ഈ
അറുപത്താറാംവയസ്സിൽ, ഞാൻ എപ്പോൾ എങ്ങിനെ കമ്പ്യൂട്ടർ ഉപയോഗിച്ചുതുടങ്ങിയെന്നു
ഒന്നോർത്തെടുക്കാൻ ശ്രമിക്കുകയാണ്.
കൈവിരൽക്കണക്കിൽനിന്ന് കടലാസ്സുകണക്കിലേക്കും, കടലാസ്സുകണക്കിൽനിന്ന്
കാൽക്കുലേറ്ററിലേക്കും, അതിൽനിന്ന് കമ്പ്യൂട്ടറിലേക്കും
സംക്രമിച്ച തലമുറയാണ് എന്റേത്.
മനക്കണക്ക് അന്നും ഇന്നും എന്നും കൂടെയുമുണ്ട്.
പുത്തൻസങ്കല്പമായതുകൊണ്ടാവണം
കമ്പ്യൂട്ടറിന് നല്ലൊരു ഭാരതീയപദം ഉരുത്തിരിഞ്ഞില്ല. ‘ഗണി’, ഗണിത/ശാസ്തവിശാരദനും ‘ഗണിനി’
ഗണിയുടെ സ്ത്രീരൂപവുമാകുന്നു.
‘ഗണികൻ’ ജ്യൗതിഷിയും ‘ഗണകൻ’ പ്രശ്നംവയ്ക്കുന്ന കണക്കനെന്നുകൂട്ടി
പറയപ്പെടുന്ന കണിയാനുമാകുന്നു. ‘ഗണകി’ സ്ത്രീരൂപവും. ‘ഗണിക’ പക്ഷെ വേറൊരർഥത്തിലായിപ്പോയി.
ഹിന്ദി, കന്നഡ, പഞ്ചാബി
തുടങ്ങിയ ഭാഷകൾക്കൊപ്പം മലയാളവും ‘കമ്പ്യൂട്ടർ’ എന്ന വാക്കുതന്നെ ഉപയോഗിച്ചു.
നല്ല സാങ്കേതികപദങ്ങളുണ്ടാക്കാൻ മിടുക്കരായ തമിഴർ കമ്പ്യൂട്ടറിനെ ‘ഗണിനി’ എന്നു വിളിച്ചു. മറാഠിയിലത് ‘സംഗണക്’
ആയി. കമ്പ്യൂട്ടർ എന്ന
നാമം ‘ആണോ പെണ്ണോ’ എന്നൊരു സന്ദേഹം പല
ഭാഷകളിലുമുണ്ട്; അതിനൊപ്പിച്ച വാദങ്ങൾ ഫലിതമായുമുണ്ട്.
മുപ്പത്താറു
വർഷംമുൻപ്, 1981-ലാണ്
ഞാൻ ഒരു കമ്പ്യൂട്ടർ തന്നത്താൻ ഉപയോഗിച്ചു തുടങ്ങുന്നത്. കമ്പ്യൂട്ടർ എന്നൊന്നും തികച്ചും
പറഞ്ഞുകൂട. കുറച്ചു കണക്കുകൂട്ടലുകൾ,
കൊച്ചു പ്രോഗ്രാമുകൾവഴി തെറ്റാതെ ചെയ്തെടുക്കാൻപറ്റിയ ഒരു തരം
കാൽക്കുലേറ്ററായിരുന്നു അത്. അതിവേഗം
ചൂടുപിടിക്കുന്ന മാഗ്നെറ്റിക്-കോർ മെമ്മറിയും ഒരു കൊച്ചു ഡിസ്പ്ലേയും ഒരു കുഞ്ഞു
തെർമൽ-പ്രിന്ററും ഉണ്ടായിരുന്ന IBM-ന്റെ ഒരു
പ്രാകൃതയന്ത്രം.
ഏതോ
സമുദ്രഗവേഷണസഹായപദ്ധതിയുടെ ഭാഗമായി മറുനാട്ടിൽനിന്ന് ഗോവയിൽ കപ്പലിലെത്തിയ രണ്ട്
IBM കമ്പ്യൂട്ടറുകളും
കേടുവന്നപ്പോൾ, നേരെയാക്കാൻ മുംബൈയിലെത്തിച്ചതാണ്. അതിലൊന്നിലായിരുന്നു ഞാൻ കൈക്രിയ തുടങ്ങിയത്. അക്കാലത്ത് ഞാൻ മുംബൈയിൽ. തലേവർഷം നോർവേയിലായിരുന്നപ്പോൾ ഗവേഷണപഠനത്തിനു
വേണ്ട ഗണന-വിശകലന-ചിത്രീകരണങ്ങൾ കമ്പ്യൂട്ടറുപയോഗിച്ചു ചിട്ടയായി
ചെയ്തുകിട്ടുമായിരുന്നു. (കണ്ടുനിൽക്കാനേ
കഴിഞ്ഞിരുന്നുള്ളൂ; ടെക്നീഷ്യൻമാരായിരിക്കും എല്ലാം
ചെയ്തുതരിക.) അന്ന് ആ അനുഭവത്തിലും
ആവേശത്തിലും ഒന്നു കൊട്ടിയും മുട്ടിയും തുടങ്ങിയതാണ്, ഇന്നും
വേതാളത്തെപ്പോലെ വിട്ടാലും വിടാതെ കൂടെക്കൂടിയിരിക്കുന്നത്..
സ്ക്കൂൾവിട്ട്
കോളേജുക്ളാസ്സിലെത്തിയതോടെ ‘ലോഗരിതം-ടേബിൾ’ ആയിരുന്നു ഞങ്ങൾ സയൻസ്-കുട്ടികളുടെ
മഹാസംഭവം. ബിരുദാനന്തരഘട്ടത്തിൽ (1970)
സമുദ്രവിജ്ഞാനവും അന്തരീക്ഷവിജ്ഞാനവും കയ്യാളേണ്ടിവന്നപ്പോൾ
ലോഗരിതം-പട്ടിക പോരാതായി. ഇന്നത്തെ തലമുറ
കാണുന്നതുപോകട്ടെ, കേട്ടിരിക്കാനേ ഇടയില്ലാത്ത ഒരു
കുന്ത്രാണ്ടം, ‘സ്ലൈഡ്-റൂൾ’ ആയി
ഗണനസഹായി.
സ്റ്റാറ്റിസ്റ്റിക്സ്-വിഭാഗത്തിൽ ഒരു ഗണനയന്ത്രവും ഉണ്ടായിരുന്നു,
‘FACIT’ കമ്പനി ഉണ്ടാക്കിയിരുന്ന കണക്കുയന്ത്രം. പഴയ ടൈപ്-റൈറ്ററിലേതുപോലുള്ള അക്ക-കീകൾ ഇടത്തേ കൈവിരലുകൾകൊണ്ടമുക്കി,
ഒരു കൈപ്പിടി വലത്തേക്കയ്യു
കൊണ്ട് മുൻപോട്ടും പിന്നോട്ടുമെല്ലാം തിരിച്ചുവേണം അതു പ്രവർത്തിപ്പിക്കാൻ. അതൊരു ഭഗീരഥപ്രയത്നമായിരുന്നിരിക്കണം. തികച്ചും ശബ്ദായമാനവും. ഞാനത് ഒരിക്കലും തൊട്ടിട്ടില്ല.
എഴുപതുകളുടെ
തുടക്കത്തിൽ ഗോവയിൽ ഔദ്യോഗികജീവിതം
ആരംഭിച്ചപ്പോൾ ആദ്യമെല്ലാം ആരും തൊടാത്തൊരു FACIT-
കാൽക്കുലേറ്ററും, പിന്നീട് ആരെയും
തൊടീക്കാത്തൊരു എലക്ട്രോണിക്-കാൽക്കുലേറ്ററുമായിരുന്നു പണിസ്ഥലത്ത്. പതുക്കെ ഒന്നുരണ്ടു മേശക്കാൽക്കുലേറ്ററുകളും
പോക്കറ്റ്-കാൽക്കുലേറ്ററുകളും വന്നെത്തി.
ECIL-ന്റെ ഒരു കമ്പ്യൂട്ടർ സ്ഥാപിക്കുവാനുള്ള
തയ്യാറെടുപ്പിലായിരുന്നു എന്റെ സ്ഥാപനമന്ന്.
അതുവരുന്നതിനുമുൻപേ എനിക്കൊരു സ്ഥലമാറ്റമായി.
കൊച്ചിയിലെത്തിയ
ഉടൻ ഞാനാദ്യമായി സംഘടിപ്പിച്ചത് ഒരു ‘കെൽട്രോൺ’ പോക്കറ്റ്-കാൽക്കുലേറ്ററായിരുന്നു. അവിടന്ന് ബോംബെയിലേക്കു മാറ്റമായപ്പോൾ അതു
കൂടെക്കൊണ്ടുപോകാൻ സഹപ്രവർത്തകർ സമ്മതിച്ചില്ല.
മുംബൈയിൽവച്ച് ഒന്നിനുപകരം രണ്ടു കാൽക്കുലേറ്ററുകൾ വാങ്ങിച്ച് ഞാൻ
പകരംവീട്ടി. അക്കാലത്താണ് IBM-ന്റെ മേൽപ്പറഞ്ഞ ചവറുയന്ത്രവും കൊത്തിപ്പറിച്ചുനടക്കുന്നത്. നോർവേയിൽ വച്ചു മേടിച്ച ഒരു ‘വമ്പൻ’ പ്രോഗ്രാമബിൾ- കാൽക്കുലേറ്ററും
കയ്യിലുണ്ടായിരുന്നു. അന്നു ഞാൻ ആ Hewlett
Packard-ൽ വെറും 99 വരികളിലൊതുക്കി
പ്രോഗ്രാം-ചെയ്തെടുത്ത ഗണനങ്ങൾക്ക് കയ്യും കണക്കുമില്ലായിരുന്നു. ഇന്നെല്ലാം മറന്നു!
വീണ്ടും
ഗോവയ്ക്കു സ്ഥലംമാറിവന്നപ്പോഴേക്കും (1982)
ഒരു കൊച്ചു കമ്പ്യൂട്ടർ-കേന്ദ്രമെല്ലാം
സംഘടിപ്പിക്കപ്പെട്ടുകഴിഞ്ഞിരുന്നു. പഞ്ച്-കാർഡും
മാഗ്നെറ്റിൿ-ടേപ്പുമെല്ലാമായി അത്യാഘോഷത്തിലായിരുന്നു പ്രസ്തുത പരിപാടി. കമ്പ്യൂട്ടർ- മുറിയുടെ ശീതീകരണം
അതിപ്രധാനമായിരുന്നു. ശീതീകരണിയുടെ
ഭാഗമായി പുറത്തൊരു കൂളന്റ്-ടവറുമുണ്ടായിരുന്നു.
സദാ വെള്ളമൊലിച്ചൊച്ചയുണ്ടാക്കുന്ന അതും കാണികൾക്കു കൗതുകമായിരുന്നു. വെള്ളമില്ലെങ്കിൽ ശീതീകരണം മുടങ്ങും. ശീതീകരണം മുടങ്ങിയാൽ കമ്പ്യൂട്ടർ
മുടങ്ങും. അക്കാലങ്ങളിൽ ഞങ്ങളുടെ
തമാശയായിരുന്നു, കമ്പ്യൂട്ടർ പ്രവർത്തിക്കുന്നത്
വെള്ളത്താലാണെന്ന്. സ്വതേ തലക്കനംകൂടിയ
കമ്പ്യൂട്ടർജീവനക്കാർ, വെള്ളമില്ലെങ്കിൽ കാട്ടിക്കൂട്ടുന്ന പരാക്രമം
കണ്ടിട്ടാണത്. കമ്പ്യൂട്ടർകാണാൻവരുന്ന പല
കുട്ടികളും ഞങ്ങളുടെ ഈ കൊസ്രാക്കൊള്ളിത്തമാശ ശരിയാണെന്നുവരെ
വിശ്വസിച്ചിരുന്നുപോൽ. (ആദ്യകാലത്തെ
റഷ്യൻ കമ്പ്യൂട്ടറുകൾ വെള്ളമുപയോഗിച്ചുള്ള ഒരുതരം
ഹൈഡ്രോളിൿ-യന്ത്രങ്ങളായിരുന്നുവെന്ന കാര്യം മറക്കരുതേ!)
അതിനിടയ്ക്കാണ്
കരയിലെ ആ കമ്പ്യൂട്ടറിൽതീർക്കാൻപറ്റാത്ത ഒരു പണി, ഗവേഷണക്കപ്പലിലെ ‘Norsk Data’ കമ്പ്യൂട്ടറിൽ സുഗമമായി ചെയ്തു കിട്ടിയത്. എന്നാലോ അതിന്റെ ഫോർമാറ്റ്, അപ്പണിയുടെ പ്രായോജകരായ ദില്ലിയിലെ താപവൈദ്യുത-എഞ്ചിനിയർമാർക്കുപയോഗിക്കാൻ
കഴിയാത്ത തരത്തിലായിപ്പോയി. ഫോർമാറ്റൊന്നു മാറ്റിക്കിട്ടാൻ ഹൈദരാബാദിലെ ECIL-ന്റെ കമ്പ്യൂട്ടറിലും മുംബൈയിലെ TIFR-ന്റെ ‘Cray’-കമ്പ്യൂട്ടറിലുമൊക്കെയായി കുറെ അലഞ്ഞു.
അവസാനം മുംബൈയിലെ ഒരു സ്വകാര്യസ്ഥാപനത്തിലെ പഴയൊരു റഷ്യൻകമ്പ്യൂട്ടറുടെ ('Borg'-അത് അമേരിക്കനായിരുന്നോ എന്ന് ഇന്നൊരു സംശയം) സഹായത്താൽ
കുരുക്കഴിക്കാനായി. ‘ജെനറേഷൻ ഗാപ്പ്’ മനുഷ്യർക്കു മാത്രമല്ല.
അങ്ങനെ
ഞെളിഞ്ഞിരിക്കുമ്പോഴാണ് ‘Apple-II’
കമ്പ്യൂട്ടറിന്റെ വകഭേദമായ ‘Micro-II’ എന്ന
ടേബിൾ-ടോപ്പ് പേർസണൽ കമ്പ്യൂട്ടർ ഒന്നു സംഘടിപ്പിക്കാൻ തരമാകുന്നത്. BASIC-ൽ കൊച്ചു
പ്രോഗ്രാമുകളെഴുതിയും Word Star എന്ന
എഴുത്തുപദ്ധതിയുപയോഗിച്ച് രേഖകളുണ്ടാക്കിയും, കൈപ്പിശകിലും
കറന്റുപോക്കിലും എല്ലാമപ്പാടെ നശിച്ചും, വീണ്ടുമെഴുതിയും
വീണ്ടും തിരുത്തിയും കൊല്ലമൊന്നു കഴിച്ചു.
അവകാശികൾ കൂടിയതിനാൽ ആദ്യാവസാനക്കാരൻ (‘ആദ്യവാസനക്കാരൻ’)
അളയ്ക്കു പുറത്തുമായി. വിദേശത്ത്
പരിശീലനംകഴിഞ്ഞുവന്ന കുറെ പുത്തൻകൂറ്റുകാർ ആ യന്ത്രം പിടിച്ചുവാങ്ങി. താമസിയാതെ, തമ്മിൽതല്ലി
വേറൊരു യന്ത്രം ഞാനും പിടിച്ചുവാങ്ങി.
അതായിരുന്നു DCM-Tandy Radioshack. CPU-ഉം Monitor-ഉം Key Board-ഉം Floppy Drive-ഉം
എല്ലാം ഒന്നിച്ചിണക്കിയ ഒരു ഒറ്റ യൂണിറ്റ്.
തനതായൊരു ഓപ്പറേറ്റിംഗ് സിസ്റ്റത്തിലോടിയിരുന്ന (TRSDOS) ആ കമ്പ്യൂട്ടർ അന്നത്തെ നിലയ്ക്ക് അത്യുഗ്രൻ സേവനമാണു തന്നത്. Word Perfect എന്നൊരു
എഴുത്തുപദ്ധതിയായിരുന്നു അതിൽ.
ശാസ്ത്രപ്രബന്ധങ്ങളും മറ്റുമായി ഒരുപാടു കാര്യങ്ങൾ അതിലൂടെ
ചെയ്തുകൂട്ടി. Casio-വിന്റെ PB-100 എന്ന കൈപ്പത്തിയിലൊതുങ്ങുന്നൊരു ‘Personal
Computer’ കൂടി ആയപ്പോൾ കുശാലായി കാര്യങ്ങൾ. തുടർന്ന് Microsoft-ന്റെ
അകമ്പടിയോടെ HCL, Zenith, HP, IBM, Lenovo, DELL എന്നിങ്ങനെ
ഒരു നിര തന്നെ വന്നുകയറി.
കമ്പ്യൂട്ടറിന്റെ സാങ്കേതികവശങ്ങളിൽ കാര്യമായ താൽപര്യമില്ലാത്ത
എന്നെപ്പോലെയുള്ള ഉപയോക്താക്കൾക്ക് അതു
വളരെ പ്രയോജനം ചെയ്തു. കണക്കുകൂട്ടാനും
പടംവരയ്ക്കാനും പലപല ആപ്ളിക്കേഷനുകളും, മറ്റുകാര്യങ്ങൾക്കായി
Microsoft Office-ഉം അതോടൊപ്പം Internet-ഉം ഗവേഷണജീവിതം സുഗമമാക്കി. Mainframe-Computer,
Computer-Centre എന്നെല്ലാമുള്ള സങ്കേതങ്ങൾ 2000-ത്തോടെ അരങ്ങൊഴിഞ്ഞു. കാര്ർഡും
ടേപ്പും ഫ്ളോപ്പിയും പ്ളോട്ടറും ഒന്നുമില്ലാതെ, ‘Lap-Top’-കളും ‘Tablet’-കളും ‘Smart
Phone’-കളും കൂടി ആയപ്പോൾ ഓടിനടന്നു പണിയെടുക്കുവാൻ ഇന്നു കഴിയുന്നു.
സമുദ്രശാസ്ത്രഗവേഷണത്തോടൊപ്പം
രണ്ടാംപ്രേമമായ മലയാളമെഴുത്ത് കമ്പ്യൂട്ടറിൽ സാധ്യമായത് അത്ര
എളുപ്പത്തിലൊന്നുമല്ല. ആദ്യം ‘India Page ’എന്നൊരു പാക്കേജ്
വാങ്ങിനോക്കി. അതിൽ മൂന്നക്ഷരം വരെയേ
കൂട്ടിച്ചേർക്കാനാകുമായിരുന്നുള്ളൂ; നാലാമതൊന്നു ചേർത്താൽ
അതുവരെ എഴുതിയതെല്ലാം മൺമറയും. ‘സ്വാതന്ത്ര്യം’ എന്നെഴുതുമ്പോൾ ന+ത+റ കഴിഞ്ഞ് ‘യ’ ചേർക്കുമ്പോഴേക്കും എല്ലാം മായും. കാശുപോയതു മിച്ചമായി. പിന്നെ C-DAC-ന്റെ LEAP
എന്ന ഭാരതീയഭാഷാ-പ്രോഗ്രാം ഉപയോഗിച്ചു; കുറെ
കഷ്ടപ്പെടുകയും ചെയ്തു. അതിനിടയ്ക്കാണ് ‘പുഴ.കോം’-ന്റെ ‘ചൊവ്വര’
എഡിറ്റർ കാണുന്നത്. അതിൽ
കുറെ പയറ്റി. പക്ഷെ പലപല
പ്രസിദ്ധീകരണങ്ങൾ പലപല വിധത്തിലായിരുന്നതിനാൽ ഫോണ്ടുമാറ്റം പ്രശ്നമായി. അപ്പോൾ ‘വരമൊഴി’ എന്ന പദ്ധതി കയ്യിൽകിട്ടി. ഒരു
ഫോണ്ടിൽനിന്നു മറു ഫോണ്ടിലേക്കു ചാടാൻ ‘TypeIt’-ഉം
സഹായകമായി. പിന്നെപ്പിന്നെ
ഗൂഗ്ൾ-ഇൻപുട്ടായി, കീ-മാജിക് ആയി. ഇനിയുമെന്തെങ്കിലും നല്ലതുവന്നാൽ എടുത്തുചാടാൻ
കടവത്തെത്തി നിൽക്കുന്നു ഞാൻ.