ഉപനയനം ബാലന്മാര്ക്കുള്ള ഒരു ചടങ്ങാണ് ചില സമുദായങ്ങളിൽ. ബ്രഹ്മചര്യം, ഗൃഹസ്ഥം, വാനപ്രസ്ഥം, സന്ന്യാസം എന്നീ നാലു ജീവിതസന്ധികളില്‍ ആദ്യത്തേതായ ബ്രഹ്മചര്യത്തിലേക്കുള്ള കാല്‍വയ്പ്പാണ് ഉപനയനം. അതുകഴിഞ്ഞാൽ സ്വന്തം കാര്യങ്ങൾ സ്വയം നോക്കുന്നതോടൊപ്പം ബ്രഹ്മചാരികള്‍ ഭക്ഷണം യാചിച്ചുവാങ്ങി ഭക്ഷിക്കണം എന്നാണു വയ്പ്പ്. വീടുവീടാന്തരം കയറിയിറങ്ങി, 'ഭവതി ഭിക്ഷാംദേഹി' എന്നു വീട്ടമ്മമാരോട് ഇരന്നുവാങ്ങിയ ആഹാരം മാത്രമേ കഴിക്കാവൂ. അതും ആവശ്യത്തിനുമാത്രം. പ്രകൃതിയേകുന്ന പരുക്കന്‍ജീവിതം പതറാതെ പയറ്റുവാന്‍ പരുവപ്പെടുത്തുന്ന പരിപാടി ആയി ഇതിനെ കരുതാം. അതൊക്കെ പണ്ട്. അടുത്തിടെ വളരെ വലിപ്പം വയ്പ്പിച്ചൊരു വാര്‍ത്ത വായിച്ചിരിക്കും, അമേരിക്കന്‍ പ്രസിഡണ്റ്റ് ഒബാമയുടെ മകള്‍ ഒരു ചെറിയ ഭക്ഷണശാലയില്‍ കൂലിയ്ക്കു പണിയെടുക്കുന്നതിനെപ്പറ്റി. ചെറുപ്പത്തിലേ അധ്വാനത്തിണ്റ്റെയും ആഹാരത്തിണ്റ്റെയും വില അറിയുവാന്‍ ഇത്തരം ശിക്ഷണങ്ങള്‍ സഹായിച്ചേക്കും.
ചില നേര്‍ച്ചകളുടെ ഭാഗമായും ഭിക്ഷ യാചിച്ചു വരുന്നവരുണ്ട്. നേര്ച്ചക്കാലങ്ങളിൽ ഭിക്ഷ കൊടുക്കുന്നതും ചില സമൂഹങ്ങൾ പുണ്യമായിക്കാണുന്നു. മിക്ക ആരാധനാലയങ്ങളുടെ മുന്‍പിലും യാചകരെ കാണാം. വഴിയോരങ്ങളിലും വണ്ടികളിലും വണ്ടിത്തിരക്കിലും കൈനീട്ടുന്നവരുണ്ട്. ഒറ്റയ്ക്കായും തെറ്റയ്ക്കായും പിച്ച പിടിച്ചുവാങ്ങുന്നവരുണ്ട്. ദൈവത്തിണ്റ്റെ പേരിലും സൌഹൃദത്തിണ്റ്റെ പേരിലും സോഫിസ്റ്റിക്കേഷണ്റ്റെ പേരിലും കീശ ചോര്‍ത്തുന്നവരുണ്ട്. എന്തിന്, രാജ്യങ്ങള്‍കൂടി പിച്ചയെടുക്കുകയും കടംകൊടുക്കുകയുമൊക്കെ ചെയ്യുന്നുണ്ടല്ലോ. മതത്തിണ്റ്റെയും ആത്മീയതയുടെയും പേരിലായിരിക്കും ഒരു പക്ഷെ ഏറ്റവുമധികം ഭിക്ഷ ഭര്ഗിച്ചെടുക്കുന്നത്.
പരിചയമുള്ള രണ്ടുമൂന്നുവീടുകളില്നിന്ന് അരിയുംമറ്റും ചോദിച്ചുവാങ്ങി എന്തോ നേര്‍ച്ച നിറവേറ്റുന്ന സമ്പന്നരെ എനിക്കു പുച്ഛമേയുള്ളൂ. തങ്ങളുടെ ഇല്ലാത്ത എളിമയെയും ലാളിത്യത്തെയുംപറ്റി ആരെയാണവര്‍ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്? നേര്‍ച്ചയുണ്ടെങ്കിൽ നിറവേറ്റിക്കൊടുക്കാമെന്നേറ്റുവരുന്ന ഇടനില-തീര്‍ഥാടകരെയും ഞാൻ അടുപ്പിക്കാറില്ല.
നൊയമ്പുകാലത്ത് സക്കാത്തുകൊടുക്കുന്ന പരിപാടി എനിക്കിഷ്ടമാണ്; അതു നൊയമ്പില്ലാത്തകാലത്തും തുടരുന്നുണ്ടെങ്കില്‍. സക്കാത്തിനു വരുന്നവരെ അവജ്ഞയോടെ കാണുന്ന സൌഭാഗ്യനികേതനക്കാരെ എനിക്കു മതിപ്പില്ല. കൊടുത്തില്ലെങ്കിലും വേണ്ടില്ല, കൊടുക്കുന്നുണ്ടെങ്കിൽ എറിഞ്ഞുകൊടുക്കരുത്.
ആരാധനാലയങ്ങള്ക്കുമുന്നിൽ എന്തുകൊണ്ട് ഇത്രയധികം യാചകർ വന്നുകൂടുന്നു എന്ന് പലപ്പോഴും ഞാൻ അതിശയിച്ചിട്ടുണ്ട്. ഭക്തിയുള്ളിടത്ത് യുക്തിയില്ലെന്നറിയാം. എങ്കിലും ഒരുകൂട്ടര്‍ അകത്തു യാചിക്കുമ്പോൾ ഒരുകൂട്ടര്‍ പുറത്തു യാചിക്കുന്നു. അതിലെന്തോ പന്തികേടു തോന്നുന്നു. 'ചിദംബരം' സിനിമയില്‍ വളരെ ഹൃദയസ്പൃക്കായ ഒരു രംഗമുണ്ട് ഇത്തരത്തില്‍. ചെറുപ്പത്തിലേ തലതിരിഞ്ഞുപോയ സ്വന്തം സഹോദരനെ അമ്പലത്തിനുമുന്നിലെ പിച്ചക്കാരുടെയിടയില് കണേണ്ടിവന്ന ഒരു സഹോദരിയെക്കുറിച്ചും എനിക്കറിയാം.
ഡച്ച് വിമാനത്താവളമായ ഷിഫോളിൽ തെക്കേ-അമേരിക്കയിലേക്കുള്ള യാത്രയ്ക്കു കാത്തിരിക്കുമ്പോഴാണ് ഒരു സുന്ദരി ചില്ലറ വല്ലതും കയ്യിൽ കാണുമോ എന്നു ചോദിച്ചടുക്കുന്നത്. അത്യാവശ്യം ആര്‍ക്കോ ഫോൺ ചെയ്യാനാണത്രേ. ഫോണില്‍ പത്തും പതിനഞ്ചും മിനിറ്റു കൊഞ്ചിക്കുഴഞ്ഞശേഷം പണം തീര്‍ന്നപ്പോൾ അടുത്ത ഇരയെ തിരക്കി നടപ്പായി അവള്. ഒരു മണിക്കൂറിനുള്ളില്‍ അരഡസൻ ആളുകളുടെ കയ്യില്‍നിന്നു കാശുപിടുങ്ങി നാടടച്ചു വായിട്ടടിച്ച അവൾ എനിക്കൊരു പാഠമായി. ബാംഗളൂരിലും ഒരു സ്ത്രീ ചോദിച്ചുവന്നു, മൊബൈല്‍ ഒന്നു കൊടുക്കാമോ ഫോൺ ചെയ്യാനായി എന്ന്. ആ സമയം എനിക്കൊരു വിളി വന്നതിനാല്‍ അവൾ കുറെ കാത്തുനിന്നു മടുത്ത് സ്വന്തം ഫോണെടുത്തു വിളിച്ച് നടന്നകന്നു.
ലോകത്തിലെ ഏറ്റവും വലിയ കടമെടുപ്പുകാര്‍ വലിയ പണക്കാരായിരിക്കും. കാശു തികഞ്ഞില്ലെന്നോ പേഴ്സ് മറന്നെന്നോ ഒക്കെ പറഞ്ഞ് അഞ്ചും പത്തും മണീസ് കയ്യില്‍നിന്നു വാങ്ങും. പിന്നെ അതങ്ങോട്ടു തിരിച്ചുതരാന്‍ മറക്കും. അല്ല പിന്നെ, അവര്‍ക്കുണ്ടോ സമയവും സൌകര്യവും ചില്ലറക്കാരുടെ ചില്ലറക്കാര്യങ്ങള്‍ ഓര്‍ത്തുവയ്ക്കാൻ?
ഒരിക്കലൊരു സഹപ്രവര്ത്തകന് വീട്ടിലേക്കോടിവന്നു, അത്യാവശ്യമായി ചെറുതല്ലാത്തൊരു തുക കടമായി വേണം എന്നും പറഞ്ഞ്. അന്നൊന്നും ഞാന്‍ എന്തിനെന്നു തിരക്കാറില്ല കാശുചോദിച്ചു വരുന്നവരോട്; എരിതീയില്‍ എണ്ണയൊഴിക്കരുത് എന്ന് അനുഭവിച്ചറിഞ്ഞ അറിവുകൊണ്ട്. ബാങ്കില്പോയി ആകപ്പാടെയുണ്ടായിരുന്ന ഒരു സ്ഥിരനിക്ഷേപം തിരിച്ചെടുത്ത് അയാള്‍ക്കുകൊടുത്തു. അപ്പോഴാണയാള്‍ വെളിപ്പെടുത്തുന്നത്, വീട്ടിലേക്കു കുറെ വിരുന്നുകാര് വരുന്നുണ്ടെന്നും അതിനാൽ പുതിയ ടീവിയും മറ്റും വാങ്ങാനണ് പൈസ ചോദിച്ചതെന്നും. ഞാന്‍ മുഖമടച്ചു പറഞ്ഞു, ഇത്തരം പൊങ്ങച്ചങ്ങള്ക്കാണെങ്കിൽ എണ്റ്റെ സ്ഥിരനിക്ഷേപം ഞാന്‍ എനിക്കുവേണ്ടിപ്പോലും തിരിച്ചെടുക്കുകയില്ലായിരുന്നു എന്ന്. അതിനയാളുടെ മറുപടി, തനിക്കും സ്ഥിരനിക്ഷേപങ്ങളുണ്ടെന്നും അത് ഇത്തരം കാര്യങ്ങള്‍ക്കു കാശാക്കാന്‍ താനൊരു വിഡ്ഢിയല്ലെന്നും. കാശയാള് തിരിച്ചു തന്നെങ്കിലും ഇന്നേ വരെ ഞാന്‍ അയാള്‍ക്കു മാപ്പു നല്‍കിയിട്ടില്ല.
ദൈവത്തിണ്റ്റെ നാമത്തിലാണ് ഏറ്റവുംകൂടുതല്‍ ഭിക്ഷാടനം നടക്കുന്നത്. ലണ്ടന്നിരത്തിലെ മരുന്നടിക്കാര്തൊട്ട് നമ്മുടെ നാട്ടിലെ ദിവ്യന്മാര്വരെ ദൈവത്തിണ്റ്റെ സ്വന്തം ആള്‍ക്കാരാണ്. ആശ്രമങ്ങള്തൊട്ട് അനാഥാലയങ്ങള്വരെ ഇത്തരം ദല്ലാളുകൾ കമ്മീഷന്വ്യവസ്ഥയിലാണല്ലോ നടത്തിപ്പോരുന്നത്. നോക്കുകൂലിക്കാരും രാഷ്ട്രീയപ്രഭൃതികളും പണപ്പിരിവിണ്റ്റെ പരകോടിയില്‍ പ്രമുഖരാണ്. സ്കൂളുകളിലുംമറ്റും പണപ്പിരിവിനായി കുട്ടികളെയും, പലപ്പോഴും അധ്യാപകരെയും നിയോഗിക്കുന്നത് ചെറുപ്പത്തിലേ ഇരന്നുവാങ്ങലും കൈനനക്കാതെ മീന്പിടിക്കലും പഠിപ്പിക്കുന്നതിനു തുല്യം.
ഏതാനും മാസങ്ങള്‍ മുന്‍പ് (മെയ്, 2016) തീവണ്ടികാത്ത് എറണാകുളം സ്റ്റേഷനില്‍ ഇരിക്കുകയായിരുന്നു ഞാന്‍. വലിയ പ്രായവും പ്രാരബ്ധവുമൊന്നും തോന്നിക്കാത്ത ഒരാള്‍ ഒരു ഊണുമേടിച്ചുകൊടുക്കണമെന്നു പറഞ്ഞ് അടുത്തുവന്നു. എന്തോ പന്തികേടുതോന്നിയെങ്കിലും മോശമില്ലാത്ത ഒരു തുകയെടുത്തുനീട്ടിയപ്പോള് അയാളെനിക്കൊരു ആട്ടുവച്ചുതന്നു. കാര്യമെന്തെന്നറിയാതെ ഞാന്‍ പകയ്ക്കുമ്പോള്‍ അയാള്‍ നടന്നുനീങ്ങി. പിന്നെക്കണ്ടു, അയാള്‍ മറ്റൊരാള്‍ക്കും നീട്ടിക്കൊടുക്കുന്നു നല്ലൊരാട്ട്. ഒന്നുകില്‍ ചിത്തഭ്രമം, അല്ലെങ്കില്‍ ലഹരി, അതുമല്ലെങ്കില്‍ ശുദ്ധതെമ്മാടിത്തം.
ദാരിദ്യ്രംകൊണ്ട് പിച്ചയെടുക്കുന്നതാണ് ഏറ്റവും പരിതാപകരം. വിശപ്പ് ഒരു മഹാശാപമോ ആഹാരം ഒരു മഹാപാപമോ ദാരിദ്യ്രം ഒരു മഹാരോഗമോ അല്ലല്ലോ. എന്നിട്ടും പിച്ചക്കാരെ പുച്ഛത്തോടെയേ സമൂഹം വീക്ഷിക്കൂ. ഒരു നിവൃത്തിയുണ്ടെങ്കില്‍ ഒരാൾ ആഹാരത്തിനുവേണ്ടി കൈ നീട്ടില്ല. അങ്ങനെ കൈ നീട്ടേണ്ടിവരുന്നത് സമൂഹത്തിണ്റ്റെ പാകപ്പിഴകൊണ്ടുകൂടിയാണ്. സമൂഹത്തിണ്റ്റെ പാകപ്പിഴകൊണ്ടുതന്നെ മറ്റു പലതിനുവേണ്ടിയും കൈനീട്ടാന്മടിക്കാത്തവരുള്ളപ്പോൾ ആവശ്യക്കാരനേത് കൊള്ളക്കാരനേത് എന്നു തിരിച്ചറിയാന്‍ വയ്യാതായിപ്പോകുന്നു. ആഹാരത്തിനുവേണ്ടി പിച്ചതെണ്ടേണ്ടി വരുന്നവർ എന്നും അവഹേളിക്കപ്പെടുന്നു.
പത്തുമുപ്പതുവര്ഷംമുന്പ് മഞ്ഞുകാലത്തൊരു പ്രഭാതത്തിൽ ഞാൻ സൂറത്തില്‍ വണ്ടിയിറങ്ങി. തണുപ്പകറ്റാന്‍ ഒരു ചായയുംമോന്തി കുന്തിച്ചിരിക്കുമ്പോള്‍ സ്റ്റേഷനുപുറത്ത് നിരത്തിൽ ഇരുട്ടിൽ ഒരാളനക്കം. ഉടുതുണിപോലുമില്ലാതെ ഒരു മനുഷ്യൻ കൊടുംതണുപ്പിൽ കൂരിരുട്ടിൽ കുഴഞ്ഞമണ്ണില്‍ ഇഴഞ്ഞുനീങ്ങുന്നു. കയ്യിലുണ്ടായിരുന്ന ഒരു പുതപ്പും കീശയില്‍ കുറച്ചു കാശിട്ടൊരു കുപ്പായവും അയാളുടെ അരികിൽ വച്ചിട്ടു ഞാന്‍ എന്തിനെന്നറിയാതെ ഇറങ്ങിയോടി. ഗോവയില്‍ പഞ്ചിമിലെ ഒരു പീസ-കടയുടെ മുന്നിലെ നടപ്പാതയിൽ ആരോ കുടഞ്ഞിട്ട റൊട്ടിക്കഷ്ണങ്ങള്‍ ആര്‍ത്തിയോടെ കാലുംകവച്ചിരുന്നു തിന്നുതീര്‍ക്കുന്ന രണ്ടുമൂന്നു കുഞ്ഞുങ്ങളെ കണ്ടപ്പോഴും എണ്റ്റെ മനസ്സാക്ഷി സുഖസ്ഥാനംതേടി ഓടിയൊളിച്ചു.
സൂറത്തിലെ നിരത്തിലെ നഗ്നയാചകനും പഞ്ചിം പീസാ-കടയുടെ മുന്നിലെ കുഞ്ഞോമനകളും എണ്റ്റെ ഉറക്കം കെടുത്താറുണ്ട് ഇന്നും. ഡച്ച് വിമാനത്താവളത്തിലെ സുന്ദരിപ്പെണ്ണിണ്റ്റെ ശൃംഗാരവും എറണാകുളം റെയില്‍വേസ്റ്റേഷനിലെ അധികപ്രസംഗിയുടെ ആട്ടും എന്നെ രസിപ്പിക്കാറുണ്ട്. പൊങ്ങച്ചക്കാരണ്റ്റെ പരിഹാസം എന്നെ ക്ഷോഭിപ്പിക്കാറുമുണ്ട്.
ഭൂമിയില്‍ സ്വര്ഗംപണിയാനുള്ള കടംവാങ്ങൽ ഒരു മനോരോഗമായിരിക്കാം; എന്നാല്‍ ഭൂമിയിലെ നരകത്തിൽ അന്നത്തിനുവേണ്ടിയുള്ള യാചന മനോരോഗമല്ല. അതു സമൂഹം സൃഷ്ടിച്ച മഹാരോഗമാണ്.
No comments:
Post a Comment