്ത്രധാരണരീതിയും എത്രമാത്രം അപ്രസക്തമാണെന്നറിയണം.


ഓരോതവണ വസ്ത്രമൂരുമ്പോഴും നാം ചരിത്രത്തിന്റെയും സംസ്ക്കാരത്തിന്റെയും മതവിശ്വാസത്തിന്റെയും സ്വകാര്യതയുടെയും പരാശ്രയത്തിന്റെയും പ്രായോഗികതയുടെയും പുറന്തൊലിയാണ്‌ ഉരിഞ്ഞുമാറ്റുന്നതെന്നോർമിച്ചാൽ നല്ലത്.   വീണ്ടുമതണിയുമ്പോൾ അതൊരു പുറംതോടാണെന്നും.

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...