Monday 26 October 2015

വീണ്ടും ബാല്യം

ഗോവയില്‍ ഒരു പ്രത്യേക ആദിവാസിസമൂഹം ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്‌. കാലം ചെല്ലുമ്പോള്‍ ഒന്നിനും ശേഷിയില്ലാത്ത പടുവൃദ്ധന്‍മാര്‍ക്ക്‌ അവര്‍ ആഹാരം കുറച്ചുകുറച്ചു കൊണ്ടുവരുമത്രേ. അങ്ങനെ അവര്‍ ചാകും. സമൂഹത്തിണ്റ്റെ ബാധ്യത ഒഴിയും.

തമിഴ്നാട്ടിലും ഇങ്ങനെയൊരു സമൂഹം നിലനിന്നിരുന്നതായി അടുത്തകാലത്തായി കേട്ടു. സേതുവിണ്റ്റെ ഒരു കഥയില്‍ ഇതിനുസമാനമായി, തൊഴില്‍കിട്ടാന്‍വേണ്ടി മക്കള്‍ അച്ഛന്‍മാരെ ജലസമാധിയാക്കുന്ന ഒരു പരിപാടിയെപ്പറ്റി പരാമര്‍ശമുണ്ട്‌. രാജസ്ഥാനിലും വൃദ്ധന്‍മാര്‍ സ്വയം പട്ടിണികിടന്നു മരിക്കുന്ന ഒരാചാരമുണ്ടത്രേ.

അതിപ്രായോഗികമായി ചിന്തിക്കുന്നവരില്‍ ചിലര്‍ക്കെങ്കിലും ഇതു ശരിയായി തോന്നിയേക്കാം. എന്തോ എനിക്കിത്‌ ഉള്‍ക്കൊള്ളാന്‍ നന്നേ വിഷമം.

തൊണ്ണൂറുകഴിഞ്ഞ എണ്റ്റെ അമ്മ കൂടെക്കൂടെ പറയും "മരിച്ചാല്‍മതി" എന്ന്. ഇതുകേട്ട്‌ എണ്റ്റെ മകളുടെ ഭര്‍ത്തൃപിതാവ്‌ - അദ്ദേഹം ഒരു വിദഗ്ദ്ധ മനോരോഗഭിഷഗ്വരനാണ്‌ - അമ്മയെ ബോധ്യപ്പെടുത്തി, "മരിക്കണം, മരിക്കണം" എന്നുള്ള വായ്ത്താരി എത്രമാത്രം അസ്ഥാനത്താണെന്ന്. അസുഖങ്ങള്‍ വയസ്സായാലുണ്ടാകും; ചെറുപ്പക്കാര്‍ക്കുമില്ലേ? സങ്കടങ്ങളും എല്ലാവര്‍ക്കുമില്ലേ? പിന്നെ, മറ്റുള്ളവര്‍ക്കുവേണ്ടി ഒന്നും ചെയ്യാനാവാത്ത അവസ്ഥ. വേണ്ടകാലത്ത്‌ വേണ്ടതെല്ലാം വഴിയാംവണ്ണം എന്തെല്ലാം ചെയ്തിരിക്കുന്നു? കഴിയുമ്പോലെ ഇനിയുമാകാമല്ലോ. ഇനി ഭൂമിക്കുഭാരമെന്നും ജീവിച്ചിരിക്കുന്നവര്‍ക്കു തലവേദനയെന്നുമെല്ലാം പറഞ്ഞുവരണ്ട. കാലമായാല്‍ ആരും സിദ്ധികൂടും. അതുറപ്പാണ്‌. അതിനുമുന്‍പ്‌ കണ്ടതെല്ലാം ആലോചിച്ചു കൂട്ടണ്ട. പട്ടാമ്പി-ഭാഷയില്‍, "ആലോചിച്ചാല്‍ ഒരന്തോല്യ, ആലോചിച്ചില്ലെങ്കിലോ ഒരു കുന്തോല്യ"! മൂപ്പെത്തുമ്പോള്‍ കായ പൊഴിയുമ്പോലെ അങ്ങു വീണുകിടന്നാല്‍ മതി. ബാക്കി കാര്യങ്ങള്‍ ഞങ്ങള്‍ നോക്കിക്കൊള്ളാം.

പൊതുധാരണകള്‍ക്കു വിപരീതമായി, 'മൃത്യുഞ്ജയമന്ത്രം' പറയുന്നതിതുതന്നെ. മൃത്യുവിനെ മറികടന്നു ജീവിക്കാനുള്ള മന്ത്രമല്ലത്‌. മൃത്യുവിനെ പേടിക്കാതെ ധൈര്യമായി അഭിമുഖീകരിക്കാനുള്ള മുന്നൊരുക്കമാണത്‌. ലോകത്തില്‍ ഏറ്റവും നിഷേധാത്മകമായ ഒരു പ്രാര്‍ഥനാഗീതമുണ്ടെകില്‍ അതാണ്‌, "നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍ നകവാരിധി നടുവില്‍ ഞാന്‍, നരകത്തീന്നെന്നെ കരകേറ്റീടണേ....." എന്നത്‌. ഇതിനു ചുട്ടമറുപടിയാണ്‌, ".....ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്‍മം കൂടി" എന്ന മനോഹരഗാനം.

"പുനരപി ജനനം പുനരപി മരണം" എന്നു്‌ ആദിശങ്കരന്‍ സമാധാനിപ്പിക്കുന്നുണ്ട്‌. എങ്കിലും വാര്‍ധക്യകാലേ വിപരീതബുദ്ധിയാണു മിക്കവര്‍ക്കും. നിഷേധാത്മകതയുടെ കൂടാരമായ ഭര്‍ത്തൃഹരി എഴുതിക്കൂട്ടി, " ഗാത്രം സങ്കുചിതം ഗതിര്‍ വിഗളിതം വക്രം ച ലാലായതേ; ദൃഷ്ടിര്‍ നഷ്ടതി ബാധതേ ബധിരതാ....." എന്നൊക്കെ. "വയസ്സുകാലം വരുമ്പോള്‍ ശരീരത്തിണ്റ്റെ കാന്തി നശിക്കുന്നു. ശരീരം മെലിയുന്നു. നടക്കുമ്പോള്‍ കാലുകള്‍ പതറിപ്പോകുന്നു. സംസാരിക്കുമ്പോള്‍ പല്ലുകള്‍ കൊഴിഞ്ഞുപോയതുകൊണ്ട്‌ വ്യക്തമാകുന്നില്ല. ബധിരത ബാധിക്കുന്നു. ബുദ്ധിക്കും ഭ്രംശം സംഭവിക്കുന്നു". എല്ലാംശരി. എന്നിട്ടും നിര്‍ത്തുന്നില്ല ഭര്‍ത്തൃഹരി. യാതൊരു ഉപയോഗവുമില്ലാത്ത ശരീരവും മനസ്സും ഉള്ള വൃദ്ധനെ ഭാര്യപോലും ശുശ്രൂഷിക്കുകയില്ല; സ്വന്തം രക്തത്തില്‍ ജനിച്ച പുത്രന്‍മാര്‍പോലും ശത്രുക്കളായിത്തീരുന്നുവത്രേ.

അങ്ങനെ സംഭവിക്കുന്നുണ്ടെങ്കില്‍ അതു സ്വല്‍പം സ്വന്തം കയ്യിലിരിപ്പുകൊണ്ടുകൂടിയല്ലേ? വയസ്സായവരെ മറ്റുള്ളവര്‍ - സ്വയവും - വര്‍ഗീകരിക്കാറുണ്ട്‌. അവര്‍ക്ക്‌ അതു വേണം, ഇതു മതി, അതുവേണ്ട, ഇതു വേണ്ട എന്നെല്ലാം അങ്ങു തീരുമാനിച്ചുകളയും. ആകട്ടെ, ആയില്ലെങ്കില്‍ പോകട്ടെ. പക്ഷെ അതു ആവശ്യമോ ആരോപണമോ ആകുമ്പോഴാണു പ്രശ്നം. സ്വന്തം നിലയ്ക്ക്‌, സ്വന്തം കഴിവിനൊത്ത്‌ എന്തെല്ലാം ചെയ്യാം! അതിനു പ്രായമില്ല, ലിംഗമില്ല, മതമില്ല, മുഹൂര്‍ത്തമില്ല.

പിന്നെ വിരക്തി എന്നും ആത്മീയം എന്നുമെല്ലാമുള്ള ചെല്ലപ്പേരുകളില്‍ ഒളിച്ചിരിക്കുകയും ഒളിച്ചോടുന്നവരുമുണ്ട്‌. ആത്മീയത അവസാനകാലത്തല്ല, നിരന്തരമാണ്‌. വയസ്സായല്‍ വളരേണ്ടതു വിരക്തിയല്ല, വിവരമാണ്‌. സ്ഥിത:പ്രജ്ഞയാണ്‌. "ദു:ഖേഷ്വനുദ്വിഗ്ന മന: സുഖേഷു വിഗത സ്പൃഗ: വീതരാഗ ഭയക്രോധാ സ്ഥിത:ധീര്‍" എന്നു മുനിവര്യന്‍മാര്‍. ദു:ഖമായാലും സുഖമായാലും മോഹമായാലും ഭയമായാലും ധൈര്യത്തോടെ നേരിടുവാനുള്ള ചങ്കൂറ്റം. കാമത്തേയും ക്രോധത്തേയും മദത്തേയും ലോഭത്തേയും കടിഞ്ഞാണിടാനുള്ള തണ്റ്റേടം. അതാണു വേണ്ടത്‌. ഇതു വയസ്സന്‍മാര്‍ക്കുമാത്രമല്ല, ആര്‍ക്കും!

ബാല്യം, കൌമാരം, യൌവനം, വാര്‍ധക്യം എന്നിവയെ ചെറുക്കാനാവില്ല ആര്‍ക്കും. ജീവിതത്തിണ്റ്റെ നാലു ദശകളാണല്ലോ അവ. വെറുതെയല്ല ധര്‍മ-അര്‍ഥ-കാമ-മോക്ഷങ്ങളോടുകൂടെ ബ്രഹ്മചര്യത്തെയും ഗൃഹസ്ഥത്തെയും വാനപ്രസ്ഥത്തെയും സംന്യാസത്തെയും വഴിക്കുവഴി വിന്യസിച്ചിരിക്കുന്നത്‌ ഭാരതീയ ചിന്തകര്‍. ഒന്നിനൊന്നു മെച്ചമെന്നോ മോശമെന്നോ അവര്‍ പറഞ്ഞിട്ടില്ല. പുഴയില്‍ വെള്ളംപോലെ, കടലില്‍ തിരകള്‍പോലെ, മാനത്തു മേഘങ്ങള്‍പോലെ അവ വരുന്നു, പോകുന്നു. നമുക്കു നാം സാക്ഷി.

ഞാന്‍ ഒന്നിലധികം തവണ വായിച്ചിട്ടുള്ളതും ഒന്നിലധികം തവണ വാങ്ങിച്ചിട്ടുള്ളതുമായ പുസ്തകം, ഒന്നിലധികം തവണ കണ്ടിട്ടുള്ള സിനിമയും, ഹെര്‍മന്‍ ഹെസ്സേയുടെ 'സിദ്ധാര്‍ഥ' ആണ്‌. അതില്‍ ഇടയ്ക്കിടെ വരുന്ന ഒരു വരിയുണ്ട്‌: "എനിക്കു കാത്തിരിക്കാം, എനിക്കു ചിന്തിക്കാം, എനിക്കു പഷ്ണി കിടക്കാം. " ഇതു മൂന്നിനും കഴിഞ്ഞാല്‍ എന്തു വിഷാദം, എന്തിനു വിഷാദം?

ധൃതരാഷ്ട്രരെന്ന വൃദ്ധകേസരിയെ ശരിക്കും കുടയുന്നുണ്ട്‌ മഹാഭാരതത്തിലെ ഉദ്യോഗപര്‍വത്തില്‍ വിദുരര്‍. വയസ്സുകാലത്തുമാത്രമല്ല, ചെറുപ്പത്തിലും എന്തുചെയ്യണമെന്നും ചെയ്യരുതെന്നും തികച്ചും വ്യക്തമാക്കിയിരിക്കുന്നു ആ ത്രികാലജ്ഞാനി. "ശരീരമാദ്യം ഖലു ധര്‍മസാധനം" എന്നുദ്ഘോഷിച്ചു നമ്മുടെ പൂര്‍വികര്‍. "ഹെല്‍ത്തി മൈണ്റ്റ്‌ ഇന്‍ എ ഹെല്‍ത്തി ബോഡി" എന്നു പാശ്ചാത്യരും.

മനുഷ്യനടക്കം എല്ലാ ജീവികളും മരിക്കുന്നു, എല്ലാം നാം കാണുന്നു. എന്നിട്ടും താന്‍ മാത്രം മരിക്കുന്നതുള്‍ക്കൊള്ളാന്‍ മടികാണിക്കുന്നു.

സത്യത്തില്‍ വാര്‍ധക്യം രണ്ടാം ബാല്യമാണ്‌. കൊച്ചുകുഞ്ഞുങ്ങളുടെ എല്ലാ ലക്ഷണങ്ങളും ചേഷ്ടകളും തിരിച്ചു വരുന്നു. തിരുത്തമില്ലാത്ത വാക്ക്‌. മോണകാട്ടിച്ചിരി. ചപലചിന്തകള്‍. കളിബുദ്ധി. പൈതങ്ങളോടൊത്തുള്ള കൂട്ടംകൂടല്‍. നിലത്തിഴയല്‍. ആഹാരത്തിലെ പിടിവാശി. മലമൂത്രാദികളിലെ അശ്രദ്ധ. നടക്കാന്‍ വിഷമം. ബലക്ഷയം. രോഗബാധ. പിടിവാശി. ഒച്ചപ്പാട്‌. മിനുത്ത തൊലി. മുടിയില്ലായ്മ. ഓര്‍മത്തെറ്റുകള്‍. കൊച്ചു ശരീരം. നിഷ്കളങ്കത. പരസഹായമില്ലാതെ ഒന്നും ചെയ്യാന്‍ വയ്യാത്ത അവസ്ഥ. വീണ്ടും ബാല്യം - ആരും അതു കൊതിക്കില്ലേ? അതൊരു വരമാണ്‌. അനുഗ്രഹമാണ്‌. ആശ്ചര്യമാണ്‌. അതിനെ അതിണ്റ്റെ കുറ്റവും കുറവും ദു:ഖവും സുഖവുമെല്ലാമായി സ്വീകരിക്കുന്നതിലാണു സൌഭാഗ്യം. മറ്റു മൃഗങ്ങളെല്ലാം വാൃധക്യത്തെ അതിണ്റ്റെ തനതുരൂപത്തില്‍ ആശ്ളേഷിക്കുന്നു. എന്നിട്ടല്ലേ മനുഷ്യന്‍!

വെറും കാല്‍പനികമല്ല ഈ കാര്യം. വെറും ആത്മീയവുമല്ല ഈ ആശയം. പച്ചപ്പരമാര്‍ഥമാണ്‌. പരമപുരുഷാര്‍ഥം എന്നുകൂടി പറയാം.

ബാല്യത്തില്‍ ബാല്യം മാത്രം. കൌമാരത്തോടെ ബാല്യം വളരുന്നു. യൌവനത്തില്‍ ബാല്യകൌമാരങ്ങള്‍ വിടരുന്നു വികസിക്കുന്നു. വാര്‍ധക്യത്തോടെ അവയെല്ലാം കളഞ്ഞുകുളിക്കരുത്‌. വാര്‍ധക്യത്തിലും ഇതെല്ലാമുണ്ട്‌. ഉണ്ടാകണം. ക്രീഡാസക്തിയെയും കാമാസക്തിയെയും അര്‍ഥാസക്തിയെയും ധര്‍മാസക്തിയെയും എല്ലാം എല്ലാം മറ്റൊരു വെള്ളിവെളിച്ചത്തില്‍ കാണാനാകണം.

മുഖംതിരിച്ചു മറയാക്കുന്നതല്ല വയസ്സാകുന്നതിണ്റ്റെ പൊരുള്‍. "ഇന്നു ഞാന്‍, നാളെ നീ" - അതല്ലേ സത്യം? അതില്‍ സങ്കോചത്തിനോ സന്തോഷത്തിനോ സങ്കടത്തിനോ സ്ഥാനമില്ല.

പുതുരക്തത്തെ പഴിക്കുന്നതാണ്‌ മിക്ക വയോവൃദ്ധന്‍മാരുടെയും നേരമ്പോക്ക്‌. ഗതകാലത്ത്‌ തങ്ങളും തരംപോലെ തിമിര്‍ത്താടിയിട്ടുണ്ടെന്ന കാര്യം അവര്‍ തന്ത്രപൂര്‍വം തമസ്ക്കരിക്കുന്നു. കഴിഞ്ഞതു കഴിഞ്ഞു. ഇനിയെങ്കിലും ജീവിക്കാനും ജീവിക്കാനനുവദിക്കാനും കഴിയുമല്ലോ, സൌമ്യമായി, സ്വസ്ഥമായി, സന്തോഷമായി!

എന്നിരുന്നാലും, കവി ചോദിച്ചപോലെ "അവശന്‍മാര്‍ ആര്‍ത്തന്‍മാര്‍ ആലംബഹീനന്‍മാര്‍ അവരുടെ സങ്കടമാരറിഞ്ഞു.... "

'കാസാ ദ്‌ ചാ, കാസാ ദെ ദുസേ'

ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളുടെ തുടക്കത്തിലാണ്‌, വിമോചിപ്പിക്കപ്പെട്ട്‌ പത്തുവര്‍ഷങ്ങള്‍ക്കുള്ളിലാണ്‌, ഞാന്‍ ഗോവയില്‍ കാല്‍കുത്തുന്നത്‌. അതിനുമുന്‍പ്‌ കുറച്ചുമാത്രം കേരളത്തിലും അല്‍പം കര്‍ണാടകത്തിലും അതിലും കുറച്ചു തമിഴ്നാട്ടിലുമല്ലാതെ കാര്യമായ സഞ്ചാരാനുഭവങ്ങളൊന്നും എനിക്കില്ലായിരുന്നു. അതുകൊണ്ടുകൂടിയുമാകാം തികഞ്ഞ അപരിചിതത്വമായിരുന്നു മറ്റുപ്രദേശങ്ങളില്‍നിന്നു തികച്ചും വ്യത്യസ്തമായ ഗോവയില്‍ എന്നെ എതിരേറ്റത്‌.

ആദ്യസഞ്ചാരികള്‍ക്ക്‌ ആദ്യാനുഭവങ്ങളില്‍ ഒന്ന് ഗൃഹാതുരത്വമാണല്ലോ. അതും ആഹാരാദിവിഷയങ്ങളില്‍. ഗോവയിലെ ആഹാരവസ്തുക്കള്‍ എന്നെ തികച്ചും കുഴക്കി. ഒന്നുരണ്ടു ഉഡുപ്പി ഹോട്ടലുകള്‍ ഇല്ലായിരുന്നെന്നല്ല. എന്നാല്‍ നാടന്‍ചായക്കട ഒരു ദൌറ്‍ബല്യമാണല്ലോ മലയാളികള്‍ക്ക്‌. തികച്ചും ആകസ്മികമായാണ്‌ "കാസാ ദ്‌ ചാ" എന്നൊരു കൊച്ചു ബോറ്‍ഡു കണ്ടത്‌. ഒരു പഴയ കട. ആദ്യപരിചയത്തില്‍തന്നെ കാസാ എന്നാല്‍ കട എന്നാണെന്നറിഞ്ഞിരുന്നു. അതുകൊണ്ട്‌ അക്കണ്ട ചായക്കടയുടെ അകത്തുകയറി. അപ്പോഴാണു കാണുന്നത്‌ "കാസാ ദെ ദോസേസ്‌" എന്നൊരു വരി കൂടി പരസ്യപ്പലകയില്‍. സന്തോഷമായി. ചായമാത്രമല്ല ദോശയും കിട്ടുമല്ലോ. തെറ്റി. അവിടെ ചായക്കൊപ്പം അക്കാലത്തെ സ്ഥിരം വിഭവങ്ങളായ പാവ്‌-ഭാജി-പൂരി-ഷീര മാത്രം. ഭാഗ്യത്തിനു ദോശയില്ലേ എന്നു ഞാന്‍ ചോദിച്ചില്ല. കിട്ടിയതു കഴിച്ചിറങ്ങി.

എന്നിട്ടും "ദോസേസ്‌" ദോശയാണെന്നുതന്നെ മനസ്സില്‍ കിടന്നു. പലകാലം കഴിഞ്ഞ്‌ എണ്റ്റെ മകള്‍ പോര്‍ത്തുഗീസ്‌ പഠിക്കുന്നകാലത്താണ്‌, അതു "ദോസേസ്‌" അല്ലേയല്ലെന്നും "ദുസേ" ആണെന്നും ദുസേ എന്നാല്‍ പലഹാരം എന്നു മാത്രമേ അര്‍ഥമുള്ളൂ എന്നും മനസ്സിലായത്‌. പോറ്‍ത്തുഗീസുകാര്‍ എന്നെ ആദ്യം പറ്റിച്ചതങ്ങനെ.

അന്നൊക്കെ പത്രാവ്‌ (മിസ്റ്റര്‍), ഉബ്രിഗാദ്‌ (നന്ദി), കാസ (കട), വിവെണ്റ്റ (വീട്‌), അതാന്‍സ്യാവ്‌ (സൂക്ഷിക്കുക), റുവ (നിരത്ത്‌), അവനീദ്‌ (പാത), പദ്രെ (പാതിരി), ബാര്‍ബേറിയ (ബാര്‍ബര്‍), ഫാര്‍മേസിയ (മരുന്നുകട), ഡ്രഗ്ഗാറിയ (മരുന്നു ഷോപ്പ്‌) അപോത്തെക്കെരെ (ഡോക്ടര്‍), ദോത്തോര്‍ (ഡോക്ടര്‍), സാവ്‌ / സാന്ത (വിശുദ്ധന്‍), തിയാത്ര്‍ (നാടകം), സിനി (തിയേറ്റര്‍), പ്ളാസ (നഗരചത്വരം), ഫൊണ്ടെയ്ഞ്ഞാസ്‌ (ജലധാര), കരിയേറ (വണ്ടി), ക്രൂസ്‌ (കുരിശ്‌), കമ്മ്യൂണിദാദ്‌ (സമൂഹം), കാര്‍ണവല്‍ (കാര്‍ണിവല്‍) എന്നതെല്ലാം നിത്യജീവിതത്തില്‍ കേള്‍ക്കുന്ന പോര്‍ത്ത്ഗീസ്‌-വാക്കുകളായിരുന്നു. ഇന്നുമതെ.

ആള്‍ക്കൂട്ടത്തില്‍ ഒന്നുവിട്ട്‌ രണ്ടാമന്‍ ഡിസൂസ, ഫെര്‍ണാണ്ടിസ്‌, മെനെസിസ്‌, ലോപ്പസ്‌, റോഡ്രീഗീഷ്‌, ഡ കുഞ്ഞ, കൌട്ടൊ, കൊയേലൊ.....

ഹിന്ദുനാമങ്ങള്‍ക്കുള്ള പോര്‍ത്തുഗീസ്‌ സ്പെല്ലിംഗുകള്‍ രസകരമായിരുന്നു. ലക്ഷ്മിമീനാക്ഷി, , കാമാക്ഷി, കാശിനാഥ്‌, നായിക്‌, കാമത്ത്‌, നരസിംഹ, പൊയ്‌, കെണി, ഷെണോയ്‌ എന്നിവയ്ക്കൊക്കെ എക്സും ക്യൂവും ചേര്‍ത്തൊരു സ്പെല്ലിംഗ്‌. ബുക്കി, ജാക്കി തുടങ്ങിയ ഹിന്ദു-പേരുകള്‍ കേട്ടാല്‍പോലും പറങ്കിപ്പേരുകളാണെന്നേ തോന്നൂ.

സ്ഥലനാമങ്ങളിലായിരുന്നു പോര്‍ത്തുഗീസ്‌-സ്വാധീനം വളരെ പ്രകടമായിരുന്നത്‌, പറയുന്നതിലും എഴുതുന്നതിലും. തലസ്ഥാന നഗരത്തിനുതന്നെ പോര്‍ത്തുഗീസിലും മറാഠിയിലും കൊങ്കണിയിലുമായി എന്തെല്ലാം പിരിവുകള്‍! - പഞ്ചിം, പാഞ്ചിം, പനജി, പണജി, പണ്‍ജി, പൊണ്‍ജി. പിന്നെയുണ്ടല്ലോ വാസ്കോ-ഡ-ഗാമ, മാര്‍ഗാവ്‌ (മഡ്ഗാം), കരംബൊളി(ം) (കര്‍മലി), കമുര്‍ളി(ം), കൊര്‍താലി(ം) (കുഡ്ത്തലി), മാപുസ (മപ്സ), വെല്യ ഗോവ (ഓള്‍ഡ്‌ ഗോവ), ഗോവ വെല്യ, മീരാമാര്‍, റിവൊറ, ബൊക്ക ദ വക്ക, അല്‍തീഞ്ഞ്‌, ബ്റിട്ടൊണ, എന്നിങ്ങനെ നൂറായിരം സ്ഥലങ്ങള്‍. എന്തിന്‌, 'ഗോവ' തന്നെ ഗോയ്‌, ഗോയേ(ം), ഗോപുരി, ഗോവപുരി എന്നൊക്കയല്ലേ.

കാര്‍ണവലും തിയാത്രും പോലെ ഗോവന്‍സംസ്കാരത്തിണ്റ്റെ അവിഭാജ്യഘടകങ്ങളല്ലേ 'മാണ്‍ഡോ'വും (പ്രേമസംഗീതാഭിനയം) 'സുസെഗാ'ദും (മെല്ലെപ്പോക്ക്‌) 'സിയസ്ത'യും (മധ്യാഹ്നവിശ്രമം) എല്ലാം.

ഒരുപക്ഷെ ആഹാരത്തിലായിരിക്കും പറങ്കിപ്രാമുഖ്യം പ്രത്യക്ഷത്തില്‍ പ്രകടമാകുന്നത്‌. ഷാക്കുട്ടി, വിണ്‍ഡാലൂ, സോര്‍പ്പൊട്ടേല്‍, ബെല്‍ചാവ്‌, റിഷാദ്‌ തുടങ്ങി പലതരം വിഭവങ്ങള്‍ ഇന്നും ഭൂതകാലവുമായി വര്‍ത്തമാനകാലത്തെ ബന്ധിപ്പിക്കുന്നു. ഫെനി എന്ന വാറ്റുമദ്യം നാടനോ പരദേശിയോ എന്നു തിട്ടമില്ല. തീര്‍ച്ചയായും കാജു (കശുമാങ്ങ) വിദേശി തന്നെ. തെങ്ങില്‍നിന്നും പനയില്‍നിന്നും ഉണ്ടാക്കുന്ന ഫെനി സ്വദേശിയോ വിദേശിയോ എന്നറിയില്ല.

പോര്‍ത്തുഗീസ്‌ചുവയുള്ള ഹോട്ടല്‍നാമങ്ങള്‍ ഇന്നും ധാരാളം. സിദാദ്‌ ദ്‌ ഗോവ, നൊവ ഗോവ, പലാസ്യോ ദ ഗോവ, അമീഗോ, കപ്പുശ്ശീന്‍, എല്‍ കപ്പിത്താന്‍, ഓ പെഷ്കദോര്‍, ഫിദാല്‍ഗോ, വെരാന്ത ദോ മാര്‍ എന്നിവ അവയില്‍ ചിലതുമാത്രം.

എഴുപതുകളില്‍പോലും, പോസ്റ്റ്‌-ഓഫീസിലെ മണി ഓര്‍ഡര്‍ ഫോമും റേഡിയോ ലൈസെന്‍സും മുനിസിപ്പാലിറ്റിയിലെ സൈക്കിള്‍ ലൈസെന്‍സും മറ്റും പൊര്‍ത്തുഗീസിലായിരുന്നു. ഒരുപാടുകാലം ഞാന്‍ അവ സൂക്ഷിച്ചുവച്ചിരുന്നു. ഒരു സ്ഥലമാറ്റത്തില്‍ അവയെല്ലാം നഷ്ടപ്പെട്ടുപോയി.

ലാറ്റിനോ-നേരമ്പോക്കായ 'ധീരിയോ' എന്ന ക്രൂരവിനോദം ഗോവയില്‍ ഇന്നും സജീവമാണ്‌. നിയമവിരുദ്ധമെങ്കിലും ഒളിഞ്ഞും മറഞ്ഞും ഈ കാളപ്പോര്‌ തലങ്ങും വിലങ്ങും അരങ്ങേറുന്നു; രാഷ്ട്റീയക്കാരുടെയും വാതുവെപ്പുകാരുടെയും കള്ളപ്പണക്കാരുടെയും ഒത്താശയോടെ. ഭാരതത്തിലെ മറ്റു ഭാഗങ്ങളിലും കാളയോട്ടമെന്നും ജല്ലിക്കെട്ടെന്നുമെല്ലാമുള്ള പേരുകളില്‍ ഇതുപോലത്തെ പ്രാകൃതവിനോദങ്ങള്‍ പ്രചാരത്തിലുണ്ടല്ലോ.

പോര്‍ത്തുഗീസുകാരുടെ അപദാനങ്ങള്‍ വിസ്തരിക്കാന്‍ പലര്‍ക്കും നൂറുനാവാണു ഗോവയില്‍. തെറ്റിദ്ധരിക്കണ്ട, കത്തോലിക്കരേക്കാള്‍ സാരസ്വതര്‍ക്കാണ്‌ ഇക്കാര്യത്തില്‍ ഊറ്റം കൂടുതല്‍ - രണ്ടു വഞ്ചിയിലും കാല്‍വച്ചവരാണല്ലോ അവര്‍ (എന്നിട്ടെന്താ, വഞ്ചിയൊട്ടു തിരുനക്കരെ എത്തിയതുമില്ല!). അതില്‍ കുറെ കാര്യമില്ലാതെയുമില്ല. ഒന്നാമതായി ഇന്‍ഡ്യക്കാരുടെ ശാപമായ അച്ചടക്കമില്ലായ്മ നല്ലൊരളവു വരെ പറങ്കികള്‍ നിയന്ത്രിച്ചു. അതിണ്റ്റെ കുറെ ഗുണം ഇന്നും ഗോവന്‍സമൂഹത്തില്‍ കാണാം. ഒരു പൊതു സിവില്‍ കോഡ്‌ നിലവിലുള്ള ഒരേയൊരു സംസ്ഥാനം ഗോവയാണല്ലോ. ഡോക്യുമെണ്റ്റേഷന്‍ ഒരു കലയാക്കിയിരുന്നു പറങ്കികള്‍. അതിനാല്‍ ഇവിടത്തെ രേഖകള്‍ കൃത്യമായും സുരക്ഷിതമായും കാണാം. പുരാവസ്തുക്കളുടെ സംഭരണവും സരക്ഷണവും അസൂയാവഹമാണ്‌. സ്വത്തിലും വരുമാനത്തിലും ഭാര്യാഭര്‍ത്താക്കന്‍മാരുടെ തുല്യാവകാശത്തിനും ഒപ്പം തുല്യ ബാധ്യതയ്ക്കുമുള്ള സൌകര്യം വേറെങ്ങുമില്ല. അതിരുവിട്ട മദ്യപാനം അതിനിഷിദ്ധമായിത്തന്നെ ഇവിടെ കാണുന്നു ഇന്നും. വസ്ത്രധാരണത്തിലും ആതിഥ്യമര്യാദയിലും ഇവര്‍ക്കൊരു പ്രത്യേക കമ്പമുണ്ട്‌; സംഗീതത്തിലും നൃത്തത്തിലുമെന്നപോലെ. പുറംമേനി വെറും പുറംമോടിയല്ലിവിടെ. ഭാഷ, ആഹാരം, വിദ്യാഭ്യാസം, വിശ്വാസം - ഇവയാണല്ലോ അധിനിവേശത്തിനുള്ള ആയുധങ്ങള്‍, അന്നും, ഇന്നും, എന്നും. പറങ്കികള്‍ അവ സമര്‍ഥമായി ഉപയോഗിച്ചു ഗോവയില്‍. എന്നിരുന്നാലും ഗോവയുടെ തനിമയെയും തെളിമയെയും തകര്‍ക്കാന്‍ ഒരുപരിധിവരെയേ ആ സാംസ്ക്കാരികാധിനിവേശത്തിനു കഴിഞ്ഞുള്ളൂ. ജാതിമതഭേദമെന്യേ അതു സാധ്യമാക്കിയ സ്വാതന്ത്ര്യസമരസേനാനികളെ നമുക്കു നമിക്കാം. അടുത്തകാലത്തായി ഗോവയെ മറ്റേതോ തരത്തില്‍ മാറ്റിയെടുക്കാന്‍ കച്ചകെട്ടിയിറങ്ങുന്നവരെ തടയേണ്ടതുമുണ്ട്‌.

[എനിക്കു കാര്യമായ പോര്‍ത്തുഗീസ്ഭാഷാസ്വാധീനമില്ലാത്തതിനാല്‍ വികലപ്രയോഗങ്ങളുണ്ടെങ്കില്‍ മാപ്പാക്കണം. ]

വരയും വരിയും

'കാര്‍ട്ടൂണ്‍' എന്നതിന്‌, പറ്റിയ ഒരു പകരവാക്കില്ല മലയാളത്തില്‍. എന്നാലോ, രാജ്യത്തെ കാര്‍ട്ടൂണിസ്റ്റുകളില്‍ മലയാളികള്‍ അഗ്രഗണ്യരാണുതാനും. അതൊരു ജോക്കല്ലേ? എന്നാല്‍ ശരിക്കും ജോക്കതല്ല. ഇന്ത്യയില്‍ ഒരുപക്ഷെ ഹാസ്യംവിട്ട്‌ ഗൌരവക്കാര്‍ട്ടൂണുകള്‍ക്കു തുടക്കമിട്ടതും മലയാളികളാണ്‌. ചിരിയില്‍നിന്നു ചിന്തയിലേക്കുള്ള കുടമാറ്റം. കുഞ്ചണ്റ്റെയും സഞ്ചയണ്റ്റെയും പൈതൃകമില്ലേ. വി.കെ.എന്‍.-ണ്റ്റെ കൂടപ്പിറപ്പുകളല്ലേ.

കായംകുളത്തുകാരന്‍ കെ. ശങ്കരപ്പിള്ള എന്ന ശങ്കര്‍ ആണ്‌ ഇന്ത്യന്‍-കാര്‍ട്ടൂണിങ്ങിണ്റ്റെ തലതൊട്ടപ്പന്‍. നമ്മുടെ സ്വാതന്ത്യ്രത്തിനു മുന്‍പേതന്നെ വര തുടങ്ങിയിരുന്നെങ്കിലും സ്വാതന്ത്യ്രാനന്തരമാണ്‌ ശങ്കറിണ്റ്റെ പ്രസക്തി പാരമ്യത്തിലെത്തിയത്‌. കുറിക്കുകൊള്ളുന്ന വരിയും വരിക്കേറ്റ കുറിയും ശങ്കറിനെ ഒരേസമയം പ്രിയപ്പെട്ടവനും വെറുക്കപ്പെട്ടവനുമാക്കി. അദ്ദേഹത്തിണ്റ്റെ കുടക്കീഴിലാണ്‌ തിരുവല്ലക്കാരന്‍ അബു അബ്രഹാമും പാലക്കാട്ടുകാരന്‍ ഒ.വി. വിജയനും മാവേലിക്കരക്കാരന്‍ യേസുദാസനും, കാര്‍ട്ടൂണിസ്റ്റുമാരായത്‌. മറ്റു പലരും.

അടിയന്തരാവസ്ഥയോടെ ശങ്കര്‍പോലും വര നിര്‍ത്തിയപ്പോള്‍ അബുവും വിജയനും പിന്നെ രങ്കയുമെല്ലാം ശങ്കറിണ്റ്റെ പതാക പിടിച്ചുനിന്നു. പിന്നെയൊരു മലവെള്ളപ്പാച്ചിലായിരുന്നു; മലയാറ്റൂറ്‍ രാമകൃഷ്ണന്‍, ദേവന്‍, സുകുമാര്‍, നര്‍മദ, യേസുദാസന്‍, റ്റോംസ്‌, ഉണ്ണി, കുട്ടി, അരവിന്ദന്‍, എ. എസ്‌., മോനായി, ഗഫൂറ്‍, തുടങ്ങിയ മഹാവികൃതികളുടെ. മലയാളത്തിലും ഇംഗ്ളീഷിലുമായി അവര്‍ ഉറഞ്ഞാടി. പട്ടിക നീണ്ടതാണ്‌. ആര്‍. കെ. ലക്ഷ്മണ്‍, സുധീര്‍ ധര്‍, സുധീര്‍ തൈലാങ്ങ്‌, രാജിന്ദര്‍ പുരി, വിന്‍സ്‌, മാരിയോ മിറാന്‍ഡ, ബാല്‍ ഠാക്കറെ എന്നിങ്ങനെ നിരവധി വരക്കാര്‍ കത്തിക്കയറി. ഇതില്‍ അരവിന്ദനും വിജയനുമാണ്‌ ഹാസ്യത്തിനും രാഷ്ട്രീയത്തിനും തത്സമയവാര്‍ത്തകള്‍ക്കുമെല്ലാമപ്പുറം സാമൂഹികവും സാംസ്കാരികവും തത്ത്വചിന്താപരവുമായ വരകളും വരികളുമായി ഇന്ത്യന്‍കാര്‍ട്ടൂണിങ്ങിനെത്തന്നെ ഇളക്കിമറിച്ചത്‌.

കൊടുംരാഷ്ട്രീയവരകള്‍ മലയാളത്തിലും വളരെ സാധാരണമായ കയ്യടിക്കാര്‍ട്ടൂണുകള്‍ തമിഴിലും വരവടിവിന്‌ അമിതപ്രാമുഖ്യംനല്‍കിയവ മറാഠിയിലും വരിക്കൊരുവര എന്നനിലയിലുള്ളവ ഹിന്ദിയിലും കേവലചിത്രീകരണത്തിനുപരി വലുതായൊന്നും ഉന്നംവയ്ക്കാത്ത കാര്‍ട്ടൂണുകള്‍ ബെംഗാളിയിലും വരകളേക്കാള്‍ പ്രാമുഖ്യം നല്‍കിയ വരികള്‍ ഇംഗ്ളീഷിലും കൊടികുത്തിനിന്ന കാലം. കയ്യിലിരിപ്പുള്ള അറിവും ആദര്‍ശവും ആഭിജാത്യവും കലര്‍ത്തി പ്രപഞ്ചത്തെത്തന്നെ വലിയൊരു കാര്‍ട്ടൂണായിക്കണ്ടു ജി. അരവിന്ദനും ഒ.വി. വിജയനുമെല്ലാം.

അതൊരു കാലമായിരുന്നു. അറുപതുകളില്‍ റ്റോംസിണ്റ്റെ ബോബണ്റ്റെയും മോളിയുടെയും കൈവിട്ട്‌, അരവിന്ദണ്റ്റെ വലിയ ലോകത്തിലെ ചെറിയ മനുഷ്യരായി മാറി അന്നത്തെ യുവത. കരിഹാസംകൊണ്ടു കണ്ണുപൊട്ടിക്കുന്ന കാര്‍ട്ടൂണുകള്‍ വിജയന്‍ വരച്ചിറക്കി. അമ്മാവണ്റ്റെ (വിജയന്‍) ചുവടുപിടിച്ച്‌ പിന്നീട്‌ രവിശങ്കറും ഇളകിയാടി. വിജയന്‍ വരകളെ വടിവിലൊതുക്കി വരികളുടെ വരിയുടച്ചപ്പോള്‍ അബു വരകളെ വിലക്ഷണമാക്കി വരികളെ വിജൃംഭിപ്പിച്ചു. അരവിന്ദണ്റ്റെ ചടുലതയും എ.എസ്‌.-ണ്റ്റെ നൈര്‍മല്യവും കാര്‍ട്ടൂണുകളിലും കാണായി. ജനപ്രിയത പക്ഷെ വരയും വരിയും ജനകീയമാക്കിയ ആര്‍. കെ. ലക്ഷ്മണിനായിരുന്നു ഏറെ. പുതിയ തലമുറയിലുമുണ്ടായി തലയെടുപ്പുള്ളവര്‍ - നൈനാന്‍, ഇര്‍ഫാന്‍, മഞ്ജുള്‍, മഞ്ജുള പദ്മനാഭന്‍, ഗോപീകൃഷ്ണന്‍, മദന്‍, രജീന്ദ്രകുമാര്‍, സുരേഷ്‌,......(പിന്നെ ഞാനും!).

കാണാപ്രതിഭകള്‍ ഒരുപാടുണ്ട്‌. പാരമ്പര്യജനുസ്സുകളിലൊന്നുമൊതുങ്ങാതെ, വേലിക്കെട്ടിലും അകപ്പുറത്തിലുമൊന്നുമടങ്ങാതെ ചട്ടയും പെട്ടിയും പൊളിച്ചുമാറ്റിയ വരവരികളും വരിവരകളും ഇന്നു കാണാം. സരളവും സ്വാഭാവികവും സര്‍ഗാത്മകവും സാര്‍ഥകവും നിഷ്കളങ്കവുമായ കാര്‍ട്ടൂണുകള്‍ കൊച്ചുകുട്ടികളുടേതായുണ്ട്‌. പുതിയ സാങ്കേതികസൌകര്യങ്ങള്‍ - വിവരകോശങ്ങള്‍, വരയുപകരണങ്ങള്‍, നിറച്ചാര്‍ത്തുകള്‍, അക്ഷരനിരകള്‍ - ഇവയ്ക്ക്‌, ഇവര്‍ക്ക്‌ വളമേകുന്നുണ്ട്‌.

ഇന്നും ഭാരതത്തിലെ കാര്‍ട്ടൂണ്‍-കലാകാരന്‍മാരില്‍ മൂന്നിലൊന്നും മലയാളികളാണ്‌. വേറൊരു പ്രത്യേകത (ഇതു യേസുദാസന്‍ ഒരിക്കല്‍ പറഞ്ഞുകേട്ടതാണ്‌), ഒരുമാതിരിപ്പെട്ട നല്ല കാര്‍ട്ടൂണ്‍വരക്കാരെല്ലാം ഭൌതികശാസ്ത്രം പഠിച്ചവരാണുപോല്‍. (ആ അഹങ്കാരം ഈ കൊച്ചെനിക്കുമുണ്ട്‌). സങ്കല്‍പനം, സൂക്ഷ്മവിചിന്തനം, സ്ഥൂലവിവരണം, സത്വവിശകലനം, സത്യശോധനം എന്നിങ്ങനെ ഗണിത-ഭൌതികശാസ്ത്രങ്ങളുടെ സാമ്പ്രദായികസമീക്ഷകളെല്ലാം കാര്‍ട്ടൂണ്‍ എന്ന ഈ കലാവിശേഷത്തിനുമുണ്ടല്ലോ. ഉള്ളതിണ്റ്റെ ഉണ്‍മ തേടലല്ലേ ചുരുക്കത്തില്‍ കാര്‍ട്ടൂണും.

പറയാന്‍പറ്റാത്തതു വരയിലും, വരയാന്‍പറ്റാത്തതു വരിയിലുമൊതുക്കുന്നു കാര്‍ട്ടൂണുകള്‍. വലുതിനെ ചെറുതാക്കിയും ചെറുതിനെ വലുതാക്കിയുമുള്ള ആ ഇന്ദ്രജാലം കാര്‍ട്ടൂണിനു സ്വന്തം. കാണാത്തതു കാണും, കാട്ടിത്തരും. കേള്‍ക്കാത്തതു കേള്‍ക്കും, കേള്‍പ്പിക്കും. 'ധ്വനിരാത്മാ കാവ്യസ്യ' (പറയാത്തതു പറഞ്ഞതിനേക്കാള്‍ പ്രധാനം) എന്ന തത്ത്വം കാര്‍ട്ടൂണിനും ചേരും. ഹാസ്യത്തിണ്റ്റെ രഹസ്യവും അതല്ലേ.

ഋണാത്മകമല്ല ഈ പരിഹാസം. "പരിഹാസപ്പുതു പനീര്‍ച്ചെടിക്കെടോ ചിരിയത്രേ പുഷ്പം ശകാരം മുള്ളുതാന്‍" എന്നു സഞ്ചയന്‍ കുറിച്ചുവച്ചതു വെറുതെയല്ല. ചുറ്റുമുള്ള വസ്തുക്കളുടെ വികൃതരൂപങ്ങള്‍ വരച്ചു തുടങ്ങി, വ്യക്തികളുടെ വികടരൂപങ്ങള്‍ വരച്ചു വളര്‍ന്ന്‌, വസ്തുതകളുടെ വികലരൂപങ്ങള്‍ വരച്ചു മുതിര്‍ന്ന്‌, വരയായും വരിയായും അതിനുപരി 'അഴകായ്‌, വീര്യമായ്‌' ഫണം വിരിച്ചാടുന്നു ഈ കലാരൂപം. കുറെ വരകളോ കൂടെ കുറെ വരികളോ ഒരു കാര്‍ട്ടൂണുണ്ടാക്കുന്നില്ല. വരയുടെയും വാക്കിണ്റ്റെയും അര്‍ഥതലങ്ങള്‍ക്കുമേലെ മറ്റൊരു ചിന്താതലത്തിലേക്കും അവിടന്നുംവിട്ടൊരു അനുഭൂതിതലത്തിലേക്കും നമ്മെ നയിക്കുന്നു നല്ല കാര്‍ട്ടൂണുകള്‍; ഒന്നും രണ്ടും മൂന്നും മാനങ്ങള്‍ കടന്ന്‌, നാലും അഞ്ചും വിതാനങ്ങളിലേക്ക്‌.

കാര്‍ട്ടൂണുകളില്ലാത്ത പത്രപ്രസിദ്ധീകരണങ്ങള്‍ ഇന്നു നന്നേ കുറവ്‌. ആളുകള്‍ ആദ്യം നോക്കുന്നതും ഈ കൊച്ചു ചിത്രങ്ങളെയാണ്‌. വെറും ഇരുപതോ മുപ്പതോ ചതുരശ്ര സെണ്റ്റിമീറ്റര്‍ പത്രപ്രതലം വലിയൊരു വായനാസമൂഹത്തിണ്റ്റെ ചിന്താപ്രക്രിയയെ എത്രമാത്രം സ്വാധീനിക്കുന്നു എന്നത്‌ അത്യത്ഭുതകരമാണ്‌.

മനുഷ്യസംസ്കാരത്തിണ്റ്റെ പതിനാറോളം നൂറ്റാണ്ടുകളെടുത്തു കാര്‍ട്ടൂണുകള്‍ ഇന്നത്തെ രൂപത്തില്‍ ഉരുത്തിരിയാന്‍. എന്നാലോ പിന്നത്തെ മൂന്നാലു നൂറ്റാണ്ടുകളിലെ വളര്‍ച്ച അതിദ്രുതമായിരുന്നു. അന്നും ഇന്നും എന്നും ഭരണവര്‍ഗത്തിണ്റ്റെയും മതഭ്രാന്തന്‍മാരുടെയും കപടനാട്യക്കാരുടെയും കുത്തകമുതലാളിമാരുടെയും കള്ളക്കളിക്കാരുടെയുമെല്ലാം പേടിസ്വപ്നമാണു കാര്‍ട്ടൂണുകള്‍. ഒരു വരയിലും ഒരു വരിയിലും ഒതുങ്ങുന്നതല്ല കാര്‍ട്ടൂണിണ്റ്റെ വിസ്ഫോടനശക്തി, പ്രഹരണശേഷി. 'കുലയ്ക്കുമ്പോഴൊന്ന്‌, തൊടുക്കുമ്പോള്‍ പത്ത്‌, കൊള്ളുമ്പോള്‍ ആയിരം ഓരായിരം' എന്ന മട്ടില്‍; 'ബുദ്ധണ്റ്റെ ചിരി'പോലെ, .

Sunday 4 October 2015

കടപ്പുറക്കാര്യങ്ങള്‍

ഭൂമിയുടെയും ജലത്തിണ്റ്റെയും വായുവിണ്റ്റെയും സംഗമസ്ഥാനം. അതാണു കടപ്പുറം. കരയുണ്ട്‌, കടലുണ്ട്‌, ആകാശമുണ്ട്‌. എന്നാലോ കരയുമല്ല, കടലുമല്ല, ആകാശവുമല്ല. ത്രിശങ്കുസ്വര്‍ഗം. അല്ലെങ്കില്‍, നരസിംഹാവതാരംകഥയിലെപ്പോലെ.

കടപ്പുറം കരയുടെ അറ്റം. പാതാളത്തിണ്റ്റെ തുടക്കം. ആകാശത്തിനു വാതായനം. കരയ്ക്കു വേണ്ടാത്തതെല്ലാം കടലിലേക്കൊഴുകുന്നു. കടലിനു വേണ്ടാത്തതെല്ലാം കടപ്പുറത്തടിയുന്നു. ആകാശം അതിനു സാക്ഷി നില്‍ക്കുന്നു.

ജീവന്‍ കടലില്‍ ഉത്ഭവിച്ചു എന്നു ശാസ്ത്രം. ജീവികള്‍ കര കയ്യേറി വസിച്ചു എന്നതു ചരിത്രം. അന്തരീക്ഷം കടലിലെയും കരയിലെയും ജീവിതത്തെ നിയന്ത്രിച്ചു എന്നതു യാഥാര്‍ഥ്യം. കടല്‍ ബ്രഹ്മാവ്‌. കര വിഷ്ണു. ആകാശം ശിവന്‍. സൃഷ്ടി-സ്ഥിതി-സംഹാരത്രയങ്ങള്‍ കടപ്പുറത്തു കൈകൊട്ടിക്കളിക്കുന്നു.

നാടിണ്റ്റെ അതിറ്‍ത്തിയാണു കടല്‍ത്തീരം. വേലിയില്ലാത്ത അതിര്‍ത്തി. കരയെത്തൊടുന്ന വെള്ളത്തുള്ളികള്‍ ഭൂമിയുടെ ഏതറ്റത്തുനിന്നുവന്നോ. തലോടുന്ന കാറ്റ്‌ എവിടത്തയോ. നിരങ്ങുന്ന മണ്ണ്‍ നിറയുന്നതെന്നോ. നിറയുന്ന മണ്ണ്‍ മറയുന്നതെങ്ങോ. തികച്ചും അന്താരാഷ്ട്രമാണു കടപ്പുറം. തികച്ചും ആത്മോദ്ദീപകമാണു കടപ്പുറം. ലോകസംസ്ക്കാരങ്ങളുമായി കൈകുലുക്കണോ? വരൂ, കടപ്പുറത്തേയ്ക്ക്‌. പ്രപഞ്ചശക്തികളുമായി സംവദിക്കണോ? വരൂ, കടപ്പുറത്തേയ്ക്ക്‌. ഇവിടെ സൃഷ്ടിലയമുണ്ട്‌. ഇവിടെ സംഹാരതാണ്ഡവമുണ്ട്‌. സ്ഥിതിവിശേഷങ്ങളൂണ്ട്‌.

ഭൂമിയിലെ മുക്കാല്‍പങ്കു ജനങ്ങളും തീരപ്രദേശത്തു വസിക്കുന്നു. ലോകത്തിണ്റ്റെ മൂന്നിലൊന്നു നഗരങ്ങളും കടല്‍ത്തീരത്താണ്‌. തീരത്തിണ്റ്റെ നീളം രാജ്യത്തിണ്റ്റെ സാമ്പത്തികഭദ്രതയെയും സൈനികശക്തിയെയും സാംസ്ക്കാരികപൈതൃകത്തെയും പ്രതിനിധാനം ചെയ്യുന്നു. കടലില്ലാത്ത കര വെള്ളമില്ലാത്ത കടല്‍പോലെ. ഉപ്പുതൊട്ടു കര്‍പ്പൂരം വരെ, അക്ഷരാര്‍ഥത്തില്‍തന്നെ, കടലേകുന്നു മനുഷ്യന്‌. കരയിലെ മനുഷ്യണ്റ്റെ ആദ്യത്തെ ആശ്രയം കടലായിരുന്നു; അവസാനത്തെ ആശയും കടലാകുന്നു. കരയെയും കടലിനെയും കോര്‍ത്തിണക്കുന്നതു കടപ്പുറം. ഇവിടെ എത്രപേറ്‍ കാല്‍കുത്തി നിന്നു; എത്രപേറ്‍ കാല്‍തെറ്റി വീണു. എത്രപേര്‍ വഴിവെട്ടി; എത്രപേര്‍ കാല്‍വെട്ടി; എത്രപേറ്‍ കുഴികുത്തി. എന്തെല്ലാം തിരനോട്ടങ്ങള്‍. എന്തെല്ലാം പടയോട്ടങ്ങള്‍. എന്തെല്ലാം പ്റണയകഥകള്‍. എന്തെല്ലാം കഥനകഥകള്‍. എന്തെല്ലാം പിറവികള്‍. എന്തെല്ലാം മറവികള്‍.

കടപ്പുറം കരയുടെ കാവല്‍ക്കാരന്‍. സ്വയം നശിച്ചും കരയെക്കാക്കും. ആനത്തിരകള്‍ ആഞ്ഞടിച്ചാലും ആരോരുമറിയാതെ അന്ത:പുരം കാക്കും. ആക്രാന്തം അവസാനിച്ചാല്‍ ആഴിയെപ്പുല്‍കും. ആരുമില്ലാത്തവയ്ക്ക്‌ ആശ്രയം നല്‍കും.

ഓരോ വെള്ളത്തുള്ളിക്കുമുണ്ട്‌ ഓരായിരം കഥകള്‍..... ഒറ്റയ്ക്കു പിറന്ന്, ഒന്നായിപ്പരന്ന്, പലതായ്‌ പടര്‍ന്ന്, ഒടുവില്‍ തകര്‍ന്ന് ജലകണികകള്‍. "കറുത്ത ചിറകുള്ള കാര്‍മുകിലേ, കടലിന്നു മകനായ്‌ ജനിക്കുന്നു നീ; പിറക്കുമ്പോളച്ഛനെ വേര്‍പിരിഞ്ഞു, ഒരിക്കലും കാണാതെ നീയലഞ്ഞു; തിരിച്ചുപോകാന്‍ നിനക്കാവില്ല, പിടിച്ചുനില്‍ക്കാന്‍ നിനക്കിടമില്ല", എന്നു കവി. കാറില്‍ ഉറഞ്ഞ്‌ കരയില്‍ കുതിച്ച്‌ കടലില്‍ പതിച്ച്‌ വീണ്ടും പറന്ന് പയ:കണങ്ങള്‍. "ആകാശാത്‌ പതിതം തോയം, സാഗരം പ്രതിഗച്ഛതി" എന്നു ഋഷി. അണുജീവിതംതൊട്ട്‌ അതിജീവിതംവരെ ആഘോഷമാക്കുന്ന അമൃതബിന്ദുക്കള്‍.

ഓരോ മണ്‍തരിക്കുമുണ്ട്‌ ഓരായിരം കഥകള്‍.....എവിടെന്നൊ വന്ന്, എങ്ങിനെയോ നിറഞ്ഞ്‌, എവിടെയൊ നിരന്ന്, എവിടേക്കോ മടങ്ങുന്ന ശിലാകണങ്ങള്‍. കടലില്‍ കുളിച്ച്‌, കാറ്റില്‍ കുതിര്‍ന്ന്, കരയില്‍ കിടന്ന്, കാലത്തിലലിയുന്ന പൊന്‍കണങ്ങള്‍. ഇവയെല്ലാം, ഇവ മാത്രം, കടപ്പുറത്തിനു സ്വന്തം.

ആര്‍ക്കും സ്വന്തമല്ലാത്തതും കടപ്പുറം.

വ്യവസായങ്ങളുടെ ഈറ്റില്ലമാകുന്നു കടല്‍ത്തീരം. വാണിജ്യത്തിണ്റ്റെ കളപ്പുരയാകുന്നു കടല്‍ത്തീരം. കച്ചവടക്കണ്ണുകള്‍ കരിതേക്കുന്നു. കങ്കാണിമാര്‍ കണക്കെഴുതുന്നു. കരയെ കടലിലാഴ്ത്തുന്നു. കടലിനെ കരയാക്കുന്നു. കാശുംകൊത്തി പരുന്തുപറക്കുന്നു. കടല്‍കാക്കകള്‍ കൂട്ടംതെറ്റിപ്പായുന്നു. പാവം മുക്കുവര്‍ മാനം നോക്കുന്നു; മിഴി നിറയ്ക്കുന്നു. തിരയും തീരവും കടലിണ്റ്റെ പൂതി. ഇണക്കവും പിണക്കവും കടലിണ്റ്റെ രീതി. കൊള്ളലും കൊടുക്കലും കടലിണ്റ്റെ നീതി. എന്നുമെന്നും കടപ്പുറം ബാക്കി.

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...