Wednesday 4 August 2010

കിസ്സ കുർസി കാ

മനുഷ്യന്റെ ഇത്രയുംകാലത്തെ പുരോഗതി വെറും ഒന്നരയടിയാണെന്നു പറയാറുണ്ട്‌. നിലത്തുനിന്ന്‌ കസേരയിലേക്കുള്ള ഉയരം; അത്രതന്നെ. ആ കസേരവച്ചുള്ള അവന്റെ ഒരു കളി!

ബാർബർ ഷോപ്പിലൊഴിച്ച്‌ -- അവിടെ അവന്റെ കഴുത്തിനുപിന്നിൽ കത്തിയുണ്ട്‌!

മുംബൈക്കടുത്ത്‌ കടലിൽ ഘണ്ഡേരി എന്നൊരു ദ്വീപുണ്ട്‌; അവിടെ ഒരു വിളക്കുമരവും (ലൈറ്റ്‌ ഹൗസ്‌). അവിടെ ഇറങ്ങാനും കുറെ പര്യവേക്ഷണങ്ങൾ നടത്താനും അവിടത്തെ പോർട്ട്‌ മാസ്റ്ററിന്റെ അനുവാദം വേണമായിരുന്നു. കത്തയച്ചിട്ടൊന്നും മറുപടികിട്ടാത്തതിനാൽ, രണ്ടുംകൽപ്പിച്ച്‌ ഒരു ബോട്ടിൽ അവിടെ ചെന്നിറങ്ങി. പേരിന്‌ അവിടെ ഒരു കടവുണ്ടായിരുന്നു. നടപ്പാത മുഴുവൻ ചെടിയും ചവറും. പൊരിഞ്ഞ മഴയും. ഇടയ്ക്കിടെ പാമ്പിൻ പടങ്ങൾ. ഒറ്റപ്പെട്ട ഗുഹാദ്വാരങ്ങളിൽ കത്തിയ വിറകും ചാരവും പിന്നെ പൊട്ടിയ കലങ്ങളും മദ്യക്കുപ്പികളും മറ്റും മറ്റും. ഇത്‌ മൂന്നു പതിറ്റാണ്ടു മുൻപത്തെ കാര്യമാണ്‌; ഇന്ന്‌ എങ്ങിനെയന്നറിയില്ല.

ഒരു തരത്തിൽ ഇഴഞ്ഞ്‌ പോർട്ട്‌ മാസ്റ്ററുടെ ഓഫീസിലെത്തി. ഒരു പഴയ കൊട്ടരംപോലുള്ള കെട്ടിടം. ആളനക്കമില്ല. ഓഫീസിനോടു ചേർന്നാണു താമസസ്ഥലവും. എത്തിനോക്കിയപ്പോൾ ഒരാൾ പുറത്തുവന്നു. അടിയുടുപ്പുമാത്രമണിഞ്ഞ ഒരാൾ. കാര്യം പറഞ്ഞു, കടലാസ്സുകളും കാണിച്ചു. ഓഫീസിലേക്കു കയറിയിരിക്കാൻ അയാൾ പറഞ്ഞു. ഡർബാർപോലുള്ള ഒരു മുറിയിൽ വലിയൊരു മേശക്കുപിറകിൽ ഒറ്റപ്പട്ട ഒരു ഇരിപ്പിടം, സിംഹാസനംപോലെ. വേറെ കസേരകളൊന്നുമില്ല.

ഞങ്ങൾ കാത്തുനിന്നു. അരമുക്കാൽ മണിക്കൂറിനുശേഷം സിംഹാസനത്തിൽ വന്നിരുന്നു ഓഫീസർ. ആദ്യംകണ്ട അതേ ആൾ. അതേ അടിയുടുപ്പുമായി. എന്നിട്ടു കടലാസ്സുകൾ വാങ്ങി സമ്മതപത്രം ഒപ്പിട്ടു തന്നു. എന്നിട്ടൊരു താക്കീതും. ഇനി ഇങ്ങനെ മുൻവിവരമില്ലാതെ കയറിവരരുത്‌. വന്നാൽ തന്റെ കസേരയുടെ വില അറിയിക്കും!

ഞങ്ങൾക്കു പാവം തോന്നി. ഒരു കസേരയുടെയും കയ്യൊപ്പിന്റെയും ബലത്തിലാണ്‌ ആ മനുഷ്യൻ ശ്വസിക്കുന്നതുതന്നെ.

കസേരയോടുള്ള ആസക്തി, പ്രതിപത്തി, ആശ്രീയത, വിഭ്രമം എല്ലാം പരക്കെ ഉണ്ട്‌. പ്രത്യേകിച്ചും സർക്കാർ ഓഫീസുകളിൽ. പഴയ തലവൻമാറി പുതിയവൻ വരുമ്പോൾ മറ്റെന്തും മാറ്റിയില്ലെങ്കിലും കസേര പുതിയതൊന്നു വാങ്ങുക ഒരുതരം മനോരോഗംപോലെയാണ്‌. സ്ഥാനമൊഴിയുമ്പോൾ തന്റെ കസേര (സ്‌ഥാനമല്ല) തന്റെ പ്രിയപ്പെട്ടവനുകൊടുക്കുന്നതു പതിവാണ്‌. കിട്ടിയവൻ അതിൽ ഊറ്റംകൊള്ളുന്നതും കാണാം!

ഒരുമാതിരിപ്പെട്ട വീടുകളിലെല്ലാം അവരവർക്കു പ്രിയപ്പെട്ട ഓരോ ഇരിപ്പിടങ്ങൾ കാണും. പ്രായംചെന്നവരുടെ ചാരുകസേരകളിൽ അന്യർവന്നിരുന്നാൽ അതൊരു ആക്രമണമായിത്തന്നെ കരുതും ചിലർ.

ഒരു വല്യമ്മാവൻ വലിയൊരു വീട്ടിൽനിന്ന്‌ ചെറുതൊന്നിലേക്കു താമസം മാറിയപ്പോൾ അധികമായ മരസ്സാമാനങ്ങൾ എന്റെ വീട്ടിൽ കൊണ്ടുവന്നിട്ടു. അതിലൊരു കസേര എനിക്കു പ്രിയമായി. എന്തോ വർത്തമാനത്തിനിടയിൽ ഇതറിഞ്ഞ വല്യമ്മാവന്റെ മകൻ ഒരു ദിവസം ആർത്തിരച്ചു വന്നു, അതു തന്റേതാണെന്നും ഉടനെ തിരിച്ചുവേണമെന്നും പറഞ്ഞ്‌!

ദില്ലിയിലെ പല സർക്കാർ കാര്യാലയങ്ങളിലും കാണുന്നതാണ്‌ കസേരക്കാൽ മേശക്കാലിൽ ചരടുകെട്ടിയിട്ടിരിക്കുന്നത്‌. ഒന്നു തുമ്മിയാൽ കസേരയെന്നല്ല, ജീവൻപോലും തെറിക്കുന്നതാണ്‌ ജീവിതം എന്നതവർ മറക്കുന്നോ ആവോ!

പ്രതിഷ്ഠ ചെറുതാണെങ്കിലും അമ്പലം വലുതാകണമെന്നാണല്ലോ പൊതുവെ പ്രമാണം. കൂറ്റൻ കസേരയിൽ ചിലർ കഷ്ടപ്പെട്ടിരിക്കുന്നതു കണ്ടാൽ കഷ്ടം തോന്നും. തലയേക്കാൾ വലിയ ചാരുപലകയും അഴുക്കുപുരളാതിരിക്കാൻ അതിനു മേലൊരു തുണിയും കുത്തനെ ഇരുത്തിയ ഈജിപ്ഷ്യൻ മമ്മിയെ ഓർമിപ്പിക്കും. അല്ലെങ്കിൽ നിർത്തിപ്പൊരിച്ച കോഴിയെ!

വേദികളിൽ ഒരുക്കുന്ന കസേരകളിൽ വലിപ്പച്ചെറുപ്പം നന്നായിക്കാണാം. അലങ്കാരക്കസേരയിലിരിക്കുന്ന രാജ്യപാലകരുടെ പിന്നിൽ വില്ലീസിട്ട പരിചാരകർകൂടിയാകുമ്പോൾ വിദൂഷകവേഷം വെടുപ്പായി.

പണ്ടൊരു ആകാശവാണി ഡയറക്‌റ്ററുടെ മുറിയിൽ കണ്ടതാണ്‌. മേശക്കുമുമ്പിൽ അതിഥികൾക്ക്‌ കസേരയൊന്നുമില്ല. കാണാൻവരുന്നവർ നിന്നുകൊണ്ടു കാര്യംപറയണംപോൽ. സമയലാഭത്തിനാണത്രെ. മീറ്റിംഗിനുംമറ്റുമായി ദൂരെ ചുവരോടു ചേർന്നുമാത്രം നിരക്കെ ഇരിപ്പടങ്ങൾ.

മുന്നിൽവരുന്നവരോട്‌ ഇരിക്കാൻ പറയാത്ത അധികാരികളെ പാഠംപഠിപ്പിക്കാൻ ഒറ്റ വഴിയേ ഉള്ളൂ. കേറിയങ്ങു കസേരവലിച്ചിട്ടിരിക്കുക. പറ്റുമെങ്കിൽ പേരുവിളിച്ചു കാര്യംപറയുക. എത്ര തൊലിക്കട്ടിയുണ്ടെങ്കിലും അതിൽ അടിതെറ്റാത്ത ഓഫീസർമാർ വിരളം. എത്ര വമ്പനായാലും ഒന്നു ചമ്മും.

ഓഫീസറുടെ മുറിക്കുപുറത്ത്‌ സ്റ്റൂളിൽ ഉറക്കംതൂങ്ങുന്ന ശിപായിമാർ ഇന്നധികമില്ല. കാലം മാറിയല്ലോ. കോലവും.

ആൾദൈവങ്ങളുടെ അന്തസ്സത്ത തന്നെ അവരുടെ ഇരിപ്പിടത്തിലാണെന്നു തോന്നുന്നു. ഇക്കാലത്ത്‌ കല്യാണച്ചെറുക്കനും ചെറുക്കിക്കുമൊക്കെ ഒരുക്കുന്നതരം കസേരകളാണ്‌ അവർക്കു പ്രിയം. കാൽ വയ്‌ക്കാൻ ഒരു കൊച്ചു പീഠവുംകൂടിയുണ്ടെങ്കിൽ കുശാലായി. തലയാട്ടിയും മേലോട്ടുനോക്കിയും കൈമുദ്രകാണിച്ചുമെല്ലാം അവർ കൈവല്യമണയും.

അടുത്തിടെ ബെംഗളൂരു വിമാനത്താവളത്തിൽ കണ്ടതാണ്‌. ഒരു ശ്രീമാന്‌ (ഒറ്റ 'ശ്രീ'യോ ഇരട്ട 'ശ്രീ'യോ എന്നറിയില്ല), ഇരിക്കുന്നിടത്തെല്ലാം ഒരു ശിങ്കിടി ചന്തിക്കടിയിൽ ഒരു കൊച്ചുകമ്പളം വിരിച്ചുകൊടുക്കും. കൃമികടികൊണ്ടോ എന്തോ, ആ അശ്രീകരം മിനിറ്റുവച്ച്‌ ഇരിപ്പടം മാറിക്കൊണ്ടേയിരുന്നു. മറ്റൊരു 'ശ്രീ'ക്ക്‌ കാൽവയ്ക്കുന്നിടത്തെല്ലാം പരവതാനി വിരിക്കണമെന്നു നിർബന്ധമത്രെ. അതൊരു അധിക'ശ്രീ'.

നാൽക്കാലിയായവൻ ഇരുകാലിയായി. അവനെ മുക്കാലിയിൽകെട്ടിയടിച്ചവൻ നാൽക്കാൽസിംഹാസനത്തിൽ. കറങ്ങുന്ന കസേരക്ക്‌ കാലിപ്പോൾ അഞ്ച്‌. ചിലപ്പോൾ ആറും. ഇരുകാലിയങ്ങനെ നാൽക്കാലിയായി ഷഡ്‌പദമാവാൻ വെമ്പി നിൽക്കുന്നു!

[Published in the fortnightly webmagazine http://www.nattupacha.com, on 1 July 2010]

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...