Monday 29 August 2016

'ഷേക്സ്പിയര്‍-സ്വാമി'



തിരുവിതാംകൂറില്‍ ദിവാന്‍ സര്‍. സി.പി. രാമസ്വാമി അയ്യരുടെ കാലം. വടക്കന്‍ പറൂരിലും ആലപ്പുഴയിലും ചവറയിലുമെല്ലാം സര്‍ക്കാര്‍-സ്കൂളുകളില്‍ പ്രധാനാധ്യാപകനായി ശ്രീപപ്പനാഭണ്റ്റെ നാലുചക്രം ശമ്പളമായിപ്പറ്റിയിരുന്ന നാരായണസ്വാമി അയ്യരെ വിളിച്ച്‌ സി. പി. ചോദിച്ചു, "വീട്ടില്‍ ഒരു മകനെ വഴിക്കുനിര്‍ത്താന്‍ കഴിവില്ലാത്ത നിങ്ങളാണോ ഒരു രാജ്യത്തെ വിദ്യാര്‍ഥികളെയും അധ്യാപകരെയും നിലയ്ക്കുനിര്‍ത്താന്‍ പോകുന്നത്‌" എന്ന്‌. നാരായണസ്വാമി അയ്യരുടെ, കടുത്ത ഗാന്ധിയനും കോണ്‍ഗ്രസ്സുകാരനുമായി സ്വാതന്ത്യ്രസമരത്തില്‍ മുങ്ങിപ്പൊങ്ങുന്ന മകന്‍ രാമസ്വാമിയെപ്പറ്റി, "എണ്റ്റെ പേരുകൂടി നശിപ്പിച്ചല്ലോ" എന്നു സി. പി. കളിയാക്കിയത്‌ ആ പാവം അച്ഛന്‌ തിരുവിതാംകൂര്‍രാജ്യത്തെ വിദ്യാഭ്യാസ-ഇന്‍സ്പെക്റ്റര്‍ ആയി സ്ഥാനക്കയറ്റം കിട്ടാന്‍പോകുന്ന വേളയിലായിരുന്നു. തണ്റ്റെ മകനെ തള്ളിപ്പറഞ്ഞാലേ തനിക്കും തണ്റ്റെ കുടുംബത്തിനും മേല്‍ഗതിയുള്ളൂ എന്നു തിരിച്ചറിഞ്ഞ അദ്ദേഹം മകനെ വിളിച്ച്‌ കുറെ നാള്‍ വീട്ടില്‍നിന്നു മാറിനില്‍ക്കാന്‍ ഉപദേശിച്ചു. മകനിച്ഛിച്ചിരുന്നതും അതുതന്നെയായിരുന്നു.

സി.പി. അച്ഛനെ വെറുതെ വിട്ടു; സി. പി.-യുടെ കിങ്കരന്‍മാര്‍ മകനെ വെറുതെ വിട്ടില്ല. തല്ലിച്ചതയ്ക്കലും നഖം തുരക്കലും തീപ്പന്തംകൊണ്ടു തുടയുടെ വശങ്ങള്‍ ചുട്ടുപൊള്ളിക്കലുമായി ആവുന്നത്ര നോക്കി ആ സ്വാതന്ത്യ്രസമരസേനാനിയെ പിന്തിരിപ്പിക്കാന്‍. സി.പി.യുടെ തിരിഞ്ഞോട്ടവും തിരുക്കൊച്ചിയുടെ സംയോജനവും തരമാക്കി അച്ഛനും മക്കളുമെല്ലാം കൊച്ചിയിലെ തൃപ്പൂണിത്തുറയില്‍ താമസമായതോടെയാണ്‌ ദുരിതങ്ങള്‍ക്കെല്ലാം ഒരറുതി വന്നതത്രേ.

സ്വാതന്ത്യ്രസമരത്തില്‍ മുഴുകിയവരില്‍ ജീവിതംമുഴുവന്‍ മുഴുകോണ്‍ഗ്രസ്സായി തുടര്‍ന്നവര്‍ ചുരുക്കം. കോണ്‍ഗ്രസ്സ്‌ പലവുരു മാറിയിട്ടും താനൊട്ടും മാറാതെ പഴയ ഗാന്ധിയനായിത്തന്നെ ജീവിച്ചുമരിച്ചു ആ മകന്‍ രാമസ്വാമി; ഏകദേശം പത്തുവര്‍ഷംമുന്‍പ്‌, ബാംഗളൂരില്‍വച്ച്‌. അതിനിടെ ഇംഗ്ളീഷ്‌ പഠിച്ചും ഇംഗ്ളീഷ്‌ പഠിപ്പിച്ചും മലയാളം പറഞ്ഞും മലയാളത്തില്‍ പ്രസംഗിച്ചും എഴുതിയും എഴുതിച്ചും രണ്ടുമൂന്നുതലമുറകളിലെ അതിവിശിഷ്ടവ്യക്തികളെ വാര്‍ത്തെടുത്ത വ്യക്തി ആയിരുന്നു എന്‍. രാമസ്വാമി. അച്ഛണ്റ്റെ തൊഴില്‍തന്നെ തുടര്‍ന്നു, എന്‍. ആര്‍. സ്വാമി എന്നും 'ഷേക്സ്പിയര്‍സ്വാമി' എന്നും പിന്നീടു പേര്‍പെറ്റ ആ അധ്യാപകന്‍. എന്തോ സൌന്ദര്യപ്പിണക്കത്തില്‍ എറണാകുളത്തെ സെയ്ണ്റ്റ്‌ ആല്‍ബര്‍ട്സ്‌ കോളേജിലെ പ്രൊഫസറുദ്യോഗം വലിച്ചെറിഞ്ഞ്‌ എറണാകുളത്തെ അന്നത്തെ പ്രശസ്ത 'തോറ്റോടി'-കോളേജായിരുന്ന കേരള ട്യൂട്ടോറിയല്‍ കോളേജില്‍ (KTC) കുട്ടികളെ കുറഞ്ഞവേതനത്തിന്‌, വയ്യാതാകുന്ന കാലംവരെ, ബി.എ.-ക്കും എം.എ.-ക്കുമെല്ലാം ഇംഗ്ളീഷ്‌ പഠിപ്പിച്ചു പാസ്സാക്കിയെടുത്തു. ചുറ്റുവട്ടത്തെ സ്കൂളുകളിലായാലും കോളേജുകളിലായാലും തിരഞ്ഞെടുപ്പു-രാഷ്ട്രീയസമ്മേളനങ്ങള്‍ക്കായാലും ഒരു മടിയോ മറയോ തടയോ ഇല്ലാതെ നല്ലകാര്യങ്ങള്‍ നല്ലരീതിയില്‍ നര്‍മത്തോടെയും നിര്‍മമതയോടെയും പ്രസംഗിക്കുവാന്‍ അദ്ദേഹത്തോടു കിടപിടിക്കുന്നവര്‍ അന്ന്‌, അന്‍പതുകളിലും അറുപതുകളിലും എഴുപതുകളിലുമെല്ലാം, ചുരുക്കമായിരുന്നു.

ഖദര്‍മുണ്ടും ജുബ്ബയും. വയ്യാതാകുന്നവരെ സ്വന്തമായേ തുണിയലക്കിയുണക്കി ഉടുത്തിരുന്നുള്ളൂ. കിണറ്റിന്‍കരയില്‍ 'ശൂ, ശൂ' എന്ന ഒച്ചകേട്ടാലറിയാം അദ്ദേഹം തുണി തല്ലിയലക്കുന്നതാണെന്ന്‌. എന്തിനായിരുന്നു ആ വായ്ത്താരി എന്നെനിക്കറിയില്ല. പത്തുമണിയാകുമ്പോഴേക്കും കുടയും പുസ്തകങ്ങളുമായി വഴിവക്കത്തെ വീടിണ്റ്റെ പടിക്കലെത്തും. ആ സമയംതന്നെയാകും എറണാകുളത്തേക്കുള്ള 'പയനിയര്‍' ബസ്സും വീട്ടുപടിക്കല്‍ എത്തിച്ചേരുക. ഒരുതരം കാകതാളീയന്യായമുണ്ടതിന്‌. അന്നത്തെ ചിട്ടയനുസരിച്ച്‌ ഡ്രൈവറുടെ വശത്തെ ഒറ്റസീറ്റ്‌ എന്‍. ആര്‍. സ്വാമിക്കുവേണ്ടി ഒഴിച്ചിട്ടിരിക്കും. വൈകുന്നേരം എറണാകുളം ബോട്ടുജെട്ടിയില്‍നിന്ന്‌ അതുപോലൊരു മടക്കവും. ബസ്സ്റ്റോപ്പല്ലെങ്കിലും വീട്ടുപടിക്കല്‍ത്തന്നെയാണിറക്കവും. അതു രണ്ടിനുമിടയില്‍ KTC-യില്‍ കയറുന്നതും കുട്ടികളെ പഠിപ്പിക്കുന്നതുമെല്ലാം ഒരു യന്ത്രമാണ്‌. ഇടയ്ക്കിടയ്ക്കു കാപ്പി; 'സിസ്സേര്‍സ്‌' സിഗററ്റും. അതാണാഹാരം പകല്‍മുഴുവന്‍. പുക തീര്‍ന്നാല്‍ കൈവിരല്‍കൊണ്ടൊരു കത്രികപ്പൂട്ടു കാണിക്കും; ആരെങ്കിലും ഒരു പാക്കറ്റ്‌ വാങ്ങിവരും. ഷേക്സ്പിയര്‍-സാഹിത്യമാണു പഥ്യം. അതിനാല്‍ ക്ളാസ്സുഭേദമില്ലാതെ ഒന്നിച്ചായിരിക്കും പഠിപ്പിക്കല്‍. ഷേക്സ്പിയറെയാണു പരിചയപ്പെടുത്തുക - ഒഥെല്ലോ, മാക്ബെത്‌, കിംഗ്‌ ലിയര്‍, എന്നതെല്ലാം അപ്രധാനം. തുറന്ന വായില്‍ ഓരോ രംഗവും തുടര്‍നാടകംപോലെ തകര്‍ത്തോടുമ്പോള്‍ കനത്ത നിശ്ശബ്ദതയായിരിക്കും KTC-യിലും പരിസരത്തുമെല്ലാം. അധികമകലെയല്ലാത്ത മഹാരാജാസ്‌ കോളേജ്‌, സെയ്ണ്റ്റ്‌ ആല്‍ബെര്‍ട്സ്‌ കോളേജ്‌, സെയ്ണ്റ്റ്‌ തെരേസാസ്‌ കോളേജ്‌, ലാ കോളേജ്‌ എന്നിവിടങ്ങളിലെയെല്ലാം കുട്ടികള്‍ ആ സാഹിത്യധോരണിക്കു ചെവികൊടുക്കാന്‍ എത്തിപ്പെടുമായിരുന്നത്രേ.

വീട്ടിലെത്തുമ്പോഴേക്കും നടപ്പുരയില്‍ നിരത്തിയിട്ടിരിക്കുന്ന ഇരിപ്പിടങ്ങളില്‍ വിദ്യാര്‍ഥികള്‍ വന്നു നിറഞ്ഞിരിക്കും. അന്നത്തെ പാഠം ഉറക്കെ ഉരുവിട്ടുകൊണ്ടായിരിക്കും 'ഷേക്സ്പിയര്‍'-സ്വാമി വന്നു കയറുന്നതു തന്നെ. മേശപ്പുറത്ത്‌ മൊന്തയില്‍ കാപ്പിയുണ്ടാകും. അതുംമോന്തി രാത്രി വൈകുംവരെ പഠിപ്പിക്കല്‍തന്നെ. ഇടയ്ക്കിടെ കുട്ടികള്‍ വന്നുപോകും, ക്ളാസ്സുകള്‍ മാറും. പിന്നെയാണു രാക്കുളിയും അത്താഴവും വിശ്രമവും.

ചോദിച്ചൊന്നും വാങ്ങില്ല; എങ്കിലും പണം വന്നു കുമിയും. പേരിണ്റ്റെയും പണത്തിണ്റ്റെയും പ്രതാപത്തിണ്റ്റെയും കാലമായിരുന്നു അത്‌. തൃശ്ശൂരിലെ ഒരു പ്രമുഖവ്യാപാരകുടുംബത്തില്‍ നിന്നുള്ള വിവാഹവും ഒന്നിനൊന്നു വ്യത്യസ്തരായ ഒന്‍പതു മക്കളുമായി ജീവിതം നിറഞ്ഞുതുളുമ്പിയിരുന്ന കാലം. കിട്ടുന്നതും അതിലധികവും മറ്റുള്ളവര്‍ക്കുവേണ്ടി ചെലവാക്കുന്നതിലായിരുന്നു അദ്ദേഹം ആനന്ദം കണ്ടെത്തിയിരുന്നത്‌. ആഘോഷങ്ങള്‍ക്കു പോകുമ്പോള്‍ ടൂറിസ്റ്റ്‌-ടാക്സിയിലായിരിക്കും; കൂടെ ഉള്ളവര്‍ക്കെല്ലാം 'കാഡ്ബറീസ്‌' ചോക്ളെറ്റും 'പാരി' മിഠായിയും. തിരിച്ചുവരുമ്പോഴേക്കും കയ്യിലെ കാശെല്ലാം തീര്‍ന്നിരിക്കും. അപ്പോള്‍ 'ആനവണ്ടി'യില്‍ യാത്ര. കൂടെയുള്ളവര്‍ക്ക്‌ 'നാരങ്ങാസത്തു' മിഠായിയും 'പല്ലി'മിഠായിയും ആയി തരംതാഴും. തനിക്കു പിന്നെ ഒന്നുമേ വേണ്ടല്ലോ, കാപ്പിയും 'സിസ'റുമല്ലാതെ. അക്കാലത്താണ്‌ 'Malabar Chronicle' എന്നൊരു ഇംഗ്ളീഷ്‌-ദിനപ്പത്രത്തിണ്റ്റെ എഡിറ്ററാകുന്നത്‌. എന്തുകൊണ്ടോ അതു തുടര്‍ന്നില്ല. ഒന്നിലും ഉറച്ചുനില്‍ക്കുന്ന പ്രകൃതം പണ്ടേയില്ലല്ലോ.

ഭാഗ്യവശാല്‍, 'ഇന്നു റൊക്കം, നാളെ കടം' എന്നായിരുന്നത്‌ 'ഇന്നു കടം, നാളെ റൊക്കം' എന്നാവുന്നതിനുമുന്‍പ്‌, അതിനകം പഠിച്ചുദ്യോഗസ്ഥരായ മക്കള്‍ക്കൊപ്പം ബാംഗളൂരിലേക്കു ചേക്കേറേണ്ടി വന്നു അദ്ദേഹത്തിന്‌. പ്രായാധിക്യവും ദേഹാസ്വാസ്ഥ്യവും വകവയ്ക്കാതെ, പ്രവാസികളുടെ ആദ്യകാലദിനപ്പത്രമായ 'കര്‍ണാടക മലയാളി'യുടെ പത്രാധിപരുമായി അവിടെ. അതും പക്ഷെ അധികം നീണ്ടുനിന്നില്ല. എങ്കിലും കാത്തിരുന്നെഴുതിക്കുന്ന ഗൈഡുപുസ്തകക്കാരുടെ നീണ്ട നിര അദ്ദേഹത്തെ വീണ്ടും ഇംഗ്ളീഷധ്യാപകനാക്കി. അന്നത്തെ പ്രമുഖരായ ഇംഗ്ളീഷധ്യാപകരുടെ പേരുവച്ചായിരുന്നു ഇദ്ദേഹമെഴുതിയ ഗൈഡുകള്‍ അച്ചടിച്ചുപുറത്തുവന്നിരുന്നത്‌ എന്ന കാര്യം പാവം അറിഞ്ഞിരുന്നില്ല. അതെന്തായാലും തൊണ്ണൂറാംവയസ്സൊപ്പിച്ചു മരിക്കുംവരെ കുറഞ്ഞതെങ്കിലും സ്വന്തമായൊരു വരവുണ്ടാക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ഒന്‍പതുമക്കള്‍ യഥാശക്തി ധനസഹായം ചെയ്തതുകൂടിയായപ്പോള്‍ അദ്ദേഹത്തിണ്റ്റെയും സഹധര്‍മിണിയുടെയും കഷ്ടപ്പാടിനെല്ലാം ഒരറുതിയായി ജീവിതത്തിണ്റ്റെ ഉത്തരാര്‍ധത്തില്‍.

മരിച്ചപ്പോഴാണ്‌ അദ്ദേഹത്തിന്‌ സ്വാതന്ത്യ്രസമരസേനാനിപ്പെന്‍ഷന്‍ കൊടുത്തില്ലല്ലോ എന്ന്‌ ഇന്നത്തെ ചില പ്രമുഖ കോണ്‍ഗ്രസ്‌-നേതാക്കള്‍ കണ്ണീരൊഴുക്കിയത്‌. എന്‍. ആര്‍. സ്വാമിയുടെ അഭിമാനം അതിനു വഴങ്ങുകയുമില്ലായിരുന്നുപോല്‍ (വാചകശൈലി അദ്ദേഹത്തില്‍നിന്നുതന്നെ കടമെടുത്തത്‌).

എന്‍. ആര്‍. സ്വാമി എണ്റ്റെ അമ്മയുടെ മൂത്തസഹോദരനായിരുന്നു; അതായത്‌ എണ്റ്റെ വല്യമ്മാവന്‍.

Monday 22 August 2016

ഫെര്‍ഡിനന്റ്




ഏറ്റവും നല്ല ചങ്ങാതി ആരെന്നു ചോദിച്ചാല്‍ നാലുവയസ്സുള്ള എണ്റ്റെ കൊച്ചുമകന്‍ പറയുക 'ഫോര്‍ട്ടിണൈന്‍' (49) ആണെന്നാണ്‌. കുറെ ഗവേഷണത്തിനുശേഷമാണ്‌ മനസ്സിലായത്‌ അത്‌ സ്വന്തംക്ളാസ്സിലുള്ള ' ഫെര്‍ഡിനന്റ്' ആണെന്ന്‌. അക്ഷരത്തിനുമുന്‍പ്‌ അക്കം പഠിപ്പിച്ചപ്പോള്‍ ഫെര്‍ഡിനന്റ്, 'ഫോര്‍ട്ടിണൈന്‍' ആയിമാറി.

ജയിലിലെ കൈതി-നമ്പറും പോലീസ്‌-സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍-നമ്പറും പേരിനു പകരമാണെന്നു കേട്ടിട്ടുണ്ട്‌ (പേരിനു മാത്രമാണോ എന്നറിയില്ല). ടോക്കണ്‍ നമ്പറും എ.ടി.എം.-നമ്പറും ആളിന്നപരം. 'ആധാര്‍' നമ്പറും വ്യത്യസ്തമല്ലല്ലോ. കുറെക്കഴിയുമ്പോള്‍ നമ്മളെല്ലാരും വെറും അക്കമായി മാറും. ഇപ്പോള്‍തന്നെ ചില അന്താരാഷ്ട്രക്കമ്പനികളില്‍ ജീവനക്കാര്‍ വെറും നമ്പറല്ലേ. ആളുവില കല്ലുവില പുല്ലുവില!

നമ്പര്‍ കൊണ്ടുള്ള ഒരു ഗുണം അവയെ എങ്ങിനെയും തട്ടിക്കളിക്കാം എന്നുള്ളതാണ്‌; പ്രത്യേകിച്ചും കമ്പ്യൂട്ടറില്‍. അക്ഷരത്തെയും തട്ടിക്കളിക്കാം എന്നു വന്നപ്പോള്‍ 'ആല്‍ഫ-ന്യൂമെറിക്‌' എന്ന സംവിധാനവുമായി. അക്ഷരവും അക്കവും ചേര്‍ത്തൊരു ഡിജിറ്റല്‍-മണിപ്രവാളം പുത്തന്‍കാലത്തു പഥ്യം.

ഡിജിറ്റല്‍-സാങ്കേതികവിദ്യയില്‍ എല്ലാം ഒന്നുകില്‍ പൂജ്യം, അല്ലെങ്കില്‍ പൂര്‍ണം. പൂജ്യത്തെയും ഒന്നിനെയും വച്ചുള്ള ഈ കളിയില്‍ ഇടയ്ക്കെന്തോ ചോര്‍ന്നുപോകുന്നില്ലേ? 'ഫോര്‍ട്ടിണൈന്‍' എന്നു വിളിച്ചാലും ' ഫെര്‍ഡിനന്റ്' എന്നു വിളിച്ചാലും വ്യത്യാസം തോന്നാത്തതും എന്നാല്‍ വ്യത്യാസപ്പെട്ടതുമായ ഒന്നുണ്ടല്ലോ, അതാണു ചോര്‍ന്നുപോകുന്നത്‌ - മനുഷ്യത്വം.

ഔദ്യോഗിക ജീവിതത്തില്‍ ഞാന്‍ 292 ആയിരുന്നു; എണ്റ്റെ അന്നത്തെ ഫോണ്‍ നമ്പര്‍ 271-ഉം (മനുഷ്യനും മെഷീനും തമ്മില്‍ വ്യത്യാസമറിയാത്തതിനാല്‍ രണ്ടും എല്ലാവര്‍ക്കും ഒന്നാക്കാന്‍ ശ്രമിച്ചു തോറ്റു വിവരസാങ്കേതികവിദ്യക്കാര്‍). ദേശത്തും വിദേശത്തുമായി കുറേക്കാലം കഴിഞ്ഞതുകൊണ്ടാണ്‌ ഒന്നാംതലമുറയിലെ രണ്ടക്കസംഖ്യ ആകേണ്ടിയിരുന്ന ഞാന്‍ രണ്ടാംതലമുറയിലെ മൂന്നക്കസംഖ്യ ആയത്‌. തിരിച്ചറിയല്‍നമ്പറിലെ ആ 'രണ്ട്‌' വെറുതെ വച്ചതുമായിരുന്നു - ഒന്നാംതലമുറ ആരുമാവാതിരിക്കാന്‍ മൂന്നാംതലമുറ കണ്ടുപിടിച്ച സൂത്രം. അവര്‍ക്ക്‌ ഒന്നാംതലമുറയെപ്പറ്റി ഒന്നുമറിയില്ലായിരുന്നു. ഇതാണു ഡിജിറ്റല്‍-രാഷ്ട്രീയം. കമ്പ്യൂട്ടര്‍കാര്‍ക്കു ബഹു കൂറാണ്‌, കാശുകൊടുക്കുന്നവരോട്‌.

അക്കാലങ്ങളില്‍ (1980-90) ഞങ്ങളുടെ ഇടയിലെ ഫലിതമായിരുന്നു, "Look Alive! You Can be Replaced by a Button!" എന്നത്‌. "ജീവനുള്ളതുപോലെ ഇരിക്കൂ; ഇല്ലെങ്കില്‍ ഒരു ബട്ടണ്‍ മതി നിങ്ങള്‍ക്കു പകരം," എന്ന്‌. അന്ന്‌ കമ്പ്യൂട്ടര്‍ വന്നുതുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ; എന്നിട്ടുപോലും. ഇന്നോ, നിങ്ങള്‍ ഒരു ബട്ടണ്‍ കൂടിയല്ല - വെറും 'ആല്‍ഫ-ന്യൂമെറിക്‌' (അക്ഷരക്കം)! ഒരു സിനിമാപ്പാട്ടു കടമെടുത്താല്‍, "ആണല്ലാ, പെണ്ണല്ലാ അടിപൊളിവേഷം!"

കളിപ്പേരിടല്‍ മലയാളികളുടെ കലാപരിപാടിയാണ്‌, നാട്ടിലായാലും മറുനാട്ടിലായാലും. മറ്റുള്ളവരെ ഇത്രയും പരിഹസിക്കുന്ന മറ്റൊരു സമുദായത്തെയും കണ്ടിട്ടില്ല എണ്റ്റെ ഏഴു പതിറ്റാണ്ടു ജീവിതത്തില്‍. ആശാന്‍മാരുടെ മണ്ടയ്ക്കുതന്നെയാണ്‌ നമ്മുടെ പേരുവയ്പ്പിനും പാരവയ്പ്പിനും വിദ്യാരംഭം കുറിക്കുന്നത്‌. നമ്മുടെ ഗുരുനാഥന്‍മാരെ വിളിക്കാന്‍ കുറുക്കന്‍, കൊറ്റി, ചുണ്ടെലി, മിശറ്‌ തുടങ്ങി പക്ഷിമൃഗാദികളുടെ പേരും സോഡാക്കുപ്പി, ഊശി (തൂശി/സൂചി), ചെണ്ട, ചക്ക്‌ തുടങ്ങി സാധനസാമഗ്രികളുടെ പേരും ഇടംകയ്യന്‍, സെവറല്‍ കളേര്‍സ്‌, വിഷവടി, ലൌഡ്‌ സ്പീക്കര്‍, കൈമണി, കഷണ്ടി തുടങ്ങി വ്യക്തിപ്രകൃതങ്ങളുടെ പേരും എല്ലാം നാം ക്ഷാമമില്ലാതെ കണ്ടെടുത്തുപയോഗിച്ചു. എന്നിട്ടും നമ്മള്‍ അത്രയ്ക്കൊന്നും ഗുരുത്വം(കുരുത്തം)കെട്ടുപോയില്ല എന്നതൊരത്ഭുതം തന്നെ. നമ്മുടെ ഗുരുനാഥന്‍മാരും മോശക്കാരായിരുന്നില്ലല്ലോ പേരിടല്‍പരിപാടിയില്‍.

അതൊക്കെ കുട്ടിക്കളികളായിരുന്നു. വീട്ടുകാരുടേയും കൂട്ടുകാരുടേയും നാട്ടുകാരുടേയും സഹായസഹകരണങ്ങളോടെ നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പേരുവയ്ക്കുന്നത്‌ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തില്‍. പാണ്ടി, വിഷം, മരപ്പെട്ടി, സായിപ്പ്‌, ആനവിഴുങ്ങി, മൊന്തന്‍പഴം, അമുക്കന്‍, കൊണ്ടോട്ടി, കുറുന്തോട്ടി, ദുര്‍വാസാവ്‌, ഗാന്ധി എന്നിങ്ങനെ വൊക്കാബുലറി വളര്‍ന്നുവലുതായി.

പിന്നെ മുതിര്‍ന്നപ്പോള്‍, തലനിറയെ പൂചൂടുന്ന ബുഖാരിപ്പെണ്ണ്‌ 'പൂക്കാരി' ആയി; കുയില്‍നാദമുള്ള ലോകഭാരതി 'വിവിധ്‌-ഭാരതി' ആയി. പിന്നെ ഇന്ദിരാഗാന്ധി വന്നു, ശാരദ വന്നു, ഒട്ടകം വന്നു, സാമന്ത ഫോക്സ്‌ വന്നു, മാര്‍ട്ടീന വന്നു, ഷരപ്പോവ വന്നു. ആണുങ്ങളില്‍ മെക്സിക്കന്‍, മധുപന്‍, കരുണാകരന്‍, ഭൂട്ടോ, കിസ്സിംഗര്‍, സുല്‍ത്താന്‍, ഗുണ്ട്‌, ബുള്‍, ..... ഓര്‍ത്തുനോക്കിയാല്‍ എന്തെല്ലാം പേരുകള്‍ നമ്മളിട്ടു, നമുക്കിട്ടു!

സ്വയം തിരഞ്ഞെടുക്കുന്നതല്ല സ്വന്തമെന്ന പലതും. അമ്മയച്ഛന്‍മാരെപോലും നാം തിരഞ്ഞെടുക്കുന്നതല്ലല്ലോ. കുലവും ജാതിയും മതവുമെല്ലാം നമ്മില്‍ ആരോപിക്കുന്നതാണ്‌. പേരും മറ്റുള്ളവര്‍ തരുന്നതാണു നമുക്ക്‌. നടക്കട്ടെ, നടക്കട്ടെ; വഴിപോലെ നടക്കട്ടെ. ഇനിയിതെല്ലാം മാറ്റിയാലും പോയിച്ചാടുന്നതോ മറ്റൊരു കുഴിയിലായിരിക്കാം. അതുകൊണ്ടായിരിക്കാം 'കുന്തംകുലുക്കി'- ഷേക്സ്പിയര്‍, "പേരിലെന്തിരിക്കുന്നു?" ("What is in a name?") എന്നു കുറിച്ചിട്ടത്‌. ഇന്നാണെങ്കില്‍, എന്തിലെന്തിരിക്കുന്നു?

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...