കര്‍ണാടകവും
തമിഴ്നാടുമായി കാവേരിവെള്ളത്തര്ക്കം. ഈ ആഴ്ച്ച (12 സെപ്റ്റംബര്‍ 2016) നടന്ന
അക്രമസംഭവങ്ങളിൽ സ്ഥാവരജംഗമവസ്തുക്കൾ മാത്രമല്ല
മാധ്യമപ്രവർത്തകയായ എന്റെ മകളും അവളുടെ ഛായാഗ്രാഹകനുംവരെ കര്‍ണാടകത്തിൽ
ആക്രമിക്കപ്പെട്ടു. തൊട്ടുമുന്പുനല്കിയ കൂടിക്കാഴ്ച്ചയിൽ, സമരം സമധാനപരമായിരിക്കുമെന്ന് മുഖ്യമന്ത്രി പതിവുമാതിരി കുറുപ്പിന്റെ ഉറപ്പുനല്‍കിയിരുന്നു. അതിനു തൊട്ടുപിറകെയാണ് ഈ കാപാലികനൃത്തം. സംഗതി 'ലൈവ്' ആയിക്കണ്ട ഞങ്ങൾ ഒന്നുംചെയ്യാനാകാതെ
തരിച്ചിരുന്നു. ഭാഗ്യവശാല്‍ അധികം പരിക്കുകളില്ലാതെ അവർ രക്ഷപ്പെട്ടു.
സ്ഥിതി വളരെ ക്ഷോഭജനകമായിരുന്നിട്ടും ഒരു കുഞ്ഞിപ്പോലീസും
സംഭവസ്ഥലത്തില്ലായിരുന്നു എന്നത് ദുരൂഹമായിത്തുടരുന്നു.
ഉച്ചന്യായാലയം
ഇടപെട്ട ഒരു പൊതുപ്രശ്നം. അതു തെമ്മാടികളുടെ കയ്യില്‍കൊടുത്ത്
അടിച്ചുതീര്ക്കുവാന്ശ്രമിച്ച സര്‍ക്കാറിന്റെ ഔദ്ധത്യം സമ്മതിക്കണം. ചളിക്കുണ്ടിലെ
സ്വന്തം നിലനില്‍പ്പിനായി രാഷ്ട്രീയക്കാര്‍ എതുവരെ താഴും എന്നതിന് വേറൊരു ഉദാഹരണം
വേണ്ട.
സമരം, ബന്ദ്, ഹര്‍ത്താൽ, പണിമുടക്ക്, സ്റ്റ്രൈക്ക്, രാസ്താ-രോക്കോ
- പേരിലെന്തിരിക്കുന്നു? എല്ലാം ഒരു മാതിരി തരികിട പരിപാടി. ഒരു
കാലത്ത് ശക്തമായി, യുക്തമായി, വ്യക്തമായി
ഉപയോഗിച്ചിരുന്ന സമരമുറകള്‍ ഇന്ന് തന്‍കാര്യസിദ്ധിക്കായി ദുരുപയോഗം
ചെയ്യപ്പെടുന്നു. പൊതുജനത്തെ, പ്രത്യേകിച്ചു ചെറുപ്പക്കാരെ
പമ്പരവിഡ്ഢികളാക്കുന്നു കാട്ടുകള്ളന്മാര്. അവരെ സമരമുഖത്തിലേക്കിറക്കിവിട്ടിട്ട്
സുഖിക്കുന്നു രാഷ്ട്രീയപ്രഭുക്കൾ. ഏതെങ്കിലും ഒരു നേതാവിന്റെ
വെള്ളക്കുപ്പായത്തിനുമേല് ഒരിത്തിരി ചെളി
വീണിട്ടുണ്ടോ ഇന്നോളം? അന്നത്തിനായി രാവും പകലും
പണിയെടുക്കുന്ന നമ്മുടെ മക്കളുടെ വയറ്റിലല്ല സമരക്കാര്‍ ചവിട്ടേണ്ടിയിരുന്നത്. ആ
ചവിട്ട് രാഷ്ട്രീയക്കാരുടെ വളര്‍ന്നുവളര്‍ന്നുവരുന്ന കുടവയറില്‍വേണ്ടിയിരുന്നു.
എന്റെ സങ്കടം അതിലല്ല. യാതൊരു
തത്ത്വദീക്ഷയുമില്ലാത്ത തടിയന്രാഷ്ട്രീയക്കാർ പറയുന്നതു
വിശ്വസിച്ച്, കൊടുക്കാനും കൊള്ളാനും കൊല്ലാനും ചാകാനും
തയ്യാറാകുന്ന ആ ബുദ്ധിശൂന്യരുണ്ടല്ലോ, അവരെപ്രതിയാണ് എന്റെ അനുതാപം.
വിമോചനസമരം
കണ്ടും കേട്ടുമാണ് ഞാൻ വളര്‍ന്നത്. ആരൊക്കെയോ എന്തൊക്കെയോ വിളിച്ചുപറയുകയും ആരോക്കെയോ
എന്തൊക്കെയോ ചെയ്തുകൂട്ടുകയും ചെയ്തതായാണോര്മ. ജാഥ, ചൂരല്‍പ്രയോഗം,
വെടിവയ്പ്പ്, മരണം, അനുശോചനം,
കൊള്ളിവയ്പ്പ്, പന്തംകൊളുത്തിപ്രകടനം,
കുത്തിയിരിപ്പുസത്യാഗ്രഹം, നിരാഹാരസത്യാഗ്രഹം,
ജെയില്നിറയ്ക്കൽ - ഇതെല്ലാമായിരുന്നു
അന്നത്തെ ബാലപാഠങ്ങള്‍.
കോളേജില്‍
ചേര്‍ന്നവര്‍ഷമാണ് ആദ്യമായി സമരമുഖം നേര്‍ക്കുനേർ കാണുന്നത്. ഭക്ഷ്യക്ഷാമം കൊടുമ്പിരികൊണ്ടിരുന്ന
കാലം. ബസ്സിറങ്ങിയത് പൊരിഞ്ഞ ലാത്തിച്ചാര്‍ജിനു നടുവില്‍. ഓടി. നഗരത്തിന്റെ ഊടുവഴികൾ നന്നായറിയാമായിരുന്നതുകൊണ്ട് എളുപ്പം ബസ്-സ്റ്റേഷനിലെത്തി,
വീട്ടിലേക്കു തിരിച്ചുപോകാന്‍. അവിടെയും പോലീസ്. തിരിച്ചോടുമ്പോള്‍
മനസ്സിൽ കരുതി, ഇനിയിതാവര്‍ത്തിക്കില്ലെന്ന്.
ഒന്നുകില്‍ സമരം; അല്ലെങ്കില്‍ വീട്ടിലിരിപ്പ്. അതിനിടയ്ക്കുള്ള
ചാഞ്ചാട്ടം നന്നല്ല.
പിന്നെക്കണ്ടത്
കാമ്പസ്-സമരങ്ങളാണ്. ലൊട്ടുലൊടുക്കുകാരണങ്ങള്ക്ക് ക്ളാസ്സ്-ബഹിഷ്കരണവും
മുദ്രാവാക്യം മുഴക്കലും പെണ്പിള്ളേരെ കാണിക്കാൻ കുറെ കയ്യാങ്കളിയും ചോരയൊഴുക്കലും. കോളേജ് വിട്ടാൽ തീരും സമരാവേശം. എങ്കിലും കക്ഷിരാഷ്ട്രീയമെന്തെന്നും എന്താകരുതെന്നും നേതാക്കളുടെ
തനിസ്വരൂപമെന്തെന്നും വെളിവാക്കിത്തന്നു അത്തരം സമരങ്ങള്‍.
പലപല
സമയങ്ങളിലായി ബന്ദെന്നും പിന്നെ ഹര്‍ത്താൽ എന്ന ചെല്ലപ്പേരിലും അറിയപ്പെട്ട സമരാഭാസത്തില്‍ അകപ്പെട്ട് നടന്നും
വലഞ്ഞും തളര്‍ന്നും, പഠിക്കാനും പണിയെടുക്കാനും ചെന്നെത്താന്മാത്രം മണിക്കൂറുകൾ നശിച്ചുപോയപ്പോള്‍ ഇവയ്ക്കെതിരെ കടുത്ത അവജ്ഞതന്നെ ഉടലെടുത്തു.
ഇന്ത്യന്‍സ്വാതന്ത്യ്രസമരം
കഴിഞ്ഞശേഷം ഒരൊറ്റ സമരം കറപുരളാത്തതായുണ്ടോ?
ഗോവയിലെ കൊങ്കണിസമരത്തില് കുടുങ്ങി മൂന്നാലുദിവസം തീ തിന്നതു മറക്കാനാകുന്നില്ല.
ഒരിക്കല്‍ അതിരാവിലെ നെടുമ്പാശ്ശേരിയിലിറങ്ങി അന്തിവരെ അനങ്ങാനാവാതെ
ഇരിക്കേണ്ടിവന്നതും മറക്കാനാവില്ല. ബറോഡയില്‍ ഒരു രാത്രിമുഴുവന്‍ പോലീസ്-വലയത്തില്‍
റെയില്‍വേസ്റ്റേഷനിൽ കുത്തിയിരിക്കേണ്ടിവന്നതും. മുല്ലപ്പെരിയാറായാലും കാവേരി ആയാലും മഹാദായി
ആയാലും നര്‍മദ ആയാലും 'വെള്ളംകുടി'ക്കുന്നതു
പാവം നാട്ടുകാർ!
സഹനസമരം, സത്യാഗ്രഹം, ഗാന്ധിമാര്‍ഗം, വിപ്ളവം, വിമോചനം
എന്നെല്ലാം വെള്ളപൂശി, രാഷ്ട്രീയക്കാരുടെ സ്വന്തം
താത്പര്യങ്ങള്‍ - കച്ചവടം, പണിശാലകള്‍,
കള്ളക്കടത്ത്, പണമിടപാട് - സംരക്ഷിക്കാനല്ലേ ഇവയെല്ലാം?
വെള്ളസേനകളും വാനരസേനകളും ചെമപ്പുസേനകളും പച്ചസേനകളും മഞ്ഞസേനകളും കറുപ്പുസേനകളും
നമ്മുടെ താല്പര്യങ്ങളാണോ നോക്കിനടത്തുന്നത്? നിറഞ്ഞുനില്ക്കുന്ന
യുവതയേയും പതഞ്ഞുനില്ക്കുന്ന നിരാശതയേയും പൊരിഞ്ഞുനില്‍ക്കുന്ന
രാഷ്ട്രീയാന്തരീക്ഷത്തേയും ചീഞ്ഞുനില്‍ക്കുന്ന സാമൂഹ്യസ്ഥിതിയേയും മുതലെടുക്കുന്നു
ഈ ശവസേനകള്.
മന്ത്രവാദത്തിലും
മറ്റും പിണിയാളുകളുണ്ട്; ദുര്‍മന്ത്രവാദിയുടെ ചൊല്‍പ്പടിക്കൊത്ത് ആട്ടമാടുന്ന മന്ദബുദ്ധികള്‍. അത്തരം ആഭിചാരക്രിയകളില്‍നിന്ന്
ഒട്ടും ഭിന്നമല്ല രാഷ്ട്രീയക്കാരുടെ കൈക്രിയകള്‍.
രാഷ്ട്രീയക്കാര്‍
അറിഞ്ഞുതുടങ്ങിയിരിക്കുന്നു അവരുടെ അവസാനം എത്തിയിരിക്കുന്നെന്ന്. അതുകൊണ്ടാണ്
ഇത്ര പരാക്രമം. അണയാറായവിളക്കിന്റെ പരാക്രമം. രാഷ്ട്രീയരാക്ഷസന്മാരേ, സൂക്ഷിക്കുക. നിങ്ങള്‍ക്കിനി
തല്ലുകൊള്ളിപ്പട ഒട്ടുസൂത്രത്തില്കിട്ടുമെന്നാശിക്കേണ്ട. ചാക്കുകണക്കിനു
കാശെടുത്തുകൊടുത്ത് ക്വൊട്ടേഷന്‍ സംഘങ്ങളെത്തന്നെ നിയമിക്കേണ്ടിവരും. അവർ ഇന്നോ നാളെയോ നിങ്ങളെത്തന്നെ തിരിച്ചും കൊത്തും!
ജനാധിപത്യത്തിന്റെയും പൌരസ്വാതന്ത്യ്രത്തിന്റെയും ആണിക്കല്ലു തന്നെയാണ് പ്രതികരിക്കാനും പ്രതിഷേധിക്കാനും
പ്രതിരോധിക്കാനുമുള്ള അവകാശം. മറ്റുള്ളവരുടെ വ്യക്തിസ്വാതന്ത്യ്രത്തില്‍
കൈകടത്തുമ്പോഴാണ് ജനാധിപത്യവും പൌരസ്വാതന്ത്യ്രവും നോക്കുകുത്തികളാകുന്നത്. ഒരുപിടി
ദുര്മന്ത്രവാദികളുടെയും അവരുടെ പിണിയാളുകളുടെയും മുന്പിൽ
നമ്മൾ മൌനികളായിപ്പോകുന്നു.
മറിച്ചു
ചിന്തിച്ചാല്‍ മൌനത്തേക്കാള്‍ വലിയ ചെറുത്തുനില്പ്പുണ്ടോ? നിസ്സഹകരണമുണ്ടോ? കള്ളരാഷ്ട്രീയക്കാര്‍ എന്തുപറഞ്ഞാലും പ്രതികരിക്കാതെ മൌനികളായിരുന്നാല്
നമുക്കവരെ തോല്‍പ്പിക്കാനാകും.
അവസാനം നാം പഴിക്കേണ്ടത്
നമ്മളെത്തന്നെ. കാരണം നാം തന്നെയാണ് ഇപ്പറഞ്ഞ രാഷ്ട്രീയക്കോലങ്ങളെ
സൃഷ്ടിച്ചുവിട്ടത്. നമ്മള് തോറ്റുകൊടുക്കുമ്പോൾ അവര്‍ ജയിക്കുന്നു.
1 comment:
"അന്നത്തിനായി രാവും പകലും പണിയെടുക്കുന്ന നമ്മുടെ മക്കളുടെ വയറ്റിലല്ല സമരക്കാര്‍ ചവിട്ടേണ്ടിയിരുന്നത്. ആ ചവിട്ട് രാഷ്ട്രീയക്കാരുടെ വളര്‍ന്നുവളര്‍ന്നുവരുന്ന കുടവയറില്‍വേണ്ടിയിരുന്നു" ..... ചില സംഭവങ്ങള്‍ കാണുമ്പോള്‍, രാഷ്ടീയം കൊള്ളയ്ക്കും കൊള്ളിവെയ്പിനുമുള്ള മാര്‍ഗമായി മാത്രം കാണുന്ന ചില കോടിപതികളുടെ കുടവയറുകളില് ഗതികെട്ടവരുടെ ചവിട്ടു വീഴുന്ന കാലം അതിവിദൂരമല്ലെന്നു തോന്നുന്നു. സ്വാമിജി, രോഹിണി ചികിത്സക്കുശേഷം തിരിച്ചു ജോലിയില്‍ കയറിയെന്നു കരുതുന്നു.
Post a Comment