Monday 28 December 2015

കേരളം തളരുന്നു

പണ്ടു ഞാന്‍ പറായാറുണ്ടായിരുന്നു, മുംബൈ നാടു ചീത്തയെന്ന്; പക്ഷെ നാട്ടുകാര്‍ നല്ലതെന്ന്. ദില്ലി നാടു നല്ലതെന്ന്; പക്ഷെ നാട്ടുകാര്‍ ചീത്തയെന്ന്. കേരളത്തിലോ നാടും നാട്ടുകാരും നല്ലതെന്ന്. ഇന്നു ഞാന്‍ തിരുത്തിപ്പറയുന്നു, കേരളനാടും നാട്ടാരും ചീത്തയായിപ്പോയെന്ന്.

ജാതിമതക്കാരും രാഷ്ട്രീയക്കാരും കച്ചവടക്കാരുമാണ്‌ ഈ സ്ഥിതിവിശേഷത്തിനു പിന്നില്‍. ഒറ്റയ്ക്കൊറ്റയ്ക്കല്ല, കയ്യുംകോര്‍ത്തു കൂട്ടായിത്തന്നെ.

എന്തായിരുന്നു ഒരുകാലത്ത്‌ ഈ നാട്‌? അതെന്താക്കിവളര്‍ത്തി ശ്രീശങ്കരനും ശ്രീനാരായണനുമെല്ലാംകൂടി! അതു വീണ്ടും എന്താക്കിത്തളര്‍ത്തി ഇന്നത്തെ മതഭ്രാന്തന്‍മാരും രാഷ്ട്രീയഭൂതങ്ങളും കച്ചവടക്കള്ളന്‍മാരുമെല്ലാംകൂടി!

ഒരുകൂട്ടര്‍ക്കു പെണ്ണു പ്രധാനം. മറ്റൊരുകൂട്ടര്‍ക്കു മണ്ണു പ്രധാനം. വേറൊരുകൂട്ടര്‍ക്കു പൊന്നു പ്രധാനം. ആരാധനാലയങ്ങള്‍ ആയുധപ്പുരകളായി. ആഘോഷങ്ങള്‍ അശ്ളീലമായി. അധ്യയനകേന്ദ്രങ്ങള്‍ അധോലോകമായി. ആസ്പത്രികള്‍ അറവുശാലകളായി. പൊതുസ്ഥലങ്ങള്‍ ചവറുകൂനകളായി. കര, കടല്‍, കാറ്റ്‌, മരം, മല, പുഴ - ഒന്നും ബാക്കിവച്ചിട്ടില്ല കേരളീയര്‍ കയ്യിട്ടുകലക്കാതെ. 'മനുഷ്യന്‍ മണ്ണാണെ'ന്നു തെളിയിക്കാനാകും ഇക്കണ്ട കലാപരിപാടികളെല്ലാം.

പക്ഷെ എന്നെ ഏറ്റവുമധികം സങ്കടപ്പെടുത്തുന്നതു കേരളത്തില്‍ മനുഷ്യത്വം മരിച്ചുപോയതാണ്‌. ഒരിക്കല്‍ എറണാകുളത്തെ വളഞ്ഞമ്പലം മുക്കില്‍ അതിരാവിലെ ഒരു വിദേശിപ്പെണ്ണും പുരുഷനും മുറുക്കാന്‍കടയിലെ നിരന്നു തൂങ്ങുന്ന പഴക്കുലകള്‍നോക്കി രസിക്കുന്നു. കടതുറന്നു വിളക്കുകൊളുത്തിക്കൊണ്ടിരുന്ന കാരണവര്‍ അതു കാണുന്നു. എന്നെ കണ്ടതും അവര്‍ക്കുവേണ്ടതെന്തെന്നു ചോദിച്ചറിയാന്‍ എന്നോടു പറയുന്നു. അവള്‍ക്കുവേണ്ടത്‌ ഒരേയൊരു പഴം. കാരണവര്‍ ഒരു പടല പഴം ഉരിഞ്ഞു നീട്ടുന്നു. 'ഒരേയൊരു പഴം മതി, എത്രയായി' എന്ന ചോദ്യത്തിനു കാരണവരുടെ മറുപടി: "തിന്നോട്ടേ, തിന്നോട്ടെ. കാണാത്തതല്ലേ, കാശൊന്നും വേണ്ട!" ഇതായിരുന്നു കേരളം, ഒരു വ്യാഴവട്ടം മുന്‍പുവരെ.

ഇന്നോ, പുറംനാട്ടുകാരെ വണ്ടിക്കാളകളെപ്പോലെ പണിയെടുപ്പിച്ചുരസിക്കുന്നു. മനുഷ്യന്‍ മനുഷ്യനെ വണ്ടികേറ്റിക്കൊല്ലുന്നു. അമ്മയച്ഛന്‍മാര്‍ മക്കളെ തച്ചുടയ്ക്കുന്നു. ആണ്‌ പെണ്ണിനെ ചപ്പിയെറിയുന്നു. പെണ്ണുങ്ങള്‍ ആണുങ്ങളെ ബലിയാടാക്കുന്നു. മക്കള്‍ മാതാപിതാക്കളെ വഴിയോരത്തെറിയുന്നു.

'സെല്‍ഫിഷ്‌നസ്സ്‌', 'സെല്‍ഫി'യായി പുനരവതരിച്ചിരിക്കുന്നു.

ബിവെറേജസ്സിനു മുന്‍പില്‍ മാന്യമഹാജനങ്ങളെ ക്യൂനില്‍പ്പിക്കുന്ന സര്‍ക്കാര്‍ സര്‍ക്കാരോ? വരിനില്‍ക്കുന്നവര്‍ മാന്യമഹാജനങ്ങളോ? രാഷ്ട്രീയക്കാരും കച്ചവടക്കാരുംകൂടി ഒന്നുരണ്ടു തലമുറകളുടെ വരിയുടച്ചുകഴിഞ്ഞു. സ്വര്‍ണാഭരണംകൊണ്ടും കല്യാണപ്പട്ടുകൊണ്ടും പെണ്ണുങ്ങളുടെ മയ്യത്തൊരുക്കിക്കഴിഞ്ഞു. കല്യാണച്ചെലവ്‌ എന്നൊരു കാണാക്കയത്തില്‍ കുടുംബങ്ങളെ കുഴിച്ചുമൂടിക്കഴിഞ്ഞു. വീടുപണി തുടങ്ങുന്നതോടെ ജീവിതം കുഴിതോണ്ടിക്കഴിഞ്ഞു. 'സീരിയല്‍'-മുഖങ്ങളുമായി അമ്മമാരും പെങ്ങന്‍മാരും ഭാര്യമാരും കാമുകിമാരും കാമിനിമാരും ഗതികിട്ടാതലയുന്നു.

എന്തിനും പൊങ്ങച്ചം. എന്തിലും വളിപ്പും അശ്ളീലവും. പതറുന്ന കാലുകള്‍. പിരിയുന്ന ബന്ധങ്ങള്‍. ചിതറുന്ന കുടുംബങ്ങള്‍. വിദ്യയും അഭ്യാസവുമില്ലാത്ത വിദ്യാഭ്യാസം, രോഗാതുരതയും കടക്കെണിയും തിരുശേഷിപ്പാക്കുന്ന ആതുരാലയങ്ങള്‍, അനാഥവും അനാശാസ്യവുമായ അനാഥാലയങ്ങള്‍. പകല്‍കൊള്ളയ്ക്കുള്ള ഗോള്‍ഡ്‌ സൂക്ക്‌, വലിയവലിയ നേരമ്പോക്കിനു ഗോള്‍ഫ്‌ കോഴ്സ്‌, ആര്‍ക്കും പ്രയോജനപ്പെടാത്ത അതിവേഗപ്പാത, ആഡംബരക്കാര്‍ക്കായി അതിവേഗ ട്രെയിന്‍, കള്ളക്കടത്തിനു ജില്ലതോറും വിമാനത്താവളം, കപ്പലടുക്കാത്ത തുറമുഖങ്ങള്‍, കരാറുകാര്‍ക്കും കള്ളക്കളിക്കാര്‍ക്കും സ്റ്റേഡിയം, റോപ്പ്‌ വേ, , മോണോ റെയില്‍, സിസി-ടിവി, ഡ്റോണ്‍,.... കേരളം വളരുന്നു!

ഇതെല്ലാംകഴിഞ്ഞ്‌ തൊഴിലില്ലാപ്പട ചൊറിഞ്ഞുംകൊണ്ടല്ലേ ഇവിടെയെല്ലാം ഇഴഞ്ഞുനടക്കാന്‍ പോകുന്നത്‌?

ലോകത്തെന്തുകണ്ടാലും ആര്‍ത്തി, അതുടനെ വേണമെന്ന അത്യാര്‍ത്തി. കുഞ്ചന്‍ പാടിയതു വെറുതെയല്ല, "അരിമണിയൊന്നു കൊറിക്കാനില്ല, തരിവളയിട്ടു കിലുക്കാന്‍ മോഹം", എന്ന്. 'കൈരളി'യോ മുങ്ങി; ഇനിയിപ്പോള്‍ 'കേരള എയര്‍ലൈന്‍സ്‌'! "കുണ്ടിലിരിക്കും തവളക്കുഞ്ഞിനു ചിറകുവിരിച്ചു പറക്കാന്‍ മോഹം!".....

മന:പൂര്‍വം കാലഹരണപ്പെടുത്തിയ പ്രത്യയശാസ്ത്രങ്ങള്‍ പുത്തന്‍കൂറ്റുകാരുടെ പ്രമാണമായി. നാടെന്ന ചിന്ത ഞാനെന്ന വട്ടത്തിലൊതുങ്ങി. ആദര്‍ശം ആര്‍ത്തിക്ക്‌ അടിമയായി. അഹംബോധം അഹംഭാവമായി, അഹങ്കാരമായി. കച്ചവടം കപടമായി. കാശുള്ളവര്‍ കാര്യക്കാരായി.

പിന്നെക്കുറെ ബുദ്ധിജീവികളും സംസ്ക്കാരനായകന്‍മാരും കലാകാരന്‍മാരും സിനിമാനക്ഷത്രങ്ങളും കാല്‍ദൈവങ്ങളും അരദൈവങ്ങളും മുക്കാല്‍ദൈവങ്ങളും മുഴുവട്ടന്‍മാരും, ആണ്‍ദൈവങ്ങളും പെണ്‍ദൈവങ്ങളും അച്ഛന്‍ദൈവങ്ങളും അമ്മദൈവങ്ങളും ആള്‍ദൈവങ്ങളും.

പൊള്ളപ്പത്രങ്ങല്‍, തൊള്ളട്ടീവികള്‍ - അവര്‍ക്കുംവേണ്ടേ അയവിറക്കാന്‍ പുല്ലും വൈക്കോലും? കള്ളഷോപ്പുകള്‍, കള്ളുഷോപ്പുകള്‍, ഹോട്ടലുകള്‍ അവയ്ക്കുംവേണ്ടേ വരവും ചെലവും?

അസുരവണ്ടികള്‍, നരകനഗരങ്ങള്‍, മരണറോഡുകള്‍ - അവ പോട്ടെ. നാട്ടിന്‍പുറങ്ങളോ? - കള്ളം, കളവ്‌, പൊളിവചനം, കള്ളപ്പറ... ഇതെന്തുപറ്റി കേരളത്തിന്‌?

കേരളത്തില്‍ അവനവനുവേണ്ടിയല്ല വീടുവയ്ക്കുന്നത്‌, മറ്റുള്ളവര്‍ കാണാനാണ്‌. അവനവനുവേണ്ടിയല്ല കല്യാണം കഴിക്കുന്നത്‌, അവനവനുവേണ്ടിയല്ല അഹാരം കഴിക്കുന്നത്‌, അവനവനുവേണ്ടിയല്ല കള്ളുകുടിച്ചു കൂത്താടുന്നത്‌. പെണ്ണിണ്റ്റെ മതവും മണ്ണിണ്റ്റെ മതവും പൊന്നിണ്റ്റെ മതവും അവനെ നിഷ്ക്രിയനാക്കിയിരിക്കുന്നു.

മലയാളികള്‍ പുറംനാടുകളില്‍ പണിയെടുക്കുന്നതു കണ്ടുനോക്കൂ - അതികഠിനമായും ആത്മാര്‍ഥമായും ആദരണീയമായും. പട്ടിണിയും പരിവട്ടവുമാണെങ്കില്‍പോലും സ്വസ്ഥമായും സന്തോഷമായും സാര്‍ഥകമായും ജീവിതം നയിക്കുന്നു. അസൂയാവഹമായ കഴിവുകളാണ്‌ അവര്‍ കാഴ്ചവയ്ക്കുന്നത്‌. അതുമൂലം അസുലഭമായ അഭിനന്ദനങ്ങളും അന്യാദൃശമായ ആദരവും പിടിച്ചുപറ്റുന്നു.

കേരളത്തിണ്റ്റെ ഈ തളര്‍ച്ച പണിയെടുത്തിട്ടല്ല, പഷ്ണികിടന്നിട്ടല്ല, ശാരീരികാസ്വാസ്ഥ്യംമൂലവുമല്ല. ഇത്‌ മയക്കമാണ്‌. ഒരുജാതി ഞരമ്പുരോഗമാണത്‌. അതിസ്ഥൂലതയുടെ മന്തതയാണത്‌. കള്ളും കഞ്ചാവും ജാതിയും മതവും പീറരാഷ്ട്രീയവും നാറസാഹിത്യവും പച്ചപ്പണവും പുളിച്ചവാക്കും, വെള്ളയായി കറുപ്പായി പച്ചയായി മഞ്ഞയായി ചെമപ്പായി കാവിയായി പുറത്തേക്കൊഴുകുന്നു. നാറുന്നു.  മറഞ്ഞിരുന്ന, മറന്നിരുന്ന, മാഞ്ഞിരുന്ന മേനോനും നായരും പിള്ളയും ചോവനും ഈഴവനും നമ്പൂതിരിയും പട്ടരും പുലയനും പറയനും മേത്തനും മാപ്ളയും നസ്രാണിയും എല്ലാം വീണ്ടും വെളിക്കിറങ്ങിത്തുടങ്ങിയതിണ്റ്റെ നാറ്റം!

Sunday 20 December 2015

പുലി വരുന്നേ, പുലി!


 പുലി വരുന്നേ, പുലി! വെറുതെ വന്നു പോകില്ല! കൊന്നാലും പോര, തിന്നിട്ടേ പോകൂ.

പാശ്ചാത്യരുടെ കാര്യമാണ്‌. ചരിത്രം പഠിപ്പിച്ചെതെല്ലാം നമ്മള്‍ വിസ്മരിച്ചു. സായിപ്പിനെ കണ്ടാല്‍ കവാത്തു മറക്കുമെന്നു പറയുന്നതു വെറുതെയല്ല.

ഭൂലോകതാപനവും കാലാവസ്ഥാമാറ്റവും സമുദ്രനിരപ്പുയര്‍ച്ചയും ആണു വിഷയം. അതൊന്നേയുള്ളൂ ലോകത്തിപ്പോള്‍. ഇടയ്ക്കിടെ തീവ്രവാദവും കടന്നു വരും. തീവ്രവാദംപോലും കാലാവസ്ഥാമാറ്റത്തിണ്റ്റെ സന്തതിയാണെന്നാണു കണ്ടുപിടിത്തം. വെള്ളക്കാരാണു പറഞ്ഞത്‌; ശരിയായിരിക്കുമല്ലേ!

മൂന്നാംലോകത്തിനാണ്‌ എല്ലാ ശാപവും വന്നു ഭവിക്കുന്നതു പോലും. ലോകം ചൂടുപിടിച്ചാലും കാലാവസ്ഥ മാറിയാലും കടല്‍ കയറിയാലും ദരിദ്രരാജ്യങ്ങള്‍തന്നെ കാര്യവും കാരണവും കര്‍ത്താവും കര്‍മവും ക്രിയയും എല്ലാം. അതു തടയാനോ താങ്ങാനോ ഉള്ള കഴിവുമില്ല കാശുമില്ല കപ്പാസിറ്റിയുമില്ല നമ്മള്‍ ദരിദ്രവാസികള്‍ക്ക്‌. എന്തു കഷ്ടം അല്ലേ. ധനികരാഷ്ട്രങ്ങള്‍ പറഞ്ഞും പഠിപ്പിച്ചും സഹായിച്ചും സമാധാനിപ്പിച്ചും മടുത്തത്രേ - ഇതൊക്കെ ആയി, ഇത്രയൊക്കെ ചെയ്തു. ഇനി 'നിങ്ങ'ളായി, 'നിങ്ങ'ളുടെ പാടായി. 'ഞങ്ങ'ളിതാ കൈകഴുകുന്നു!

പിന്നല്ലാതെ?

ദരിദ്രരാഷ്ട്രങ്ങളിലെ നമ്മള്‍ തിന്നരുത്‌. നമ്മള്‍ തൂറരുത്‌. ഒന്നു വൃത്തിയായി കീഴ്ശ്വാസം പോലുമരുത്‌. നാം മാത്രമല്ല, നമ്മുടെ കന്നുകാലികളും. നെല്‍പ്പാടങ്ങളാണത്രേ ലോകത്തെ നശിപ്പിക്കുന്ന ഇക്കണ്ട മീഥേന്‍-വാതകമെല്ലാം ഉണ്ടാക്കുന്നത്‌. നമ്മുടെ വിറകു കത്തിച്ചുള്ള ചോറുവയ്പ്പും അമിതമായ തീറ്റയും ദഹനക്കേടുമാണത്രേ ദുഷ്ടവാതകങ്ങളുടെ മുഖ്യ ഉറവിടം! വിറകില്ലെങ്കില്‍ കല്‍ക്കരി കത്തിക്കുന്നു. തുറന്ന ചൂളയില്‍ ഇക്കണ്ട ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും അവര്‍ക്കു പണിയില്ലാതെയുണ്ടായ എണ്ണമറ്റ സന്തതികള്‍ക്കും കരിച്ചും പൊരിച്ചും ആഹാരമുണ്ടാക്കുമ്പോള്‍ നശിക്കുന്നത്‌ പാശ്ചാത്യര്‍ പൊന്നുപോലെ കാക്കുന്ന വായുവും വെള്ളവും ഭൂമിയും ആകാശവും എല്ലാമാണത്രേ!

ഈയാഴ്ച്ച വാര്‍ത്ത കണ്ടു, വര്‍ദ്ധിച്ചുവരുന്ന സസ്യാഹാരപ്രിയവും ആഗോളതാപനത്തിനു കാരണമാകുമത്രേ.

എഴുപതുകളിലാണെന്നു തോന്നുന്നു, ആയിരമായിരം സഞ്ചാരികളെയുംകൊണ്ട്‌ ക്വീന്‍ എലിസബെത്ത്‌ എന്ന പടുകൂറ്റന്‍ യാത്രക്കപ്പല്‍ കൊച്ചി തുറമുഖത്തടുത്തപ്പോള്‍ വേമ്പനാട്ടു കായലില്‍ വെള്ളം പൊങ്ങിയതായി ദൃക്സാക്ഷികള്‍ വരെ ഉണ്ടായിരുന്നു. അജ്ഞത അറിവായി അനുഭവപ്പെടുന്നത്‌ ഇത്തരം അസുലഭസന്ദര്‍ഭങ്ങളിലാണ്‌.

ഇതാണ്‌ ഇക്കാലത്തെ പുത്തന്‍മതം. ബാക്കിയെന്തിനെയും എതിര്‍ക്കാം, ആഗോളതാപനത്തിനെതിരായി ഒരൊറ്റക്ഷരം ഉരിയാടിപ്പോകരുത്‌. ഇതാ ഇപ്പോള്‍ മറ്റു പലരോടൊപ്പം ഒരാള്‍ തുറന്നടിച്ചിരിക്കുന്നു, ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും കടല്‍നിരപ്പുയര്‍ച്ചയുമെല്ലാം വെറും ഭോഷ്ക്കാണെന്ന്‌; ഗൌരവതരമായ രാഷ്ട്രീയവും സാമ്പത്തികവുമായ പ്രശ്നങ്ങളില്‍നിന്ന്‌ പൊതുശ്രദ്ധ തിരിച്ചുവിടാന്‍ അമേരിക്ക തുടങ്ങിയ പരിഷ്കൃതരാഷ്ട്രങ്ങളുടെ കള്ളക്കളിയാണെന്ന്‌. വെറുമൊരാളല്ല, ഒരു നൊബേല്‍-സമ്മാന ജേതാവു തന്നെ!

കഴിഞ്ഞ നൂറിലധികംവര്‍ഷത്തെ കണക്കാണ്‌ ഐവാര്‍ ഗീവര്‍ എന്ന ഈ ഫിസിക്സുകാരന്‍ പുന:പരിശോധിക്കുന്നത്‌. ഒട്ടും പ്രാധാന്യമര്‍ഹിക്കാത്ത വെറും ൦.൮ ഡിഗ്രിയാണത്രേ താപമാനത്തില്‍ കഴിഞ്ഞ നൂറുവര്‍ഷങ്ങളില്‍ ആകപ്പാടെ വന്നിരിക്കുന്ന വ്യതിയാനം. ഭൂമിയുടെ ചരിത്രത്തില്‍ ഇതിലും എത്രയോ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. പിന്നെ ഈ താപവ്യതിയാനം കണക്കുകൂട്ടിയിരിക്കുന്നതുതന്നെ അങ്ങിങ്ങായി രേഖപ്പെടുത്തിയിട്ടുള്ള കൊച്ചുകൊച്ചു താപനിലകളില്‍നിന്നാണ്‌. ഭൂലോകസ്കെയിലില്‍ സമീപിക്കേണ്ട ഒരു ഭൌതികശാസ്ത്രപരീക്ഷണത്തിനു യോജിക്കുന്ന രീതിശാസ്ത്രമല്ലിത്‌. ഭൂമിക്കാകമാനം വര്‍ഷാവര്‍ഷമുള്ള ശരാശരി താപനില ദശാംശക്കണക്കില്‍ അളന്നെടുക്കാന്‍ ഇന്നത്തെ സാങ്കേതികസൌകര്യങ്ങള്‍കൊണ്ടുകൂടി സാധ്യമല്ല. എന്നിട്ടല്ലേ നൂറുവര്‍ഷത്തെ പഴംകണക്കുകളുടെ വിശ്വസനീയത.

ഇതിണ്റ്റെയെല്ലാം വഴിക്കുവഴിക്കണക്കുകള്‍ വിസ്തരിച്ചു കാണിക്കുന്നുണ്ട്‌ അദ്ദേഹം.

താപവ്യതിയാനം അത്രയ്ക്കൊന്നും കാര്യമായില്ലെന്നിരിക്കെ, ഉണ്ടെന്നു പറയുന്നതുതന്നെ അശാസ്ത്രീയമാണെന്നിരിക്കെ, അതോടൊന്നിച്ചുണ്ടാകുന്നെന്നു പറയുന്ന കാലാവസ്ഥാമാറ്റവും സംശയത്തോടെ പരിശോധിക്കേണ്ടിയിരിക്കുന്നു. കാലാവസ്ഥ എക്കാലത്തും മാറിക്കൊണ്ടിരുന്നിട്ടേയുള്ളൂ. ഭൂലോകം ചൂടാകലും തണുക്കലുമെല്ലാം പ്രകൃതിയുടെ പാരമ്പര്യമാണ്‌. ലോകാരംഭം മുതല്‍ കേറ്റിറക്കങ്ങളുണ്ട്‌. പ്രകൃതിയുടെ പ്രകൃതമാണത്‌. മാറ്റങ്ങളെ ഉള്‍ക്കൊണ്ട്‌ അവയെ രാകിമിനുക്കി വീണ്ടും സന്തുലിതാവസ്ഥയിലെത്തുന്നു നമ്മുടെ ജീവന്‍മണ്ഡലം. പ്രപഞ്ചശക്തികളെ വെറുതെയങ്ങു വിട്ടാല്‍ മതി; അവ സ്വയം പുന:സ്ഥാപിച്ചുകൊള്ളും. കഴിഞ്ഞ പത്തൊന്‍പതു വര്‍ഷങ്ങളായി (ഇത്‌ 2015) ഭൂലോകത്തിണ്റ്റെ അന്തരീക്ഷാവസ്ഥ കാര്യമായി മാറിയിട്ടേയില്ല. ശരിക്കുപറഞ്ഞാല്‍ കുറെക്കാലമായി ലോകത്തെ പലയിടങ്ങളും അല്‍പാല്‍പം തണുത്തുകൊണ്ടിരിക്കുകകൂടിയാണത്രേ. ആഗോളതലത്തില്‍ കാലാവസ്ഥാവ്യതിയാനം നന്നാകാനും ചീത്തയാകാനുമുള്ള ചാന്‍സ്‌ തികച്ചും പപ്പാതിയാണ്‌.

അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്സൈഡിണ്റ്റെയും മറ്റും തോതു കൂടുമ്പോഴാണല്ലോ ഹരിതഗൃഹപ്രഭാവം എന്നുവിളിക്കുന്ന അന്തരീക്ഷതാപനപ്രക്രിയ ഉടലെടുക്കുന്നതെന്നു പറയപ്പെടുന്നത്‌. ഇനി ഹരിതഗൃഹപ്രഭാവം മൂലം ചൂടുകൂടുന്നു എന്നുതന്നെ വയ്ക്കുക. അതു നല്ലതല്ലെന്നുണ്ടോ? ചൂടുകൂടുമ്പോള്‍ ഒട്ടുമിക്ക ജീവ-രാസപ്രക്രിയകളും ത്വരിതപ്പെടും എന്നത്‌ ഏതു ശാസ്ത്രവിദ്യാര്‍ഥിക്കുമറിയാം. കൂടെ അതിനുസഹായകമായി കൂടുതല്‍ കാര്‍ബണ്‍ഡയോക്സൈഡുകൂടിയാകുമ്പോള്‍ സസ്യങ്ങളുടെ വളര്‍ച്ചക്കാവശ്യമായ പ്രഭാകലനം - ഫോട്ടോ സിന്തെസിസ്‌ - കാര്യക്ഷമമായി നടക്കുന്നു. ഫലമോ കൂടുതല്‍ വളര്‍ച്ചയും വലിപ്പവും പച്ചപ്പും സസ്യങ്ങള്‍ക്ക്‌! ഇതു ഭൂമിയെ കൂടുതല്‍ സസ്യശ്യാമളശീതളകോമളസുരഭിലസുന്ദരമാക്കുന്നു!

തൊണ്ണൂറുകളില്‍ അറ്റ്ലാണ്റ്റിക്കിനുമീതെ ഒരു നീണ്ട പറക്കലിനിടെയാണ്‌ ഏതോ ഇംഗ്ളീഷ്പത്രത്തില്‍ കാലാവസ്ഥാവ്യതിയാനത്തിനെതിരായ വാദമുഖങ്ങളുടെ റിപ്പോര്‍ട്ടു ഞാനാദ്യം വായിച്ചത്‌. ഇടത്താവളത്തിലിറങ്ങിയ ഒരു സഹയാത്രികന്‍ അതു കൈക്കലാക്കിയതുകാരണം എനിക്കതു പിന്നെ കിട്ടിയില്ല. രത്നച്ചുരുക്കമിതാണ്‌: ഒരൊറ്റ അഗ്നിപര്‍വത സ്ഫോടനംകൊണ്ട്‌ അന്തരീക്ഷത്തില്‍ പരക്കുന്ന പൊടിപടലം മതി, കുറേക്കാലം സൂര്യപ്രകാശത്തിനു മങ്ങലേല്‍ക്കാനും തന്നിമിത്തം കഴിഞ്ഞ പത്തുവര്‍ഷംകൊണ്ടുണ്ടായിരിക്കാവുന്ന ആഗോളതാപനം പിന്നോട്ടടിക്കാനും.

ഇനിയങ്ങു കടല്‍നിരപ്പുയരുന്നത്‌. കഴിഞ്ഞ നൂറുവര്‍ഷങ്ങള്‍ക്കിടയില്‍ സമുദ്രവിതാനത്തിണ്റ്റെ ഉയര്‍ച്ച സുമാര്‍ ഇരുപതു സെണ്റ്റിമീറ്റര്‍ ആണെന്നാണു കണക്ക്‌. അന്തരീക്ഷത്തിണ്റ്റെ ചൂടുപോലെ കടലിണ്റ്റെ പ്രതലവും എക്കാലവും ഉയര്‍ന്നും താഴ്‌ന്നുംകൊണ്ടേയിരുന്നിട്ടുള്ളൂ. അതും ഇതിലും വലിയ ഉയര്‍ച്ചത്താഴ്ച്ചകള്‍! കടല്‍നിരപ്പുയരണ്ട, കര താഴ്ന്നാലും കടല്‍പൊങ്ങും. അതിണ്റ്റെ കണക്ക്‌ ഇത്തിരി കട്ടിയായതിനാല്‍ താപനവിദഗ്ദ്ധന്‍മാര്‍ അതിനെപ്പറ്റി കാര്യമായൊന്നും മിണ്ടുക പതിവില്ല.

ലോകതാപനവും അന്തരീക്ഷമാറ്റവും കടലുയര്‍ച്ചയുമെല്ലാം ഒരു കമ്മതിക്കണക്ക്‌. ഉവ്വ്‌, നമുക്കു ചുറ്റും പല മാറ്റങ്ങളുമുണ്ടായിട്ടുണ്ട്‌, ഉണ്ടാകുന്നുമുണ്ട്‌. കാരണങ്ങളുമുണ്ട്‌. ആഗോളതാപനമല്ലെന്നുമാത്രം. എല്ലാം പ്രാദേശികം. മരം വെട്ടുന്നു, വെള്ളമൂറ്റുന്നു, മണ്ണുകോരുന്നു, പുകച്ചുകൂട്ടുന്നു - അതിനെല്ലാം തിരിച്ചടി പ്രകൃതി ഉടനടി, അടിക്കടി തരുന്നുമുണ്ടല്ലോ. അതു വീണ്ടുമൊരു സന്തുലിതാവഥ സൃഷ്ടിക്കാനാണ്‌. പ്രകൃതിക്കു നമ്മോടു പ്രത്യേക വിരോധമൊന്നുമില്ല. അതറിഞ്ഞു നാമും പ്രവര്‍ത്തിക്കണമെന്നു മാത്രം.

പാശ്ചാത്യരുടെ പുലി നമ്മുടെ എലിയാവാം.

പാശ്ചാത്യ നാടുകളില്‍ ഒരു ദിവസം തങ്ങിയാല്‍പോലും മനസ്സിലാകും അവര്‍ എന്തുമാത്രം തിന്നും കുടിച്ചും എത്രമാത്രം നശിപ്പിക്കുന്നത്‌, പരിസരത്തെ മലീമസമാക്കുന്നത്‌, വണ്ടികളില്‍ ചപ്പും ചവറും നിറയ്ക്കുന്നത്‌, അതിനെല്ലാം പുറമെ അളവുവിട്ടു സുഖിക്കുന്നത്‌ എന്ന്‌, എന്ന്‌, എന്ന്‌, എന്ന്‌. നമ്മുടെ പുലിയോ അവര്‍ക്കു വെറും എലി. അവരുടെ ആര്‍ത്തിക്ക്‌ നമ്മള്‍ ഇരയാകണം പോല്‍. 'കാര്‍ബണ്‍ ക്രെഡിറ്റ്‌' എന്നൊരു കൂലിച്ചീട്ടുണ്ടാക്കി മാരകവസ്തുക്കള്‍ പാവപ്പെട്ട രാജ്യങ്ങളിലുത്പാദിപ്പിക്കാനൊരു പദ്ധതിയുമുണ്ട്‌ പാശ്ചാത്യരുടെ പക്കല്‍. ഐശ്വര്യവതികളായ സിനിമാതാരങ്ങള്‍ അശ്ളീലസീനുകള്‍ അഭിനയിക്കാന്‍ പാവംപിടിച്ച പെണ്ണുങ്ങളെ പ്രോക്സിയായി ഡബിളാക്കുന്ന ഒരേര്‍പ്പാടിനെപ്പറ്റി കേട്ടിട്ടുണ്ട്‌. ഒരുപക്ഷെ പണ്ടായിരിക്കും!

എണ്റ്റെ ഒരു സുഹൃത്തിണ്റ്റേതാണ്‌ ഐഡിയ: 'ആഗോള താപനവും കാലാവസ്ഥാവ്യതിയാനവും' എന്നെല്ലാം എഴുന്നള്ളിച്ചുവരുന്ന പാശ്ചാത്യരോട്‌, അവര്‍ അവരുടെ തുണികള്‍ വൈദ്യുതമെഷീനുപയോഗിച്ചുണക്കാതെ, നമ്മള്‍ ചെയ്യുന്നതുപോലെ വെറും വെയിലത്തിട്ടങ്ങുണക്കാന്‍മാത്രം പറയുക. മതി, അവരുടെ കള്ളി പൊളിയും, വായടയും.

ഇങ്ങനെയൊന്നും വാതുറന്നു പറഞ്ഞുപോകരുത്‌. പഴഞ്ചനാകും. പിന്‍തിരിപ്പനാകും. പരിസരവിരോധിയാകും. ആഗോളതാപനത്തെയും അന്തരീക്ഷവ്യതിയാനത്തെയും സമുദ്രവിതാനവൃദ്ധിയെയും ബന്ധിപ്പിക്കാതെയും ശരിവയ്ക്കാതെയുമുള്ള ഒരു ശാസ്ത്രപ്രശ്നത്തിനും പഠനപദ്ധതിക്കും ഫണ്ടുലഭിക്കില്ല എന്നതരത്തില്‍ എത്തിനില്‍ക്കുന്നു ഇന്ത്യന്‍ഭൌമികശാസ്ത്രമണ്ഡലം പോലും.

പാരീസില്‍ നടന്നതു മറ്റൊരു പ്രഹസനം. പുപ്പുലിയല്ലേ പടിപ്പുരയില്‍! പുലിക്കാരു മണികെട്ടാന്‍?

Sunday 13 December 2015

ബഹുമാനപ്പെട്ട ബ്രൂട്ടസ്‌

 (ഹോ)ണര്‍ എന്നാല്‍ അന്തസ്സ്‌, മാനം, ബഹുമതി എന്നെല്ലാം അര്‍ഥം. (ഹൊ)ണോറിഫിക്‌ എന്നാല്‍ ബഹുമാനസൂചകം, ബഹുമാനാര്‍ഥം എന്നെല്ലാം; (ഹോ)ണറബ്‌ള്‍ എന്നാല്‍ 'ആദരണീയ' / 'ബഹുമാന്യ'(നാ/യാ)യ എന്നും. 'ബഹുമാനപ്പെട്ട' എന്ന വാക്ക്‌ മലയാളികള്‍ക്കുമാത്രം സ്വന്തം. ഈ 'വാപൊളി' ഇല്ലാതെ മന്ത്രിയെന്നോ എം.എല്‍.എ.-എന്നോ ജഡ്ജിയെന്നോ ഗവര്‍ണറെന്നോ പറയാന്‍ വയ്യാതായിരിക്കുന്നു. പേര്‍ത്തും പേര്‍ത്തും കേള്‍ക്കുമ്പോള്‍ അതൊരു ഷേക്‌സ്പീരിയന്‍ കോമഡിയായി മാറുന്നു. അറിയാമല്ലോ ബഹുമാന്യനായ ബ്രൂട്ടസ്സിനെ മാര്‍ക്ക്‌ ആണ്റ്റണി പറഞ്ഞുപറഞ്ഞ്‌ അവസാനം എങ്ങനെ അങ്ങു ബഹുമാന'പ്പെടുത്തി'ക്കളഞ്ഞെന്ന്. ഓരോ തവണയും ഈ വിശേഷണം കേള്‍ക്കുമ്പോള്‍ എനിക്കോര്‍മ വരുന്നതു പാവം ബ്രൂട്ടസ്സിനെയാണ്‌.

എനിക്കിന്നും തിട്ടമായറിയില്ല, കറ്‍ണനും കുന്തിയും ദുര്യോധനനും ധര്‍മപുത്രനും പാഞ്ചാലിയും സീസറും ബ്രൂട്ടസ്സും മാര്‍ക്ക്‌ ആണ്റ്റണിയും ക്ളിയോപാട്രയുമെല്ലാം നല്ലവരായിരുന്നോ ചീത്തവരായിരുന്നോ എന്നെല്ലാം. അച്യുതനാണോ കേശവനാണോ തൊമ്മനാണോ ചാണ്ടിയാണൊ സ്വറ്‍ണമാണോ വെള്ളിയാണോ മുന്തിയതെന്ന്. ബഹുമാന്യരെ ബഹുമാനപ്പെടുത്തേണ്ട കാര്യമില്ല; അല്ലാത്തവരെ ബഹുമാനപ്പെടുത്താനും ഭാവമില്ല. രാഷ്ട്രീയക്കാരും ശിങ്കിടികളും അന്യോന്യം ബഹുമാനപ്പെടുത്തുമ്പോള്‍ എന്തോ ഒരു നമ്പൂരിശ്ശങ്ക. ഇല്ലാത്തതെന്തോ ഉണ്ടെന്നുണ്ടാക്കിയെടുക്കുന്നപോലെ; വയസ്സുകാലത്തെ മൂത്രശങ്കപോലെ.

എനിക്കൊരു വടക്കന്‍ സഹപ്രവര്‍ത്തകനുണ്ടായിരുന്നു. ആദ്യം കാണുമ്പോള്‍ ആരെയും ബഹുമാനിച്ചാശംസിച്ചങ്ങോട്ടുകെട്ടിപ്പിടിക്കും. രണ്ടാം നാള്‍തൊട്ട്‌ ആശംസ മാത്രം. പതുക്കെ അതുമില്ലാതാകും, പ്രത്യേകിച്ച്‌ ചുറ്റും പലരുമുണ്ടെങ്കില്‍. പരിചയംകൊണ്ട്‌ നമ്മള്‍ അറിയാതെ ആശംസിച്ചു ബഹുമാനിച്ചു പോകും. ആശാന്‍ ഗൌരവത്തിലങ്ങനെയിരിക്കും; തിരിച്ചാശംസിച്ചാലായി. രണ്ടുനാലു ദിനംകൊണ്ടങ്ങനെ ബഹുമാന്യന്‍ ബഹുമാനപ്പെട്ടവനാകും.

ഈ ബഹുമാനം എന്നുള്ളതു ചോദിച്ചുവാങ്ങേണ്ടതല്ല. അര്‍ഹതപ്പെട്ടാല്‍ അന്യര്‍ അറിഞ്ഞുതരും. ഒരു കസേരയുടെയോ പണക്കിഴിയുടെയോ കുപ്പായത്തിണ്റ്റെയോ കുടുംബത്തിണ്റ്റെയോ കൂട്ടായ്മയുടെയോ ബലത്തിലല്ല ബഹുമാനം. ഒരാളുടെ ബഹുമാന്യത വെറും ബഡായിയാകാം, പച്ചത്തട്ടിപ്പാകാം. ഒരാളുടെ ബഹുമാന്യത മറ്റൊരാളുടെ ബാധ്യതയാകാം, ഭാവനാസൃഷ്ടിയാകാം. ഒരാളുടെ ബഹുമാന്യത ഒരാളും അറിഞ്ഞില്ലെന്നുമാകാം, സത്യത്തിലാരും തിരിച്ചറിഞ്ഞില്ലെന്നുവരാം.

നമ്മുടെ പാര്‍ലമെണ്റ്റില്‍ സഭ കൂടുംമുന്‍പ്‌ കിന്നരിവച്ച ഒരാള്‍വന്നു വിളിച്ചുപറയും: "മാനനീയ... മാനനീയ..."എന്നൊക്കെ. ആ ലേബലില്ലാതെ വയ്യ സാമാജികര്‍ക്ക്‌. ആ ബഹുമാനപ്പെട്ടവരുടെ മാനനീയത അല്ലെങ്കില്‍ മാന്യത അല്ലെങ്കില്‍ മാനം എത്രയുണ്ടെന്നു നാം നന്നായി കാണുന്നുണ്ട്‌, സഭയ്ക്കകത്തും പുറത്തും. വി.ഐ.പി-എന്നു സ്വയമങ്ങു ചമയുന്ന, വിശ്വസിക്കുന്ന, വിശ്വസിപ്പിക്കുന്ന ഈ രാഷ്ട്രീയ-സംസ്കാരമാണ്‌ ഇന്ത്യയുടെ ശാപം. ലക്ഷക്കണക്കിനാളുകള്‍ നരകിക്കുമ്പോള്‍ ലക്ഷണമൊത്തവര്‍ 'അമ്പട ഞാന്‍' നടിക്കുന്നു. ആ ഗര്‍വും താന്‍പോരിമയും അഹംഭാവവും അഹങ്കാരവും അശുവാണെന്നും അറുബോറാണെന്നും അശ്ളീലമാണെന്നും അറപ്പുണ്ടാക്കുന്നതാണെന്നും അവര്‍ മനസ്സിലാക്കുന്നില്ല. മനസ്സിലായാലും മനസ്സിലായയെന്നു കാണിക്കുന്നില്ല. 'വിഗ്രഹമുടഞ്ഞാല്‍ വൈരൂപ്യം ബാക്കി' എന്നവര്‍ക്കു നന്നായറിയാം. അവരെച്ചുറ്റിയുള്ള ശിങ്കിടികളും അതറിഞ്ഞാലും അറിയാത്ത ഭാവത്തിലിരിക്കുന്നു. 'ഉരല്‍നക്കിപ്പട്ടികളുടെ കിറിനക്കിപ്പട്ടികള്‍' എന്നു നാട്ടുഭാഷയില്‍. സ്വന്തംകാര്യം നേടണ്ടേ. വിഗ്രഹം നന്നായാലല്ലേ നടവരവു കൂടൂ.

വണ്ടിപ്പുറത്തെ ചെമന്ന ലൈറ്റും, അതു നിയന്ത്രിച്ചപ്പോള്‍ വണ്ടിക്കു മുന്‍പിലും പിന്‍പിലും ചുവന്ന ബോര്‍ഡുകളും, കഴുത്തിലണിയുന്ന കോണകവും, വൈകിയെത്തലും വാപൊളിക്കലും ബഹുമാനപ്പെട്ടവരുടെ ചിഹ്നങ്ങളാകുന്നു. ഏറ്റവും രസം 'ഓണറബ്‌ള്‍'-മാര്‍ അന്യോന്യം ബഹുമാന'പ്പെടു'ത്തുമ്പോഴാണ്‌. 'നിന്‍പൃഷ്ഠം-എന്‍പൃഷ്ഠം' സിന്‍ഡ്റോം! അടുത്തിടെ കണ്ടു ഒരു രോഗപരിശോധന-ലബോറട്ടറിയില്‍, പണിക്കാര്‍ അന്യോന്യം 'ഡോക്ടര്‍-ഡോക്‌ടര്‍' എന്നു വിളിക്കുന്നത്‌. പാവങ്ങള്‍, അവരുമെന്തിനു കുറയ്ക്കണം?

'ബഹുമാനപ്പെട്ട'വര്‍ക്കു ക്യൂ-നില്‍ക്കാന്‍ വയ്യ. എല്ലാത്തിനും പ്രത്യേക പരിഗണന വേണം. അവര്‍ക്കിരിക്കാന്‍ സുല്‍ത്താണ്റ്റെതരം കസേരവേണം. പടമെടുക്കാനാളുവേണം. അകമ്പടിക്കു പോലീസുവേണം. സഞ്ചരിക്കാന്‍ വണ്ടിപ്പട വേണം. സഞ്ചരിക്കുമ്പോള്‍ പൊതുജനം തീണ്ടാപ്പാടകലത്താവണം. ആഹാരം പഞ്ചനക്ഷത്രമാകണം. വിഹാരം വിദേശത്താകണം. അവര്‍ക്കു നമ്മളെ പരമപുച്ഛമാണ്‌. എന്തുകൊണ്ടാവരുത്‌? തലകുനിച്ചുകൊടുത്താല്‍ ചവിട്ടാതിരിക്കാന്‍ അവര്‍ മനുഷ്യരാണോ? ദൈവങ്ങളല്ലേ? നമ്മെ ഒറ്റപ്പെടുത്തി പുച്ഛിച്ച്‌ പറ്റിച്ച്‌ അവരുടെ സ്ഥാനമുറപ്പിക്കുന്നു. എന്നവര്‍ വിചാരിക്കുന്നു.

ഇത്‌ ഇനിയുമെത്ര കാലം?

ഗാന്ധിജിയുടേതായി ഒരു ചൊല്ലുണ്ട്‌: "ആദ്യം അവര്‍ നിങ്ങളെ അവഗണിക്കുന്നു. പിന്നെ പരിഹസിക്കുന്നു. പിന്നെ നിങ്ങളെ എതിര്‍ക്കുന്നു..... അപ്പോള്‍ നിങ്ങള്‍ ജയിക്കുന്നു". അവര്‍ പവനായി ശവമായി മാറുമ്പോള്‍ നിങ്ങള്‍ ശവമായി പവനായി മാറുന്നു. ഇനിയെങ്കിലും അറിയുക, ബഹുമാന്യരല്ല ബഹുമാനപ്പെട്ടവര്‍; ബഹുമാനിക്കലല്ല ബഹുമാനപ്പെടുത്തല്‍.

ഒരു പുതിയ തലമുറ വളര്‍ന്നുവരുന്നുണ്ട്‌. അവരീ ചപ്പടാച്ചിയില്‍ മയങ്ങുന്നവരാവില്ല. കാത്തിരിക്കുക.

Sunday 6 December 2015

ആയുരാരോഗ്യസൌഖ്യം

മരുന്നിനുപോലും തികയാത്തതാണല്ലോ നമ്മുടെ ജീവിതം. അത്രയ്ക്കമൂല്യമായതിനാലാണ്‌ 'ശരീരമാദ്യം ഖലു ധര്‍മസാധനം' എന്ന്‌ നമ്മുടെ പൂര്‍വികര്‍ നിരൂപിച്ചത്‌. 'ഹെല്‍ത്ത്‌ ഈസ്‌ വെല്‍ത്ത്‌' എന്നു പാശ്ചാത്യരും. യോഗാഭ്യാസത്തിലും ഊന്നല്‍ ശരീരത്തിനാണ്‌; അതിലൂടെ മനസ്സിനും. 'ഹെല്‍ത്തി മൈണ്റ്റ്‌ ഇന്‍ എ ഹെല്‍ത്തി ബോഡി'.

എന്തുവന്നാലും 'അനായാസേന മരണം, വിനാദൈന്യേന ജീവിതം' എന്നത്‌ ഏവരുടെയും ആഗ്രഹം. ഒട്ടും കിടക്കാതെ അങ്ങു പോണം. ഒരു രോഗവുമില്ലാത്ത ജീവിതവും വേണം. ഒത്തെങ്കില്‍ ഒത്തു. നടന്നെങ്കില്‍ നടന്നു. എന്നത്തെപ്പോലെ ഇന്നും. രോഗമില്ലാത്ത അവസ്ഥയില്ല മനുഷ്യന്‌. പല മഹാരോഗങ്ങളും മാഞ്ഞു. പല മഹാരോഗങ്ങളും നിറഞ്ഞു. 'ആസ്പത്രിയില്‍' കിടക്കാതങ്ങുപോണം എന്നായി ഇന്നത്തെ പ്രാര്‍ഥന എന്നുമാത്രം. ആസ്പത്രികള്‍ - സൂപ്പര്‍ സ്പെഷാലിറ്റി ആസ്പത്രികള്‍ - എത്രയെണ്ണമുണ്ടായിട്ടും രോഗമങ്ങു കുറഞ്ഞില്ല. എണ്ണവും വണ്ണവും വര്‍ദ്ധിച്ചതേയുള്ളൂ.

രോഗങ്ങള്‍ വരുത്തരുത്‌. വന്നാലോ അവഗണിക്കയുമരുത്‌. തണ്റ്റെ ശരീരത്തിനൊത്ത വിധത്തില്‍ ദൈനംദിന ജീവിതം കൊണ്ടുനടന്നാല്‍ പകുതി രോഗങ്ങളും ഒഴിവാക്കാം. പുറമേനിന്നു വന്നുഭവിക്കുന്ന രോഗങ്ങളെ ഒരു പരിധിവരെയേ ഒഴിവാക്കാനുമൊക്കൂ. സ്വയംകൃതാനര്‍ഥങ്ങളും ആര്‍ജിതമഹാരോഗങ്ങളും ഒഴിവാക്കിയാലും പ്രായം ചെല്ലുന്തോറും വണ്ടി വെടക്കായിക്കൊണ്ടേയിരിക്കും. റിപ്പയറും റീ-കണ്ടീഷണിംഗും റീ-റെജിസ്റ്റ്രേഷനും വേണ്ടിവരും. എന്നാലും ഒരു കാലഹരണത്തിയതി മനുഷ്യനുണ്ട്‌. ആ തീയതി അറിയില്ലെന്നുമാത്രം. 'എ ടൈം വില്‍ കം, എ ടൈം വില്‍ കം, എ ടൈം വില്‍ കം അറ്റ്‌ ലാസ്റ്റ്‌...' എന്നൊരു കരീബിയന്‍പാട്ടുണ്ട്‌.

എണ്റ്റെ അച്ഛന്‍ പതിനേഴാം വയസ്സില്‍ തനിക്കു പ്രമേഹമുണ്ടെന്നു തിരിച്ചറിഞ്ഞു. കാശില്ലാത്തകാരണം ഫീസുകൊടുക്കാനാകാതെ വെറുതെ ഒരു കൊല്ലം ഇണ്റ്റര്‍മീഡിയറ്റ്‌ ക്ളാസ്സിലിരിക്കുമ്പോള്‍ രോഗലക്ഷണങ്ങള്‍ കണ്ടു സംശയിച്ചാണ്‌ മഹാരാജാസ്‌ കോളേജ്‌ ലബോറട്ടറിയില്‍ മൂത്രം സ്വയം പരിശോധിച്ചു കണ്ടുപിടിച്ചത്‌. അന്നു തുടങ്ങിയ ആഹാരനിയന്ത്രണം (അതല്ലാതെ വേറെ വഴിയുമില്ലായിരുന്നു) മരണം വരെ തുടര്‍ന്നു. അവസാനകാലത്ത്‌ ഇന്‍സുലിനും വേറെ കുറെ മരുന്നുകളുമെല്ലാം ഉണ്ടായിരുന്നെങ്കിലും അന്‍പത്തഞ്ചു വയസ്സു കടന്നപ്പോഴേക്കും മരണമെത്തി. വിനാദൈന്യേനജീവിതവും അനായാസേന മരണവും രണ്ടുമില്ലായിരുന്നു അച്ഛന്‌. അതിനു പകരമെന്നോണം തൊണ്ണൂറു കഴിഞ്ഞിട്ടും വര്‍ദ്ധക്യസഹജമായ അസ്വസ്ഥതകളല്ലാതെ മറ്റൊന്നുമില്ലാതെ അമ്മ ജീവിച്ചിരിക്കുന്നു.

കൂടുതല്‍ കൂടുതല്‍ ആസ്പത്രികളല്ല നമുക്കു വേണ്ടത്‌; ആസ്പത്രികള്‍ അധികം വേണ്ടിവരാത്ത ആരോഗ്യപരിപാലനമാണ്‌. അതാണു പുരോഗതി. അല്ലാതെ മുക്കിലും മൂലയിലും സൂപ്പര്‍-സ്പെഷാലിറ്റി ഹോസ്പിറ്റലുകളല്ല. ഇന്നത്തെ ആസ്പത്രികള്‍ കഴുത്തറപ്പന്‍സങ്കേതങ്ങളായിരിക്കുന്നു. ഡോക്ടര്‍മാര്‍ മരുന്നുകമ്പനികളുടെ ചിട്ടിപിടിത്തക്കാരും. നല്ലവരില്ലെന്നല്ല. പക്ഷെ കലക്കൊഴുക്കില്‍ കണ്ണുകാണാന്‍ പ്രയാസം.

ഒരു പ്രശസ്ത സ്വകാര്യാസ്പത്രിയില്‍ ഒരു ബന്ധുവിനെയുംകൊണ്ട്‌ ഒരിക്കല്‍ കയറാനിടയായി. ആദ്യത്തെ ചോദ്യം ഏതു ഡോക്ടറെ കാണണം എന്ന്‌. രോഗിക്കെന്തറിയാം? രോഗലക്ഷണമിത്‌; അതു ചികിത്സിക്കാന്‍ ഒരു ഡോക്ടര്‍. അതില്‍കൂടുതല്‍ എന്താ? പിന്നത്തെ ചോദ്യം രോഗിയുടെ സാമ്പത്തികസ്ഥിതിയെക്കുറിച്ച്‌. അതനുസരിച്ചുവേണമത്രേ ചികിത്സാച്ചെലവുകള്‍ തിട്ടപ്പെടുത്താന്‍. മേല്‍വിലാസവും മറ്റു പല വിശദാംശങ്ങളും കുറിച്ചെടുത്തശേഷം പിന്നെയും കുറേനേരമിരുത്തി. അതിനിടെ രോഗിയുടെ വീട്ടിനടുത്തുള്ള കടകളിലും ആളുകളോടും ഓട്ടോക്കാരോടുമെല്ലാം ബന്ധപ്പെട്ട്‌ സാമ്പത്തികസ്ഥിതിയുടെ സത്യാവസ്ഥ പരിശോധിച്ചത്രെ! രോഗനിര്‍ണയം കഴിഞ്ഞ്‌ ശസ്ത്രക്രിയക്കുള്ള തീരുമാനമായി. രോഗിയെ ഓപ്പറേഷനു കൊണ്ടുപോയ ശേഷം യാതൊരു വിവരവുമില്ല. ഒരു ഡോക്ടറില്‍നിന്നു വേറൊരു ഡോക്ടറിലേക്ക്‌; ഒരു പരിശോധനയ്ക്കുശേഷം വേറൊന്നിലേക്ക്‌. ഇടയ്ക്കിടെ ആ മരുന്ന്‌, ഈ മരുന്ന്‌, ആ സാധനം, ഈ സാധനം ഒന്നിനുപിറകെ ഒന്നൊന്നായി വാങ്ങിവരാന്‍ നഴ്സുമാരുടെ കല്‍പനകള്‍. അരമുക്കാല്‍ ദിവസം കഴിഞ്ഞും രോഗിയുടെ സ്ഥിതിയെന്തെന്നറിയാന്‍ യാതൊരു മാര്‍ഗവുമില്ലായിരുന്നു. വൈകുന്നേരമായതോടെ അതാവരുന്നു രോഗിയെയുംകൊണ്ട്‌. രോഗിക്കു ജീവനുണ്ടെന്നു സ്വയം തീരുമാനിച്ചുറപ്പിക്കേണ്ടി വന്നു; അല്ലാതെ ആസ്പത്രിക്കാര്‍ ഒരു വാക്കുരിയാടി ബന്ധുക്കളെ സമാശ്വസിപ്പിക്കാനില്ലായിരുന്നു. അറക്കമില്ലില്‍ ഒരു മരത്തടി അങ്ങു കയറ്റി, ഒരു ഉരുപ്പടിയായി തിരിച്ചിറക്കി എന്ന പോലെ.

വേറൊരാസ്പത്രിയില്‍, വഴിയില്‍ കാലുതെറ്റിവീണു കയ്യൊടിഞ്ഞവശയായ ഭാര്യയെയുംകൊണ്ടു പോയതാണ്‌. എല്ലുഡോക്ടറില്ലാത്തതിനാല്‍ പല്ലുഡോക്ടര്‍ മതിയോ എന്നു ചോദിച്ചു, ചോദിച്ചില്ല എന്നുമാത്രം. ജീവനക്കാര്‍ ആരെയൊക്കെയോ ഫോണ്‍ചെയ്യും, അവിടെയിവിടെ ഓടും. പരക്കംപാച്ചിലിനിടെ ഓരോരോ വേഷങ്ങള്‍ വന്നു വീണ്ടും വീണ്ടും എന്തെന്നു ചോദിക്കും, കൈതിരിച്ചുനോക്കും, കൈപിരിച്ചുനോക്കും. ഭാര്യ വാവിടാതെ വേദനയടക്കും. അവസാനം എല്ലുഡോക്ടര്‍തന്നെയെത്തി, പ്ളാസ്റ്ററിടാന്‍. അടുത്തൊരു നഴ്സ്‌ പഞ്ഞിയും തുണിയുമെല്ലാം മുറിക്കുന്നു, തുരുമ്പിച്ച ഒരു പഴഞ്ചന്‍ കത്രികകൊണ്ട്‌. എണ്റ്റെ വിടുവായത്തത്തില്‍ ഞാന്‍ ചോദിച്ചുപോയി ഈ പഴകിയ കത്രിക ഒരാസ്പത്രിയിലുപയോഗിക്കാമോ എന്ന്‌. അവളൊന്നും മിണ്ടിയില്ല. കഴിക്കാനും കുത്തിവയ്ക്കാനുമെല്ലാമായുള്ള മരുന്നുകളുടെ ഒരു ലിസ്റ്റ്‌ കയ്യില്‍ തന്നു, താഴത്തെ ഫാര്‍മസിയില്‍നിന്നു കൊണ്ടുവരാന്‍. ആ ലിസ്റ്റില്‍ ഒരു കത്രികയുമുണ്ടായിരുന്നു. വീട്ടില്‍വന്ന്‌ വിലവിവരം നോക്കിയപ്പോഴാണു കണ്ടത്‌.

വന്നു പരിശോധിച്ചിട്ടേയില്ലാത്ത ഡോക്ടര്‍ക്കുള്ള ഫീസും വാങ്ങാത്ത മരുന്നുകള്‍ക്കുള്ള വിലയും ആസ്പത്രിയുടെ ഉപയോഗത്തിനുള്ള സാമഗ്രികളുടെ ചെലവും രോഗിയുടെ ബില്ലില്‍ ചേര്‍ക്കുക സാധാരണമാണ്‌ ഇന്നു മിക്ക 'മികച്ച' ആസ്പത്രികളിലും. വാടകയിനത്തില്‍ വരവുണ്ടാക്കാന്‍വേണ്ടി ഐ.സി.യു.-വിലും വാര്‍ഡിലും മുറിയിലുമെല്ലാം രോഗിയെ ചികിത്സകഴിഞ്ഞും പാര്‍പ്പിക്കുന്നതു സര്‍വസാധാരണം. ഇന്‍ഷുറന്‍സുണ്ടെങ്കില്‍ ഒരു വിധം ചികിത്സ, അല്ലെങ്കില്‍ വേറൊരുവിധം. വൈദ്യശാസ്ത്രം വേറിട്ടവഴികളിലൂടെയാണു സഞ്ചരിക്കുന്നതിപ്പോള്‍.

സ്വന്തം സല്‍പ്പേരു നിലനിര്‍ത്താന്‍, മരണം തീര്‍ച്ചയായ കേസുകള്‍ സര്‍ക്കാര്‍-ആസ്പത്രികളിലേക്കു പറഞ്ഞുവിടുന്ന കൌശലവും സ്വകാര്യ ആസ്പത്രികള്‍ക്കുണ്ട്‌. കാശിണ്റ്റെ പ്രഭയില്‍ മനുഷ്യത്വം മരവിച്ചുപോകുമോ എന്നൊന്നും സംശയിക്കണ്ട. ആസ്പത്രികള്‍ ഒരു നാണയക്കമ്മട്ടമായിരിക്കുന്നു. മരുന്നുകളും വൈദ്യോപകരണങ്ങളും വിറ്റഴിക്കാനുള്ള കച്ചവടസ്ഥലങ്ങളായി മാറി മിക്ക ആസ്പത്രികളും. വേണ്ടതും വേണ്ടാത്തതുമായ പരിശോധനകളും അവശ്യവും അനാവശ്യവുമായ ചികിത്സാപദ്ധതികളും ഊതിവീര്‍പ്പിക്കുന്ന ആശുപത്രിച്ചെലവും രോഗികളെ കൊല്ലാക്കൊല ചെയ്യുന്നു. 'ബൈസ്റ്റാണ്റ്റര്‍' എന്ന പുന്നാരപ്പേരിലുള്ള സഹായിയെ ഭ്രാന്തുപിടിപ്പിക്കുന്നു. ഇന്‍ഷുറന്‍സ്‌-തുക കൊടുക്കതെയൊപ്പിക്കാന്‍ ഡോക്ടര്‍മാരുമായുള്ള ഒത്തുകളിയെപ്പറ്റി അടുത്തിടെ വായിച്ചു. 'റിസെര്‍ച്ച്‌ സെണ്റ്റര്‍' എന്നൊരു വാലും തൂക്കിയ ചില ആസ്പത്രികളില്‍ അതിഗുഹ്യമായി മരുന്നുപരീക്ഷണങ്ങളും അവയവചോരണവും നടക്കുന്നുണ്ടെന്നുള്ള സംശയവും പലരും ഉന്നയിച്ചിട്ടുണ്ട്‌.

ആസ്പത്രികള്‍ വ്യവസായമാണെങ്കില്‍ കച്ചവടത്തിണ്റ്റെ നാട്ടുനിയമങ്ങളും ബാധകമാക്കണം. ചെയ്യുന്ന പണിക്കു കാശുവാങ്ങാം; പക്ഷെ തദനുഗുണമായ ഉത്തരവാദിത്വവും വേണം. എനിക്കിന്നുമറിയാത്ത ഒരു കാര്യമുണ്ട്‌ - എന്തുകൊണ്ട്‌ ഡോക്ടര്‍മാരും വക്കീല്‍മാരും കൊടുക്കുന്ന പണത്തിനു രശീതി തരുന്നില്ല?

രണ്ടുകാലില്‍പോയി നാലുകാലില്‍ മടങ്ങേണ്ടിവരുന്ന അവസ്ഥ ചിരിച്ചുതള്ളേണ്ടതല്ല. ആസ്പത്രികളിലെ ഇന്നത്തെ സ്ഥിതിവിശേഷങ്ങള്‍ കാണുമ്പോള്‍ അവിശ്വാസികള്‍പോലും മേല്‍പത്തൂരിണ്റ്റെ വരികള്‍ചൊല്ലി പ്രാര്‍ഥിച്ചുപോകും, 'അജ്ഞാത്വാ തേ മഹത്വം ..... ആയുരാരോഗ്യസൌഖ്യം' എന്ന് - ആസ്പത്രികള്‍ അവയുടെ യഥാര്‍ത്ഥമഹിമയറിഞ്ഞ്‌ ലീലകളും വേലകളും വെടിഞ്ഞ്‌ ജനങ്ങള്‍ക്ക്‌ ആയുരാരോഗ്യസൌഖ്യമുണ്ടാക്കട്ടേ എന്ന്!

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...