കുട്ടിക്കാലങ്ങളിൽ
മലയാളപത്രങ്ങളിലൊക്കെ, പ്രത്യേകിച്ച് കിഴക്കൻപത്രങ്ങളിൽ കണ്ടിരുന്ന ഒന്നായിരുന്നു, “ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ”. പിന്നിങ്ങോട്ടു ഗോവയിൽ
എഴുപതുകളിലെത്തിച്ചേർന്ന കാലത്തും ഇവിടത്തെ പത്രങ്ങളായ പത്രങ്ങളിലെല്ലാം ഇത്തരം ‘താങ്ക്സ് ഗിവിംഗ്’ സ്ഥിരമായിക്കാണാറുണ്ടായിരുന്നു. ഇന്ന് അവയുടെ എണ്ണം കുറഞ്ഞെന്നു
തോന്നുന്നു. ഒരുപക്ഷെ ആളുകൾ
നന്ദികെട്ടവരാകുന്നതാകാം. അല്ലെങ്കിൽ
ഉദ്ദിഷ്ടകാര്യങ്ങൾ നടക്കാത്തതാവാം;
എന്തു ചോദിച്ചാലും ദൈവം തരണമെന്നില്ലല്ലോ. ഇടനിലക്കാരായി പ്രാർഥിക്കാൻ ആളെണ്ണം
കൂടിയപ്പോൾ ശല്യമൊഴിവാക്കുന്നതുമാവാം.
നന്ദി ആരോടു
ചൊല്ലേണ്ടു? ചെയ്യേണ്ട കാര്യം ചെയ്തു
തരുന്നവരോടോ, ചെയ്യാൻപാടില്ലാത്ത കാര്യം ചെയ്തുതരുന്നവരോടോ?
നന്ദിമാത്രം
പ്രതീക്ഷിക്കുന്നവരോടോ, നന്ദികൂടി പ്രതീക്ഷിക്കാത്തവരോടോ?
നമ്മൾ
പലപ്പോഴും മറക്കുന്നതും മറയ്ക്കുന്നതും അറയ്ക്കുന്നതും വെറുക്കുന്നതും എല്ലാം
ആരോടെങ്കിലും നന്ദി ചൊല്ലേണ്ടിവരുമ്പോഴാണ്.
വെള്ളക്കാരുടെതരം വേണ്ടതിനും വേണ്ടാത്തതിനുമുള്ള നന്ദിപ്രകടനമില്ല നമുക്ക്. അതുകൊണ്ടാവാം ‘നന്ദി’ എന്ന വാക്കുതന്നെ
നമുക്കു മര്യാദയ്ക്കില്ലാത്തത്. ‘നന്ദി’ തന്നെ ‘നന്നി’ ആയിപ്പോയില്ലേ.
നന്ദികേടുകൊണ്ടല്ല, മറിച്ച് നമ്മുടെ കൃതജ്ഞത
മറ്റൊരു രീതിയിലാണ് പ്രകടിപ്പിക്കപ്പെടുന്നത്.
ഒരു കൺതിളക്കത്തിലും ഒരു പുഞ്ചിരിയിലും ഒരു ചുണ്ടനക്കത്തിലും ഒരു തലോടലിലും
ഒരു തലകുനിക്കലിലും ഒരു കൈകൂപ്പലിലുമൊക്കെ അതൊതുങ്ങും. അല്ലെങ്കിൽ ഒതുക്കും.
നോർവേയിലായിരുന്നപ്പോൾ
തലങ്ങും വിലങ്ങും കേട്ടിരുന്ന വാക്കായിരുന്നു ‘തക്ക്’ (Takk); എന്നുവച്ചാൽ ‘താങ്ക്സ്’. ഞാൻ ആദ്യം പഠിച്ച നോർവീജിയൻ വാക്കും അതായിരുന്നിരിക്കണം. അവരുടെ കൂടെക്കൂടെയുള്ള നന്ദിപ്രകടനം ഒരു
ദേശീയവിനോദമെന്നും മാറാരോഗമെന്നുമൊക്കെ കളിയാക്കപ്പെടാറുണ്ട്. വളരെ നന്ദിയുണ്ടെങ്കിൽ ‘തുസേൻ
തക്ക്’ (Tusen takk) എന്നു പറയും - ആയിരം നന്ദി, വെരി മെനി താങ്ക്സ്. അതു ഞാൻ
ഒരിക്കൽ ഒരു സഹപ്രവർത്തകനോടു പ്രയോഗിച്ചു.
അയാളൊരു മുന്നറിയിപ്പു തന്നു: ‘തുസേൻ തക്ക്’ വരെ കൊള്ളാം; പക്ഷെ ‘തുസേൻ
തുസേൻ തക്ക്’ (ആയിരമായിരം നന്ദി) പറഞ്ഞാൽ കളി മാറും. അത്രയ്ക്കു നന്ദി പറഞ്ഞാൽ എന്തോ പന്തികേടു
മണക്കുമത്രേ നോർവേക്കാർ. എന്താല്ലേ? നമ്മുടെ രാഷ്ട്രീയക്കാരെ
അവരറിയുമായിരിക്കും!
നമ്മുടെ
കലാസാഹിത്യരാഷ്ട്രീയപരിപാടികളിൽ കണ്ടിട്ടില്ലേ, കൃതജ്ഞതാപ്രകടനത്തിന്റെ നീട്ടവും നേട്ടവും. അരങ്ങിൽ ‘സ്വന്തം
പേരിലും മറ്റൊന്നിന്റെ പേരിലും’ എന്നു തുടങ്ങുമ്പോൾ പൊതുജനം
സദസ്സു കാലിയാക്കും. ഗോവ
സാഹിത്യകൂട്ടായ്മയിലെ പി. എൻ. ശിവശങ്കരൻ പറയും, താൻ എന്തു
പരിപാടി ഒരുക്കിയായാലും അവസാനം എങ്ങിനെയോ നന്ദിപ്രകടനം എന്ന ആർക്കുമിഷ്ടമല്ലാത്ത
ചുമതല എന്നും തന്റെ തലയിൽതന്നെ വന്നിവീഴുമെന്ന്.
തന്നെ വേറൊന്നിനും കൊള്ളാത്തപോലെ!
പൂച്ച നന്ദി
കെട്ടതത്രേ, കാര്യസാധ്യത്തിനുള്ള
ഇണക്കംമാത്രമേയുള്ളൂ. പരശ്രദ്ധകിട്ടുന്നില്ലെന്നു
തോന്നിയാൽ മറ്റൊരിടത്തേക്കു ചേക്കേറും.
പട്ടിക്കങ്ങനെയല്ല. കൂറും
നന്ദിയും ഒരിക്കലുണ്ടായാൽ പിന്നെ വിട്ടുമാറില്ല.
തമിഴിലൊരു പാട്ടുണ്ട്, “ഒരേയൊരു ഊരിലെ ഒരേയൊരു
രാജ...”. അദ്ദേഹത്തിന്റെ
റാണി ഒൻപതു പെറ്റു. അതിൽ ഒന്നുകൂടി ഗുണംപിടിച്ചില്ല;
അവർ ഓരോരോ വഴിക്കു പോയി.
ഒടുവിൽ രാജാവ് ഒരു നായയെ വളർത്തി സന്തോഷമായി ജീവിച്ചു എന്നു കഥ.
ചിലർക്കൊരു
സ്വഭാവമുണ്ട്. കേവലം ഒരു മൊട്ടുസൂചി
ആയിരിക്കാം; ഒരിക്കൽ
തന്നാൽ ജീവിതകാലം മുഴുവൻ അതിനെപ്പറ്റി ഓർമിപ്പിച്ചുകൊണ്ടേയിരിക്കും നിവൃത്തിയില്ലാതെ അവരുടെ സഹായം ഒരുപക്ഷെ
നമ്മളെപ്പോഴോ എടുത്തിരിക്കും; അതും വച്ച് ജീവിതകാലം മുഴുവൻ
വിലപേശും. എല്ലാമങ്ങ്
വിട്ടെറിഞ്ഞുകൊടുത്താലോ എന്നു തോന്നിപ്പോകും അവസാനം.
എന്നാലോ
നന്ദിയേ പ്രതീക്ഷിക്കാത്തവരുണ്ട്. അടുത്തിടെ (സെപ്റ്റംബർ, 2016) തമിഴ്നാടുമായുള്ള
കാവേരിവെള്ളത്തർക്കത്തെച്ചൊല്ലി കർണാടകം തിളച്ചു മറിഞ്ഞ ദിവസങ്ങളിൽ കേരള-തമിഴ്നാട്
ഹൈവേയിലോടുന്ന കർണാടകവണ്ടികളെ തമിഴ്നാടുപോലീസ് ഒരു പോറലുമേല്ക്കാതെ മുന്നൂറിലധികം
കിലോമീറ്റർ അകമ്പടി സേവിച്ചു സംരക്ഷിച്ചതായി കണ്ടു. അതിർത്തി കടത്തിവിട്ട ഉടനെ യാതൊരു ഭംഗിവാക്കിനും
നിൽക്കാതെ അവർ തിരിച്ചുള്ള വണ്ടികൾക്കു സംരക്ഷകരായി തിരിച്ചുപോയത്രേ. ഒരു കൈ ചെയ്യുന്നത് മറുകൈ
അറിയിക്കാത്തവർ. അത് ഭാരതീയസംസ്ക്കാരം.
ആഹാരത്തിന്
നന്ദി. സൗഹൃദത്തിന് നന്ദി. ചീത്ത ചെയ്യാത്തതിന്, തല്ലാത്തതിന്, കൊല്ലാത്തതിന്
നന്ദി. ഇതെല്ലാം, ഒരു
‘ഗിഫ്റ്റ്’ കൊടുത്താൽ താമസിയാതെ ‘റിട്ടേൺ ഗിഫ്റ്റ്’ പ്രതീക്ഷിക്കുന്ന
മാന്യന്മാരുടേതാണെന്നോർക്കുക.
പിറന്നാൾ-പാർട്ടി കഴിഞ്ഞാൽ റിട്ടേൺ-ഗിഫ്റ്റ് ഇല്ലെങ്കിൽ പിള്ളേർ
പിണങ്ങുമെന്ന സ്ഥിതിയിലേക്കെത്തിയിരിക്കുന്നു കാര്യങ്ങൾ.
കൈനീട്ടം
പണ്ടേ പതിവുണ്ട്. അത് സന്തോഷത്തോടെ
അറിഞ്ഞുകൊടുക്കുന്നതാണ്. ഒരു തരത്തിൽ ‘ടിപ്സ്’ (Tips), ‘ബക്ഷീസ്’ എന്നു ഭാരതീയം.. കൈനീട്ടം വലുതാകുമ്പോൾ കൈനേട്ടം ആകും. അതു കുറെക്കൂടി വലുതാകുമ്പോൾ കാണിക്ക
ആവും. ചോദിച്ചുവാങ്ങുമ്പോൾ ‘ചായ്-പാനി’. വിരട്ടി വാങ്ങുമ്പോൾ ‘ഹഫ്ത’ ആകും. അതു വലുതായാൽ കൈക്കൂലി ആകും. ‘ഗിഫ്റ്റ്’ ഇവയെ എല്ലാം വർണക്കടലാസ്സിൽ പൊതിയും!
ഒരാൾ
വീട്ടിൽവന്നാൽ ഒരു പാത്രം വെള്ളം,
ഉള്ളതുപോലെ ഓണം.
സമ്മാനിക്കുന്നതും (‘സമ്യക്കാകുംവണ്ണം മാനിക്കൽ’
എന്നു പദാർഥം) സ്വീകരിക്കുന്നതും യാതൊരു ഉപാധിയുമില്ലാതെയാണ്
നമുക്ക്. അതൊരു കടമയും അവകാശവുമാണ്
നമുക്ക്. വെള്ളക്കാർക്ക് ഒരു കപ്പു
കാപ്പിക്കുകൂടി ‘താങ്ക്സ്’ പറഞ്ഞേതീരൂ. മുട്ടിയാൽ ‘സോറി’,
മുട്ടിയില്ലെങ്കിൽ ‘താങ്ക്സ്’; കൊന്നാൽ ‘സോറി’, കൊന്നില്ലെങ്കിൽ
‘താങ്ക്സ്’!
ഇനിയൊരു ഇടപാടുണ്ട് - പ്ലീസ്! ഇനിയുമുണ്ട്: ‘കൺഗ്രാജൂലേഷൻസ്’
('Congratulations') - ‘അഭിനന്ദനങ്ങൾ’; ഇനിയുമൊന്ന്
‘ഓക്കെ’ ('Okay').
‘സോറി, ഞാൻ നിന്നെ കൊന്നോട്ടേ
പ്ളീസ്. ഒക്കെക്കഴിഞ്ഞു, ഓക്കെ. നിന്നുതന്നതിനു
താങ്ക്സ്. ചത്തുതന്നതിനു കൺഗ്രാജുലേഷൻസ്’,
എന്ന മട്ട്.
താങ്ക്സ്, ശുക്രിയ, ധന്യവാദ്, ഉബ്രിഗാദ്, തക്ക്;
പ്ളീസ്; സോറി, മാഫ്
കീജിയേ, മാഫി മുശ്കിൽ; കൺഗ്രാജുലേഷൻസ്,
അഭിനന്ദൻ - എന്തോ
ഭാരതീയരുടെ ഒറിജിനൽ വാമൊഴിവഴക്കത്തിൽ ഇതുപോലെയൊന്നും വാക്കുകളില്ല. നമ്മളത്രയ്ക്കു മോശക്കാരൊന്നുമല്ലല്ലോ പണ്ടേ! പിന്നെന്താ? നന്ദി നമുക്കു മനസ്സിലാണ്. അതുകൊണ്ടു വായിലെത്താൻ വൈകും. നന്ദി പറച്ചിലല്ല, പ്രകാശനമാണു
നമുക്ക്. ഒരു പുഞ്ചിരി. അതു മതി.
അതുമാത്രം മതി, നമുക്കു നന്ദി പ്രകടിപ്പിക്കാൻ.
No comments:
Post a Comment