ലോകത്തിൽ
ഏറ്റവുമധികംപേർ ഉടുക്കുന്ന വസ്ത്രമേതെന്നാൽ അത് `ടി` ഷർട്ടാണ്. ഇംഗ്ളീഷിലെ `T` എന്ന
അക്ഷരത്തിന്റെ രൂപത്തിൽ ഉടലും കയ്യും മാത്രമായുള്ള ആ സിംപിൾ കുപ്പായം. ആണെന്നോ പെണ്ണെന്നോ ഭേദമില്ലാതെ ആരും ധരിക്കും;
ഒരുമാതിരി എല്ലാ സന്ദർഭങ്ങളിലും.
ചൂടിന് ഒറ്റവസ്ത്രമായി.
തണുപ്പാണെങ്കിൽ അകത്തുമാകാം.
പണിയെടുക്കാനും വിശ്രമിക്കാനും യാത്രചെയ്യാനും കളിക്കാനും
കൂത്താടാനുമെല്ലാമാവാം. വീട്ടിനകത്താവാം,
പുറത്താവാം. കുറഞ്ഞ
വില. കനത്ത ഉപയോഗം. ഒരുക്കാനും ഉടുക്കാനും കൊടുക്കാനും കഴുകാനും
കളയാനും എളുപ്പം. നിത്യനൂതനം. എല്ലാംകൊണ്ടും കുതിച്ചുയരുന്ന
ലോകവ്യവസ്ഥിതിയിൽ കൂസലില്ലായ്മയുടെ പര്യായമായി `ടി`.
വസ്ത്രം ഒരു
മറയാകുന്നുന്നു. സ്ഥലകാലവ്യവസ്ഥകൾക്കൊത്ത
രണ്ടാംതൊലിയാകുന്നു. അതേസമയം നാം
അണിയുന്ന വസ്ത്രം നമ്മുടെ അകത്തെ മനുഷ്യന്റെ ബഹിർസ്ഫുരണവുമല്ലേ എക്കാലത്തും?
നമ്മുടെ
വസ്ത്രധാരണം എത്രകണ്ടു മാറി! പണ്ടത്തെ `യൂണിസെക്സ്` ( എന്നുവച്ചാൽ ലിംഗവ്യത്യാസമില്ലാത്ത) `മുണ്ടും
രണ്ടാമുണ്ടും` എന്നതിൽ തുടങ്ങിയതാണ്. പിന്നീട് പെണ്ണുങ്ങൾ സാരി തിരഞ്ഞെടുത്തപ്പോൾ
ആണുങ്ങൾ ഷർട്ടെടുത്തിട്ടു. ആണുങ്ങൾ
പാന്റുടുത്തപ്പോൾ സ്ത്രീകളും, അൽപം വൈകിയെങ്കിലും, ചുരിദാറിലേക്കും പിന്നെ ലെഗ്-ഇന്നിലേക്കും ചേക്കേറി. നഗരങ്ങളിൽ ആൺ-പെൺഭേദമില്ലാതെ ജീൻസും
ടി-ഷർട്ടും മുക്കാലുറയും പ്രചരിച്ചു.
വീട്ടിലാണെങ്കിൽ ലുങ്കിയും നൈറ്റിയുമായി മാറി ആൺ-പെൺ വേഷങ്ങൾ. വിശേഷാവസരങ്ങളിൽമാത്രം പൗരാണിക-വസ്ത്രങ്ങളും
മോഡേൺ-ഡ്രെസ്സുകളും ഉപയോഗിക്കപ്പെട്ടു.
എന്റെ
കോണകക്കാലം എനിക്കോർമയില്ല.
വള്ളിനിക്കറും അരക്കയ്യൻഷർട്ടുമായി തുടക്കം. അതുമാറി അരയിൽമുറുക്കുന്ന അരക്കാലൻ-
ട്രൗസറായപ്പോൾ ഇടയ്ക്കൊക്കെ ഒരു മുഴുക്കയ്യൻ ഷർട്ടെല്ലാം കിട്ടി (ഫാഷൻ
എന്നതിനേക്കാളേറെ, വാങ്ങിയ
തുണി പാഴാകാതിരിക്കാനായിരുന്നു മുഴുക്കയ്യ് എന്നതു മനസ്സിലാക്കണം). അത് സ്കൂൾ കാലത്ത്. അന്ന് കായികപരിശീലകൻമാത്രമായിരുന്നു
അധ്യാപകരിൽ കാലുറയിട്ടു വന്നിരുന്നത്.
കോളേജിൽ ചേർന്നപ്പോൾ ആദ്യവർഷം പോലും
ഞാൻ അരക്കാലൻ-ട്രൗസറിലായിരുന്നു.
അധികം വൈകാതെ നാട്ടുനടപ്പനുസരിച്ച് മുണ്ടിലേക്കു മാറി. ‘ജഗന്നാഥൻ’ എന്നും `മല്ല്` എന്നും
വിളിച്ചിരുന്ന, യഥാക്രമം താഴ്ന്നതും മുന്തിയതുമായ തുണിത്തരങ്ങൾ വെട്ടി വക്കടിച്ചുണ്ടാക്കിയിരുന്ന
ഒറ്റമുണ്ട്. കരമുണ്ടും ഡബിൾ മുണ്ടും
വലിയവർക്കുമാത്രം. പട്ടണക്കുട്ടികൾമാത്രം
കാലുറയിട്ടു ക്ളാസ്സിൽ വന്നു. ഒരു മാതിരി
അധ്യാപകരെല്ലാം മുണ്ടിലായിരുന്നു.
(അസ്സലിംഗ്ളീഷിൽ `ട്രൗസേർസ്`, `പാന്റ്സ്` എന്നൊക്കെയാണ് എന്നു പറയേണ്ടതില്ലല്ലോ.)
ബിരുദാനന്തരപഠനകാലത്ത്, കടലിലെ പരിശീലനത്തിന് കാലുറ
നിർബന്ധമായിരുന്നു. അങ്ങനെ ഞാൻ ആദ്യത്തെ
കാലുറയിട്ടു. ഞാനടക്കം, ക്ളാസ്സിൽ മുണ്ടുടുത്തു വരുമായിരുന്ന മൂന്നോ നാലോ വിദ്യാർഥികൾ മാത്രമേ
അന്ന് ഞങ്ങളുടെ സമുദ്രശാസ്ത്രവിഭാഗത്തിൽ ഉണ്ടായിരുന്നുള്ളൂ. പിന്നെ ഒന്നുരണ്ട് അധ്യാപകരും അഞ്ചാറ് ഓഫീസ്-ഉദ്യോഗസ്ഥരും.
ജോലിക്കായി
നാടുവിട്ടപ്പോഴാണ് നിത്യേന പാശ്ചാത്യവസ്ത്രം വേണ്ടിവന്നത്. പുറംരാജ്യങ്ങളിലും ചിലപ്പോൾ നമ്മുടെ
നാട്ടിലും ചില ഔദ്യോഗികവേളകളിൽ വിദേശരീതിയിൽതന്നെ കെട്ടിയൊരുങ്ങേണ്ടിയും
വന്നു. തീർത്തും അനാവശ്യവും അസുഖകരവും
അരോചകവുമായി തോന്നിയിരുന്നു ആ വസ്ത്രങ്ങളെനിക്ക്.
അങ്ങനെയിരിക്കുമ്പോഴാണ്
`ടി`ഷർട്ട് - `ജീൻസ്`കാലുറ
എന്നിവ വമ്പിച്ച പ്രചാരത്തിലാവുന്നത്.
അതൊരു സംഭവമായിരുന്നു. ആദ്യം
അരക്കളസവും മുഴുക്കളസവുമായിരുന്നു `ടി`-ഷർട്ടിനു കൂട്ടിനുണ്ടായിരുന്നത്.
ആ സ്ഥാനം, പിന്നീട് മുക്കാൽകളസം (`ത്രീ-ഫോർത്ത്` എന്ന ഇടനിലക്കാരൻ)
അടിച്ചുമാറ്റിക്കൊണ്ടുപോയി. പണ്ട്
മുണ്ട് എല്ലാവരുടെയും വസ്ത്രമായിരുന്നപോലെ ഇന്ന് ടി ഷർട്ടും കുഞ്ഞിക്കളസവും
എല്ലാവരുടേയുമായി.
അല്പം
ചരിത്രം. അമേരിക്കൻനാടുകളിൽ
പത്തൊമ്പതാംനൂറ്റാണ്ടിലെ അടിവസ്ത്രമെന്നതിൽനിന്നും പണിവസ്ത്രമെന്നതിൽനിന്നും, ഒരു പൊതുവസ്ത്രമായി വളർന്നതാണു
`ടി`. ടി-ക്കും ഒരുപാടു രൂപഭേദങ്ങളും ഭാവഭേദങ്ങളും ഉണ്ടായിട്ടുണ്ട്, കാലാകാലങ്ങളിൽ - കൈനീളവും കൈവണ്ണവും കൂടിയും കുറഞ്ഞും; കീശയും കോളറും വന്നും പോയും; കഴുത്ത് വട്ടമായും
വർത്തുളമായും ചതുരമായും ത്രികോണമായും.
തുണിയുടെ തരവും മാറി, നെയ്ത്തിന്റെ വിധവും മാറി -
തുന്നലിന്റെ വിധിയും. വെറും തുണിയിൽ
തുടങ്ങി നിറപ്പകിട്ടിലേക്കും ചിത്രപ്പണിയിലേക്കും ടി-ഷർട്ട് ചെന്നെത്തി. അക്ഷരങ്ങളും അക്കങ്ങളും വാക്യങ്ങളും വരകളും
ടി-ഷർട്ടിൽ ഇടം നേടി - പരസ്യവും പ്രതിഷേധവും പരിഹാസവും പ്രചരണവും പ്രിയവും അപ്രിയവും
എല്ലാം. `പ്രകടനകല`
എന്നതിനപ്പുറം, `ഉടുക്കാവുന്ന കല` എന്നു വരെ ടി-ഷർട്ട് പ്രകീർത്തിക്കപ്പെട്ടു. അവയുടെ മുൻപിലും പിൻപിലും എഴുതിക്കൂട്ടുന്ന
വാക്കുകളും വരയ്ക്കപ്പെടുന്ന ചിത്രങ്ങളും ഞാൻ ശ്രദ്ധാപൂർവം നിരീക്ഷിക്കാറുണ്ട് (ഈ
വയസ്സുകാലത്തും വായ്നോട്ടത്തിനു
തട്ടുകിട്ടുമോ എന്തോ. വളരെ
രസകരമായിത്തോന്നിയവ, പക്ഷെ, ഇവിടെ
എഴുതാൻ കൊള്ളില്ല).
സ്ക്രീൻ-പ്രിന്റിംഗും
പ്രോസസ്സ്-പ്രിന്റിംഗും ഹീറ്റ്-ട്രാൻസ്ഫറും എല്ലാം പരീക്ഷിക്കപ്പെട്ടിട്ടുണ്ട്, ടി-ഷർട്ടിനെ വർണാഭവും
വാങ്മയവുമാക്കാൻ. നമ്മുടെ `ബാന്ധ്നി` പാരമ്പര്യത്തിലെ `കെട്ടുകെട്ടി
നിറംമുക്കൽ` പോലും ടി--ഷർട്ട് നിർമാണത്തിൽ
പ്രയോഗിക്കപ്പെട്ടിട്ടുണ്ട്.
ഉഷ്ണമേഖലയിലെ
ദ്വീപസമൂഹങ്ങളിൽപെട്ട കരീബിയൻ-നാട്ടുകാർക്ക് ടീ-ഷർട്ട് ഒരാവശ്യവും അഭിനിവേശവും
ആവേശവും ആണ്. അവിടത്തെ താമസക്കാലത്ത്, എന്റെ അനവധി വരകൾ ഒരു
സഹപ്രവർത്തകൻ തന്റെ സുഹൃത്തിനുവേണ്ടി കൊണ്ടുപോയി, ടി-ഷർട്ടിലെ
ഡിസൈനാക്കാൻ. അമേരിക്കക്കാരുടെ
അക്രമപരവൂം ആഫ്രിക്കക്കാരുടെ അസ്തിത്വപരവുമായ ചിത്രീകരണങ്ങൾക്കിടയിൽ, ഭാരതീയരുടെ ആത്മപരമായ ആലേഖനങ്ങൾ അവരെ ആകർഷിച്ചതാവാം.
ടി-ഷർട്ടും, അതിന്റെ കൂടെ ജീൻസും ബെർമുദയും
ത്രീഫോർത്തും, ആഗോളവസ്ത്രമായിക്കഴിഞ്ഞു. ആബാലവൃദ്ധം, ആസേതുഹിമാചലം
നമ്മളും അതേറ്റുവാങ്ങിയിട്ടുണ്ട്.
അസ്തിത്വവും ആത്മീയതയും ആശാസ്യതയും അസ്പൃശ്യതയും ഒന്നും അതിനെ
പ്രതിരോധിച്ചില്ല.
ഇത്തരം ചില
കാര്യങ്ങൾക്കെങ്കിലും `അമേരിക്ക` ഒരു ചീത്തവാക്കല്ല!
No comments:
Post a Comment